ഇയ്യോബ് - 2 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 13 വരെ

ഇയ്യോബ് 2:1

പിന്നെയും ഒരു ദിവസം ദൈവപുത്രന്മാർ യഹോവയുടെ സന്നിധിയിൽ നില്പാൻ ചെന്നു; സാത്താനും അവരുടെ കൂട്ടത്തിൽ യഹോവയുടെ സന്നിധിയിൽ നില്പാൻ ചെന്നു.

ഇയ്യോബ് 2:2

യഹോവ സാത്താനോട്: നീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചതിനു സാത്താൻ യഹോവയോട്: ഞാൻ ഭൂമിയിൽ ഊടാടി സഞ്ചരിച്ചിട്ടു വരുന്നു എന്നുത്തരം പറഞ്ഞു.

ഇയ്യോബ് 2:3

യഹോവ സാത്താനോട്: എന്റെ ദാസനായ ഇയ്യോബിന്റെമേൽ നീ ദൃഷ്‍ടിവച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ; അവൻ തന്റെ ഭക്തി മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നു; വെറുതേ അവനെ നശിപ്പിക്കേണ്ടതിനു നീ എന്നെ സമ്മതിപ്പിച്ചു എന്ന് അരുളിച്ചെയ്തു.

ഇയ്യോബ് 2:4

സാത്താൻ യഹോവയോട്: ത്വക്കിനു പകരം ത്വക്ക്; മനുഷ്യൻ തനിക്കുള്ളതൊക്കെയും തന്റെ ജീവനു പകരം കൊടുത്തുകളയും.

ഇയ്യോബ് 2:5

നിന്റെ കൈ നീട്ടി അവന്റെ അസ്ഥിയും മാംസവും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്നുത്തരം പറഞ്ഞു.

ഇയ്യോബ് 2:6

യഹോവ സാത്താനോട്: ഇതാ, അവൻ നിന്റെ കൈയിൽ ഇരിക്കുന്നു; അവന്റെ പ്രാണനെ മാത്രം തൊടരുത് എന്നു കല്പിച്ചു.

ഇയ്യോബ് 2:7

അങ്ങനെ സാത്താൻ യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ട് ഇയ്യോബിനെ ഉള്ളംകാൽമുതൽ നെറുകവരെ വല്ലാത്ത പരുക്കളാൽ ബാധിച്ചു.

ഇയ്യോബ് 2:8

അവൻ ഒരു ഓട്ടിൻകഷണം എടുത്തു തന്നെത്താൻ ചുരണ്ടിക്കൊണ്ടു ചാരത്തിൽ ഇരുന്നു.

ഇയ്യോബ് 2:9

അവന്റെ ഭാര്യ അവനോട്: നീ ഇനിയും നിന്റെ ഭക്തി മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നുവോ? ദൈവത്തെ ത്യജിച്ചുപറഞ്ഞു മരിച്ചുകളക എന്നു പറഞ്ഞു.

ഇയ്യോബ് 2:10

അവൻ അവളോട്: ഒരു പൊട്ടി സംസാരിക്കുന്നതുപോലെ നീ സംസാരിക്കുന്നു; നാം ദൈവത്തിന്റെ കൈയിൽനിന്നു നന്മ കൈക്കൊള്ളുന്നു; തിന്മയും കൈക്കൊള്ളരുതോ എന്നു പറഞ്ഞു. ഇതിൽ ഒന്നിലും ഇയ്യോബ് അധരങ്ങളാൽ പാപം ചെയ്തില്ല.

ഇയ്യോബ് 2:11

അനന്തരം തേമാന്യനായ എലീഫസ്, ശൂഹ്യനായ ബിൽദാദ്, നയമാത്യനായ സോഫർ എന്നിങ്ങനെ ഇയ്യോബിന്റെ മൂന്നു സ്നേഹിതന്മാർ ഈ അനർഥമൊക്കെയും അവനു ഭവിച്ചതു കേട്ടപ്പോൾ അവർ ഓരോരുത്തൻ താന്താന്റെ സ്ഥലത്തുനിന്നു പുറപ്പെട്ട് അവനോടു സഹതപിപ്പാനും അവനെ ആശ്വസിപ്പിപ്പാനും പോകേണമെന്നു തമ്മിൽ പറഞ്ഞൊത്തു.

ഇയ്യോബ് 2:12

അവർ അകലെവച്ചു നോക്കിയാറെ അവനെ തിരിച്ചറിഞ്ഞില്ല; അവർ ഉറക്കെ കരഞ്ഞു വസ്ത്രം കീറി പൊടി വാരി മേലോട്ടു തലയിൽ വിതറി.

ഇയ്യോബ് 2:13

അവന്റെ വ്യസനം അതികഠിനമെന്നു കണ്ടിട്ട് അവർ ആരും ഒരുവാക്കും മിണ്ടാതെ ഏഴു രാപ്പകൽ അവനോടുകൂടെ നിലത്തിരുന്നു.