ഇയ്യോബ് - 9 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 35 വരെ

ഇയ്യോബ് 9:1

അതിന് ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:

ഇയ്യോബ് 9:2

അത് അങ്ങനെതന്നെ എന്ന് എനിക്കും അറിയാം നിശ്ചയം; ദൈവസന്നിധിയിൽ മർത്യൻ നീതിമാനാകുന്നതെങ്ങനെ?

ഇയ്യോബ് 9:3

അവന് അവനോടു വ്യവഹരിപ്പാൻ ഇഷ്ടം തോന്നിയാൽ ആയിരത്തിൽ ഒന്നിന് ഉത്തരം പറവാൻ കഴികയില്ല.

ഇയ്യോബ് 9:4

അവൻ ജ്ഞാനിയും മഹാശക്തനുമാകുന്നു; അവനോട്, ശഠിച്ചിട്ടു ഹാനി വരാത്തവൻ ആർ?

ഇയ്യോബ് 9:5

അവൻ പർവതങ്ങളെ അവ അറിയാതെ നീക്കിക്കളയുന്നു; തന്റെ കോപത്തിൽ അവയെ മറിച്ചുകളയുന്നു.

ഇയ്യോബ് 9:6

അവൻ ഭൂമിയെ സ്വസ്ഥാനത്തുനിന്ന് ഇളക്കുന്നു; അതിന്റെ തൂണുകൾ കുലുങ്ങിപ്പോകുന്നു.

ഇയ്യോബ് 9:7

അവൻ സൂര്യനോടു കല്പിക്കുന്നു; അത് ഉദിക്കാതിരിക്കുന്നു; അവൻ നക്ഷത്രങ്ങളെ പൊതിഞ്ഞു മുദ്രയിടുന്നു.

ഇയ്യോബ് 9:8

അവൻ തനിച്ച് ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.

ഇയ്യോബ് 9:9

അവൻ സപ്തർഷി, മകയിരം, കാർത്തിക ഇവയെയും തെക്കേ നക്ഷത്രമണ്ഡലത്തെയും ഉണ്ടാക്കുന്നു.

ഇയ്യോബ് 9:10

അവൻ ആരാഞ്ഞുകൂടാത്ത വൻകാര്യങ്ങളെയും എണ്ണമില്ലാത്ത അദ്ഭുതങ്ങളെയും ചെയ്യുന്നു.

ഇയ്യോബ് 9:11

അവൻ എന്റെ അരികെകൂടി കടക്കുന്നു; ഞാൻ അവനെ കാണുന്നില്ല; അവൻ കടന്നുപോകുന്നു; ഞാൻ അവനെ അറിയുന്നതുമില്ല.

ഇയ്യോബ് 9:12

അവൻ പറിച്ചെടുക്കുന്നു; ആർ അവനെ തടുക്കും? നീ എന്തു ചെയ്യുന്നു എന്ന് ആർ ചോദിക്കും?

ഇയ്യോബ് 9:13

ദൈവം തന്റെ കോപത്തെ പിൻവലിക്കുന്നില്ല; രഹബിന്റെ തുണയാളികൾ അവനു വഴങ്ങുന്നു.

ഇയ്യോബ് 9:14

പിന്നെ ഞാൻ അവനോട് ഉത്തരം പറയുന്നതും അവനോടു വാദിപ്പാൻ വാക്കു തിരഞ്ഞെടുക്കുന്നതും എങ്ങനെ?

ഇയ്യോബ് 9:15

ഞാൻ നീതിമാനായിരുന്നാലും അവനോട് ഉത്തരം പറഞ്ഞുകൂടാ; എന്റെ പ്രതിയോഗിയോടു ഞാൻ യാചിക്കേണ്ടിവരും.

ഇയ്യോബ് 9:16

ഞാൻ വിളിച്ചിട്ട് അവൻ ഉത്തരം അരുളിയാലും എന്റെ അപേക്ഷ കേൾക്കും എന്നു ഞാൻ വിശ്വസിക്കയില്ല.

ഇയ്യോബ് 9:17

കൊടുങ്കാറ്റുകൊണ്ട് അവൻ എന്നെ തകർക്കുന്നുവല്ലോ; കാരണംകൂടാതെ എന്റെ മുറിവുകളെ പെരുക്കുന്നു.

ഇയ്യോബ് 9:18

ശ്വാസംകഴിപ്പാൻ എന്നെ സമ്മതിക്കുന്നില്ല; കയ്പുകൊണ്ട് എന്റെ വയറു നിറയ്ക്കുന്നു.

ഇയ്യോബ് 9:19

ബലം വിചാരിച്ചാൽ: അവൻ തന്നെ ബലവാൻ; ന്യായവിധി വിചാരിച്ചാൽ: ആർ എനിക്ക് അവധി നിശ്ചയിക്കും?

ഇയ്യോബ് 9:20

ഞാൻ നീതിമാനായാലും എന്റെ സ്വന്തവായ് എന്നെ കുറ്റം വിധിക്കും; ഞാൻ നിഷ്കളങ്കനായാലും അവൻ എനിക്കു വക്രത ആരോപിക്കും.

ഇയ്യോബ് 9:21

ഞാൻ നിഷ്കളങ്കൻ; ഞാൻ എന്റെ പ്രാണനെ കരുതുന്നില്ല; എന്റെ ജീവനെ ഞാൻ നിരസിക്കുന്നു.

ഇയ്യോബ് 9:22

അതെല്ലാം ഒരുപോലെ; അതുകൊണ്ട് ഞാൻ പറയുന്നത്: അവൻ നിഷ്കളങ്കനെയും ദുഷ്ടനെയും നശിപ്പിക്കുന്നു.

ഇയ്യോബ് 9:23

ബാധ പെട്ടെന്നു കൊല്ലുന്നുവെങ്കിൽ നിർദോഷികളുടെ നിരാശ കണ്ട് അവൻ ചിരിക്കുന്നു.

ഇയ്യോബ് 9:24

ഭൂമി ദുഷ്ടന്മാരുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു; അതിലെ ന്യായാധിപന്മാരുടെ മുഖം അവൻ മൂടിക്കളയുന്നു; അത് അവനല്ലെങ്കിൽ പിന്നെ ആർ?

ഇയ്യോബ് 9:25

എന്റെ ആയുഷ്കാലം ഓട്ടാളനെക്കാൾ വേഗം പോകുന്നു; അതു നന്മ കാണാതെ ഓടിപ്പോകുന്നു.

ഇയ്യോബ് 9:26

അത് ഓടകൊണ്ടുള്ള വള്ളം പോലെയും ഇരയെ റാഞ്ചുന്ന കഴുകനെപ്പോലെയും കടന്നുപോകുന്നു.

ഇയ്യോബ് 9:27

ഞാൻ എന്റെ സങ്കടം മറന്നു മുഖവിഷാദം കളഞ്ഞു പ്രസന്നതയോടെ ഇരിക്കുമെന്നു പറഞ്ഞാൽ,

ഇയ്യോബ് 9:28

ഞാൻ എന്റെ വ്യസനമൊക്കെയും ഓർത്തു ഭയപ്പെടുന്നു നീ എന്നെ നിർദോഷിയായി എണ്ണുകയില്ലെന്നു ഞാൻ അറിയുന്നു.

ഇയ്യോബ് 9:29

എന്നെ കുറ്റം വിധിക്കുകയേയുള്ളൂ; പിന്നെ ഞാൻ വൃഥാ പ്രയത്നിക്കുന്നതെന്തിന്?

ഇയ്യോബ് 9:30

ഞാൻ ഹിമംകൊണ്ട് എന്നെ കഴുകിയാലും ക്ഷാരജലംകൊണ്ട് എന്റെ കൈ വെടിപ്പാക്കിയാലും

ഇയ്യോബ് 9:31

നീ എന്നെ ചേറ്റുകുഴിയിൽ മുക്കിക്കളയും; എന്റെ വസ്ത്രംപോലും എന്നെ വെറുക്കും.

ഇയ്യോബ് 9:32

ഞാൻ അവനോടു പ്രതിവാദിക്കേണ്ടതിനും ഞങ്ങളൊരുമിച്ചു ന്യായവിസ്താരത്തിനു ചെല്ലേണ്ടതിനും അവൻ എന്നെപ്പോലെ മനുഷ്യനല്ലല്ലോ.

ഇയ്യോബ് 9:33

ഞങ്ങളെ ഇരുവരെയും പറഞ്ഞു നിർത്തേണ്ടതിന് ഞങ്ങളുടെ നടുവിൽ ഒരു മധ്യസ്ഥനുമില്ല.

ഇയ്യോബ് 9:34

അവൻ തന്റെ വടി എങ്കൽനിന്നു നീക്കട്ടെ; അവന്റെ ഘോരത്വം എന്നെ പേടിപ്പിക്കാതിരിക്കട്ടെ;

ഇയ്യോബ് 9:35

അപ്പോൾ ഞാൻ അവനെ പേടിക്കാതെ സംസാരിക്കും; ഇപ്പോൾ എന്റെ സ്ഥിതി അങ്ങനെയല്ലല്ലോ.