യിരെമ്യാവ് - 26 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 24 വരെ

യിരെമ്യാവ് 26:1

യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ ആരംഭത്തിങ്കൽ യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാടാവിത്:

യിരെമ്യാവ് 26:2

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തിൽ നിന്നുകൊണ്ട്, യഹോവയുടെ ആലയത്തിൽ നമസ്കരിപ്പാൻ വരുന്ന സകല യെഹൂദാപട്ടണങ്ങളോടും പ്രസ്താവിപ്പാൻ ഞാൻ നിന്നോടു കല്പിക്കുന്ന സകല വചനങ്ങളെയും അവരോടു പ്രസ്താവിക്ക; ഒരു വാക്കും വിട്ടുകളയരുത്.

യിരെമ്യാവ് 26:3

അവരുടെ ദുഷ്പ്രവൃത്തികൾ നിമിത്തം ഞാൻ അവർക്കു വരുത്തുവാൻ വിചാരിക്കുന്ന അനർഥത്തെക്കുറിച്ചു ഞാൻ അനുതപിക്കത്തക്കവണ്ണം പക്ഷേ അവർ കേട്ട് ഓരോരുത്തൻ താന്താന്റെ ദുർമാർഗം വിട്ടുതിരിയുമായിരിക്കും.

യിരെമ്യാവ് 26:4

എന്നാൽ നീ അവരോടു പറയേണ്ടത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഇടവിടാതെ നിങ്ങളുടെ അടുക്കൽ അയച്ചു പറയിച്ചിട്ടും നിങ്ങൾ കൂട്ടാക്കാതിരുന്ന എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ വചനങ്ങളെ കേൾപ്പാനും

യിരെമ്യാവ് 26:5

ഞാൻ നിങ്ങളുടെ മുമ്പിൽ വച്ച എന്റെ ന്യായപ്രമാണത്തെ അനുസരിച്ചു നടപ്പാനും നിങ്ങൾ എന്റെ വാക്കു കേൾക്കയില്ലെങ്കിൽ

യിരെമ്യാവ് 26:6

ഞാൻ ഈ ആലയത്തെ ശീലോവിനു തുല്യമാക്കി ഈ നഗരത്തെ ഭൂമിയിലുള്ള സകല ജാതികൾക്കും ശാപവാക്യമാക്കിത്തീർക്കും.

യിരെമ്യാവ് 26:7

യിരെമ്യാവ് ഈ വാക്കുകളെ യഹോവയുടെ ആലയത്തിൽവച്ചു പറയുന്നതു പുരോഹിതന്മാരും പ്രവാചകന്മാരും സകല ജനവും കേട്ടു.

യിരെമ്യാവ് 26:8

എന്നാൽ സകല ജനത്തോടും പ്രസ്താവിപ്പാൻ യഹോവ കല്പിച്ചിരുന്നതൊക്കെയും യിരെമ്യാവ് പ്രസ്താവിച്ചു തീർന്നശേഷം, പുരോഹിതന്മാരും പ്രവാചകന്മാരും സകല ജനവും അവനെ പിടിച്ചു: നീ മരിക്കേണം നിശ്ചയം;

യിരെമ്യാവ് 26:9

ഈ ആലയം ശീലോവിനു തുല്യമാകും, ഈ നഗരം നിവാസികൾ ഇല്ലാതെ ശൂന്യമാകും എന്നു നീ യഹോവയുടെ നാമത്തിൽ പ്രവചിച്ചിരിക്കുന്നതെന്ത് എന്നു പറഞ്ഞു ജനമൊക്കെയും യഹോവയുടെ ആലയത്തിൽ യിരെമ്യാവിന്റെ അടുക്കൽ വന്നുകൂടി.

യിരെമ്യാവ് 26:10

ഈ കാര്യം യെഹൂദാപ്രഭുക്കന്മാർ കേട്ടാറെ, അവർ രാജാവിന്റെ അരമനയിൽനിന്നു യഹോവയുടെ ആലയത്തിലേക്കു കയറിച്ചെന്നു, യഹോവയുടെ ആലയത്തിന്റെ പുതിയ പടിവാതിലിന്റെ പ്രവേശനത്തിങ്കൽ ഇരുന്നു.

യിരെമ്യാവ് 26:11

പുരോഹിതന്മാരും പ്രവാചകന്മാരും പ്രഭുക്കന്മാരോടും സകല ജനത്തോടും: ഈ മനുഷ്യൻ മരണയോഗ്യൻ; അവൻ ഈ നഗരത്തിനു വിരോധമായി പ്രവചിച്ചിരിക്കുന്നതു നിങ്ങൾ സ്വന്തചെവികൊണ്ടു കേട്ടുവല്ലോ എന്നു പറഞ്ഞു.

യിരെമ്യാവ് 26:12

അതിനു യിരെമ്യാവ് സകല പ്രഭുക്കന്മാരോടും സർവജനത്തോടും പറഞ്ഞത്: നിങ്ങൾ കേട്ടിരിക്കുന്ന വാക്കുകളൊക്കെയും ഈ ആലയത്തിനും ഈ നഗരത്തിനും വിരോധമായി പ്രവചിപ്പാൻ യഹോവ എന്നെ അയച്ചിരിക്കുന്നു.

യിരെമ്യാവ് 26:13

ആകയാൽ നിങ്ങൾ നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കി, നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക് കേട്ടനുസരിപ്പിൻ; എന്നാൽ യഹോവ നിങ്ങൾക്കു വിരോധമായി അരുളിച്ചെയ്തിരിക്കുന്ന അനർഥത്തെക്കുറിച്ച് അനുതപിക്കും.

യിരെമ്യാവ് 26:14

ഞാനോ ഇതാ നിങ്ങളുടെ കൈയിൽ ഇരിക്കുന്നു; നിങ്ങൾക്ക് ഇഷ്ടവും ന്യായവും ആയി തോന്നുന്നതുപോലെ എന്നോടു ചെയ്തുകൊൾവിൻ.

യിരെമ്യാവ് 26:15

എങ്കിലും നിങ്ങൾ എന്നെ കൊന്നുകളഞ്ഞാൽ, നിങ്ങൾ കുറ്റമില്ലാത്ത രക്തം നിങ്ങളുടെമേലും ഈ നഗരത്തിന്മേലും അതിലെ നിവാസികളുടെമേലും വരുത്തും എന്ന് അറിഞ്ഞുകൊൾവിൻ; നിങ്ങൾ കേൾക്കെ ഈ വാക്കുകളൊക്കെയും പ്രസ്താവിക്കേണ്ടതിനു യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു സത്യം.

യിരെമ്യാവ് 26:16

അപ്പോൾ പ്രഭുക്കന്മാരും സകല ജനവും പുരോഹിതന്മാരോടും പ്രവാചകന്മാരോടും: ഈ മനുഷ്യൻ മരണയോഗ്യനല്ല; അവൻ നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ അല്ലോ നമ്മോടു സംസാരിക്കുന്നത് എന്നു പറഞ്ഞു.

യിരെമ്യാവ് 26:17

അനന്തരം ദേശത്തിലെ മൂപ്പന്മാരിൽ ചിലർ എഴുന്നേറ്റു ജനത്തിന്റെ സർവസംഘത്തോടും പറഞ്ഞത്:

യിരെമ്യാവ് 26:18

യെഹൂദാരാജാവായ ഹിസ്കീയാവിന്റെ കാലത്തു മോരഷ്ട്യനായ മീഖായാവ് സകല യെഹൂദാജനത്തോടും പ്രവചിച്ചു: സീയോനെ വയൽപോലെ ഉഴുതുകളയും; യെരൂശലേം കല്ക്കുന്നായും ഈ ആലയമുള്ള പർവതം വനാന്തരഗിരികളായും തീരും എന്നിങ്ങനെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.

യിരെമ്യാവ് 26:19

യെഹൂദാരാജാവായ ഹിസ്കീയാവും സർവ യെഹൂദായും അവനെ കൊന്നുകളഞ്ഞുവോ? അവൻ യഹോവയെ ഭയപ്പെട്ടു, യഹോവയോടു ക്ഷമ യാചിക്കയും താൻ അവർക്കു വരുത്തുമെന്ന് അരുളിച്ചെയ്തിരുന്ന അനർഥത്തെക്കുറിച്ചു യഹോവ അനുതപിക്കയും ചെയ്തില്ലയോ? നാമോ നമ്മുടെ പ്രാണനു വലിയൊരു അനർഥം വരുത്തുവാൻ പോകുന്നു.

യിരെമ്യാവ് 26:20

അങ്ങനെ തന്നെ കിര്യത്ത്-യെയാരീമിൽനിന്നുള്ള ശെമയ്യാവിന്റെ മകനായ ഊരീയാവ് എന്നൊരുത്തൻ യഹോവയുടെ നാമത്തിൽ പ്രവചിച്ചു; അവൻ യിരെമ്യാവിന്റെ സകല വാക്കുകളെയുംപോലെ ഈ നഗരത്തിനും ഈ ദേശത്തിനും വിരോധമായി പ്രവചിച്ചു.

യിരെമ്യാവ് 26:21

യെഹോയാക്കീംരാജാവും അവന്റെ സകല യുദ്ധവീരന്മാരും സകല പ്രഭുക്കന്മാരും അവന്റെ വാക്കുകളെ കേട്ടപ്പോൾ, രാജാവ് അവനെ കൊന്നുകളവാൻ വിചാരിച്ചു; ഊരീയാവ് അതു കേട്ടു ഭയപ്പെട്ടു മിസ്രയീമിലേക്ക് ഓടിപ്പോയി.

യിരെമ്യാവ് 26:22

യെഹോയാക്കീംരാജാവ് ചില ആളുകളെ, അഖ്ബോരിന്റെ മകനായ എൽനാഥാനെയും അവനോടുകൂടെ മറ്റു ചിലരെയും മിസ്രയീമിലേക്ക് അയച്ചു.

യിരെമ്യാവ് 26:23

അവർ ഊരീയാവെ മിസ്രയീമിൽനിന്നു യെഹോയാക്കീംരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ അവനെ വാൾകൊണ്ടു കൊന്ന് അവന്റെ ശവത്തെ സാമാന്യജനത്തിന്റെ ശ്മശാനത്തിൽ ഇട്ടുകളഞ്ഞു.

യിരെമ്യാവ് 26:24

എന്നാൽ യിരെമ്യാവെ ജനത്തിന്റെ കൈയിൽ ഏല്പിച്ചു കൊല്ലാതിരിക്കേണ്ടതിനു ശാഫാന്റെ മകനായ അഹീക്കാം അവനു പിന്തുണയായിരുന്നു.