സദൃശവാക്യങ്ങൾ - 12 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 28 വരെ

സദൃശവാക്യങ്ങൾ 12:1

പ്രബോധനം ഇഷ്ടപ്പെടുന്നവൻ പരിജ്ഞാനം ഇഷ്ടപ്പെടുന്നു; ശാസന വെറുക്കുന്നവനോ മൃഗപ്രായൻ.

സദൃശവാക്യങ്ങൾ 12:2

ഉത്തമൻ യഹോവയോടു പ്രസാദം പ്രാപിക്കുന്നു; ദുരുപായിക്കോ അവൻ ശിക്ഷ വിധിക്കുന്നു.

സദൃശവാക്യങ്ങൾ 12:3

ഒരു മനുഷ്യനും ദുഷ്ടതകൊണ്ടു സ്ഥിരപ്പെടുകയില്ല; നീതിമാന്മാരുടെ വേരോ ഇളകിപ്പോകയില്ല.

സദൃശവാക്യങ്ങൾ 12:4

സാമർഥ്യമുള്ള സ്ത്രീ ഭർത്താവിന് ഒരു കിരീടം; നാണംകെട്ടവളോ അവന്റെ അസ്ഥികൾക്കു ദ്രവത്വം.

സദൃശവാക്യങ്ങൾ 12:5

നീതിമാന്മാരുടെ വിചാരങ്ങൾ ന്യായം, ദുഷ്ടന്മാരുടെ നിരൂപണങ്ങളോ ചതിവത്രേ.

സദൃശവാക്യങ്ങൾ 12:6

ദുഷ്ടന്മാർ പ്രാണഹാനി വരുത്തുവാൻ പറഞ്ഞൊക്കുന്നു; നേരുള്ളവരുടെ വാക്കോ അവരെ വിടുവിക്കുന്നു.

സദൃശവാക്യങ്ങൾ 12:7

ദുഷ്ടന്മാർ മറിഞ്ഞുവീണ് ഇല്ലാതെയാകും; നീതിമാന്മാരുടെ ഭവനമോ നിലനില്ക്കും.

സദൃശവാക്യങ്ങൾ 12:8

മനുഷ്യൻ തന്റെ ബുദ്ധിക്ക് ഒത്തവണ്ണം ശ്ലാഘിക്കപ്പെടുന്നു; വക്രബുദ്ധിയോ നിന്ദിക്കപ്പെടുന്നു.

സദൃശവാക്യങ്ങൾ 12:9

മാന്യഭാവം നടിച്ചിട്ടും ഉപജീവനത്തിനു മുട്ടുള്ളവനെക്കാൾ ലഘുവായി മതിക്കപ്പെട്ടിട്ടും ഒരു ഭൃത്യനുള്ളവൻ ശ്രേഷ്ഠൻ ആകുന്നു.

സദൃശവാക്യങ്ങൾ 12:10

നീതിമാൻ തന്റെ മൃഗത്തിന്റെ പ്രാണാനുഭവം അറിയുന്നു; ദുഷ്ടന്മാരുടെ ഉള്ളമോ ക്രൂരമത്രേ.

സദൃശവാക്യങ്ങൾ 12:11

നിലം കൃഷി ചെയ്യുന്നവന് ആഹാരം സമൃദ്ധിയായി കിട്ടും; നിസ്സാരന്മാരെ പിൻചെല്ലുന്നവനോ ബുദ്ധിഹീനൻ.

സദൃശവാക്യങ്ങൾ 12:12

ദുഷ്ടൻ ദോഷികളുടെ കവർച്ച ആഗ്രഹിക്കുന്നു; നീതിമാന്മാരുടെ വേരോ ഫലം നല്കുന്നു.

സദൃശവാക്യങ്ങൾ 12:13

അധരങ്ങളുടെ ലംഘനത്തിൽ വല്ലാത്ത കെണിയുണ്ട്; നീതിമാനോ കഷ്ടത്തിൽനിന്ന് ഒഴിഞ്ഞുപോരും.

സദൃശവാക്യങ്ങൾ 12:14

തന്റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിച്ചു തൃപ്തനാകും; തന്റെ കൈകളുടെ പ്രവൃത്തിക്കു തക്കവണ്ണം അവനു കിട്ടും.

സദൃശവാക്യങ്ങൾ 12:15

ഭോഷനു തന്റെ വഴി ചൊവ്വായി തോന്നുന്നു; ജ്ഞാനിയോ ആലോചന കേട്ടനുസരിക്കുന്നു.

സദൃശവാക്യങ്ങൾ 12:16

ഭോഷന്റെ നീരസം തൽക്ഷണം വെളിപ്പെടുന്നു; വിവേകമുള്ളവനോ ലജ്ജ അടക്കിവയ്ക്കുന്നു.

സദൃശവാക്യങ്ങൾ 12:17

സത്യം പറയുന്നവൻ നീതി അറിയിക്കുന്നു; കള്ളസ്സാക്ഷിയോ വഞ്ചന അറിയിക്കുന്നു.

സദൃശവാക്യങ്ങൾ 12:18

വാളുകൊണ്ടു കുത്തുംപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ട്; ജ്ഞാനികളുടെ നാവോ സുഖപ്രദം.

സദൃശവാക്യങ്ങൾ 12:19

സത്യം പറയുന്ന അധരം എന്നേക്കും നിലനില്ക്കും; വ്യാജം പറയുന്ന നാവോ മാത്ര നേരത്തേക്കേയുള്ളൂ.

സദൃശവാക്യങ്ങൾ 12:20

ദോഷം നിരൂപിക്കുന്നവരുടെ ഹൃദയത്തിൽ ചതിവ് ഉണ്ട്; സമാധാനം ആലോചിക്കുന്നവർക്കോ സന്തോഷം ഉണ്ട്.

സദൃശവാക്യങ്ങൾ 12:21

നീതിമാന് ഒരു തിന്മയും ഭവിക്കയില്ല; ദുഷ്ടന്മാരോ അനർഥംകൊണ്ടു നിറയും.

സദൃശവാക്യങ്ങൾ 12:22

വ്യാജമുള്ള അധരങ്ങൾ യഹോവയ്ക്കു വെറുപ്പ്; സത്യം പ്രവർത്തിക്കുന്നവരോ അവനു പ്രസാദം.

സദൃശവാക്യങ്ങൾ 12:23

വിവേകമുള്ള മനുഷ്യൻ പരിജ്ഞാനം അടക്കിവയ്ക്കുന്നു; ഭോഷന്മാരുടെ ഹൃദയമോ ഭോഷത്തം പ്രസിദ്ധമാക്കുന്നു.

സദൃശവാക്യങ്ങൾ 12:24

ഉത്സാഹികളുടെ കൈ അധികാരം നടത്തും; മടിയനോ ഊഴിയവേലയ്ക്കു പോകേണ്ടിവരും.

സദൃശവാക്യങ്ങൾ 12:25

മനോവ്യസനം ഹേതുവായി മനുഷ്യന്റെ മനസ്സിടിയുന്നു; ഒരു നല്ല വാക്കോ അതിനെ സന്തോഷിപ്പിക്കുന്നു.

സദൃശവാക്യങ്ങൾ 12:26

നീതിമാൻ കൂട്ടുകാരനു വഴികാട്ടിയാകുന്നു; ദുഷ്ടന്മാരുടെ വഴിയോ അവരെ തെറ്റി നടക്കുമാറാക്കുന്നു.

സദൃശവാക്യങ്ങൾ 12:27

മടിയൻ ഒന്നും വേട്ടയാടിപ്പിടിക്കുന്നില്ല; ഉത്സാഹമോ മനുഷ്യനു വിലയേറിയ സമ്പത്താകുന്നു.

സദൃശവാക്യങ്ങൾ 12:28

നീതിയുടെ മാർഗത്തിൽ ജീവനുണ്ട്; അതിന്റെ പാതയിൽ മരണം ഇല്ല.