സദൃശവാക്യങ്ങൾ - 25 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 28 വരെ

സദൃശവാക്യങ്ങൾ 25:1

ഇവയും ശലോമോന്റെ സദൃശവാക്യങ്ങൾ; യെഹൂദാരാജാവായ ഹിസ്ക്കീയാവിന്റെ ആളുകൾ അവയെ ശേഖരിച്ചിരിക്കുന്നു.

സദൃശവാക്യങ്ങൾ 25:2

കാര്യം മറച്ചുവയ്ക്കുന്നതു ദൈവത്തിന്റെ മഹത്ത്വം; കാര്യം ആരായുന്നതോ രാജാക്കന്മാരുടെ മഹത്ത്വം.

സദൃശവാക്യങ്ങൾ 25:3

ആകാശത്തിന്റെ ഉയരവും ഭൂമിയുടെ ആഴവും രാജാക്കന്മാരുടെ ഹൃദയവും അഗോചരം.

സദൃശവാക്യങ്ങൾ 25:4

വെള്ളിയിൽനിന്നു കീടം നീക്കിക്കളഞ്ഞാൽ തട്ടാന് ഒരു ഉരുപ്പടി കിട്ടും.

സദൃശവാക്യങ്ങൾ 25:5

രാജസന്നിധിയിൽനിന്ന് ദുഷ്ടനെ നീക്കിക്കളഞ്ഞാൽ അവന്റെ സിംഹാസനം നീതിയാൽ സ്ഥിരപ്പെടും.

സദൃശവാക്യങ്ങൾ 25:6

രാജസന്നിധിയിൽ വമ്പു കാണിക്കരുത്; മഹാന്മാരുടെ സ്ഥാനത്തു നില്ക്കയും അരുത്.

സദൃശവാക്യങ്ങൾ 25:7

നീ കണ്ടിരുന്ന പ്രഭുവിന്റെ മുമ്പിൽ നിനക്കു താഴ്ച ഭവിക്കുന്നതിനെക്കാൾ ഇവിടെ കയറിവരിക എന്നു നിന്നോടു പറയുന്നതു നല്ലത്.

സദൃശവാക്യങ്ങൾ 25:8

ബദ്ധപ്പെട്ടു വ്യവഹാരത്തിനു പുറപ്പെടരുത്; അല്ലെങ്കിൽ ഒടുക്കം കൂട്ടുകാരൻ നിന്നെ ലജ്ജിപ്പിച്ചാൽ നീ എന്തു ചെയ്യും?

സദൃശവാക്യങ്ങൾ 25:9

നിന്റെ വഴക്കു കൂട്ടുകാരനുമായി പറഞ്ഞു തീർക്ക; എന്നാൽ മറ്റൊരുത്തന്റെ രഹസ്യം വെളിപ്പെടുത്തരുത്.

സദൃശവാക്യങ്ങൾ 25:10

കേൾക്കുന്നവൻ നിന്നെ നിന്ദിപ്പാനും നിനക്കു തീരാത്ത അപമാനം വരുവാനും ഇടവരരുത്.

സദൃശവാക്യങ്ങൾ 25:11

തക്കസമയത്തു പറഞ്ഞ വാക്ക് വെള്ളിത്താലത്തിൽ പൊൻനാരങ്ങാപോലെ.

സദൃശവാക്യങ്ങൾ 25:12

കേട്ടനുസരിക്കുന്ന കാതിനു ജ്ഞാനിയായൊരു ശാസകൻ പൊൻകടുക്കനും തങ്കംകൊണ്ടുള്ള ആഭരണവും ആകുന്നു.

സദൃശവാക്യങ്ങൾ 25:13

വിശ്വസ്തനായ ദൂതൻ തന്നെ അയയ്ക്കുന്നവർക്കു കൊയ്ത്തുകാലത്തു ഹിമത്തിന്റെ തണുപ്പുപോലെ; അവൻ യജമാനന്മാരുടെ ഉള്ളം തണുപ്പിക്കുന്നു.

സദൃശവാക്യങ്ങൾ 25:14

ദാനങ്ങളെച്ചൊല്ലി വെറുതെ പ്രശംസിക്കുന്നവൻ മഴയില്ലാത്ത മേഘവും കാറ്റും പോലെയാകുന്നു.

സദൃശവാക്യങ്ങൾ 25:15

ദീർഘക്ഷാന്തികൊണ്ടു ന്യായാധിപനു സമ്മതം വരുന്നു; മൃദുവായുള്ള നാവ് അസ്ഥിയെ നുറുക്കുന്നു.

സദൃശവാക്യങ്ങൾ 25:16

നിനക്ക് തേൻ കിട്ടിയാൽ വേണ്ടുന്നതേ ഭുജിക്കാവൂ; അധികം നിറഞ്ഞിട്ടു ഛർദിപ്പാൻ ഇടവരരുത്.

സദൃശവാക്യങ്ങൾ 25:17

കൂട്ടുകാരൻ നിന്നെക്കൊണ്ടു മടുത്തു നിന്നെ വെറുക്കാതെയിരിക്കേണ്ടതിന് അവന്റെ വീട്ടിൽ കൂടെക്കൂടെ ചെല്ലരുത്.

സദൃശവാക്യങ്ങൾ 25:18

കൂട്ടുകാരനു വിരോധമായി കള്ളസ്സാക്ഷ്യം പറയുന്ന മനുഷ്യൻ മുട്ടികയും വാളും കൂർത്ത അമ്പും ആകുന്നു.

സദൃശവാക്യങ്ങൾ 25:19

കഷ്ടകാലത്തു വിശ്വാസപാതകനെ ആശ്രയിക്കുന്നത് മുറിഞ്ഞ പല്ലും ഉളുക്കിയ കാലുംപോലെ ആകുന്നു.

സദൃശവാക്യങ്ങൾ 25:20

വിഷാദമുള്ള ഹൃദയത്തിനു പാട്ടു പാടുന്നവൻ ശീതകാലത്തു വസ്ത്രം കളയുന്നതുപോലെയും യവക്ഷാരത്തിന്മേൽ ചൊറുക്ക പകരുന്നതുപോലെയും ആകുന്നു.

സദൃശവാക്യങ്ങൾ 25:21

ശത്രുവിനു വിശക്കുന്നു എങ്കിൽ അവനു തിന്മാൻ കൊടുക്ക; ദാഹിക്കുന്നു എങ്കിൽ കുടിപ്പാൻ കൊടുക്ക.

സദൃശവാക്യങ്ങൾ 25:22

അങ്ങനെ നീ അവന്റെ തലമേൽ തീക്കനൽ കുന്നിക്കും; യഹോവ നിനക്കു പ്രതിഫലം നല്കുകയും ചെയ്യും.

സദൃശവാക്യങ്ങൾ 25:23

വടതിക്കാറ്റ് മഴ കൊണ്ടുവരുന്നു; ഏഷണിവാക്ക് കോപഭാവത്തെ ജനിപ്പിക്കുന്നു.

സദൃശവാക്യങ്ങൾ 25:24

ശണ്ഠകൂടുന്ന സ്ത്രീയോടുകൂടെ പൊതുവീട്ടിൽ പാർക്കുന്നതിനെക്കാൾ മേൽപ്പുരയുടെ ഒരു കോണിൽ പാർക്കുന്നതു നല്ലത്.

സദൃശവാക്യങ്ങൾ 25:25

ദാഹമുള്ളവനു തണ്ണീർ കിട്ടുന്നതും ദൂരദേശത്തുനിന്നു നല്ല വർത്തമാനം വരുന്നതും ഒരുപോലെ.

സദൃശവാക്യങ്ങൾ 25:26

ദുഷ്ടന്റെ മുമ്പിൽ കുലുങ്ങിപ്പോയ നീതിമാൻ കലങ്ങിയ കിണറിനും മലിനമായ ഉറവിനും സമം.

സദൃശവാക്യങ്ങൾ 25:27

തേൻ ഏറെ കുടിക്കുന്നതു നന്നല്ല; പ്രയാസമുള്ളത് ആരായുന്നതോ മഹത്ത്വം.

സദൃശവാക്യങ്ങൾ 25:28

ആത്മസംയമം ഇല്ലാത്ത പുരുഷൻ മതിൽ ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണംപോലെയാകുന്നു.