സദൃശവാക്യങ്ങൾ - 24 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 34 വരെ

സദൃശവാക്യങ്ങൾ 24:1

ദുഷ്ടന്മാരോട് അസൂയപ്പെടരുത്; അവരോടുകൂടെ ഇരിപ്പാൻ ആഗ്രഹിക്കയും അരുത്.

സദൃശവാക്യങ്ങൾ 24:2

അവരുടെ ഹൃദയം സാഹസം ചിന്തിക്കുന്നു; അവരുടെ അധരം വേണ്ടാതനം പറയുന്നു.

സദൃശവാക്യങ്ങൾ 24:3

ജ്ഞാനംകൊണ്ടു ഭവനം പണിയുന്നു; വിവേകംകൊണ്ട് അതു സ്ഥിരമായിവരുന്നു.

സദൃശവാക്യങ്ങൾ 24:4

പരിജ്ഞാനംകൊണ്ട് അതിന്റെ മുറികളിൽ വിലയേറിയതും മനോഹരവുമായ സകല സമ്പത്തും നിറഞ്ഞു വരുന്നു.

സദൃശവാക്യങ്ങൾ 24:5

ജ്ഞാനിയായ പുരുഷൻ ബലവാനാകുന്നു; പരിജ്ഞാനമുള്ളവൻ ബലം വർധിപ്പിക്കുന്നു.

സദൃശവാക്യങ്ങൾ 24:6

ഭരണസാമർഥ്യത്തോടെ നീ യുദ്ധം നടത്തി ജയിക്കും; മന്ത്രിമാരുടെ ബഹുത്വത്തിൽ രക്ഷയുണ്ട്.

സദൃശവാക്യങ്ങൾ 24:7

ജ്ഞാനം ഭോഷന് അത്യുന്നതമായിരിക്കുന്നു; അവൻ പട്ടണവാതിൽക്കൽ വായ് തുറക്കുന്നില്ല.

സദൃശവാക്യങ്ങൾ 24:8

ദോഷം ചെയ്‍വാൻ നിരൂപിക്കുന്നവനെ ദുഷ്കർമി എന്നു പറഞ്ഞുവരുന്നു;

സദൃശവാക്യങ്ങൾ 24:9

ഭോഷന്റെ നിരൂപണം പാപം തന്നെ; പരിഹാസി മനുഷ്യർക്കു വെറുപ്പാകുന്നു.

സദൃശവാക്യങ്ങൾ 24:10

കഷ്ടകാലത്തു നീ കുഴഞ്ഞുപോയാൽ നിന്റെ ബലം നഷ്ടം തന്നെ.

സദൃശവാക്യങ്ങൾ 24:11

മരണത്തിനു കൊണ്ടുപോകുന്നവരെ വിടുവിക്ക; കൊലയ്ക്കായി വിറച്ചു ചെല്ലുന്നവരെ രക്ഷിപ്പാൻ നോക്കുക.

സദൃശവാക്യങ്ങൾ 24:12

ഞങ്ങൾ അറിഞ്ഞില്ലല്ലോ എന്നു നീ പറഞ്ഞാൽ ഹൃദയങ്ങളെ തൂക്കിനോക്കുന്നവൻ ഗ്രഹിക്കയില്ലയോ? നിന്റെ പ്രാണനെ കാക്കുന്നവൻ അറികയില്ലയോ? അവൻ മനുഷ്യന് പ്രവൃത്തിക്കു തക്കവണ്ണം പകരം കൊടുക്കയില്ലയോ?

സദൃശവാക്യങ്ങൾ 24:13

മകനേ, തേൻ തിന്നുക; അതു നല്ലതല്ലോ; തേൻകട്ട നിന്റെ അണ്ണാക്കിനു മധുരമത്രേ.

സദൃശവാക്യങ്ങൾ 24:14

ജ്ഞാനവും നിന്റെ ഹൃദയത്തിന് അങ്ങനെ തന്നെ എന്നറിക; നീ അതു പ്രാപിച്ചാൽ പ്രതിഫലം ഉണ്ടാകും; നിന്റെ പ്രത്യാശയ്ക്കു ഭംഗം വരികയുമില്ല.

സദൃശവാക്യങ്ങൾ 24:15

ദുഷ്ടാ, നീ നീതിമാന്റെ പാർപ്പിടത്തിനു പതിയിരിക്കരുത്; അവന്റെ വിശ്രാമസ്ഥലത്തെ നശിപ്പിക്കയുമരുത്.

സദൃശവാക്യങ്ങൾ 24:16

നീതിമാൻ ഏഴുപ്രാവശ്യം വീണാലും എഴുന്നേല്ക്കും; ദുഷ്ടന്മാരോ അനർഥത്തിൽ നശിച്ചുപോകും.

സദൃശവാക്യങ്ങൾ 24:17

നിന്റെ ശത്രു വീഴുമ്പോൾ സന്തോഷിക്കരുത്; അവൻ ഇടറുമ്പോൾ നിന്റെ ഹൃദയം ആനന്ദിക്കരുത്.

സദൃശവാക്യങ്ങൾ 24:18

യഹോവ കണ്ടിട്ട് അവന് ഇഷ്ടക്കേടാകുവാനും തന്റെ കോപം അവങ്കൽനിന്നു മാറ്റിക്കളവാനും മതി.

സദൃശവാക്യങ്ങൾ 24:19

ദുഷ്പ്രവൃത്തിക്കാർ നിമിത്തം മുഷിയരുത്; ദുഷ്ടന്മാരോട് അസൂയപ്പെടുകയും അരുത്.

സദൃശവാക്യങ്ങൾ 24:20

ദോഷിക്കു പ്രതിഫലമുണ്ടാകയില്ല; ദുഷ്ടന്റെ വിളക്കു കെട്ടുപോകും.

സദൃശവാക്യങ്ങൾ 24:21

മകനേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക; മത്സരികളോട് ഇടപെടരുത്.

സദൃശവാക്യങ്ങൾ 24:22

അവരുടെ ആപത്തു പെട്ടെന്നു വരും; രണ്ടു കൂട്ടർക്കും വരുന്ന നാശം ആരറിയുന്നു?

സദൃശവാക്യങ്ങൾ 24:23

ഇവയും ജ്ഞാനികളുടെ വാക്യങ്ങൾ. ന്യായവിസ്താരത്തിൽ മുഖദാക്ഷിണ്യം നന്നല്ല.

സദൃശവാക്യങ്ങൾ 24:24

ദുഷ്ടനോടു നീ നീതിമാൻ എന്നു പറയുന്നവനെ ജാതികൾ ശപിക്കയും വംശങ്ങൾ വെറുക്കുകയും ചെയ്യും.

സദൃശവാക്യങ്ങൾ 24:25

അവനെ ശാസിക്കുന്നവർക്കോ നന്മ ഉണ്ടാകും; നല്ലൊരനുഗ്രഹം അവരുടെമേൽ വരും.

സദൃശവാക്യങ്ങൾ 24:26

നേരുള്ള ഉത്തരം പറയുന്നവൻ അധരങ്ങളെ ചുംബനം ചെയ്യുന്നു.

സദൃശവാക്യങ്ങൾ 24:27

വെളിയിൽ നിന്റെ വേല ചെയ്ക; വയലിൽ എല്ലാം തീർക്കുക; പിന്നത്തേതിൽ നിന്റെ വീടു പണിയുക.

സദൃശവാക്യങ്ങൾ 24:28

കാരണം കൂടാതെ കൂട്ടുകാരനു വിരോധമായി സാക്ഷി നില്ക്കരുത്; നിന്റെ അധരംകൊണ്ടു ചതിക്കയും അരുത്.

സദൃശവാക്യങ്ങൾ 24:29

അവൻ എന്നോടു ചെയ്തതുപോലെ ഞാൻ അവനോടു ചെയ്യുമെന്നും ഞാൻ അവന് അവന്റെ പ്രവൃത്തിക്കുപകരം കൊടുക്കും എന്നും നീ പറയരുത്.

സദൃശവാക്യങ്ങൾ 24:30

ഞാൻ മടിയന്റെ കണ്ടത്തിനരികെയും ബുദ്ധിഹീനന്റെ മുന്തിരിത്തോട്ടത്തിനു സമീപെയുംകൂടി പോയി.

സദൃശവാക്യങ്ങൾ 24:31

അവിടെ മുള്ളു പടർന്നു പിടിച്ചിരിക്കുന്നതും തൂവ നിറഞ്ഞു നിലം മൂടിയിരിക്കുന്നതും അതിന്റെ കന്മതിൽ ഇടിഞ്ഞു കിടക്കുന്നതും കണ്ടു.

സദൃശവാക്യങ്ങൾ 24:32

ഞാൻ അതു നോക്കി വിചാരിക്കയും അതു കണ്ട് ഉപദേശം പ്രാപിക്കയും ചെയ്തു.

സദൃശവാക്യങ്ങൾ 24:33

കുറെക്കൂടെ ഉറക്കം, കുറെക്കൂടെ നിദ്ര, കുറെക്കൂടെ കൈ കെട്ടി കിടക്ക.

സദൃശവാക്യങ്ങൾ 24:34

അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ട് ആയുധപാണിയെപ്പോലെയും വരും.