സദൃശവാക്യങ്ങൾ - 28 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 28 വരെ

സദൃശവാക്യങ്ങൾ 28:1

ആരും ഓടിക്കാതെ ദുഷ്ടന്മാർ ഓടിപ്പോകുന്നു; നീതിമാന്മാരോ ബാലസിംഹംപോലെ നിർഭയമായിരിക്കുന്നു.

സദൃശവാക്യങ്ങൾ 28:2

ദേശത്തെ അതിക്രമംനിമിത്തം അതിലെ പ്രഭുക്കന്മാർ പലരായിരിക്കുന്നു; ബുദ്ധിയും പരിജ്ഞാനവും ഉള്ളവർ മുഖാന്തരമോ അതിന്റെ വ്യവസ്ഥ ദീർഘമായി നില്ക്കുന്നു.

സദൃശവാക്യങ്ങൾ 28:3

അഗതികളെ പീഡിപ്പിക്കുന്ന ദരിദ്രൻ വിളവിനെ വച്ചേക്കാതെ ഒഴുക്കിക്കളയുന്ന മഴപോലെയാകുന്നു.

സദൃശവാക്യങ്ങൾ 28:4

ന്യായപ്രമാണത്തെ ഉപേക്ഷിക്കുന്നവർ ദുഷ്ടനെ പ്രശംസിക്കുന്നു; ന്യായപ്രമാണത്തെ കാക്കുന്നവരോ അവരോട് എതിർക്കുന്നു.

സദൃശവാക്യങ്ങൾ 28:5

ദുഷ്ടന്മാർ ന്യായം തിരിച്ചറിയുന്നില്ല; യഹോവയെ അന്വേഷിക്കുന്നവരോ സകലവും തിരിച്ചറിയുന്നു.

സദൃശവാക്യങ്ങൾ 28:6

തന്റെ വഴികളിൽ വക്രനായി നടക്കുന്ന ധനവാനെക്കാൾ പരമാർഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ.

സദൃശവാക്യങ്ങൾ 28:7

ന്യായപ്രമാണത്തെ പ്രമാണിക്കുന്നവൻ ബുദ്ധിയുള്ള മകൻ; അതിഭക്ഷകന്മാർക്ക് സഖിയായവനോ അപ്പനെ അപമാനിക്കുന്നു.

സദൃശവാക്യങ്ങൾ 28:8

പലിശയും ലാഭവും വാങ്ങി സമ്പത്തു വർധിപ്പിക്കുന്നവൻ അഗതികളോടു കൃപാലുവായവനുവേണ്ടി അതു ശേഖരിക്കുന്നു.

സദൃശവാക്യങ്ങൾ 28:9

ന്യായപ്രമാണം കേൾക്കാതെ ചെവി തിരിച്ചുകളഞ്ഞാൽ അവന്റെ പ്രാർഥനതന്നെയും വെറുപ്പാകുന്നു.

സദൃശവാക്യങ്ങൾ 28:10

നേരുള്ളവരെ ദുർമാർഗത്തിലേക്കു തെറ്റിക്കുന്നവൻ താൻ കുഴിച്ച കുഴിയിൽ തന്നെ വീഴും; നിഷ്കളങ്കന്മാരോ നന്മ അവകാശമാക്കും.

സദൃശവാക്യങ്ങൾ 28:11

ധനവാൻ തനിക്കുതന്നെ ജ്ഞാനിയായി തോന്നുന്നു; ബുദ്ധിയുള്ള അഗതിയോ അവനെ ശോധന ചെയ്യുന്നു.

സദൃശവാക്യങ്ങൾ 28:12

നീതിമാന്മാർ ജയഘോഷം കഴിക്കുമ്പോൾ മഹോത്സവം; ദുഷ്ടന്മാർ ഉയർന്നുവരുമ്പോഴോ ആളുകൾ ഒളിച്ചുകൊള്ളുന്നു.

സദൃശവാക്യങ്ങൾ 28:13

തന്റെ ലംഘനങ്ങളെ മറയ്ക്കുന്നവനു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുന്നവനോ കരുണ ലഭിക്കും.

സദൃശവാക്യങ്ങൾ 28:14

എപ്പോഴും ഭയത്തോടിരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; ഹൃദയത്തെ കഠിനമാക്കുന്നവനോ അനർഥത്തിൽ അകപ്പെടും.

സദൃശവാക്യങ്ങൾ 28:15

അഗതികളിൽ കർത്തൃത്വം നടത്തുന്ന ദുഷ്ടൻ ഗർജിക്കുന്ന സിംഹത്തിനും ഇരതേടി നടക്കുന്ന കരടിക്കും തുല്യൻ.

സദൃശവാക്യങ്ങൾ 28:16

ബുദ്ധിഹീനനായ പ്രഭു മഹാപീഡകനും ആകുന്നു; ദ്രവ്യാഗ്രഹം വെറുക്കുന്നവനോ ദീർഘായുസ്സോടെ ഇരിക്കും.

സദൃശവാക്യങ്ങൾ 28:17

രക്തപാതകഭാരം ചുമക്കുന്നവൻ കുഴിയിലേക്കു ബദ്ധപ്പെടും; അവനെ ആരും തടുക്കരുത്.

സദൃശവാക്യങ്ങൾ 28:18

നിഷ്കളങ്കനായി നടക്കുന്നവൻ രക്ഷിക്കപ്പെടും; നടപ്പിൽ വക്രതയുള്ളവനോ പെട്ടെന്നു വീഴും.

സദൃശവാക്യങ്ങൾ 28:19

നിലം കൃഷിചെയ്യുന്നവന് ആഹാരം സമൃദ്ധിയായി കിട്ടും; നിസ്സാരന്മാരെ പിൻചെല്ലുന്നവനോ വേണ്ടുവോളം ദാരിദ്ര്യം അനുഭവിക്കും.

സദൃശവാക്യങ്ങൾ 28:20

വിശ്വസ്തപുരുഷൻ അനുഗ്രഹസമ്പൂർണൻ; ധനവാനാകേണ്ടതിനു ബദ്ധപ്പെടുന്നവനോ ശിക്ഷ വരാതിരിക്കയില്ല.

സദൃശവാക്യങ്ങൾ 28:21

മുഖദാക്ഷിണ്യം കാണിക്കുന്നതു നന്നല്ല; ഒരു കഷണം അപ്പത്തിനായും മനുഷ്യൻ അന്യായം ചെയ്യും.

സദൃശവാക്യങ്ങൾ 28:22

കണ്ണുകടിയുള്ളവൻ ധനവാനാകുവാൻ ബദ്ധപ്പെടുന്നു; ബുദ്ധിമുട്ടു വരുമെന്ന് അവൻ അറിയുന്നതുമില്ല.

സദൃശവാക്യങ്ങൾ 28:23

ചക്കരവാക്കു പറയുന്നവനെക്കാൾ ശാസിക്കുന്നവനു പിന്നീടു പ്രീതി ലഭിക്കും.

സദൃശവാക്യങ്ങൾ 28:24

അപ്പനോടോ അമ്മയോടോ പിടിച്ചുപറിച്ചിട്ട് അത് അക്രമമല്ല എന്നു പറയുന്നവൻ നാശകന്റെ സഖി.

സദൃശവാക്യങ്ങൾ 28:25

അത്യാഗ്രഹമുള്ളവൻ വഴക്കുണ്ടാക്കുന്നു; യഹോവയിൽ ആശ്രയിക്കുന്നവനോ പുഷ്‍ടി പ്രാപിക്കും.

സദൃശവാക്യങ്ങൾ 28:26

സ്വന്തഹൃദയത്തിൽ ആശ്രയിക്കുന്നവൻ മൂഢൻ; ജ്ഞാനത്തോടെ നടക്കുന്നവനോ രക്ഷിക്കപ്പെടും.

സദൃശവാക്യങ്ങൾ 28:27

ദരിദ്രനു കൊടുക്കുന്നവനു കുറച്ചിൽ ഉണ്ടാകയില്ല; കണ്ണ് അടച്ചുകളയുന്നവനോ ഏറിയൊരു ശാപം ഉണ്ടാകും.

സദൃശവാക്യങ്ങൾ 28:28

ദുഷ്ടന്മാർ ഉയർന്നുവരുമ്പോൾ ആളുകൾ ഒളിച്ചുകൊള്ളുന്നു; അവർ നശിക്കുമ്പോഴോ നീതിമാന്മാർ വർധിക്കുന്നു.