സദൃശവാക്യങ്ങൾ - 23 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 35 വരെ

സദൃശവാക്യങ്ങൾ 23:1

നീ അധിപതിയോടുകൂടെ ഭക്ഷണത്തിന് ഇരിക്കുമ്പോൾ നിന്റെ മുമ്പിൽ ഇരിക്കുന്നവൻ ആരെന്നു കരുതിക്കൊൾക.

സദൃശവാക്യങ്ങൾ 23:2

നീ ഭോജനപ്രിയൻ ആകുന്നുവെങ്കിൽ നിന്റെ തൊണ്ടയ്ക്ക് ഒരു കത്തി വച്ചുകൊൾക.

സദൃശവാക്യങ്ങൾ 23:3

അവന്റെ സ്വാദുഭോജനങ്ങളെ കൊതിക്കരുത്; അവ വഞ്ചിക്കുന്ന ഭോജനമല്ലോ.

സദൃശവാക്യങ്ങൾ 23:4

ധനവാനാകേണ്ടതിനു പണിപ്പെടരുത്; അതിനായുള്ള ബുദ്ധി വിട്ടുകളക.

സദൃശവാക്യങ്ങൾ 23:5

നിന്റെ ദൃഷ്‍ടി ധനത്തിന്മേൽ പതിക്കുന്നത് എന്തിന്? അത് ഇല്ലാതെയായിപ്പോകുമല്ലോ. കഴുകൻ ആകാശത്തേക്ക് എന്നപോലെ അതു ചിറകെടുത്തു പറന്നുകളയും.

സദൃശവാക്യങ്ങൾ 23:6

കണ്ണുകടിയുള്ളവന്റെ അപ്പം തിന്നരുത്; അവന്റെ സ്വാദുഭോജ്യങ്ങളെ ആഗ്രഹിക്കയുമരുത്.

സദൃശവാക്യങ്ങൾ 23:7

അവൻ തന്റെ മനസ്സിൽ കണക്കു കൂട്ടുന്നതുപോലെ ആകുന്നു; തിന്നുകുടിച്ചുകൊൾക എന്ന് അവൻ നിന്നോടു പറയും; അവന്റെ ഹൃദയമോ നിനക്ക് അനുകൂലമല്ല.

സദൃശവാക്യങ്ങൾ 23:8

നീ തിന്ന കഷണം ഛർദിച്ചുപോകും; നിന്റെ മാധുര്യവാക്ക് നഷ്ടമായെന്നും വരും.

സദൃശവാക്യങ്ങൾ 23:9

ഭോഷൻ കേൾക്കെ നീ സംസാരിക്കരുത്; അവൻ നിന്റെ വാക്കുകളുടെ ജ്ഞാനത്തെ നിരസിച്ചുകളയും.

സദൃശവാക്യങ്ങൾ 23:10

പണ്ടേയുള്ള അതിർ നീക്കരുത്; അനാഥന്മാരുടെ നിലം ആക്രമിക്കയുമരുത്.

സദൃശവാക്യങ്ങൾ 23:11

അവരുടെ പ്രതികാരകൻ ബലവാനല്ലോ; അവർക്കു നിന്നോടുള്ള വ്യവഹാരം അവൻ നടത്തും.

സദൃശവാക്യങ്ങൾ 23:12

നിന്റെ ഹൃദയം പ്രബോധനത്തിനും നിന്റെ ചെവി പരിജ്ഞാനവചനങ്ങൾക്കും സമർപ്പിക്ക.

സദൃശവാക്യങ്ങൾ 23:13

ബാലനു ശിക്ഷ കൊടുക്കാതിരിക്കരുത്; വടികൊണ്ട് അടിച്ചാൽ അവൻ ചത്തുപോകയില്ല.

സദൃശവാക്യങ്ങൾ 23:14

വടികൊണ്ട് അവനെ അടിക്കുന്നതിനാൽ നീ അവന്റെ പ്രാണനെ പാതാളത്തിൽനിന്നു വിടുവിക്കും.

സദൃശവാക്യങ്ങൾ 23:15

മകനേ, നിന്റെ ഹൃദയം ജ്ഞാനത്തെ പഠിച്ചാൽ എന്റെ ഹൃദയവും സന്തോഷിക്കും.

സദൃശവാക്യങ്ങൾ 23:16

നിന്റെ അധരം നേർ സംസാരിച്ചാൽ എന്റെ അന്തരംഗങ്ങൾ ആനന്ദിക്കും.

സദൃശവാക്യങ്ങൾ 23:17

നിന്റെ ഹൃദയം പാപികളോട് അസൂയപ്പെടരുത്; നീ എല്ലായ്പോഴും യഹോവാഭക്തിയോടിരിക്ക.

സദൃശവാക്യങ്ങൾ 23:18

ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം; നിന്റെ പ്രത്യാശയ്ക്കു ഭംഗം വരികയുമില്ല.

സദൃശവാക്യങ്ങൾ 23:19

മകനേ, കേട്ടു ജ്ഞാനം പഠിക്ക; നിന്റെ ഹൃദയത്തെ നേർവഴിയിൽ നടത്തിക്കൊൾക.

സദൃശവാക്യങ്ങൾ 23:20

നീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും മാംസഭോജനപ്രിയരുടെ ഇടയിലും ഇരിക്കരുത്.

സദൃശവാക്യങ്ങൾ 23:21

കുടിയനും അതിഭക്ഷകനും ദരിദ്രരായിത്തീരും; നിദ്രാലുത്വം പഴന്തുണി ഉടുക്കുമാറാക്കും.

സദൃശവാക്യങ്ങൾ 23:22

നിന്നെ ജനിപ്പിച്ച അപ്പന്റെ വാക്കു കേൾക്ക; നിന്റെ അമ്മ വൃദ്ധയായിരിക്കുമ്പോൾ അവളെ നിന്ദിക്കരുത്.

സദൃശവാക്യങ്ങൾ 23:23

നീ സത്യം വില്ക്കയല്ല വാങ്ങുകയത്രേ വേണ്ടത്; ജ്ഞാനവും പ്രബോധനവും വിവേകവും അങ്ങനെ തന്നെ.

സദൃശവാക്യങ്ങൾ 23:24

നീതിമാന്റെ അപ്പൻ ഏറ്റവും ആനന്ദിക്കും; ജ്ഞാനിയുടെ ജനകൻ അവനിൽ സന്തോഷിക്കും.

സദൃശവാക്യങ്ങൾ 23:25

നിന്റെ അമ്മയപ്പന്മാർ സന്തോഷിക്കട്ടെ; നിന്നെ പ്രസവിച്ചവൾ ആനന്ദിക്കട്ടെ.

സദൃശവാക്യങ്ങൾ 23:26

മകനേ, നിന്റെ ഹൃദയം എനിക്കു തരിക; എന്റെ വഴി നിന്റെ കണ്ണിന് ഇമ്പമായിരിക്കട്ടെ.

സദൃശവാക്യങ്ങൾ 23:27

വേശ്യാസ്ത്രീ ആഴമുള്ള കുഴിയും പരസ്ത്രീ ഇടുക്കമുള്ള കിണറും ആകുന്നു.

സദൃശവാക്യങ്ങൾ 23:28

അവൾ പിടിച്ചുപറിക്കാരനെപ്പോലെ പതിയിരിക്കുന്നു; മനുഷ്യരിൽ ദ്രോഹികളെ വർധിപ്പിക്കുന്നു.

സദൃശവാക്യങ്ങൾ 23:29

ആർക്കു കഷ്ടം, ആർക്കു സങ്കടം, ആർക്കു കലഹം? ആർക്ക് ആവലാതി, ആർക്ക് അനാവശ്യമായ മുറിവുകൾ, ആർക്കു കൺചുവപ്പ്?

സദൃശവാക്യങ്ങൾ 23:30

വീഞ്ഞ് കുടിച്ചുകൊണ്ടു നേരം വൈകിക്കുന്നവർക്കും മദ്യം രുചി നോക്കുവാൻ പോകുന്നവർക്കും തന്നെ.

സദൃശവാക്യങ്ങൾ 23:31

വീഞ്ഞു ചുവന്നു പാത്രത്തിൽ തിളങ്ങുന്നതും രസമായി ഇറക്കുന്നതും നീ നോക്കരുത്.

സദൃശവാക്യങ്ങൾ 23:32

ഒടുക്കം അതു സർപ്പംപോലെ കടിക്കും; അണലിപോലെ കൊത്തും.

സദൃശവാക്യങ്ങൾ 23:33

നിന്റെ കണ്ണ് പരസ്ത്രീകളെ നോക്കും; നിന്റെ ഹൃദയം വക്രത പറയും.

സദൃശവാക്യങ്ങൾ 23:34

നീ നടുക്കടലിൽ ശയിക്കുന്നവനെപ്പോലെയും പാമരത്തിന്റെ മുകളിൽ ഉറങ്ങുന്നവനെപ്പോലെയും ആകും.

സദൃശവാക്യങ്ങൾ 23:35

അവർ എന്നെ അടിച്ചു, എനിക്കു നൊന്തില്ല; അവർ എന്നെ തല്ലി, ഞാൻ അറിഞ്ഞതുമില്ല. ഞാൻ എപ്പോൾ ഉണരും? ഞാൻ ഇനിയും അതു തന്നെ തേടും എന്നു നീ പറയും.