ഇയ്യോബ് - 14 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 22 വരെ

ഇയ്യോബ് 14:1

സ്ത്രീ പ്രസവിച്ച മനുഷ്യൻ അല്പായുസ്സുള്ളവനും കഷ്ടസമ്പൂർണനും ആകുന്നു.

ഇയ്യോബ് 14:2

അവൻ പൂപോലെ വിടർന്നു പൊഴിഞ്ഞു പോകുന്നു; നിലനില്ക്കാതെ നിഴൽപോലെ ഓടിപ്പോകുന്നു.

ഇയ്യോബ് 14:3

അവന്റെ നേരേയോ തൃക്കണ്ണു മിഴിക്കുന്നത്? എന്നെയോ നീ ന്യായവിസ്താരത്തിലേക്കു വരുത്തുന്നത്?

ഇയ്യോബ് 14:4

അശുദ്ധനിൽനിന്നു ജനിച്ച വിശുദ്ധൻ ഉണ്ടോ? ഒരുത്തനുമില്ല.

ഇയ്യോബ് 14:5

അവന്റെ ജീവകാലത്തിന് അവധി ഉണ്ടല്ലോ; അവന്റെ മാസങ്ങളുടെ എണ്ണം നിന്റെ പക്കൽ; അവനു ലംഘിച്ചുകൂടാത്ത അതിർ നീ വച്ചിരിക്കുന്നു.

ഇയ്യോബ് 14:6

അവൻ ഒരു കൂലിക്കാരനെപ്പോലെ വിശ്രമിച്ചു തന്റെ ദിവസത്തിൽ തൃപ്തിപ്പെടേണ്ടതിനു നിന്റെ നോട്ടം അവങ്കൽനിന്നു മാറ്റിക്കൊള്ളേണമേ.

ഇയ്യോബ് 14:7

ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശയുണ്ട്; അതിനെ വെട്ടിയാൽ പിന്നെയും പൊട്ടി കിളുർക്കും; അത് ഇളംകൊമ്പുകൾ വിടാതിരിക്കയില്ല.

ഇയ്യോബ് 14:8

അതിന്റെ വേർ നിലത്തു പഴകിയാലും അതിന്റെ കുറ്റി മണ്ണിൽ കെട്ടുപോയാലും

ഇയ്യോബ് 14:9

വെള്ളത്തിന്റെ ഗന്ധംകൊണ്ട് അതു കിളുർക്കും ഒരു തൈപോലെ തളിർവിടും.

ഇയ്യോബ് 14:10

പുരുഷനോ മരിച്ചാൽ ദ്രവിച്ചു പോകുന്നു; മനുഷ്യൻ പ്രാണനെ വിട്ടാൽ പിന്നെ അവൻ എവിടെ?

ഇയ്യോബ് 14:11

സമുദ്രത്തിലെ വെള്ളം പൊയ്പോകുമ്പോലെയും ആറു വറ്റി ഉണങ്ങിപ്പോകുമ്പോലെയും

ഇയ്യോബ് 14:12

മനുഷ്യൻ കിടന്നിട്ട് എഴുന്നേല്ക്കുന്നില്ല; ആകാശം ഇല്ലാതെയാകുംവരെ അവർ ഉണരുന്നില്ല; ഉറക്കത്തിൽനിന്നു ജാഗരിക്കുന്നതുമില്ല;

ഇയ്യോബ് 14:13

നീ എന്നെ പാതാളത്തിൽ മറച്ചുവയ്ക്കയും നിന്റെ കോപം കഴിയുവോളം എന്നെ ഒളിപ്പിക്കയും എനിക്ക് ഒരവധി നിശ്ചയിച്ച് എന്നെ ഓർക്കുകയും ചെയ്തുവെങ്കിൽ കൊള്ളായിരുന്നു.

ഇയ്യോബ് 14:14

മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ? എന്നാൽ എനിക്കു മാറ്റം വരുവോളം എന്റെ യുദ്ധകാലമൊക്കെയും കാത്തിരിക്കാമായിരുന്നു.

ഇയ്യോബ് 14:15

നീ വിളിക്കും; ഞാൻ നിന്നോട് ഉത്തരം പറയും; നിന്റെ കൈവേലയോടു നിനക്കു താൽപര്യമുണ്ടാകും.

ഇയ്യോബ് 14:16

ഇപ്പോഴോ നീ എന്റെ കാലടികളെ എണ്ണുന്നു; എന്റെ പാപത്തിന്മേൽ നീ ദൃഷ്‍ടി വയ്ക്കുന്നില്ലയോ?

ഇയ്യോബ് 14:17

എന്റെ അതിക്രമം ഒരു സഞ്ചിയിലാക്കി മുദ്രയിട്ടിരിക്കുന്നു; എന്റെ അകൃത്യം നീ കെട്ടി പറ്റിച്ചിരിക്കുന്നു.

ഇയ്യോബ് 14:18

മലപോലും വീണു പൊടിയുന്നു; പാറയും സ്ഥലംവിട്ടു മാറിപ്പോകുന്നു.

ഇയ്യോബ് 14:19

വെള്ളം കല്ലുകളെ തേയുമാറാക്കുന്നതും അതിന്റെ പ്രവാഹം നിലത്തെ പൊടിയെ ഒഴുക്കിക്കളയുന്നതുംപോലെ നീ മനുഷ്യന്റെ പ്രത്യാശയെ നശിപ്പിക്കുന്നു.

ഇയ്യോബ് 14:20

നീ എപ്പോഴും അവനെ ആക്രമിച്ചിട്ട് അവൻ കടന്നുപോകുന്നു; നീ അവന്റെ മുഖം വിരൂപമാക്കി അവനെ അയച്ചുകളയുന്നു.

ഇയ്യോബ് 14:21

അവന്റെ പുത്രന്മാർക്കു ബഹുമാനം ലഭിക്കുന്നത് അവൻ അറിയുന്നില്ല; അവർക്കു താഴ്ച ഭവിക്കുന്നത് അവൻ ഗ്രഹിക്കുന്നതുമില്ല.

ഇയ്യോബ് 14:22

തന്നെപ്പറ്റി മാത്രം അവന്റെ ദേഹം വേദനപ്പെടുന്നു; തന്നെക്കുറിച്ചത്രേ അവന്റെ ഉള്ളം ദുഃഖിക്കുന്നു.