യിരെമ്യാവ് - 13 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 27 വരെ

യിരെമ്യാവ് 13:1

യഹോവ എന്നോട്: നീ ചെന്ന്, ഒരു ചണനൂല്ക്കച്ച വാങ്ങി നിന്റെ അരയ്ക്കു കെട്ടുക; അതിനെ വെള്ളത്തിൽ ഇടരുത് എന്നു കല്പിച്ചു.

യിരെമ്യാവ് 13:2

അങ്ങനെ ഞാൻ യഹോവയുടെ കല്പനപ്രകാരം ഒരു കച്ച വാങ്ങി അരയ്ക്കു കെട്ടി.

യിരെമ്യാവ് 13:3

യഹോവയുടെ അരുളപ്പാട് രണ്ടാം പ്രാവശ്യം എനിക്കുണ്ടായതെന്തെന്നാൽ:

യിരെമ്യാവ് 13:4

നീ വാങ്ങി അരയ്ക്കു കെട്ടിയ കച്ച എടുത്തു പുറപ്പെട്ടു ഫ്രാത്തിനരികത്തു ചെന്ന്, അവിടെ ഒരു പാറയുടെ വിള്ളലിൽ ഒളിച്ചുവയ്ക്കുക.

യിരെമ്യാവ് 13:5

യഹോവ എന്നോടു കല്പിച്ചതുപോലെ ഞാൻ ചെന്ന് അതു ഫ്രാത്തിനരികെ ഒളിച്ചുവച്ചു.

യിരെമ്യാവ് 13:6

ഏറിയനാൾ കഴിഞ്ഞശേഷം യഹോവ എന്നോട്: നീ പുറപ്പെട്ടു ഫ്രാത്തിനരികെ ചെന്ന്, അവിടെ ഒളിച്ചുവയ്ക്കാൻ നിന്നോടു കല്പിച്ച കച്ച എടുത്തുകൊൾക എന്നരുളിച്ചെയ്തു.

യിരെമ്യാവ് 13:7

അങ്ങനെ ഞാൻ ഫ്രാത്തിനരികെ ചെന്ന്, ഒളിച്ചുവച്ചിരുന്ന സ്ഥലത്തുനിന്നു കച്ച മാന്തി എടുത്തു; എന്നാൽ കച്ച കേടുപിടിച്ച് ഒന്നിനും കൊള്ളരുതാതെ ആയിരുന്നു.

യിരെമ്യാവ് 13:8

യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

യിരെമ്യാവ് 13:9

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇങ്ങനെ ഞാൻ യെഹൂദായുടെ ഗർവവും യെരൂശലേമിന്റെ മഹാഗർവവും കെടുത്തുകളയും.

യിരെമ്യാവ് 13:10

എന്റെ വചനം കേൾപ്പാൻ മനസ്സില്ലാതെ ഹൃദയത്തിന്റെ ശാഠ്യംപോലെ നടക്കയും അന്യദേവന്മാരെ സേവിച്ചു നമസ്കരിക്കേണ്ടതിന് അവരോടു ചേരുകയും ചെയ്യുന്ന ഈ ദുഷ്ടജനം ഒന്നിനും കൊള്ളരുതാത്ത ഈ കച്ചപോലെ ആയിത്തീരും.

യിരെമ്യാവ് 13:11

കച്ച ഒരു മനുഷ്യന്റെ അരയോടു പറ്റിയിരിക്കുന്നതുപോലെ ഞാൻ യിസ്രായേൽഗൃഹത്തെ മുഴുവനും യെഹൂദാഗൃഹത്തെ മുഴുവനും എനിക്കു ജനവും കീർത്തിയും പ്രശംസയും അലങ്കാരവും ആകേണ്ടതിന് എന്നോടു പറ്റിയിരിക്കുമാറാക്കി; അവർക്കോ അനുസരിപ്പാൻ മനസ്സായില്ല എന്നു യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് 13:12

അതുകൊണ്ടു നീ അവരോടു പറയേണ്ടത്: എല്ലാ തുരുത്തിയിലും വീഞ്ഞു നിറയും എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു; എല്ലാ തുരുത്തിയിലും വീഞ്ഞു നിറയും എന്നു ഞങ്ങൾ അറിയുന്നില്ലയോ എന്ന് അവർ നിന്നോടു ചോദിക്കും.

യിരെമ്യാവ് 13:13

അതിനു നീ അവരോടു പറയേണ്ടത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ ദേശത്തിലെ സർവനിവാസികളെയും ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന രാജാക്കന്മാരെയും പുരോഹിതന്മാരെയും പ്രവാചകന്മാരെയും യെരൂശലേമിലെ സർവനിവാസികളെയും ഞാൻ ലഹരികൊണ്ടു നിറയ്ക്കും.

യിരെമ്യാവ് 13:14

ഞാൻ അവരെ അന്യോന്യവും പിതാക്കന്മാരെയും പുത്രന്മാരെയും തമ്മിലും മുട്ടി നശിക്കുമാറാക്കും എന്നു യഹോവയുടെ അരുളപ്പാട്; അവരെ നശിപ്പിക്കയല്ലാതെ ഞാൻ അവരോടു കനിവോ ക്ഷമയോ കരുണയോ കാണിക്കയില്ല.

യിരെമ്യാവ് 13:15

നിങ്ങൾ കേൾപ്പിൻ, ചെവിതരുവിൻ, ഗർവിക്കരുത്; യഹോവയല്ലോ അരുളിച്ചെയ്യുന്നത്.

യിരെമ്യാവ് 13:16

ഇരുട്ടാകുന്നതിനും നിങ്ങളുടെ കാൽ അന്ധകാരപർവതങ്ങളിൽ ഇടറിപ്പോകുന്നതിനും മുമ്പേ നിങ്ങളുടെ ദൈവമായ യഹോവയ്ക്കു ബഹുമാനം കൊടുപ്പിൻ; അല്ലെങ്കിൽ നിങ്ങൾ പ്രകാശത്തിനു കാത്തിരിക്കെ അവൻ അന്ധതമസ്സും കൂരിരുട്ടും വരുത്തും.

യിരെമ്യാവ് 13:17

നിങ്ങൾ കേട്ടനുസരിക്കയില്ലെങ്കിൽ ഞാൻ നിങ്ങളുടെ ഗർവം നിമിത്തം രഹസ്യത്തിൽ കരയും; യഹോവയുടെ ആട്ടിൻകൂട്ടത്തെ പിടിച്ചു കൊണ്ടുപോയിരിക്കയാൽ ഞാൻ ഏറ്റവും കരഞ്ഞു കണ്ണുനീരൊഴുക്കും.

യിരെമ്യാവ് 13:18

നീ രാജാവിനോടും രാജമാതാവിനോടും: താഴെ ഇറങ്ങി ഇരിപ്പിൻ; നിങ്ങളുടെ ചൂഢാമണിയായ ഭംഗിയുള്ള കിരീടം നിലത്തു വീണിരിക്കുന്നു എന്നു പറക.

യിരെമ്യാവ് 13:19

തെക്കുള്ള പട്ടണങ്ങൾ അടയ്ക്കപ്പെട്ടിരിക്കുന്നു; തുറപ്പാൻ ആരുമില്ല; യെഹൂദായെ മുഴുവനും പിടിച്ചുകൊണ്ടുപോയി; അശേഷം പിടിച്ചുകൊണ്ടുപോയി.

യിരെമ്യാവ് 13:20

നീ തലപൊക്കി വടക്കുനിന്നു വരുന്നവരെ നോക്കുക; നിനക്കു നല്കിയിരുന്ന കൂട്ടം, നിന്റെ മനോഹരമായ ആട്ടിൻകൂട്ടം എവിടെ?

യിരെമ്യാവ് 13:21

നിനക്കു സഖികളായിരിപ്പാൻ നീ തന്നെ ശീലിപ്പിച്ചവരെ അവൻ നിനക്കു തലവന്മാരായി നിയമിക്കുന്നു എങ്കിൽ നീ എന്തു പറയും? നോവു കിട്ടിയ സ്ത്രീയെപ്പോലെ നിനക്കു വേദന പിടിക്കയില്ലയോ?

യിരെമ്യാവ് 13:22

ഇങ്ങനെ എനിക്കു ഭവിപ്പാൻ സംഗതി എന്ത് എന്നു നീ ഹൃദയത്തിൽ ചോദിക്കുന്നുവെങ്കിൽ- നിന്റെ അകൃത്യബഹുത്വം നിമിത്തം നിന്റെ വസ്ത്രത്തിന്റെ വിളുമ്പു നീങ്ങിയും നിന്റെ കുതികാലിന് അപമാനം വന്നും ഇരിക്കുന്നു.

യിരെമ്യാവ് 13:23

കൂശ്യനു തന്റെ ത്വക്കും പുള്ളിപ്പുലിക്കു തന്റെ പുള്ളിയും മാറ്റുവാൻ കഴിയുമോ? എന്നാൽ ദോഷം ചെയ്‍വാൻ ശീലിച്ചിരിക്കുന്ന നിങ്ങൾക്കും നന്മ ചെയ്‍വാൻ കഴിയും.

യിരെമ്യാവ് 13:24

ആകയാൽ ഞാൻ അവരെ മരുഭൂമിയിലെ കാറ്റത്തു പാറിപ്പോകുന്ന താളടിപോലെ ചിതറിച്ചുകളയും.

യിരെമ്യാവ് 13:25

നീ എന്നെ മറന്നു വ്യാജത്തിൽ ആശ്രയിച്ചിരിക്കകൊണ്ട് ഇതു നിന്റെ ഓഹരിയും ഞാൻ നിനക്ക് അളന്നുതന്ന അംശവും ആകുന്നു എന്നു യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് 13:26

അതുകൊണ്ടു ഞാനും നിന്റെ നഗ്നത പ്രത്യക്ഷമാകേണ്ടതിനു നിന്റെ വസ്ത്രത്തിന്റെ വിളുമ്പു നിന്റെ മുഖത്തിനുമീതെ പൊക്കിവയ്ക്കും.

യിരെമ്യാവ് 13:27

നിന്റെ വ്യഭിചാരം, മദഗർജനം, വേശ്യാവൃത്തിയുടെ വഷളത്തം എന്നീ മ്ലേച്ഛതകളെ ഞാൻ വയലുകളിലെ കുന്നുകളിന്മേൽ കണ്ടിരിക്കുന്നു; യെരൂശലേമേ, നിനക്ക് അയ്യോ കഷ്ടം! നിർമ്മലയായിരിപ്പാൻ നിനക്കു മനസ്സില്ല; ഇങ്ങനെ ഇനി എത്രത്തോളം?