സദൃശവാക്യങ്ങൾ - 21 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 31 വരെ

സദൃശവാക്യങ്ങൾ 21:1

രാജാവിന്റെ ഹൃദയം യഹോവയുടെ കൈയിൽ നീർത്തോടുകണക്കെ ഇരിക്കുന്നു; തനിക്ക് ഇഷ്ടമുള്ളേടത്തേക്കൊക്കെയും അവൻ അതിനെ തിരിക്കുന്നു.

സദൃശവാക്യങ്ങൾ 21:2

മനുഷ്യന്റെ വഴിയൊക്കെയും അവനു ചൊവ്വായിത്തോന്നുന്നു; യഹോവയോ ഹൃദയങ്ങളെ തൂക്കിനോക്കുന്നു.

സദൃശവാക്യങ്ങൾ 21:3

നീതിയും ന്യായവും പ്രവർത്തിക്കുന്നത് യഹോവയ്ക്കു ഹനനയാഗത്തെക്കാൾ ഇഷ്ടം.

സദൃശവാക്യങ്ങൾ 21:4

ഗർവമുള്ള കണ്ണും അഹങ്കാരഹൃദയവും ദുഷ്ടന്മാരുടെ ദീപവും പാപം തന്നെ.

സദൃശവാക്യങ്ങൾ 21:5

ഉത്സാഹിയുടെ വിചാരങ്ങൾ സമൃദ്ധിഹേതുകങ്ങൾ ആകുന്നു; ബദ്ധപ്പാടുകാരൊക്കെയും ബുദ്ധിമുട്ടിലേക്കത്രേ ബദ്ധപ്പെടുന്നത്.

സദൃശവാക്യങ്ങൾ 21:6

കള്ളനാവുകൊണ്ടു ധനം സമ്പാദിക്കുന്നത് പാറിപ്പോകുന്ന ആവി ആകുന്നു; അതിനെ അന്വേഷിക്കുന്നവർ മരണത്തെ അന്വേഷിക്കുന്നു.

സദൃശവാക്യങ്ങൾ 21:7

ദുഷ്ടന്മാരുടെ സാഹസം അവർക്കു നാശഹേതുവാകുന്നു; ന്യായം ചെയ്യുവാൻ അവർക്കു മനസ്സില്ലല്ലോ.

സദൃശവാക്യങ്ങൾ 21:8

അകൃത്യഭാരം ചുമക്കുന്നവന്റെ വഴി വളഞ്ഞിരിക്കുന്നു; നിർമ്മലന്റെ പ്രവൃത്തിയോ ചൊവ്വുള്ളതു തന്നെ.

സദൃശവാക്യങ്ങൾ 21:9

ശണ്ഠകൂടുന്ന സ്ത്രീയോടുകൂടെ പൊതുവീട്ടിൽ പാർക്കുന്നതിനെക്കാൾ മേല്പുരയുടെ ഒരു കോണിൽ പാർക്കുന്നതു നല്ലത്.

സദൃശവാക്യങ്ങൾ 21:10

ദുഷ്ടന്റെ മനസ്സ് ദോഷത്തെ ആഗ്രഹിക്കുന്നു; അവന് കൂട്ടുകാരനോടു ദയ തോന്നുന്നതുമില്ല.

സദൃശവാക്യങ്ങൾ 21:11

പരിഹാസിയെ ശിക്ഷിച്ചാൽ അല്പബുദ്ധി ജ്ഞാനിയായിത്തീരും; ജ്ഞാനിയെ ഉപദേശിച്ചാൽ അവൻ പരിജ്ഞാനം പ്രാപിക്കും.

സദൃശവാക്യങ്ങൾ 21:12

നീതിമാനായവൻ ദുഷ്ടന്റെ ഭവനത്തിന്മേൽ ദൃഷ്‍ടി വയ്ക്കുന്നു; ദുഷ്ടന്മാരെ നാശത്തിലേക്കു മറിച്ചുകളയുന്നു.

സദൃശവാക്യങ്ങൾ 21:13

എളിയവന്റെ നിലവിളിക്കു ചെവിപൊത്തിക്കളയുന്നവൻ താനും വിളിച്ചപേക്ഷിക്കും; ഉത്തരം ലഭിക്കയില്ല.

സദൃശവാക്യങ്ങൾ 21:14

രഹസ്യത്തിൽ ചെയ്യുന്ന ദാനം കോപത്തെയും മടിയിൽ കൊണ്ടുവരുന്ന സമ്മാനം ഉഗ്രകോപത്തെയും ശമിപ്പിക്കുന്നു.

സദൃശവാക്യങ്ങൾ 21:15

ന്യായം പ്രവർത്തിക്കുന്നതു നീതിമാനു സന്തോഷവും ദുഷ്പ്രവൃത്തിക്കാർക്കു ഭയങ്കരവും ആകുന്നു.

സദൃശവാക്യങ്ങൾ 21:16

വിവേകമാർഗം വിട്ടു നടക്കുന്നവൻ മൃതന്മാരുടെ കൂട്ടത്തിൽ വിശ്രമിക്കും.

സദൃശവാക്യങ്ങൾ 21:17

ഉല്ലാസപ്രിയൻ ദരിദ്രനായിത്തീരും; വീഞ്ഞും തൈലവും പ്രിയപ്പെടുന്നവൻ ധനവാനാകയില്ല.

സദൃശവാക്യങ്ങൾ 21:18

ദുഷ്ടൻ നീതിമാനു മറുവിലയാകും; ദ്രോഹി നേരുള്ളവർക്കു പകരമായിത്തീരും.

സദൃശവാക്യങ്ങൾ 21:19

ശണ്ഠയും ദുശ്ശീലവുമുള്ള സ്ത്രീയോടുകൂടെ പാർക്കുന്നതിലും നിർജനപ്രദേശത്തു പോയി പാർക്കുന്നതു നല്ലത്.

സദൃശവാക്യങ്ങൾ 21:20

ജ്ഞാനിയുടെ പാർപ്പിടത്തിൽ വിലയേറിയ നിക്ഷേപവും തൈലവും ഉണ്ട്; മൂഢനോ അവയെ ദുർവ്യയം ചെയ്തുകളയുന്നു.

സദൃശവാക്യങ്ങൾ 21:21

നീതിയും ദയയും പിന്തുടരുന്നവൻ ജീവനും നീതിയും മാനവും കണ്ടെത്തും.

സദൃശവാക്യങ്ങൾ 21:22

ജ്ഞാനി വീരന്മാരുടെ പട്ടണത്തിൽ കയറുകയും അതിന്റെ ആശ്രയമായ കോട്ടയെ ഇടിച്ചുകളകയും ചെയ്യുന്നു.

സദൃശവാക്യങ്ങൾ 21:23

വായും നാവും സൂക്ഷിക്കുന്നവൻ തന്റെ പ്രാണനെ കഷ്ടങ്ങളിൽനിന്നു സൂക്ഷിക്കുന്നു.

സദൃശവാക്യങ്ങൾ 21:24

നിഗളവും ഗർവവും ഉള്ളവനു പരിഹാസി എന്നു പേർ; അവൻ ഗർവത്തിന്റെ അഹങ്കാരത്തോടെ പ്രവർത്തിക്കുന്നു.

സദൃശവാക്യങ്ങൾ 21:25

മടിയന്റെ കൊതി അവനു മരണഹേതു; വേലചെയ്‍വാൻ അവന്റെ കൈകൾ മടിക്കുന്നുവല്ലോ.

സദൃശവാക്യങ്ങൾ 21:26

ചിലർ നിത്യം അത്യാഗ്രഹത്തോടെ ഇരിക്കുന്നു; നീതിമാനോ ലോഭിക്കാതെ കൊടുത്തുകൊണ്ടിരിക്കുന്നു.

സദൃശവാക്യങ്ങൾ 21:27

ദുഷ്ടന്മാരുടെ ഹനനയാഗം വെറുപ്പാകുന്നു; അവൻ ദുരാന്തരത്തോടെ അത് അർപ്പിച്ചാൽ എത്ര അധികം!

സദൃശവാക്യങ്ങൾ 21:28

കള്ളസ്സാക്ഷി നശിച്ചുപോകും; ശ്രദ്ധിച്ചുകേൾക്കുന്നവനോ എപ്പോഴും സംസാരിക്കാം.

സദൃശവാക്യങ്ങൾ 21:29

ദുഷ്ടൻ മുഖധാർഷ്ട്യം കാണിക്കുന്നു; നേരുള്ളവനോ തന്റെ വഴി നന്നാക്കുന്നു.

സദൃശവാക്യങ്ങൾ 21:30

യഹോവയ്ക്കെതിരേ ജ്ഞാനവുമില്ല, ബുദ്ധിയുമില്ല, ആലോചനയുമില്ല.

സദൃശവാക്യങ്ങൾ 21:31

കുതിരയെ യുദ്ധദിവസത്തേക്കു ചമയിക്കുന്നു; ജയമോ യഹോവയുടെ കൈവശത്തിലിരിക്കുന്നു.