സദൃശവാക്യങ്ങൾ - 27 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 27 വരെ

സദൃശവാക്യങ്ങൾ 27:1

നാളത്തെ ദിവസംചൊല്ലി പ്രശംസിക്കരുത്; ഒരു ദിവസത്തിൽ എന്തെല്ലാം സംഭവിക്കും എന്ന് അറിയുന്നില്ലല്ലോ.

സദൃശവാക്യങ്ങൾ 27:2

നിന്റെ വായല്ല മറ്റൊരുത്തൻ, നിന്റെ അധരമല്ല; വേറൊരുത്തൻ നിന്നെ സ്തുതിക്കട്ടെ.

സദൃശവാക്യങ്ങൾ 27:3

കല്ല് ഘനമുള്ളതും മണൽ ഭാരമുള്ളതും ആകുന്നു; ഒരു ഭോഷന്റെ നീരസമോ ഇവ രണ്ടിലും ഘനമേറിയത്.

സദൃശവാക്യങ്ങൾ 27:4

ക്രോധം ക്രൂരവും കോപം പ്രളയവും ആകുന്നു; ജാരശങ്കയുടെ മുമ്പിലോ ആർക്കു നില്ക്കാം?

സദൃശവാക്യങ്ങൾ 27:5

മറഞ്ഞ സ്നേഹത്തിലും തുറന്ന ശാസന നല്ലത്.

സദൃശവാക്യങ്ങൾ 27:6

സ്നേഹിതൻ വരുത്തുന്ന മുറിവുകൾ വിശ്വസ്തതയുടെ ഫലം; ശത്രുവിന്റെ ചുംബനങ്ങളോ കണക്കിലധികം.

സദൃശവാക്യങ്ങൾ 27:7

തിന്നു തൃപ്തനായവൻ തേൻകട്ടയും ചവിട്ടിക്കളയുന്നു; വിശപ്പുള്ളവനോ കയ്പുള്ളതൊക്കെയും മധുരം.

സദൃശവാക്യങ്ങൾ 27:8

കൂടു വിട്ടലയുന്ന പക്ഷിയും നാടു വിട്ടുഴലുന്ന മനുഷ്യനും ഒരുപോലെ.

സദൃശവാക്യങ്ങൾ 27:9

തൈലവും ധൂപവും ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; ഹൃദ്യാലോചനയുള്ള സ്നേഹിതന്റെ മാധുര്യവും അങ്ങനെ തന്നെ.

സദൃശവാക്യങ്ങൾ 27:10

നിന്റെ സ്നേഹിതനെയും അപ്പന്റെ സ്നേഹിതനെയും ഉപേക്ഷിക്കരുത്; തന്റെ കഷ്ടകാലത്തു സഹോദരന്റെ വീട്ടിൽ പോകയും അരുത്; ദൂരത്തെ സഹോദരനിലും സമീപത്തെ അയൽക്കാരൻ നല്ലത്.

സദൃശവാക്യങ്ങൾ 27:11

മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിനു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക.

സദൃശവാക്യങ്ങൾ 27:12

വിവേകമുള്ളവൻ അനർഥം കണ്ട് ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരേ ചെന്നു ചേതപ്പെടുന്നു.

സദൃശവാക്യങ്ങൾ 27:13

അന്യനുവേണ്ടി ജാമ്യം നില്ക്കുന്നവന്റെ വസ്ത്രം എടുത്തുകൊൾക; പരസ്ത്രീക്കുവേണ്ടി ഉത്തരവാദിയാകുന്നവനോടു പണയം വാങ്ങുക.

സദൃശവാക്യങ്ങൾ 27:14

അതികാലത്ത് എഴുന്നേറ്റു സ്നേഹിതനെ ഉച്ചത്തിൽ അനുഗ്രഹിക്കുന്നവന് അതു ശാപമായി എണ്ണപ്പെടും.

സദൃശവാക്യങ്ങൾ 27:15

പെരുമഴയുള്ള ദിവസത്തിൽ ഇടവിടാത്ത ചോർച്ചയും കലഹക്കാരത്തിയായ സ്ത്രീയും ഒരുപോലെ.

സദൃശവാക്യങ്ങൾ 27:16

അവളെ ഒതുക്കുവാൻ നോക്കുന്നവൻ കാറ്റിനെ ഒതുക്കുവാൻ നോക്കുന്നു; അവന്റെ വലംകൈകൊണ്ട് എണ്ണയെ പിടിപ്പാൻ പോകുന്നു.

സദൃശവാക്യങ്ങൾ 27:17

ഇരുമ്പ് ഇരുമ്പിനു മൂർച്ച കൂട്ടുന്നു; മനുഷ്യൻ മനുഷ്യനു മൂർച്ചകൂട്ടുന്നു.

സദൃശവാക്യങ്ങൾ 27:18

അത്തി കാക്കുന്നവൻ അതിന്റെ പഴം തിന്നും; യജമാനനെ സൂക്ഷിക്കുന്നവൻ ബഹുമാനിക്കപ്പെടും.

സദൃശവാക്യങ്ങൾ 27:19

വെള്ളത്തിൽ മുഖത്തിനൊത്തവണ്ണം മുഖത്തെ കാണുന്നു; മനുഷ്യൻ തന്റെ ഹൃദയത്തിനൊത്തവണ്ണം മനുഷ്യനെ കാണുന്നു.

സദൃശവാക്യങ്ങൾ 27:20

പാതാളത്തിനും നരകത്തിനും ഒരിക്കലും തൃപ്തിവരുന്നില്ല; മനുഷ്യന്റെ കണ്ണിനും ഒരിക്കലും തൃപ്തിവരുന്നില്ല.

സദൃശവാക്യങ്ങൾ 27:21

വെള്ളിക്കു പുടവും പൊന്നിനു മൂശയും ശോധന; മനുഷ്യനോ അവന്റെ പ്രശംസ.

സദൃശവാക്യങ്ങൾ 27:22

ഭോഷനെ ഉരലിൽ ഇട്ട് ഉലക്കകൊണ്ട് അവിൽപോലെ ഇടിച്ചാലും അവന്റെ ഭോഷത്തം വിട്ടുമാറുകയില്ല.

സദൃശവാക്യങ്ങൾ 27:23

നിന്റെ ആടുകളുടെ അവസ്ഥ അറിവാൻ ജാഗ്രതയായിരിക്ക; നിന്റെ കന്നുകാലികളിൽ നന്നായി ദൃഷ്‍ടി വയ്ക്കുക.

സദൃശവാക്യങ്ങൾ 27:24

സമ്പത്ത് എന്നേക്കും ഇരിക്കുന്നതല്ലല്ലോ; കിരീടം തലമുറതലമുറയോളം ഇരിക്കുമോ?

സദൃശവാക്യങ്ങൾ 27:25

പുല്ലു ചെത്തി കൊണ്ടുപോകുന്നു; ഇളംപുല്ലു മുളച്ചു വരുന്നു; പർവതങ്ങളിലെ സസ്യങ്ങളെ ശേഖരിക്കുന്നു.

സദൃശവാക്യങ്ങൾ 27:26

കുഞ്ഞാടുകൾ നിനക്ക് ഉടുപ്പിനും കോലാടുകൾ നിലത്തിന്റെ വിലയ്ക്കും ഉതകും.

സദൃശവാക്യങ്ങൾ 27:27

കോലാടുകളുടെ പാൽ നിന്റെ ആഹാരത്തിനും നിന്റെ ഭവനക്കാരുടെ അഹോവൃത്തിക്കും നിന്റെ ദാസിമാരുടെ ഉപജീവനത്തിനും മതിയാകും.