യിരെമ്യാവ് - 41 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 18 വരെ

യിരെമ്യാവ് 41:1

എന്നാൽ ഏഴാം മാസത്തിൽ രാജവംശക്കാരനും രാജാവിന്റെ മഹത്തുക്കളിൽ ഒരുവനുമായി എലീശാമായുടെ മകനായ നെഥന്യാവിന്റെ മകൻ യിശ്മായേൽ പത്ത് ആളുമായി മിസ്പായിൽ അഹീക്കാമിന്റെ മകനായ ഗെദല്യാവിന്റെ അടുക്കൽ വന്നു; അവിടെ മിസ്പായിൽവച്ച് അവർ ഒന്നിച്ചു ഭക്ഷണം കഴിച്ചു.

യിരെമ്യാവ് 41:2

നെഥന്യാവിന്റെ മകൻ യിശ്മായേലും കൂടെ ഉണ്ടായിരുന്ന പത്ത് ആളും എഴുന്നേറ്റ്, ബാബേൽരാജാവ് ദേശാധിപതിയാക്കിയിരുന്ന ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവെ വാൾകൊണ്ടു വെട്ടിക്കൊന്നു.

യിരെമ്യാവ് 41:3

മിസ്പായിൽ ഗെദല്യാവിന്റെ അടുക്കൽ ഉണ്ടായിരുന്ന എല്ലാ യെഹൂദന്മാരെയും അവിടെ കണ്ട കല്ദയപടയാളികളെയും യിശ്മായേൽ കൊന്നുകളഞ്ഞു.

യിരെമ്യാവ് 41:4

ഗെദല്യാവെ കൊന്നിട്ടു രണ്ടാം ദിവസം, അത് ആരും അറിയാതിരിക്കുമ്പോൾ തന്നെ,

യിരെമ്യാവ് 41:5

ശെഖേമിൽനിന്നും ശീലോവിൽനിന്നും ശമര്യയിൽനിന്നും എൺപതു പുരുഷന്മാർ താടി ചിരച്ചും വസ്ത്രം കീറിയും തങ്ങളെത്തന്നെ മുറിവേല്പിച്ചുംകൊണ്ടു വഴിപാടും കുന്തുരുക്കവും എടുത്തു യഹോവയുടെ ആലയത്തിലേക്കു പോകുംവഴി അവിടെ എത്തി.

യിരെമ്യാവ് 41:6

നെഥന്യാവിന്റെ മകൻ യിശ്മായേൽ മിസ്പായിൽനിന്നു പുറപ്പെട്ട് കരഞ്ഞുംകൊണ്ട് അവരെ എതിരേറ്റു ചെന്നു; അവരെ കണ്ടപ്പോൾ അവൻ അവരോട്: അഹീക്കാമിന്റെ മകനായ ഗെദല്യാവിന്റെ അടുക്കൽ വരുവിൻ എന്നു പറഞ്ഞു.

യിരെമ്യാവ് 41:7

അവർ പട്ടണത്തിന്റെ നടുവിൽ എത്തിയപ്പോൾ നെഥന്യാവിന്റെ മകനായ യിശ്മായേലും കൂടെയുണ്ടായിരുന്ന ആളുകളും അവരെ കൊന്ന് ഒരു കുഴിയിൽ ഇട്ടുകളഞ്ഞു.

യിരെമ്യാവ് 41:8

എന്നാൽ അവരിൽ പത്തുപേർ യിശ്മായേലിനോട്: ഞങ്ങളെ കൊല്ലരുതേ; വയലിൽ കോതമ്പ്, യവം, എണ്ണ, തേൻ എന്നീവക സംഭാരങ്ങൾ ഞങ്ങൾ ഒളിച്ചുവച്ചിട്ടുണ്ട് എന്നു പറഞ്ഞു; അതുകൊണ്ട് അവൻ സമ്മതിച്ച് അവരെ അവരുടെ സഹോദരന്മാരോടുകൂടെ കൊല്ലാതെയിരുന്നു.

യിരെമ്യാവ് 41:9

യിശ്മായേൽ ഗെദല്യാവെയും കൂട്ടരെയും കൊന്ന് ശവങ്ങളെ എല്ലാം ഇട്ടുകളഞ്ഞ കുഴി, ആസാരാജാവ് യിസ്രായേൽരാജാവായ ബയെശനിമിത്തം ഉണ്ടാക്കിയതായിരുന്നു; നെഥന്യാവിന്റെ മകനായ യിശ്മായേൽ അതിനെ നിഹതന്മാരെക്കൊണ്ടു നിറച്ചു.

യിരെമ്യാവ് 41:10

പിന്നെ യിശ്മായേൽ മിസ്പായിൽ ഉണ്ടായിരുന്ന ജനശിഷ്ടത്തെയൊക്കെയും രാജകുമാരികളെയും അകമ്പടിനായകനായ നെബൂസർ-അദാൻ അഹീക്കാമിന്റെ മകനായ ഗെദല്യാവെ ഏല്പിച്ചവരായി മിസ്പായിൽ ശേഷിച്ചിരുന്ന സകല ജനത്തെയും ബദ്ധരാക്കി കൊണ്ടുപോയി;

യിരെമ്യാവ് 41:11

നെഥന്യാവിന്റെ മകൻ യിശ്മായേൽ അവരെ ബദ്ധരാക്കി അമ്മോന്യരുടെ അടുക്കൽ കൊണ്ടുപോകുവാൻ യാത്ര പുറപ്പെട്ടു. നെഥന്യാവിന്റെ മകൻ യിശ്മായേൽ ചെയ്ത ദോഷമൊക്കെയും കാരേഹിന്റെ മകനായ യോഹാനാനും കൂടെ ഉണ്ടായിരുന്ന പടത്തലവന്മാരും കേട്ടപ്പോൾ

യിരെമ്യാവ് 41:12

അവർ സകല പുരുഷന്മാരെയും കൂട്ടിക്കൊണ്ടു നെഥന്യാവിന്റെ മകനായ യിശ്മായേലിനോടു യുദ്ധം ചെയ്‍വാൻ ചെന്നു, ഗിബെയോനിലെ പെരിങ്കുളങ്ങരെവച്ച് അവനെ കണ്ടെത്തി.

യിരെമ്യാവ് 41:13

യിശ്മായേലിനോടു കൂടെ ഉണ്ടായിരുന്ന ജനമൊക്കെയും കാരേഹിന്റെ മകനായ യോഹാനാനെയും കൂടെ ഉണ്ടായിരുന്ന എല്ലാ പടത്തലവന്മാരെയും കണ്ടപ്പോൾ സന്തോഷിച്ചു.

യിരെമ്യാവ് 41:14

യിശ്മായേൽ മിസ്പായിൽനിന്നു ബദ്ധരാക്കി കൊണ്ടുപോന്നിരുന്ന സർവജനവും തിരിഞ്ഞു, കാരേഹിന്റെ മകനായ യോഹാനാന്റെ അടുക്കൽ ചേർന്നു.

യിരെമ്യാവ് 41:15

നെഥന്യാവിന്റെ മകൻ യിശ്മായേലോ എട്ട് ആളുമായി യോഹാനാനെ വിട്ടു തെറ്റി അമ്മോന്യരുടെ അടുക്കൽ പൊയ്ക്കളഞ്ഞു.

യിരെമ്യാവ് 41:16

നെഥന്യാവിന്റെ മകൻ യിശ്മായേൽ അഹീക്കാമിന്റെ മകനായ ഗെദല്യാവെ കൊന്നുകളഞ്ഞശേഷം, അവന്റെ കൈയിൽനിന്നു കാരേഹിന്റെ മകനായ യോഹാനാനും കൂടെ ഉണ്ടായിരുന്ന എല്ലാ പടത്തലവന്മാരും വിടുവിച്ച ജനശിഷ്ടത്തെയൊക്കെയും, ഗിബെയോനിൽനിന്നു തിരികെ കൊണ്ടുവന്ന പടയാളികളെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഷണ്ഡന്മാരെയും തന്നെ.

യിരെമ്യാവ് 41:17

അവർ മിസ്പായിൽനിന്നു കൂട്ടിക്കൊണ്ട്, കല്ദയരെ പേടിച്ചിട്ടു മിസ്രയീമിൽ പോകുവാൻ യാത്ര പുറപ്പെട്ടു ബേത്‍ലഹേമിനു സമീപത്തുള്ള ഗേരൂത്ത്-കിംഹാമിൽ ചെന്നു താമസിച്ചു.

യിരെമ്യാവ് 41:18

ബാബേൽരാജാവ് ദേശാധിപതിയാക്കിയ അഹീക്കാമിന്റെ മകനായ ഗെദല്യാവെ നെഥന്യാവിന്റെ മകൻ യിശ്മായേൽ കൊന്നുകളക കാരണത്താൽ ആയിരുന്നു അവർ കല്ദയരെ പേടിച്ചത്.