സദൃശവാക്യങ്ങൾ - 22 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 29 വരെ

സദൃശവാക്യങ്ങൾ 22:1

അനവധി സമ്പത്തിലും സൽകീർത്തിയും വെള്ളിയിലും പൊന്നിലും കൃപയും നല്ലത്.

സദൃശവാക്യങ്ങൾ 22:2

ധനവാനും ദരിദ്രനും തമ്മിൽ കാണുന്നു; അവരെയൊക്കെയും ഉണ്ടാക്കിയവൻ യഹോവ തന്നെ.

സദൃശവാക്യങ്ങൾ 22:3

വിവേകമുള്ളവൻ അനർഥം കണ്ട് ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരേ ചെന്നു ചേതപ്പെടുന്നു.

സദൃശവാക്യങ്ങൾ 22:4

താഴ്മയ്ക്കും യഹോവാഭക്തിക്കും ഉള്ള പ്രതിഫലം ധനവും മാനവും ജീവനും ആകുന്നു.

സദൃശവാക്യങ്ങൾ 22:5

വക്രന്റെ വഴിയിൽ മുള്ളും കുടുക്കും ഉണ്ട്; തന്റെ പ്രാണനെ സൂക്ഷിക്കുന്നവൻ അവയോട് അകന്നിരിക്കട്ടെ.

സദൃശവാക്യങ്ങൾ 22:6

ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.

സദൃശവാക്യങ്ങൾ 22:7

ധനവാൻ ദരിദ്രന്മാരെ ഭരിക്കുന്നു; കടം മേടിക്കുന്നവൻ കടം കൊടുക്കുന്നവനു ദാസൻ.

സദൃശവാക്യങ്ങൾ 22:8

നീതികേടു വിതയ്ക്കുന്നവൻ ആപത്തു കൊയ്യും; അവന്റെ കോപത്തിന്റെ വടി ഇല്ലാതെയാകും.

സദൃശവാക്യങ്ങൾ 22:9

ദയാകടാക്ഷമുള്ളവൻ അനുഗ്രഹിക്കപ്പെടും; അവൻ തന്റെ ആഹാരത്തിൽനിന്ന് അഗതിക്കു കൊടുക്കുന്നുവല്ലോ.

സദൃശവാക്യങ്ങൾ 22:10

പരിഹാസിയെ നീക്കിക്കളക; അപ്പോൾ പിണക്കം പൊയ്ക്കൊള്ളും; കലഹവും നിന്ദയും നിന്നുപോകും.

സദൃശവാക്യങ്ങൾ 22:11

ഹൃദയശുദ്ധി ഇഷ്ടപ്പെടുന്നവന് അധരലാവണ്യം ഉണ്ട്; രാജാവ് അവന്റെ സ്നേഹിതൻ.

സദൃശവാക്യങ്ങൾ 22:12

യഹോവയുടെ കണ്ണ് പരിജ്ഞാനമുള്ളവനെ കാക്കുന്നു; ദ്രോഹികളുടെ വാക്കോ അവൻ മറിച്ചുകളയുന്നു.

സദൃശവാക്യങ്ങൾ 22:13

വെളിയിൽ സിംഹം ഉണ്ട്, വീഥിയിൽ എനിക്കു ജീവഹാനി വരും എന്നു മടിയൻ പറയുന്നു.

സദൃശവാക്യങ്ങൾ 22:14

പരസ്ത്രീയുടെ വായ് ആഴമുള്ള കുഴി ആകുന്നു; യഹോവയാൽ ത്യജിക്കപ്പെട്ടവൻ അതിൽ വീഴും.

സദൃശവാക്യങ്ങൾ 22:15

ബാലന്റെ ഹൃദയത്തോടു ഭോഷത്തം പറ്റിയിരിക്കുന്നു; ശിക്ഷയ്ക്കുള്ള വടി അതിനെ അവനിൽനിന്ന് അകറ്റിക്കളയും.

സദൃശവാക്യങ്ങൾ 22:16

ആദായം ഉണ്ടാക്കേണ്ടതിന് എളിയവനെ പീഡിപ്പിക്കുന്നവനും ധനവാന് കൊടുക്കുന്നവനും മുട്ടുള്ളവനായിത്തീരും.

സദൃശവാക്യങ്ങൾ 22:17

ജ്ഞാനികളുടെ വചനങ്ങളെ ചെവി ചായിച്ചു കേൾക്കുക; എന്റെ പരിജ്ഞാനത്തിനു മനസ്സുവയ്ക്കുക.

സദൃശവാക്യങ്ങൾ 22:18

അവയെ നിന്റെ ഉള്ളിൽ സൂക്ഷിക്കുന്നതും നിന്റെ അധരങ്ങളിൽ അവയൊക്കെയും ഉറച്ചിരിക്കുന്നതും മനോഹരം.

സദൃശവാക്യങ്ങൾ 22:19

നിന്റെ ആശ്രയം യഹോവയിൽ ആയിരിക്കേണ്ടതിന് ഞാൻ ഇന്നു നിന്നോട്, നിന്നോടു തന്നെ, ഉപദേശിച്ചിരിക്കുന്നു.

സദൃശവാക്യങ്ങൾ 22:20

നിന്നെ അയച്ചവർക്കു നീ നേരുള്ള മറുപടി കൊണ്ടുപോകേണ്ടതിന് നിനക്കു നേരുള്ള മറുപടിയുടെ നിശ്ചയം അറിയിച്ചുതരുവാൻ

സദൃശവാക്യങ്ങൾ 22:21

ആലോചനയും പരിജ്ഞാനവും അടങ്ങിയ സാരസംഗതികളെ ഞാൻ നിനക്ക് എഴുതിയിട്ടുണ്ടല്ലോ.

സദൃശവാക്യങ്ങൾ 22:22

എളിയവനോട് അവൻ എളിയവനാക കൊണ്ടു കവർച്ച ചെയ്യരുത്; അരിഷ്ടനെ പടിവാതിൽക്കൽവച്ചു പീഡിപ്പിക്കയും അരുത്.

സദൃശവാക്യങ്ങൾ 22:23

യഹോവ അവരുടെ വ്യവഹാരം നടത്തും; അവരെ കൊള്ളയിട്ടവരുടെ ജീവനെ കൊള്ളയിടും.

സദൃശവാക്യങ്ങൾ 22:24

കോപശീലനോടു സഖിത്വമരുത്; ക്രോധമുള്ള മനുഷ്യനോടുകൂടെ നടക്കയും അരുത്.

സദൃശവാക്യങ്ങൾ 22:25

നീ അവന്റെ വഴികളെ പഠിപ്പാനും നിന്റെ പ്രാണൻ കെണിയിൽ അകപ്പെടുവാനും സംഗതി വരരുത്.

സദൃശവാക്യങ്ങൾ 22:26

നീ കൈയടിക്കുന്നവരുടെ കൂട്ടത്തിലും കടത്തിനു ജാമ്യം നില്ക്കുന്നവരുടെ കൂട്ടത്തിലും ആയിപ്പോകരുത്.

സദൃശവാക്യങ്ങൾ 22:27

വീട്ടുവാൻ നിനക്കു വകയില്ലാതെ വന്നിട്ടു നിന്റെ കീഴിൽനിന്നു നിന്റെ മെത്ത എടുത്തുകളവാൻ ഇടവരുത്തുന്നത് എന്തിന്?

സദൃശവാക്യങ്ങൾ 22:28

നിന്റെ പിതാക്കന്മാർ ഇട്ടിരിക്കുന്ന പണ്ടത്തെ അതിർ നീ മാറ്റരുത്.

സദൃശവാക്യങ്ങൾ 22:29

പ്രവൃത്തിയിൽ സാമർഥ്യമുള്ള പുരുഷനെ നീ കാണുന്നുവോ? അവൻ രാജാക്കന്മാരുടെ മുമ്പിൽ നില്ക്കും; നീചന്മാരുടെ മുമ്പിൽ അവൻ നില്ക്കയില്ല.