ഇയ്യോബ് - 34 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 37 വരെ

ഇയ്യോബ് 34:1

എലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാൽ:

ഇയ്യോബ് 34:2

ജ്ഞാനികളേ, എന്റെ വചനം കേൾപ്പിൻ; വിദ്വാന്മാരേ, എനിക്കു ചെവിതരുവിൻ.

ഇയ്യോബ് 34:3

അണ്ണാക്ക് ആഹാരത്തെ രുചിനോക്കുന്നു; ചെവിയോ വചനങ്ങളെ ശോധന ചെയ്യുന്നു.

ഇയ്യോബ് 34:4

ന്യായമായുള്ളതു നമുക്കു തിരഞ്ഞെടുക്കാം; നന്മയായുള്ളതു നമുക്കു തന്നെ ആലോചിച്ചറിയാം.

ഇയ്യോബ് 34:5

ഞാൻ നീതിമാൻ, ദൈവം എന്റെ ന്യായം തള്ളിക്കളഞ്ഞു; എന്റെ ന്യായത്തിനെതിരേ ഞാൻ ഭോഷ്കു പറയേണമോ?

ഇയ്യോബ് 34:6

ലംഘനം ഇല്ലാഞ്ഞിട്ടും എന്റെ മുറിവു പൊറുക്കുന്നില്ല എന്നിങ്ങനെ ഇയ്യോബ് പറഞ്ഞുവല്ലോ.

ഇയ്യോബ് 34:7

ഇയ്യോബിനെപ്പോലെ ഒരാളുണ്ടോ? അവൻ പരിഹാസത്തെ വെള്ളംപോലെ കുടിക്കുന്നു;

ഇയ്യോബ് 34:8

അവൻ ദുഷ്പ്രവൃത്തിക്കാരോടു കൂട്ടുകൂടുന്നു; ദുർജനങ്ങളോടുകൂടെ സഞ്ചരിക്കുന്നു.

ഇയ്യോബ് 34:9

ദൈവത്തോടു രഞ്ജനയായിരിക്കുന്നതുകൊണ്ട് മനുഷ്യന് പ്രയോജനമില്ലെന്ന് അവൻ പറഞ്ഞു.

ഇയ്യോബ് 34:10

അതുകൊണ്ട് വിവേകികളേ, കേട്ടുകൊൾവിൻ; ദൈവം ദുഷ്ടതയോ സർവശക്തൻ നീതികേടോ ഒരിക്കലും ചെയ്കയില്ല.

ഇയ്യോബ് 34:11

അവൻ മനുഷ്യന് അവന്റെ പ്രവൃത്തിക്കു പകരം ചെയ്യും; ഓരോരുത്തന് അവനവന്റെ നടപ്പിനു തക്കവണ്ണം കൊടുക്കും.

ഇയ്യോബ് 34:12

ദൈവം ദുഷ്ടത പ്രവർത്തിക്കയില്ല നിശ്ചയം; സർവശക്തൻ ന്യായം മറിച്ചുകളകയുമില്ല.

ഇയ്യോബ് 34:13

ഭൂമിയെ അവങ്കൽ ഭരമേല്പിച്ചതാർ? ഭൂമണ്ഡലമാകെ സ്ഥാപിച്ചതാർ?

ഇയ്യോബ് 34:14

അവൻ തന്റെ കാര്യത്തിൽ മാത്രം ദൃഷ്‍ടിവച്ചെങ്കിൽ തന്റെ ആത്മാവിനെയും ശ്വാസത്തെയും മടക്കി എടുത്തെങ്കിൽ

ഇയ്യോബ് 34:15

സകല ജഡവും ഒരുപോലെ കഴിഞ്ഞുപോകും; മനുഷ്യൻ പൊടിയിലേക്കു മടങ്ങിച്ചേരും.

ഇയ്യോബ് 34:16

നിനക്കു വിവേകമുണ്ടെങ്കിൽ ഇതു കേട്ടുകൊൾക; എന്റെ വചനങ്ങളെ ശ്രദ്ധിച്ചുകൊൾക;

ഇയ്യോബ് 34:17

ന്യായത്തെ പകയ്ക്കുന്നവൻ ഭരിക്കുമോ? നീതിമാനും ബലവാനുമായവനെ നീ കുറ്റം വിധിക്കുമോ?

ഇയ്യോബ് 34:18

രാജാവിനോട്: നീ വഷളൻ എന്നും പ്രഭുക്കന്മാരോട്: നിങ്ങൾ ദുഷ്ടന്മാർ എന്നും പറയുമോ?

ഇയ്യോബ് 34:19

അവൻ പ്രഭുക്കന്മാരുടെ പക്ഷം എടുക്കുന്നില്ല; ദരിദ്രനെക്കാൾ ധനവാനെ ആദരിക്കുന്നതുമില്ല; അവരെല്ലാവരും തൃക്കൈയുടെ പ്രവൃത്തിയല്ലോ.

ഇയ്യോബ് 34:20

പെട്ടെന്ന് അർധരാത്രിയിൽതന്നെ അവർ മരിക്കുന്നു; ജനം കുലുങ്ങി ഒഴിഞ്ഞുപോകുന്നു; കൈതൊടാതെ ബലശാലികൾ നീങ്ങിപ്പോകുന്നു.

ഇയ്യോബ് 34:21

അവന്റെ ദൃഷ്ടി മനുഷ്യന്റെ വഴികളിന്മേലിരിക്കുന്നു. അവന്റെ നടപ്പൊക്കെയും അവൻ കാണുന്നു.

ഇയ്യോബ് 34:22

ദുഷ്പ്രവൃത്തിക്കാർക്ക് ഒളിച്ചുകൊള്ളേണ്ടതിന് അവിടെ ഇരുട്ടുമില്ല അന്ധതമസ്സുമില്ല.

ഇയ്യോബ് 34:23

മനുഷ്യൻ ദൈവസന്നിധിയിൽ ന്യായവിസ്താരത്തിനു ചെല്ലേണ്ടതിന് അവൻ അവനിൽ അധികം ദൃഷ്‍ടിവയ്പാൻ ആവശ്യമില്ല.

ഇയ്യോബ് 34:24

വിചാരണ ചെയ്യാതെ അവൻ ബലശാലികളെ തകർത്തുകളയുന്നു; അവർക്കു പകരം വേറേ ആളുകളെ നിയമിക്കുന്നു.

ഇയ്യോബ് 34:25

അങ്ങനെ അവൻ അവരുടെ പ്രവൃത്തികളെ അറിയുന്നു; രാത്രിയിൽ അവരെ മറിച്ചുകളഞ്ഞിട്ട് അവർ തകർന്നുപോകുന്നു.

ഇയ്യോബ് 34:26

കാണികൾ കൂടുന്ന സ്ഥലത്തുവച്ച് അവൻ അവരെ ദുഷ്ടന്മാരെപ്പോലെ ശിക്ഷിക്കുന്നു.

ഇയ്യോബ് 34:27

അവർ, എളിയവരുടെ നിലവിളി അവന്റെ അടുക്കൽ എത്തുവാനും പീഡിതന്മാരുടെ നിലവിളി അവൻ കേൾപ്പാനും തക്കവണ്ണം

ഇയ്യോബ് 34:28

അവനെ ഉപേക്ഷിച്ചു പിന്മാറിക്കളകയും അവന്റെ വഴികളെ ഗണ്യമാക്കാതിരിക്കയും ചെയ്തുവല്ലോ.

ഇയ്യോബ് 34:29

വഷളനായ മനുഷ്യൻ വാഴാതിരിക്കേണ്ടതിനും ജനത്തെ കുടുക്കുവാൻ ആരും ഇല്ലാതിരിക്കേണ്ടതിനും

ഇയ്യോബ് 34:30

അവൻ സ്വസ്ഥത നല്കിയാൽ ആർ കുറ്റം വിധിക്കും? ഒരു ജാതിക്കായാലും ഒരാൾക്കായാലും അവൻ മുഖം മറച്ചുകളഞ്ഞാൽ ആർ അവനെ കാണും?

ഇയ്യോബ് 34:31

ഞാൻ ശിക്ഷ സഹിച്ചു; ഞാൻ ഇനി കുറ്റം ചെയ്കയില്ല;

ഇയ്യോബ് 34:32

ഞാൻ കാണാത്തത് എന്നെ പഠിപ്പിക്കേണമേ; ഞാൻ അന്യായം ചെയ്തിട്ടുണ്ടെങ്കിൽ ഇനി ചെയ്കയില്ല എന്ന് ആരെങ്കിലും ദൈവത്തോടു പറഞ്ഞിട്ടുണ്ടോ?

ഇയ്യോബ് 34:33

നീ മുഷിഞ്ഞതുകൊണ്ട് അവൻ നിന്റെ ഇഷ്ടംപോലെ പകരം ചെയ്യേണമോ? ഞാനല്ല, നീ തന്നേ തിരഞ്ഞെടുക്കേണ്ടതല്ലോ; ആകയാൽ നീ അറിയുന്നതു പ്രസ്താവിച്ചുകൊൾക.

ഇയ്യോബ് 34:34

ഇയ്യോബ് അറിവില്ലാതെ സംസാരിക്കുന്നു; അവന്റെ വാക്കുകളിലും ജ്ഞാനമില്ല

ഇയ്യോബ് 34:35

എന്നു വിവേകമുള്ള പുരുഷന്മാരും എന്റെ വാക്കു കേൾക്കുന്ന ഏതു ജ്ഞാനിയും എന്നോടു പറയും.

ഇയ്യോബ് 34:36

ഇയ്യോബ് ദുഷ്ടന്മാരെപ്പോലെ പ്രതിവാദിക്കകൊണ്ട് അവനെ ആദിയോടന്തം പരിശോധിച്ചാൽ കൊള്ളാം.

ഇയ്യോബ് 34:37

അവൻ തന്റെ പാപത്തോടു ദ്രോഹം ചേർക്കുന്നു; അവൻ നമ്മുടെ മധ്യേ കൈ കൊട്ടുന്നു; ദൈവത്തിന് വിരോധമായി വാക്കു വർധിപ്പിക്കുന്നു.