സദൃശവാക്യങ്ങൾ - 13 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 25 വരെ

സദൃശവാക്യങ്ങൾ 13:1

ജ്ഞാനമുള്ള മകൻ അപ്പന്റെ പ്രബോധനാഫലം; പരിഹാസിയോ ശാസന കേട്ടനുസരിക്കുന്നില്ല.

സദൃശവാക്യങ്ങൾ 13:2

തന്റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിക്കും; ദ്രോഹികളുടെ ആഗ്രഹമോ സാഹസം തന്നെ.

സദൃശവാക്യങ്ങൾ 13:3

വായെ കാത്തുകൊള്ളുന്നവൻ പ്രാണനെ സൂക്ഷിക്കുന്നു; അധരങ്ങളെ പിളർക്കുന്നവനോ നാശം ഭവിക്കും.

സദൃശവാക്യങ്ങൾ 13:4

മടിയൻ കൊതിച്ചിട്ടും ഒന്നും കിട്ടുന്നില്ല; ഉത്സാഹികളുടെ പ്രാണനോ പുഷ്‍ടിയുണ്ടാകും.

സദൃശവാക്യങ്ങൾ 13:5

നീതിമാൻ ഭോഷ്ക് വെറുക്കുന്നു; ദുഷ്ടനോ ലജ്ജയും നിന്ദയും വരുത്തുന്നു.

സദൃശവാക്യങ്ങൾ 13:6

നീതി സന്മാർഗിയെ കാക്കുന്നു; ദുഷ്ടതയോ പാപിയെ മറിച്ചുകളയുന്നു.

സദൃശവാക്യങ്ങൾ 13:7

ഒന്നും ഇല്ലാഞ്ഞിട്ടും ധനികൻ എന്നു നടിക്കുന്നവൻ ഉണ്ട്; വളരെ ധനം ഉണ്ടായിട്ടും ദരിദ്രൻ എന്നു നടിക്കുന്നവനും ഉണ്ട്;

സദൃശവാക്യങ്ങൾ 13:8

മനുഷ്യന്റെ ജീവനു മറുവില അവന്റെ സമ്പത്തു തന്നെ; ദരിദ്രനോ ഭീഷണിപോലും കേൾക്കേണ്ടിവരുന്നില്ല.

സദൃശവാക്യങ്ങൾ 13:9

നീതിമാന്റെ വെളിച്ചം പ്രകാശിക്കുന്നു; ദുഷ്ടന്മാരുടെ വിളക്കോ കെട്ടുപോകും.

സദൃശവാക്യങ്ങൾ 13:10

അഹങ്കാരംകൊണ്ടു വിവാദംമാത്രം ഉണ്ടാകുന്നു; ആലോചന കേൾക്കുന്നവരുടെ പക്കലോ ജ്ഞാനം ഉണ്ട്;

സദൃശവാക്യങ്ങൾ 13:11

അന്യായമായി സമ്പാദിച്ച ധനം കുറഞ്ഞു കുറഞ്ഞുപോകും; അധ്വാനിച്ചു സമ്പാദിക്കുന്നവനോ വർധിച്ചു വർധിച്ചു വരും.

സദൃശവാക്യങ്ങൾ 13:12

ആശാവിളംബനം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു; ഇച്ഛാനിവൃത്തിയോ ജീവവൃക്ഷം തന്നെ.

സദൃശവാക്യങ്ങൾ 13:13

വചനത്തെ നിന്ദിക്കുന്നവൻ അതിന് ഉത്തരവാദി. കല്പനയെ ഭയപ്പെടുന്നവനോ പ്രതിഫലം പ്രാപിക്കുന്നു.

സദൃശവാക്യങ്ങൾ 13:14

ജ്ഞാനിയുടെ ഉപദേശം ജീവന്റെ ഉറവാകുന്നു; അതിനാൽ മരണത്തിന്റെ കെണികളെ ഒഴിഞ്ഞുപോകും.

സദൃശവാക്യങ്ങൾ 13:15

സൽബുദ്ധിയാൽ രഞ്ജനയുണ്ടാകുന്നു; ദ്രോഹിയുടെ വഴിയോ ദുർഘടം.

സദൃശവാക്യങ്ങൾ 13:16

സൂക്ഷ്മബുദ്ധിയുള്ള ഏവനും പരിജ്ഞാനത്തോടെ പ്രവർത്തിക്കുന്നു; ഭോഷനോ തന്റെ ഭോഷത്തം വിടർത്തിക്കാണിക്കുന്നു.

സദൃശവാക്യങ്ങൾ 13:17

ദുഷ്ടദൂതൻ ദോഷത്തിൽ അകപ്പെടുന്നു; വിശ്വസ്തനായ സ്ഥാനാപതിയോ സുഖം നല്കുന്നു.

സദൃശവാക്യങ്ങൾ 13:18

പ്രബോധനം ത്യജിക്കുന്നവനു ദാരിദ്ര്യവും ലജ്ജയും വരും. ശാസന കൂട്ടാക്കുന്നവനോ ബഹുമാനം ലഭിക്കും.

സദൃശവാക്യങ്ങൾ 13:19

ഇച്ഛാനിവൃത്തി മനസ്സിനു മധുരമാകുന്നു; ദോഷം വിട്ടകലുന്നതോ ഭോഷന്മാർക്കു വെറുപ്പ്.

സദൃശവാക്യങ്ങൾ 13:20

ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.

സദൃശവാക്യങ്ങൾ 13:21

ദോഷം പാപികളെ പിന്തുടരുന്നു; നീതിമാന്മാർക്കോ നന്മ പ്രതിഫലമായി വരും.

സദൃശവാക്യങ്ങൾ 13:22

ഗുണവാൻ മക്കളുടെ മക്കൾക്ക് അവകാശം വച്ചേക്കുന്നു; പാപിയുടെ സമ്പത്തോ നീതിമാനുവേണ്ടി സംഗ്രഹിക്കപ്പെടുന്നു.

സദൃശവാക്യങ്ങൾ 13:23

സാധുക്കളുടെ കൃഷി വളരെ ആഹാരം നല്കുന്നു; എന്നാൽ അന്യായം ചെയ്തിട്ടു നശിച്ചുപോകുന്നവരും ഉണ്ട്.

സദൃശവാക്യങ്ങൾ 13:24

വടി ഉപയോഗിക്കാത്തവൻ തന്റെ മകനെ പകയ്ക്കുന്നു; അവനെ സ്നേഹിക്കുന്നവനോ ചെറുപ്പത്തിലേ അവനെ ശിക്ഷിക്കുന്നു.

സദൃശവാക്യങ്ങൾ 13:25

നീതിമാൻ വേണ്ടുവോളം ഭക്ഷിക്കുന്നു; ദുഷ്ടന്മാരുടെ വയറോ വിശന്നുകൊണ്ടിരിക്കും.