ഇയ്യോബ് - 21 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 34 വരെ

ഇയ്യോബ് 21:1

അതിന് ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:

ഇയ്യോബ് 21:2

എന്റെ വാക്ക് ശ്രദ്ധയോടെ കേൾപ്പിൻ; അതു നിങ്ങൾക്കു ആശ്വാസമായിരിക്കട്ടെ.

ഇയ്യോബ് 21:3

നില്പിൻ, ഞാനും സംസാരിക്കട്ടെ; ഞാൻ സംസാരിച്ചു കഴിഞ്ഞിട്ടു നിനക്കു പരിഹസിക്കാം.

ഇയ്യോബ് 21:4

ഞാൻ സങ്കടം പറയുന്നതു മനുഷ്യനോടോ? എന്റെ ക്ഷമ അറ്റുപോകാതിരിക്കുന്നതെങ്ങനെ?

ഇയ്യോബ് 21:5

എന്നെ നോക്കി ഭ്രമിച്ചു പോകുവിൻ; കൈകൊണ്ടു വായ്പൊത്തിക്കൊൾവിൻ.

ഇയ്യോബ് 21:6

ഓർക്കുമ്പോൾ ഞാൻ ഞെട്ടിപ്പോകുന്നു; എന്റെ ദേഹത്തിനു വിറയൽ പിടിക്കുന്നു.

ഇയ്യോബ് 21:7

ദുഷ്ടന്മാർ ജീവിച്ചിരുന്നു വാർധക്യം പ്രാപിക്കയും അവർക്കു ബലം വർധിക്കയും ചെയ്യുന്നത് എന്ത്?

ഇയ്യോബ് 21:8

അവരുടെ സന്താനം അവരോടുകൂടെ അവരുടെ മുമ്പിലും അവരുടെ വംശം അവർ കാൺകെയും ഉറച്ചു നില്ക്കുന്നു.

ഇയ്യോബ് 21:9

അവരുടെ വീടുകൾ ഭയം കൂടാതെ സുഖമായിരിക്കുന്നു; ദൈവത്തിന്റെ വടി അവരുടെമേൽ വരുന്നതുമില്ല.

ഇയ്യോബ് 21:10

അവരുടെ കാള ഇണചേരുന്നു, നിഷ്ഫലമാകുന്നില്ല; അവരുടെ പശു കിടാവിടുന്നു കരു അഴിയുന്നതുമില്ല.

ഇയ്യോബ് 21:11

അവർ കുഞ്ഞുങ്ങളെ ആട്ടിൻകൂട്ടത്തെപ്പോലെ പുറത്തയയ്ക്കുന്നു; അവരുടെ പൈതങ്ങൾ നൃത്തം ചെയ്യുന്നു.

ഇയ്യോബ് 21:12

അവർ തപ്പോടും കിന്നരത്തോടുംകൂടെ പാടുന്നു; കുഴലിന്റെ നാദത്തിങ്കൽ സന്തോഷിക്കുന്നു.

ഇയ്യോബ് 21:13

അവർ സുഖമായി നാൾ കഴിക്കുന്നു; മാത്രകൊണ്ടു പാതാളത്തിലേക്ക് ഇറങ്ങുന്നു.

ഇയ്യോബ് 21:14

അവർ ദൈവത്തോട്: ഞങ്ങളെ വിട്ടുപോക; നിന്റെ വഴികളെ അറിവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല;

ഇയ്യോബ് 21:15

ഞങ്ങൾ സർവശക്തനെ സേവിപ്പാൻ അവൻ ആർ? അവനോടു പ്രാർഥിച്ചാൽ എന്തു പ്രയോജനം എന്നു പറയുന്നു.

ഇയ്യോബ് 21:16

എന്നാൽ അവരുടെ ഭാഗ്യം അവർക്കു കൈവശമല്ല; ദുഷ്ടന്മാരുടെ ആലോചന എന്നോട് അകന്നിരിക്കുന്നു.

ഇയ്യോബ് 21:17

ദുഷ്ടന്മാരുടെ വിളക്ക് കെട്ടുപോകുന്നതും അവർക്ക് ആപത്തു വരുന്നതും ദൈവം കോപത്തിൽ കഷ്ടങ്ങളെ വിഭാഗിച്ചു കൊടുക്കുന്നതും എത്ര പ്രാവശ്യം!

ഇയ്യോബ് 21:18

അവർ കാറ്റിനു മുമ്പിൽ താളടിപോലെയും കൊടുങ്കാറ്റു പറപ്പിക്കുന്ന പതിർപോലെയും ആകുന്നു.

ഇയ്യോബ് 21:19

ദൈവം അവന്റെ അകൃത്യം അവന്റെ മക്കൾക്കായി സംഗ്രഹിച്ചു വയ്ക്കുന്നു; അവൻ അത് അനുഭവിക്കേണ്ടതിന് അവനു തന്നെ പകരം കൊടുക്കട്ടെ.

ഇയ്യോബ് 21:20

അവന്റെ സ്വന്ത കണ്ണ് അവന്റെ നാശം കാണട്ടെ; അവൻ തന്നെ സർവശക്തന്റെ ക്രോധം കുടിക്കട്ടെ.

ഇയ്യോബ് 21:21

അവന്റെ മാസങ്ങളുടെ സംഖ്യ അറ്റുപോയാൽ തന്റെശേഷം തന്റെ ഭവനത്തോട് അവനെന്തു താൽപര്യം?

ഇയ്യോബ് 21:22

ആരെങ്കിലും ദൈവത്തിനു ബുദ്ധിയുപദേശിക്കുമോ? അവൻ ഉന്നതന്മാരെ ന്യായം വിധിക്കുന്നുവല്ലോ.

ഇയ്യോബ് 21:23

ഒരുത്തൻ കേവലം സ്വൈരവും സ്വസ്ഥതയുമുള്ളവനായി തന്റെ പൂർണക്ഷേമത്തിൽ മരിക്കുന്നു.

ഇയ്യോബ് 21:24

അവന്റെ തൊട്ടികൾ പാലുകൊണ്ടു നിറഞ്ഞിരിക്കുന്നു; അവന്റെ അസ്ഥികളിലെ മജ്ജ അയഞ്ഞിരിക്കുന്നു.

ഇയ്യോബ് 21:25

മറ്റൊരുത്തൻ മനോവ്യസനത്തോടെ മരിക്കുന്നു; നന്മയൊന്നും അനുഭവിപ്പാൻ ഇടവരുന്നതുമില്ല.

ഇയ്യോബ് 21:26

അവർ ഒരുപോലെ പൊടിയിൽ കിടക്കുന്നു; കൃമി അവരെ മൂടുന്നു.

ഇയ്യോബ് 21:27

ഞാൻ നിങ്ങളുടെ വിചാരങ്ങളെയും നിങ്ങൾ എന്റെ നേരേ നിരൂപിക്കുന്ന ഉപായങ്ങളെയും അറിയുന്നു.

ഇയ്യോബ് 21:28

പ്രഭുവിന്റെ ഭവനം എവിടെ? ദുഷ്ടന്മാർ പാർത്ത കൂടാരം എവിടെ എന്നല്ലോ നിങ്ങൾ പറയുന്നത്?

ഇയ്യോബ് 21:29

വഴിപോക്കരോടു നിങ്ങൾ ചോദിച്ചിട്ടില്ലയോ? അവരുടെ അടയാളങ്ങളെ അറിയുന്നില്ലയോ?

ഇയ്യോബ് 21:30

അനർഥദിവസത്തിൽ ദുഷ്ടൻ ഒഴിഞ്ഞുപോകുന്നു; ക്രോധദിവസത്തിൽ അവർക്കു വിടുതൽ കിട്ടുന്നു.

ഇയ്യോബ് 21:31

അവന്റെ നടപ്പിനെക്കുറിച്ച് ആർ അവന്റെ മുഖത്തു നോക്കിപറയും? അവൻ ചെയ്തതിനു തക്കവണ്ണം ആർ അവനു പകരം വീട്ടും?

ഇയ്യോബ് 21:32

എന്നാലും അവനെ ശ്മശാനത്തിലേക്കു കൊണ്ടുപോകുന്നു; അവൻ കല്ലറയ്ക്കൽ കാവൽ നില്ക്കുന്നു.

ഇയ്യോബ് 21:33

താഴ്വരയിലെ കട്ട അവനു മധുരമായിരിക്കും; അവന്റെ പിന്നാലെ സകല മനുഷ്യരും ചെല്ലും; അവനു മുമ്പേ പോയവർക്ക് എണ്ണമില്ല.

ഇയ്യോബ് 21:34

നിങ്ങൾ വൃഥാ എന്നെ ആശ്വസിപ്പിക്കുന്നത് എങ്ങനെ? നിങ്ങളുടെ ഉത്തരങ്ങളിൽ കപടം ഉണ്ടല്ലോ.