യിരെമ്യാവ് - 52 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 34 വരെ

യിരെമ്യാവ് 52:1

സിദെക്കീയാവ് വാണുതുടങ്ങിയപ്പോൾ അവന് ഇരുപത്തൊന്നു വയസ്സായിരുന്നു; അവൻ പതിനൊന്നു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മയ്ക്ക് ഹമൂതൽ എന്നു പേർ; അവൾ ലിബ്നക്കാരനായ യിരെമ്യാവിന്റെ മകൾ ആയിരുന്നു.

യിരെമ്യാവ് 52:2

യെഹോയാക്കീം ചെയ്തതുപോലെയൊക്കെയും അവൻ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു.

യിരെമ്യാവ് 52:3

യഹോവയുടെ കോപം ഹേതുവായി യെരൂശലേമിനും യെഹൂദായ്ക്കും അങ്ങനെ ഭവിച്ചു; അവൻ ഒടുവിൽ അവരെ തന്റെ സന്നിധിയിൽ നിന്നു തള്ളിക്കളഞ്ഞു; എന്നാൽ സിദെക്കീയാവ് ബാബേൽരാജാവിനോടു മത്സരിച്ചു.

യിരെമ്യാവ് 52:4

അവന്റെ വാഴ്ചയുടെ ഒമ്പതാം ആണ്ടിൽ പത്താം മാസം പത്താം തീയതി, ബാബേൽരാജാവായ നെബൂഖദ്നേസർ തന്റെ സർവസൈന്യവുമായി യെരൂശലേമിന്റെ നേരേ വന്നു പാളയമിറങ്ങി അതിനെതിരേ ചുറ്റും കൊത്തളങ്ങൾ പണിതു.

യിരെമ്യാവ് 52:5

അങ്ങനെ സിദെക്കീയാരാജാവിന്റെ പതിനൊന്നാം ആണ്ടുവരെ നഗരം നിരോധിക്കപ്പെട്ടിരുന്നു.

യിരെമ്യാവ് 52:6

നാലാം മാസം ഒമ്പതാം തീയതി ക്ഷാമം നഗരത്തിൽ കലശലായി ദേശത്തെ ജനത്തിന് ആഹാരമില്ലാതെ ഭവിച്ചു.

യിരെമ്യാവ് 52:7

അപ്പോൾ നഗരത്തിന്റെ മതിൽ ഒരിടം പൊളിച്ചുതുറന്നു; കല്ദയർ നഗരം വളഞ്ഞിരിക്കെ പടയാളികളൊക്കെയും രാത്രി സമയത്തു രാജാവിന്റെ തോട്ടത്തിനരികെ രണ്ടു മതിലുകളുടെ മധ്യേയുള്ള പടിവാതിൽക്കൽകൂടി നഗരം വിട്ടുപുറപ്പെട്ട് അരാബായിലേക്കുള്ള വഴിയായി ഓടിപ്പോയി.

യിരെമ്യാവ് 52:8

എന്നാൽ കല്ദയരുടെ സൈന്യം രാജാവിനെ പിന്തുടർന്നു, യെരീഹോ സമഭൂമിയിൽവച്ചു സിദെക്കീയാവോട് എത്തി; അവന്റെ സൈന്യമൊക്കെയും അവനെ വിട്ടു ചിതറിപ്പോയി.

യിരെമ്യാവ് 52:9

അവർ രാജാവിനെ പിടിച്ചു, ഹമാത്ത്ദേശത്തിലെ രിബ്ലായിൽ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു; അവൻ അവനു വിധി കല്പിച്ചു.

യിരെമ്യാവ് 52:10

ബാബേൽരാജാവ് സിദെക്കീയാവിന്റെ പുത്രന്മാരെ അവൻ കാൺകെ കൊന്നു; യെഹൂദാപ്രഭുക്കന്മാരെയൊക്കെയും അവൻ രിബ്ലായിൽവച്ചു കൊന്നുകളഞ്ഞു.

യിരെമ്യാവ് 52:11

പിന്നെ അവൻ സിദെക്കീയാവിന്റെ കണ്ണുപൊട്ടിച്ചു; ബാബേൽരാജാവ് അവനെ ചങ്ങലകൊണ്ടു ബന്ധിച്ചു ബാബേലിലേക്കു കൊണ്ടുചെന്നു ജീവപര്യന്തം കാരാഗൃഹത്തിൽ ആക്കി.

യിരെമ്യാവ് 52:12

അഞ്ചാം മാസം പത്താം തീയതി, ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ പത്തൊമ്പതാം ആണ്ടിൽ തന്നെ, ബാബേൽരാജാവിന്റെ തിരുമുമ്പിൽ നില്ക്കുന്നവനും അകമ്പടിനായകനുമായ നെബൂസർ-അദാൻ യെരൂശലേമിലേക്കു വന്നു.

യിരെമ്യാവ് 52:13

അവൻ യഹോവയുടെ ആലയവും രാജധാനിയും ചുട്ടു, യെരൂശലേമിലെ എല്ലാ വീടുകളും പ്രധാന ഭവനങ്ങളൊക്കെയും തീ വച്ചു ചുട്ടുകളഞ്ഞു.

യിരെമ്യാവ് 52:14

അകമ്പടിനായകനോടുകൂടെ ഉണ്ടായിരുന്ന കല്ദയസൈന്യമൊക്കെയും യെരൂശലേമിന്റെ ചുറ്റുമുള്ള മതിലുകളെല്ലാം ഇടിച്ചുകളഞ്ഞു.

യിരെമ്യാവ് 52:15

ജനത്തിൽ എളിയവരായ ചിലരെയും നഗരത്തിൽ ശേഷിച്ചിരുന്ന ജനശിഷ്ടത്തെയും ബാബേൽരാജാവിനെ ചെന്നു ശരണം പ്രാപിച്ചവരെയും പുരുഷാരത്തിൽ ശേഷിച്ചവരെയും അകമ്പടിനായകനായ നെബൂസർ-അദാൻ ബദ്ധരാക്കി കൊണ്ടുപോയി.

യിരെമ്യാവ് 52:16

എന്നാൽ അകമ്പടിനായകനായ നെബൂസർ-അദാൻ ദേശത്തെ എളിയവരിൽ ചിലരെ മുന്തിരിത്തോട്ടക്കാരായും കൃഷിക്കാരായും വിട്ടേച്ചുപോയി.

യിരെമ്യാവ് 52:17

യഹോവയുടെ ആലയത്തിലെ താമ്രസ്തംഭങ്ങളും പീഠങ്ങളും യഹോവയുടെ ആലയത്തിലെ താമ്രംകൊണ്ടുള്ള കടലും കല്ദയർ ഉടച്ച് താമ്രമൊക്കെയും ബാബേലിലേക്കു കൊണ്ടുപോയി.

യിരെമ്യാവ് 52:18

കലങ്ങളും ചട്ടുകങ്ങളും കത്രികകളും കിണ്ണങ്ങളും തവികളും ശുശ്രൂഷയ്ക്കുള്ള സകല താമ്രോപകരണങ്ങളും അവർ എടുത്തുകൊണ്ടുപോയി.

യിരെമ്യാവ് 52:19

പാനപാത്രങ്ങളും തീച്ചട്ടികളും കിണ്ണങ്ങളും കലങ്ങളും വിളക്കുതണ്ടുകളും തവികളും കുടങ്ങളും പൊന്നുകൊണ്ടുള്ളതും വെള്ളികൊണ്ടുള്ളതും എല്ലാം അകമ്പടിനായകൻ കൊണ്ടുപോയി.

യിരെമ്യാവ് 52:20

ശലോമോൻരാജാവ് യഹോവയുടെ ആലയംവകയ്ക്ക് ഉണ്ടാക്കിയ രണ്ട് സ്തംഭവും ഒരു കടലും പീഠങ്ങളുടെ കീഴെ ഉണ്ടായിരുന്ന പന്ത്രണ്ട് താമ്രക്കാളയും തന്നെ; ഈ സകല സാധനങ്ങളുടെയും താമ്രത്തിനു തൂക്കമില്ലാതെയിരുന്നു.

യിരെമ്യാവ് 52:21

സ്തംഭങ്ങളോ, ഓരോന്ന് പതിനെട്ട് മുഴം ഉയരവും പന്ത്രണ്ട് മുഴം ചുറ്റളവും നാല് വിരൽ കനവും ഉള്ളതായിരുന്നു; അതു പൊള്ളയുമായിരുന്നു.

യിരെമ്യാവ് 52:22

അതിന്മേൽ താമ്രംകൊണ്ട് ഒരു പോതിക ഉണ്ടായിരുന്നു; പോതികയുടെ ഉയരം അഞ്ചു മുഴം പോതികമേൽ ചുറ്റും വലപ്പണിയും മാതളപ്പഴവും ഉണ്ടായിരുന്നു; സകലവും താമ്രംകൊണ്ടായിരുന്നു; രണ്ടാമത്തെ സ്തംഭത്തിനും ഇതുപോലെയുള്ള പണിയും മാതളപ്പഴവും ഉണ്ടായിരുന്നു.

യിരെമ്യാവ് 52:23

നാലുപുറത്തുംകൂടെ തൊണ്ണൂറ്റാറു മാതളപ്പഴവും ഉണ്ടായിരുന്നു; വലപ്പണിയിൽ ചുറ്റുമുള്ള മാതളപ്പഴം ആകെ നൂറ് ആയിരുന്നു.

യിരെമ്യാവ് 52:24

അകമ്പടിനായകൻ മഹാപുരോഹിതനായ സെരായാവെയും രണ്ടാം പുരോഹിതനായ സെഫന്യാവെയും മൂന്ന് വാതിൽകാവല്ക്കാരെയും പിടിച്ചുകൊണ്ടുപോയി.

യിരെമ്യാവ് 52:25

നഗരത്തിൽനിന്ന് അവൻ യോദ്ധാക്കളുടെ വിചാരകനായ ഒരു ഷണ്ഡനെയും നഗരത്തിൽവച്ചു കണ്ട ഏഴ് രാജപരിചാരകന്മാരെയും ദേശത്തിലെ ജനത്തെ പടയ്ക്കു ശേഖരിക്കുന്ന സേനാപതിയുടെ രായസക്കാരനെയും നഗരത്തിൽ കണ്ട അറുപതു നാട്ടുപുറക്കാരെയും പിടിച്ചുകൊണ്ടുപോയി.

യിരെമ്യാവ് 52:26

ഇവരെ അകമ്പടിനായകനായ നെബൂസർ-അദാൻ പിടിച്ച് രിബ്ലായിൽ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു.

യിരെമ്യാവ് 52:27

ബാബേൽരാജാവ് ഹമാത്ത്ദേശത്തിലെ രിബ്ലായിൽവച്ച് അവരെ വെട്ടിക്കൊന്നു; ഇങ്ങനെ യെഹൂദാ സ്വദേശം വിട്ട് പ്രവാസത്തിലേക്കു പോകേണ്ടിവന്നു.

യിരെമ്യാവ് 52:28

നെബൂഖദ്നേസർ പ്രവാസത്തിലേക്കു കൊണ്ടുപോയ ജനം: ഏഴാം ആണ്ടിൽ മൂവായിരത്തിരുപത്തിമൂന്ന് യെഹൂദന്മാർ;

യിരെമ്യാവ് 52:29

നെബൂഖദ്നേസരിന്റെ പതിനെട്ടാം ആണ്ടിൽ അവൻ യെരൂശലേമിൽനിന്നു പ്രവാസത്തിലേക്കു കൊണ്ടുപോയ എണ്ണൂറ്റിമുപ്പത്തിരണ്ടു പേർ;

യിരെമ്യാവ് 52:30

നെബൂഖദ്നേസരിന്റെ ഇരുപത്തിമൂന്നാം ആണ്ടിൽ, അകമ്പടിനായകനായ നെബൂസർ-അദാൻ പ്രവാസത്തിലേക്കു കൊണ്ടുപോയ യെഹൂദന്മാർ എഴുനൂറ്റി നാല്പത്തഞ്ച് പേർ; ഇങ്ങനെ ആകെ നാലായിരത്തറുനൂറ് പേരായിരുന്നു.

യിരെമ്യാവ് 52:31

യെഹൂദാരാജാവായ യെഹോയാഖീന്റെ പ്രവാസത്തിന്റെ മുപ്പത്തേഴാമാണ്ടിൽ പന്ത്രണ്ടാം മാസം ഇരുപത്തഞ്ചാം തീയതി ബാബേൽരാജാവായ എവീൽ-മെരോദക് തന്റെ വാഴ്ചയുടെ ഒന്നാം ആണ്ടിൽ യെഹൂദാരാജാവായ യെഹോയാഖീനെ കടാക്ഷിച്ച് കാരാഗൃഹത്തിൽനിന്നു വിടുവിച്ചു,

യിരെമ്യാവ് 52:32

അവനോട് ആദരവായി സംസാരിച്ച്, അവന്റെ ആസനത്തെ തന്നോടുകൂടെ ബാബേലിൽ ഉള്ള രാജാക്കന്മാരുടെ ആസനങ്ങൾക്കു മേലായി വച്ചു,

യിരെമ്യാവ് 52:33

അവന്റെ കാരാഗൃഹവസ്ത്രം മാറ്റി, അവൻ ജീവപര്യന്തം നിത്യവും അവന്റെ സന്നിധിയിൽ ഭക്ഷണം കഴിച്ചുപോന്നു.

യിരെമ്യാവ് 52:34

അവന്റെ അഹോവൃത്തിയോ ബാബേൽരാജാവ് അവന് അവന്റെ മരണദിവസംവരെ അവന്റെ ജീവകാലമൊക്കെയും നിത്യവൃത്തിക്കു ദിവസംപ്രതിയുള്ള ഓഹരി കൊടുത്തുപോന്നു.