ഇയ്യോബ് - 4 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 21 വരെ

ഇയ്യോബ് 4:1

അതിനു തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാൽ:

ഇയ്യോബ് 4:2

നിന്നോടു സംസാരിപ്പാൻ തുനിഞ്ഞാൽ നീ മുഷിയുമോ? എന്നാൽ വാക്കടക്കുവാൻ ആർക്കു കഴിയും?

ഇയ്യോബ് 4:3

നീ പലരേയും ഉപദേശിച്ചു തളർന്ന കൈകളെ ശക്തീകരിച്ചിരിക്കുന്നു.

ഇയ്യോബ് 4:4

വീഴുന്നവനെ നിന്റെ വാക്കു താങ്ങി കുഴയുന്ന മുഴംകാൽ നീ ഉറപ്പിച്ചിരിക്കുന്നു.

ഇയ്യോബ് 4:5

ഇപ്പോൾ നിനക്കതു ഭവിച്ചിട്ടു നീ വിഷാദിക്കുന്നു; നിനക്കതു തട്ടിയിട്ടു നീ ഭ്രമിച്ചു പോകുന്നു.

ഇയ്യോബ് 4:6

നിന്റെ ഭക്തി നിന്റെ ആശ്രയമല്ലയോ? നിന്റെ നടപ്പിന്റെ നിർമ്മലത നിന്റെ പ്രത്യാശയല്ലയോ?

ഇയ്യോബ് 4:7

ഓർത്തുനോക്കുക: നിർദോഷിയായി നശിച്ചവൻ ആർ? നേരുള്ളവർ എവിടെ മുടിഞ്ഞുപോയിട്ടുള്ളൂ?

ഇയ്യോബ് 4:8

ഞാൻ കണ്ടേടത്തോളം അന്യായം ഉഴുതു കഷ്ടത വിതയ്ക്കുന്നവർ അതുതന്നെ കൊയ്യുന്നു.

ഇയ്യോബ് 4:9

ദൈവത്തിന്റെ ശ്വാസത്താൽ അവർ നശിക്കുന്നു; അവന്റെ കോപത്തിന്റെ ഊത്തിനാൽ മുടിഞ്ഞുപോകുന്നു.

ഇയ്യോബ് 4:10

സിംഹത്തിന്റെ ഗർജനവും കേസരിയുടെ നാദവും ബാലസിംഹങ്ങളുടെ ദന്തങ്ങളും അറ്റുപോയി.

ഇയ്യോബ് 4:11

സിംഹം ഇരയില്ലായ്കയാൽ നശിക്കുന്നു; സിംഹിയുടെ കുട്ടികൾ ചിതറിപ്പോകുന്നു.

ഇയ്യോബ് 4:12

എന്റെ അടുക്കൽ ഒരു ഗൂഢവചനം എത്തി; അതിന്റെ മന്ദസ്വരം എന്റെ ചെവിയിൽ കടന്നു.

ഇയ്യോബ് 4:13

മനുഷ്യർക്ക് ഗാഢനിദ്ര പിടിക്കുന്നേരം രാത്രിദർശനങ്ങളാലുള്ള മനോഭാവനകളിൽ

ഇയ്യോബ് 4:14

ഭയവും നടുക്കവും എന്നെ പിടിച്ചു. എന്റെ അസ്ഥികളൊക്കെയും കുലുങ്ങിപ്പോയി.

ഇയ്യോബ് 4:15

ഒരാത്മാവ് എന്റെ മുഖത്തിനെതിരേ കടന്നു എന്റെ ദേഹത്തിനു രോമഹർഷം ഭവിച്ചു.

ഇയ്യോബ് 4:16

ഒരു പ്രതിമ എന്റെ കണ്ണിനെതിരേ നിന്നു; എങ്കിലും അതിന്റെ രൂപം ഞാൻ തിരിച്ചറിഞ്ഞില്ല; മന്ദമായൊരു സ്വരം ഞാൻ കേട്ടതെന്തെന്നാൽ:

ഇയ്യോബ് 4:17

മർത്യൻ ദൈവത്തിലും നീതിമാൻ ആകുമോ? നരൻ സ്രഷ്ടാവിലും നിർമ്മലനാകുമോ?

ഇയ്യോബ് 4:18

ഇതാ, സ്വദാസന്മാരിലും അവനു വിശ്വാസമില്ല; തന്റെ ദൂതന്മാരിലും അവൻ കുറ്റം ആരോപിക്കുന്നു.

ഇയ്യോബ് 4:19

പൊടിയിൽനിന്നുദ്ഭവിച്ചു മൺപുരകളിൽ പാർത്തു പുഴുപോലെ ചതഞ്ഞു പോകുന്നവരിൽ എത്ര അധികം!

ഇയ്യോബ് 4:20

ഉഷസ്സിനും സന്ധ്യക്കും മധ്യേ അവർ തകർന്നുപോകുന്നു; ആരും ഗണ്യമാക്കാതെ അവർ എന്നേക്കും നശിക്കുന്നു.

ഇയ്യോബ് 4:21

അവരുടെ കൂടാരക്കയർ അറ്റുപോയിട്ട് അവർ ജ്ഞാനഹീനരായി മരിക്കുന്നില്ലയോ?