സദൃശവാക്യങ്ങൾ - 17 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 28 വരെ

സദൃശവാക്യങ്ങൾ 17:1

കലഹത്തോടുകൂടി ഒരു വീടു നിറയെ യാഗഭോജനത്തിലും സ്വസ്ഥതയോടുകൂടി ഒരു കഷണം ഉണങ്ങിയ അപ്പം ഏറ്റവും നല്ലത്.

സദൃശവാക്യങ്ങൾ 17:2

നാണംകെട്ട മകന്റെമേൽ ബുദ്ധിമാനായ ദാസൻ കർത്തൃത്വം നടത്തും; സഹോദരന്മാരുടെ ഇടയിൽ അവകാശം പ്രാപിക്കും.

സദൃശവാക്യങ്ങൾ 17:3

വെള്ളിക്കു പുടം, പൊന്നിനു മൂശ; ഹൃദയങ്ങളെ ശോധന ചെയ്യുന്നവനോ യഹോവ.

സദൃശവാക്യങ്ങൾ 17:4

ദുഷ്കർമി നീതികെട്ട അധരങ്ങൾക്കു ശ്രദ്ധ കൊടുക്കുന്നു; വ്യാജം പറയുന്നവൻ വഷളത്തമുള്ള നാവിനു ചെവികൊടുക്കുന്നു.

സദൃശവാക്യങ്ങൾ 17:5

ദരിദ്രനെ പരിഹസിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ആപത്തിൽ സന്തോഷിക്കുന്നവന് ശിക്ഷ വരാതിരിക്കയില്ല.

സദൃശവാക്യങ്ങൾ 17:6

മക്കളുടെ മക്കൾ വൃദ്ധന്മാർക്കു കിരീടമാകുന്നു; മക്കളുടെ മഹത്ത്വം അവരുടെ അപ്പന്മാർ തന്നെ.

സദൃശവാക്യങ്ങൾ 17:7

സുഭാഷിതം പറയുന്ന അധരം ഭോഷനു യോഗ്യമല്ല; വ്യാജമുള്ള അധരം ഒരു പ്രഭുവിനു എങ്ങനെ?

സദൃശവാക്യങ്ങൾ 17:8

സമ്മാനം വാങ്ങുന്നവന് അതു രത്നമായി തോന്നും; അതു ചെല്ലുന്നേടത്തൊക്കെയും കാര്യം സാധിക്കും.

സദൃശവാക്യങ്ങൾ 17:9

സ്നേഹം തേടുന്നവൻ ലംഘനം മറച്ചുവയ്ക്കുന്നു; കാര്യം പാട്ടാക്കുന്നവനോ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.

സദൃശവാക്യങ്ങൾ 17:10

ഭോഷനെ നൂറ് അടിക്കുന്നതിനെക്കാൾ ബുദ്ധിമാനെ ഒന്നു ശാസിക്കുന്നത് അധികം ഫലിക്കും.

സദൃശവാക്യങ്ങൾ 17:11

മത്സരക്കാരൻ ദോഷം മാത്രം അന്വേഷിക്കുന്നു; ക്രൂരനായൊരു ദൂതനെ അവന്റെ നേരേ അയയ്ക്കും.

സദൃശവാക്യങ്ങൾ 17:12

മൂഢനെ അവന്റെ ഭോഷത്തത്തിൽ എതിരിടുന്നതിനെക്കാൾ കുട്ടികൾ കാണാതെപോയ കരടിയെ എതിരിടുന്നതു ഭേദം.

സദൃശവാക്യങ്ങൾ 17:13

ഒരുത്തൻ നന്മയ്ക്കു പകരം തിന്മ ചെയ്യുന്നു എങ്കിൽ അവന്റെ ഭവനത്തെ തിന്മ വിട്ടുമാറുകയില്ല.

സദൃശവാക്യങ്ങൾ 17:14

കലഹത്തിന്റെ ആരംഭം മടവെട്ടി വെള്ളം വിടുന്നതുപോലെ; ആകയാൽ കലഹമാകുംമുമ്പേ തർക്കം നിർത്തിക്കളക.

സദൃശവാക്യങ്ങൾ 17:15

ദുഷ്ടനെ നീതീകരിക്കുന്നവനും നീതിമാനെ കുറ്റം വിധിക്കുന്നവനും രണ്ടുപേരും യഹോവയ്ക്കു വെറുപ്പ്.

സദൃശവാക്യങ്ങൾ 17:16

മൂഢനു ബുദ്ധിയില്ലാതിരിക്കെ ജ്ഞാനം സമ്പാദിപ്പാൻ അവന്റെ കൈയിൽ ദ്രവ്യം എന്തിന്?

സദൃശവാക്യങ്ങൾ 17:17

സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു; അനർഥകാലത്ത് അവൻ സഹോദരനായിത്തീരുന്നു.

സദൃശവാക്യങ്ങൾ 17:18

ബുദ്ധിഹീനനായ മനുഷ്യൻ കൈയടിച്ചു കൂട്ടുകാരനുവേണ്ടി ജാമ്യം നില്ക്കുന്നു.

സദൃശവാക്യങ്ങൾ 17:19

കലഹപ്രിയൻ ലംഘനപ്രിയൻ ആകുന്നു; പടിവാതിൽ പൊക്കത്തിൽ പണിയുന്നവൻ ഇടിവ് ഇച്ഛിക്കുന്നു.

സദൃശവാക്യങ്ങൾ 17:20

വക്രഹൃദയമുള്ളവൻ നന്മ കാണുകയില്ല; വികടനാവുള്ളവൻ ആപത്തിൽ അകപ്പെടും.

സദൃശവാക്യങ്ങൾ 17:21

ഭോഷനെ ജനിപ്പിച്ചവന് അതു ഖേദകാരണമാകും; മൂഢന്റെ അപ്പനു സന്തോഷം ഉണ്ടാകയില്ല.

സദൃശവാക്യങ്ങൾ 17:22

സന്തുഷ്ടഹൃദയം നല്ലാരു ഔഷധമാകുന്നു; തകർന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു.

സദൃശവാക്യങ്ങൾ 17:23

ദുഷ്ടൻ ന്യായത്തിന്റെ വഴികളെ മറിക്കേണ്ടതിന് ഒളിച്ചുകൊണ്ടുവരുന്ന സമ്മാനം വാങ്ങുന്നു.

സദൃശവാക്യങ്ങൾ 17:24

ജ്ഞാനം ബുദ്ധിമാന്റെ മുമ്പിൽ ഇരിക്കുന്നു; മൂഢന്റെ കണ്ണോ ഭൂമിയുടെ അറുതികളിലേക്കു നോക്കുന്നു.

സദൃശവാക്യങ്ങൾ 17:25

മൂഢനായ മകൻ അപ്പനു വ്യസനവും തന്നെ പ്രസവിച്ചവൾക്കു കയ്പും ആകുന്നു.

സദൃശവാക്യങ്ങൾ 17:26

നീതിമാനു പിഴ കല്പിക്കുന്നതും ശ്രേഷ്ഠന്മാരെ നേർനിമിത്തം അടിക്കുന്നതും നന്നല്ല.

സദൃശവാക്യങ്ങൾ 17:27

വാക്ക് അടക്കിവയ്ക്കുന്നവൻ പരിജ്ഞാനമുള്ളവൻ; ശാന്തമാനസൻ ബുദ്ധിമാൻ തന്നെ.

സദൃശവാക്യങ്ങൾ 17:28

മിണ്ടാതിരുന്നാൽ ഭോഷനെപ്പോലും ജ്ഞാനിയായും അധരം അടച്ചുകൊണ്ടാൽ വിവേകിയായും എണ്ണും.