സദൃശവാക്യങ്ങൾ - 11 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 31 വരെ

സദൃശവാക്യങ്ങൾ 11:1

കള്ളത്തുലാസ്സ് യഹോവയ്ക്കു വെറുപ്പ്; ഒത്ത പടിയോ അവനു പ്രസാദം.

സദൃശവാക്യങ്ങൾ 11:2

അഹങ്കാരം വരുമ്പോൾ ലജ്ജയും വരുന്നു; താഴ്മയുള്ളവരുടെ പക്കലോ ജ്ഞാനമുണ്ട്.

സദൃശവാക്യങ്ങൾ 11:3

നേരുള്ളവരുടെ നിഷ്കളങ്കത്വം അവരെ വഴി നടത്തും; ദ്രോഹികളുടെ വികടമോ അവരെ നശിപ്പിക്കും.

സദൃശവാക്യങ്ങൾ 11:4

ക്രോധദിവസത്തിൽ സമ്പത്ത് ഉപകരിക്കുന്നില്ല; നീതിയോ മരണത്തിൽനിന്നു വിടുവിക്കുന്നു.

സദൃശവാക്യങ്ങൾ 11:5

നിഷ്കളങ്കന്റെ നീതി അവന്റെ വഴിയെ ചൊവ്വാക്കും; ദുഷ്ടനോ തന്റെ ദുഷ്ടതകൊണ്ടു വീണുപോകും.

സദൃശവാക്യങ്ങൾ 11:6

നേരുള്ളവരുടെ നീതി അവരെ വിടുവിക്കും; ദ്രോഹികളോ തങ്ങളുടെ ദ്രോഹത്താൽ പിടിപെടും.

സദൃശവാക്യങ്ങൾ 11:7

ദുഷ്ടൻ മരിക്കുമ്പോൾ അവന്റെ പ്രതീക്ഷ നശിക്കുന്നു; നീതികെട്ടവരുടെ ആശയ്ക്കു ഭംഗം വരുന്നു.

സദൃശവാക്യങ്ങൾ 11:8

നീതിമാൻ കഷ്ടത്തിൽനിന്നു രക്ഷപെടുന്നു; ദുഷ്ടൻ അവനു പകരം അകപ്പെടുന്നു.

സദൃശവാക്യങ്ങൾ 11:9

വഷളൻ വായ്കൊണ്ടു കൂട്ടുകാരനെ നശിപ്പിക്കുന്നു; നീതിമാന്മാരോ പരിജ്ഞാനത്താൽ വിടുവിക്കപ്പെടുന്നു.

സദൃശവാക്യങ്ങൾ 11:10

നീതിമാന്മാർ ശുഭമായിരിക്കുമ്പോൾ പട്ടണം സന്തോഷിക്കുന്നു; ദുഷ്ടന്മാർ നശിക്കുമ്പോൾ ആർപ്പുവിളി ഉണ്ടാകുന്നു.

സദൃശവാക്യങ്ങൾ 11:11

നേരുള്ളവരുടെ അനുഗ്രഹംകൊണ്ടു പട്ടണം അഭ്യുദയം പ്രാപിക്കുന്നു; ദുഷ്ടന്മാരുടെ വായ്കൊണ്ടോ അത് ഇടിഞ്ഞുപോകുന്നു.

സദൃശവാക്യങ്ങൾ 11:12

കൂട്ടുകാരനെ നിന്ദിക്കുന്നവൻ ബുദ്ധിഹീനൻ; വിവേകമുള്ളവനോ മിണ്ടാതിരിക്കുന്നു.

സദൃശവാക്യങ്ങൾ 11:13

ഏഷണിക്കാരനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു; വിശ്വസ്തമാനസനോ കാര്യം മറച്ചു വയ്ക്കുന്നു.

സദൃശവാക്യങ്ങൾ 11:14

പരിപാലനം ഇല്ലാത്തേടത്തു ജനം അധോഗതി പ്രാപിക്കുന്നു; മന്ത്രിമാരുടെ ബഹുത്വത്തിലോ രക്ഷയുണ്ട്.

സദൃശവാക്യങ്ങൾ 11:15

അന്യനുവേണ്ടി ജാമ്യം നില്ക്കുന്നവൻ അത്യന്തം വ്യസനിക്കും! ജാമ്യം നില്പാൻ പോകാത്തവനോ നിർഭയനായിരിക്കും.

സദൃശവാക്യങ്ങൾ 11:16

ലാവണ്യമുള്ള സ്ത്രീ മാനം രക്ഷിക്കുന്നു; വിക്രമന്മാർ സമ്പത്തു സൂക്ഷിക്കുന്നു.

സദൃശവാക്യങ്ങൾ 11:17

ദയാലുവായവൻ സ്വന്തപ്രാണന് നന്മ ചെയ്യുന്നു; ക്രൂരനോ സ്വന്തജഡത്തെ ഉപദ്രവിക്കുന്നു.

സദൃശവാക്യങ്ങൾ 11:18

ദുഷ്ടൻ വൃഥാലാഭം ഉണ്ടാക്കുന്നു; നീതി വിതയ്ക്കുന്നവനോ വാസ്തവമായ പ്രതിഫലം കിട്ടും.

സദൃശവാക്യങ്ങൾ 11:19

നീതിയിൽ സ്ഥിരപ്പെട്ടിരിക്കുന്നവൻ ജീവനെ പ്രാപിക്കുന്നു; ദോഷത്തെ പിന്തുടരുന്നവനോ തന്റെ മരണത്തിനായി പ്രവർത്തിക്കുന്നു.

സദൃശവാക്യങ്ങൾ 11:20

വക്രബുദ്ധികൾ യഹോവയ്ക്കു വെറുപ്പ്; നിഷ്കളങ്കമാർഗികളോ അവനു പ്രസാദം.

സദൃശവാക്യങ്ങൾ 11:21

ദുഷ്ടനു ശിക്ഷ വരാതിരിക്കയില്ല എന്നതിനു ഞാൻ കൈയടിക്കാം; നീതിമാന്മാരുടെ സന്തതിയോ രക്ഷിക്കപ്പെടും.

സദൃശവാക്യങ്ങൾ 11:22

വിവേകമില്ലാത്ത ഒരു സുന്ദരി പന്നിയുടെ മൂക്കിൽ പൊൻമൂക്കുത്തിപോലെ.

സദൃശവാക്യങ്ങൾ 11:23

നീതിമാന്മാരുടെ ആഗ്രഹം നന്മ തന്നെ; ദുഷ്ടന്മാരുടെ പ്രതീക്ഷയോ ക്രോധമത്രേ.

സദൃശവാക്യങ്ങൾ 11:24

ഒരുത്തൻ വാരിവിതറിയിട്ടും വർധിച്ചുവരുന്നു; മറ്റൊരുത്തൻ ന്യായവിരുദ്ധമായി ലോഭിച്ചിട്ടും ഞെരുക്കമേയുള്ളൂ.

സദൃശവാക്യങ്ങൾ 11:25

ഔദാര്യമാനസൻ പുഷ്‍ടി പ്രാപിക്കും; തണുപ്പിക്കുന്നവന് തണുപ്പു കിട്ടും.

സദൃശവാക്യങ്ങൾ 11:26

ധാന്യം പൂട്ടിയിട്ടുകൊണ്ടിരിക്കുന്നവനെ ജനങ്ങൾ ശപിക്കും; അതു വില്ക്കുന്നവന്റെ തലമേലോ അനുഗ്രഹം വരും;

സദൃശവാക്യങ്ങൾ 11:27

നന്മയ്ക്കായി ഉത്സാഹിക്കുന്നവൻ രഞ്ജന സമ്പാദിക്കുന്നു; തിന്മയെ തിരയുന്നവനോ അതുതന്നെ കിട്ടും.

സദൃശവാക്യങ്ങൾ 11:28

തന്റെ സമ്പത്തിൽ ആശ്രയിക്കുന്നവൻ വീഴും; നീതിമാന്മാരോ പച്ചയിലപോലെ തഴയ്ക്കും.

സദൃശവാക്യങ്ങൾ 11:29

സ്വഭവനത്തെ വലയ്ക്കുന്നവന്റെ അനുഭവം വായുവത്രേ; ഭോഷൻ ജ്ഞാനഹൃദയനു ദാസനായിത്തീരും.

സദൃശവാക്യങ്ങൾ 11:30

നീതിമാന് ജീവവൃക്ഷം പ്രതിഫലം; ജ്ഞാനിയായവൻ ഹൃദയങ്ങളെ നേടുന്നു.

സദൃശവാക്യങ്ങൾ 11:31

നീതിമാന് ഭൂമിയിൽ പ്രതിഫലം കിട്ടുന്നു എങ്കിൽ ദുഷ്ടനും പാപിക്കും എത്ര അധികം?