ഇയ്യോബ് - 41 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 34 വരെ

ഇയ്യോബ് 41:1

മഹാനക്രത്തെ ചൂണ്ടലിട്ടു പിടിക്കാമോ? അതിന്റെ നാക്ക് കയറുകൊണ്ട് അമർത്താമോ?

ഇയ്യോബ് 41:2

അതിന്റെ മൂക്കിൽ കയറു കോർക്കാമോ? അതിന്റെ അണയിൽ കൊളുത്തു കടത്താമോ?

ഇയ്യോബ് 41:3

അതു നിന്നോട് ഏറിയ യാചന കഴിക്കുമോ? സാവധാനവാക്ക് നിന്നോടു പറയുമോ?

ഇയ്യോബ് 41:4

അതിനെ എന്നും ദാസനാക്കിക്കൊള്ളേണ്ടതിന് അതു നിന്നോട് ഉടമ്പടി ചെയ്യുമോ?

ഇയ്യോബ് 41:5

പക്ഷിയോട് എന്നപോലെ നീ അതിനോടു കളിക്കുമോ? അതിനെ പിടിച്ചു നിന്റെ ബാലമാർക്കായി കെട്ടിയിടുമോ?

ഇയ്യോബ് 41:6

മീൻപിടിക്കൂറ്റുകാർ അതിനെക്കൊണ്ടു വ്യാപാരം ചെയ്യുമോ? അതിനെ കച്ചവടക്കാർക്കു പകുത്തു വില്ക്കുമോ?

ഇയ്യോബ് 41:7

നിനക്ക് അതിന്റെ തോലിൽ നിറച്ച് അസ്ത്രവും തലയിൽ നിറച്ചു ചാട്ടുളിയും തറയ്ക്കാമോ?

ഇയ്യോബ് 41:8

അതിനെ ഒന്ന് തൊടുക; പോർ തിട്ടം എന്ന് ഓർത്തുകൊൾക; പിന്നെ നീ അതിന് തുനികയില്ല.

ഇയ്യോബ് 41:9

അവന്റെ ആശയ്ക്കു ഭംഗം വരുന്നു; അതിനെ കാണുമ്പോൾതന്നെ അവൻ വീണുപോകുമല്ലോ.

ഇയ്യോബ് 41:10

അതിനെ ഇളക്കുവാൻ തക്ക ശൂരനില്ല; പിന്നെ എന്നോട് എതിർത്തു നില്ക്കുന്നവൻ ആർ?

ഇയ്യോബ് 41:11

ഞാൻ മടക്കിക്കൊടുക്കേണ്ടതിന് എനിക്കു മുമ്പുകൂട്ടി തന്നതാർ? ആകാശത്തിൻകീഴെയുള്ളതൊക്കെയും എൻറേതല്ലയോ?

ഇയ്യോബ് 41:12

അതിന്റെ അവയവങ്ങളെയും മഹാശക്തിയെയും അതിന്റെ ചേലൊത്ത രൂപത്തെയുംപറ്റി ഞാൻ മിണ്ടാതിരിക്കയില്ല.

ഇയ്യോബ് 41:13

അതിന്റെ പുറങ്കുപ്പായം ഊരാകുന്നവനാർ? അതിന്റെ ഇരട്ടനിരപ്പല്ലിനിടയിൽ ആർ ചെല്ലും?

ഇയ്യോബ് 41:14

അതിന്റെ മുഖത്തെ കതക് ആർ തുറക്കും? അതിന്റെ പല്ലിനു ചുറ്റും ഭീഷണം ഉണ്ട്.

ഇയ്യോബ് 41:15

ചെതുമ്പൽനിര അതിന്റെ ഡംഭമാകുന്നു; അതു മുദ്രവച്ച് മുറുക്കി അടച്ചിരിക്കുന്നു.

ഇയ്യോബ് 41:16

അത് ഒന്നോടൊന്നു പറ്റിയിരിക്കുന്നു; ഇടയിൽ കാറ്റുകടക്കയില്ല.

ഇയ്യോബ് 41:17

ഒന്നോടൊന്നു ചേർന്നിരിക്കുന്നു; വേർപെടുത്തിക്കൂടാതവണ്ണം തമ്മിൽ പറ്റിയിരിക്കുന്നു.

ഇയ്യോബ് 41:18

അതു തുമ്മുമ്പോൾ വെളിച്ചം മിന്നുന്നു; അതിന്റെ കണ്ണ് ഉഷസ്സിന്റെ കണ്ണിമപോലെ ആകുന്നു.

ഇയ്യോബ് 41:19

അതിന്റെ വായിൽനിന്നു തീപ്പന്തങ്ങൾ പുറപ്പെടുകയും തീപ്പൊരികൾ തെറിക്കയും ചെയ്യുന്നു.

ഇയ്യോബ് 41:20

തിളയ്ക്കുന്ന കലത്തിൽനിന്നും കത്തുന്ന പോട്ടപ്പുല്ലിൽനിന്നും എന്നപോലെ അതിന്റെ മൂക്കിൽനിന്നു പുക പുറപ്പെടുന്നു.

ഇയ്യോബ് 41:21

അതിന്റെ ശ്വാസം കനൽ ജ്വലിപ്പിക്കുന്നു; അതിന്റെ വായിൽനിന്നു ജ്വാല പുറപ്പെടുന്നു.

ഇയ്യോബ് 41:22

അതിന്റെ കഴുത്തിൽ ബലം വസിക്കുന്നു; അതിന്റെ മുമ്പിൽ നിരാശ നൃത്തം ചെയ്യുന്നു.

ഇയ്യോബ് 41:23

അതിന്റെ മാംസദശകൾ തമ്മിൽ പറ്റിയിരിക്കുന്നു; അവ ഇളകിപ്പോകാതവണ്ണം അതിന്മേൽ ഉറച്ചിരിക്കുന്നു.

ഇയ്യോബ് 41:24

അതിന്റെ ഹൃദയം കല്ലുപോലെ ഉറപ്പുള്ളത് തിരികല്ലിന്റെ അടിക്കല്ലുപോലെ ഉറപ്പുള്ളതു തന്നെ.

ഇയ്യോബ് 41:25

അത് പൊങ്ങുമ്പോൾ ബലശാലികൾ പേടിക്കുന്നു; ഭയം ഹേതുവായിട്ട് അവർ പരവശരായിത്തീരുന്നു.

ഇയ്യോബ് 41:26

വാൾകൊണ്ട് അതിനെ എതിർക്കുന്നത് അസാധ്യം; കുന്തം, അസ്ത്രം, വേൽ എന്നിവകൊണ്ടും ആവതില്ല.

ഇയ്യോബ് 41:27

ഇരുമ്പിനെ അതു വൈക്കോൽപോലെയും താമ്രത്തെ ദ്രവിച്ച മരംപോലെയും വിചാരിക്കുന്നു.

ഇയ്യോബ് 41:28

അസ്ത്രം അതിനെ ഓടിക്കയില്ല; കവിണക്കല്ല് അതിനു താളടിയായിരിക്കുന്നു.

ഇയ്യോബ് 41:29

ഗദ അതിനു താളടിപോലെ തോന്നുന്നു; വേൽ ചാടുന്ന ഒച്ച കേട്ടിട്ട് അതു ചിരിക്കുന്നു.

ഇയ്യോബ് 41:30

അതിന്റെ അധോഭാഗം മൂർച്ചയുള്ള ഓട്ടുകഷണംപോലെയാകുന്നു; അതു ചെളിമേൽ പല്ലിത്തടിപോലെ വലിയുന്നു.

ഇയ്യോബ് 41:31

കലത്തെപ്പോലെ അത് ആഴിയെ തിളപ്പിക്കുന്നു; സമുദ്രത്തെ അതു തൈലം പോലെയാക്കിത്തീർക്കുന്നു.

ഇയ്യോബ് 41:32

അതിന്റെ പിന്നാലെ ഒരു പാത മിന്നുന്നു; ആഴി നരച്ചതുപോലെ തോന്നുന്നു.

ഇയ്യോബ് 41:33

ഭൂമിയിൽ അതിനു തുല്യമായിട്ടൊന്നും ഇല്ല; അതിനെ ഭയമില്ലാത്തതായി ഉണ്ടാക്കിയിരിക്കുന്നു.

ഇയ്യോബ് 41:34

അത് ഉന്നതമായുള്ളതിനെയൊക്കെയും നോക്കിക്കാണുന്നു; മദിച്ച ജന്തുക്കൾക്കെല്ലാം അതു രാജാവായിരിക്കുന്നു.