സദൃശവാക്യങ്ങൾ - 8 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 36 വരെ

സദൃശവാക്യങ്ങൾ 8:1

ജ്ഞാനമായവൾ വിളിച്ചുപറയുന്നില്ലയോ? ബുദ്ധിയായവൾ തന്റെ സ്വരം കേൾപ്പിക്കുന്നില്ലയോ?

സദൃശവാക്യങ്ങൾ 8:2

അവൾ വഴിയരികെ മേടുകളുടെ മുകളിൽ പാതകൾ കൂടുന്നേടത്തു നില്ക്കുന്നു.

സദൃശവാക്യങ്ങൾ 8:3

അവൾ പടിവാതിലുകളുടെ അരികത്തും പട്ടണവാതിൽക്കലും ഗോപുരദ്വാരത്തിങ്കലും ഘോഷിക്കുന്നത്:

സദൃശവാക്യങ്ങൾ 8:4

പുരുഷന്മാരേ, ഞാൻ നിങ്ങളോടു വിളിച്ചു പറയുന്നു; എന്റെ സ്വരം മനുഷ്യപുത്രന്മാരുടെ അടുക്കലേക്കു വരുന്നു.

സദൃശവാക്യങ്ങൾ 8:5

അല്പബുദ്ധികളേ, സൂക്ഷ്മബുദ്ധി ഗ്രഹിച്ചുകൊൾവിൻ; മൂഢന്മാരേ, വിവേകഹൃദയന്മാരാകുവിൻ.

സദൃശവാക്യങ്ങൾ 8:6

കേൾപ്പിൻ, ഞാൻ ഉൽക്കൃഷ്ടമായതു സംസാരിക്കും; എന്റെ അധരങ്ങളെ തുറക്കുന്നതു നേരിന് ആയിരിക്കും.

സദൃശവാക്യങ്ങൾ 8:7

എന്റെ വായ് സത്യം സംസാരിക്കും; ദുഷ്ടത എന്റെ അധരങ്ങൾക്കു അറപ്പാകുന്നു.

സദൃശവാക്യങ്ങൾ 8:8

എന്റെ വായിലെ മൊഴിയൊക്കെയും നീതിയാകുന്നു; അവയിൽ വക്രവും വികടവുമായത് ഒന്നുമില്ല.

സദൃശവാക്യങ്ങൾ 8:9

അവയെല്ലാം ബുദ്ധിമാനു തെളിവും പരിജ്ഞാനം ലഭിച്ചവർക്കു നേരും ആകുന്നു.

സദൃശവാക്യങ്ങൾ 8:10

വെള്ളിയെക്കാൾ എന്റെ പ്രബോധനവും മേത്തരമായ പൊന്നിനെക്കാൾ പരിജ്ഞാനവും കൈക്കൊൾവിൻ.

സദൃശവാക്യങ്ങൾ 8:11

ജ്ഞാനം മുത്തുകളെക്കാൾ നല്ലതാകുന്നു; മനോഹരമായതൊന്നും അതിനു തുല്യമാകയില്ല.

സദൃശവാക്യങ്ങൾ 8:12

ജ്ഞാനം എന്ന ഞാൻ സൂക്ഷ്മബുദ്ധിയെ എന്റെ പാർപ്പിടമാക്കുന്നു; പരിജ്ഞാനവും വകതിരിവും ഞാൻ കണ്ടുപിടിക്കുന്നു.

സദൃശവാക്യങ്ങൾ 8:13

യഹോവാഭക്തി ദോഷത്തെ വെറുക്കുന്നതാകുന്നു; ഡംഭം, അഹങ്കാരം, ദുർമാർഗം, വക്രതയുള്ള വായ് എന്നിവയെ ഞാൻ പകയ്ക്കുന്നു.

സദൃശവാക്യങ്ങൾ 8:14

ആലോചനയും പരിജ്ഞാനവും എനിക്കുള്ളത്; ഞാൻ തന്നെ വിവേകം; എനിക്കു വീര്യബലം ഉണ്ട്.

സദൃശവാക്യങ്ങൾ 8:15

ഞാൻ മുഖാന്തരം രാജാക്കന്മാർ വാഴുന്നു; പ്രഭുക്കന്മാർ നീതിയെ നടത്തുന്നു.

സദൃശവാക്യങ്ങൾ 8:16

ഞാൻ മുഖാന്തരം അധിപതിമാരും പ്രധാനികളും ഭൂമിയിലെ ന്യായാധിപന്മാരൊക്കെയും ആധിപത്യം നടത്തുന്നു.

സദൃശവാക്യങ്ങൾ 8:17

എന്നെ സ്നേഹിക്കുന്നവരെ ഞാൻ സ്നേഹിക്കുന്നു; എന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവർ എന്നെ കണ്ടെത്തും.

സദൃശവാക്യങ്ങൾ 8:18

എന്റെ പക്കൽ ധനവും മാനവും പുരാതനസമ്പത്തും നീതിയും ഉണ്ട്.

സദൃശവാക്യങ്ങൾ 8:19

എന്റെ ഫലം പൊന്നിലും തങ്കത്തിലും എന്റെ ആദായം മേത്തരമായ വെള്ളിയിലും നല്ലത്.

സദൃശവാക്യങ്ങൾ 8:20

എന്നെ സ്നേഹിക്കുന്നവർക്ക് വസ്തുവക അവകാശമാക്കി കൊടുക്കയും അവരുടെ ഭണ്ഡാരങ്ങളെ നിറയ്ക്കയും ചെയ്യേണ്ടതിന്

സദൃശവാക്യങ്ങൾ 8:21

ഞാൻ നീതിയുടെ മാർഗത്തിലും ന്യായത്തിന്റെ പാതകളിലും നടക്കുന്നു.

സദൃശവാക്യങ്ങൾ 8:22

യഹോവ പണ്ടുപണ്ടേ തന്റെ വഴിയുടെ ആരംഭമായി, തന്റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി.

സദൃശവാക്യങ്ങൾ 8:23

ഞാൻ പുരാതനമേ, ആദിയിൽ തന്നെ, ഭൂമിയുടെ ഉൽപത്തിക്കുമുമ്പേ നിയമിക്കപ്പെട്ടിരിക്കുന്നു.

സദൃശവാക്യങ്ങൾ 8:24

ആഴങ്ങൾ ഇല്ലാതിരുന്നപ്പോൾ ഞാൻ ജനിച്ചിരിക്കുന്നു; വെള്ളം നിറഞ്ഞ ഉറവുകൾ ഇല്ലാതിരുന്നപ്പോൾ തന്നെ.

സദൃശവാക്യങ്ങൾ 8:25

പർവതങ്ങളെ സ്ഥാപിച്ചതിനു മുമ്പേയും കുന്നുകൾക്കു മുമ്പേയും ഞാൻ ജനിച്ചിരിക്കുന്നു.

സദൃശവാക്യങ്ങൾ 8:26

അവൻ ഭൂമിയെയും വയലുകളെയും ഭൂതലത്തിന്റെ പൊടിയുടെ തുകയെയും ഉണ്ടാക്കിയിട്ടില്ലാത്ത സമയത്തു തന്നെ.

സദൃശവാക്യങ്ങൾ 8:27

അവൻ ആകാശത്തെ ഉറപ്പിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു; അവൻ ആഴത്തിന്റെ ഉപരിഭാഗത്തു വൃത്തം വരച്ചപ്പോഴും

സദൃശവാക്യങ്ങൾ 8:28

അവൻ മീതെ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും ആഴത്തിന്റെ ഉറവുകൾ തടിച്ചപ്പോഴും

സദൃശവാക്യങ്ങൾ 8:29

വെള്ളം അവന്റെ കല്പനയെ അതിക്രമിക്കാതവണ്ണം അവൻ സമുദ്രത്തിന് അതിർ വച്ചപ്പോഴും ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും

സദൃശവാക്യങ്ങൾ 8:30

ഞാൻ അവന്റെ അടുക്കൽ ശില്പിയായിരുന്നു; ഇടവിടാതെ അവന്റെ മുമ്പിൽ വിനോദിച്ചുകൊണ്ട് ദിനംപ്രതി അവന്റെ പ്രമോദമായിരുന്നു.

സദൃശവാക്യങ്ങൾ 8:31

അവന്റെ ഭൂതലത്തിൽ ഞാൻ വിനോദിച്ചുകൊണ്ടിരുന്നു; എന്റെ പ്രമോദം മനുഷ്യപുത്രന്മാരോടു കൂടെ ആയിരുന്നു.

സദൃശവാക്യങ്ങൾ 8:32

ആകയാൽ മക്കളേ, എന്റെ വാക്ക് കേട്ടുകൊൾവിൻ; എന്റെ വഴികളെ പ്രമാണിക്കുന്നവർ ഭാഗ്യവാന്മാർ.

സദൃശവാക്യങ്ങൾ 8:33

പ്രബോധനം കേട്ടു ബുദ്ധിമാന്മാരായിരിപ്പിൻ; അതിനെ ത്യജിച്ചുകളയരുത്.

സദൃശവാക്യങ്ങൾ 8:34

ദിവസംപ്രതി എന്റെ പടിവാതിൽക്കൽ ജാഗരിച്ചും എന്റെ വാതിൽകട്ടളയ്ക്കൽ കാത്തുകൊണ്ടും എന്റെ വാക്ക് കേട്ടനുസരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.

സദൃശവാക്യങ്ങൾ 8:35

എന്നെ കണ്ടെത്തുന്നവൻ ജീവനെ കണ്ടെത്തുന്നു; അവൻ യഹോവയുടെ കടാക്ഷം പ്രാപിക്കുന്നു.

സദൃശവാക്യങ്ങൾ 8:36

എന്നോടു പിഴയ്ക്കുന്നവനോ തനിക്കു പ്രാണഹാനി വരുത്തുന്നു; എന്നെ ദ്വേഷിക്കുന്നവരൊക്കെയും മരണത്തെ ഇച്ഛിക്കുന്നു.