ഇയ്യോബ് - 17 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 16 വരെ

ഇയ്യോബ് 17:1

എന്റെ ശ്വാസം ക്ഷയിച്ചു, എന്റെ ആയുസ്സ് കെട്ടുപോകുന്നു; ശ്മശാനം എനിക്കായി ഒരുങ്ങിയിരിക്കുന്നു.

ഇയ്യോബ് 17:2

എന്റെ അടുക്കെ പരിഹാസമേയുള്ളൂ; എന്റെ കണ്ണ് അവരുടെ വക്കാണം കണ്ടുകൊണ്ടിരിക്കുന്നു.

ഇയ്യോബ് 17:3

നീ പണയംകൊടുത്ത് എനിക്ക് ജാമ്യമാകേണമേ; എന്നോടു കൈയടിപ്പാൻ മറ്റാരുള്ളൂ?

ഇയ്യോബ് 17:4

ബുദ്ധി തോന്നാതവണ്ണം നീ അവരുടെ ഹൃദയം അടച്ചുകളഞ്ഞു; അതുനിമിത്തം നീ അവരെ ഉയർത്തുകയില്ല.

ഇയ്യോബ് 17:5

ഒരുത്തൻ സ്നേഹിതന്മാരെ കവർച്ചയ്ക്കായി കാണിച്ചു കൊടുത്താൽ അവന്റെ മക്കളുടെ കണ്ണു മങ്ങിപ്പോകും.

ഇയ്യോബ് 17:6

അവൻ എന്നെ ജനങ്ങൾക്കു പഴഞ്ചൊല്ലാക്കിത്തീർത്തു; ഞാൻ മുഖത്തു തുപ്പേല്ക്കുന്നവനായിത്തീർന്നു.

ഇയ്യോബ് 17:7

ദുഃഖം ഹേതുവായി എന്റെ കണ്ണ് മങ്ങിയിരിക്കുന്നു; എന്റെ അവയവങ്ങളൊക്കെയും നിഴൽപോലെ തന്നെ.

ഇയ്യോബ് 17:8

നേരുള്ളവർ അതു കണ്ടു ഭ്രമിച്ചുപോകും; നിർദോഷി വഷളന്റെ നേരേ ചൊടിക്കും.

ഇയ്യോബ് 17:9

നീതിമാനോ തന്റെ വഴിയെ തുടർന്നു നടക്കും; കൈവെടിപ്പുള്ളവൻ മേല്ക്കുമേൽ ബലം പ്രാപിക്കും.

ഇയ്യോബ് 17:10

എന്നാൽ നിങ്ങൾ എല്ലാവരും മടങ്ങിവരുവിൻ; ഞാൻ നിങ്ങളിൽ ഒരു ജ്ഞാനിയെയും കാണുന്നില്ല.

ഇയ്യോബ് 17:11

എന്റെ നാളുകൾ കഴിഞ്ഞുപോയി; എന്റെ ഉദ്ദേശ്യങ്ങൾക്ക്, എന്റെ ഹൃദയത്തിലെ നിരൂപണങ്ങൾക്ക് ഭംഗം വന്നു.

ഇയ്യോബ് 17:12

അവർ രാത്രിയെ പകലാക്കുന്നു; വെളിച്ചം ഇരുട്ടിനെക്കാൾ അടുത്തിരിക്കുന്നുപോൽ.

ഇയ്യോബ് 17:13

ഞാനോ പാതാളത്തെ എന്റെ വീടായി പ്രതീക്ഷിക്കുന്നു; ഇരുട്ടിൽ ഞാൻ എന്റെ കിടക്ക വിരിച്ചിരിക്കുന്നു.

ഇയ്യോബ് 17:14

ഞാൻ ദ്രവത്വത്തോട്: നീ എന്റെ അപ്പൻ എന്നും പുഴുവിനോട്: നീ എന്റെ അമ്മയും സഹോദരിയും എന്നും പറഞ്ഞിരിക്കുന്നു.

ഇയ്യോബ് 17:15

അങ്ങനെയിരിക്കെ എന്റെ പ്രത്യാശ എവിടെ? ആർ എന്റെ പ്രത്യാശയെ കാണും?

ഇയ്യോബ് 17:16

അതു പാതാളത്തിന്റെ ഓടാമ്പലുകളോളം ഇറങ്ങിപ്പോകുന്നു; പൊടിയിൽ ഒരുപോലെ വിശ്രാമം ഉണ്ടാകും.