സദൃശവാക്യങ്ങൾ - 16 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 33 വരെ

സദൃശവാക്യങ്ങൾ 16:1

ഹൃദയത്തിലെ നിരൂപണങ്ങൾ മനുഷ്യനുള്ളവ; നാവിന്റെ ഉത്തരമോ യഹോവയാൽ വരുന്നു.

സദൃശവാക്യങ്ങൾ 16:2

മനുഷ്യനു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു.

സദൃശവാക്യങ്ങൾ 16:3

നിന്റെ പ്രവൃത്തികളെ യഹോവയ്ക്കു സമർപ്പിക്ക; എന്നാൽ നിന്റെ ഉദ്ദേശ്യങ്ങൾ സാധിക്കും.

സദൃശവാക്യങ്ങൾ 16:4

യഹോവ സകലത്തെയും തന്റെ ഉദ്ദേശ്യത്തിന്നായി ഉണ്ടാക്കിയിരിക്കുന്നു; അനർഥദിവസത്തിനായി ദുഷ്ടനെയും കൂടെ.

സദൃശവാക്യങ്ങൾ 16:5

ഗർവമുള്ള ഏവനും യഹോവയ്ക്കു വെറുപ്പ്; അവനു ശിക്ഷ വരാതിരിക്കയില്ല എന്നതിനു ഞാൻ കൈയടിക്കുന്നു.

സദൃശവാക്യങ്ങൾ 16:6

ദയയും വിശ്വസ്തതയുംകൊണ്ട് അകൃത്യം പരിഹരിക്കപ്പെടുന്നു; യഹോവാഭക്തികൊണ്ട് മനുഷ്യർ ദോഷത്തെ വിട്ടകലുന്നു.

സദൃശവാക്യങ്ങൾ 16:7

ഒരുത്തന്റെ വഴികൾ യഹോവയ്ക്ക് ഇഷ്ടമായിരിക്കുമ്പോൾ അവൻ അവന്റെ ശത്രുക്കളെയും അവനോട് ഇണക്കുന്നു.

സദൃശവാക്യങ്ങൾ 16:8

ന്യായരഹിതമായ വലിയ വരവിനെക്കാൾ നീതിയോടെയുള്ള അല്പം നല്ലത്.

സദൃശവാക്യങ്ങൾ 16:9

മനുഷ്യന്റെ ഹൃദയം തന്റെ വഴിയെ നിരൂപിക്കുന്നു; അവന്റെ കാലടികളെയോ യഹോവ ക്രമപ്പെടുത്തുന്നു.

സദൃശവാക്യങ്ങൾ 16:10

രാജാവിന്റെ അധരങ്ങളിൽ അരുളപ്പാടുണ്ട്; ന്യായവിധിയിൽ അവന്റെ വായ് പിഴയ്ക്കുന്നതുമില്ല.

സദൃശവാക്യങ്ങൾ 16:11

ഒത്ത വെള്ളിക്കോലും ത്രാസും യഹോവയ്ക്കുള്ളവ; സഞ്ചിയിലെ പടിയൊക്കെയും അവന്റെ പ്രവൃത്തിയാകുന്നു.

സദൃശവാക്യങ്ങൾ 16:12

ദുഷ്ടത പ്രവർത്തിക്കുന്നതു രാജാക്കന്മാർക്കു വെറുപ്പ്; നീതികൊണ്ടല്ലോ സിംഹാസനം സ്ഥിരപ്പെടുന്നത്.

സദൃശവാക്യങ്ങൾ 16:13

നീതിയുള്ള അധരങ്ങൾ രാജാക്കന്മാർക്കു പ്രസാദം; നേർ പറയുന്നവനെ അവർ സ്നേഹിക്കുന്നു.

സദൃശവാക്യങ്ങൾ 16:14

രാജാവിന്റെ ക്രോധം മരണദൂതനു തുല്യം; ജ്ഞാനമുള്ള മനുഷ്യനോ അതിനെ ശമിപ്പിക്കും.

സദൃശവാക്യങ്ങൾ 16:15

രാജാവിന്റെ മുഖപ്രകാശത്തിൽ ജീവൻ ഉണ്ട്; അവന്റെ പ്രസാദം പിന്മഴയ്ക്കുള്ള മേഘംപോലെയാകുന്നു.

സദൃശവാക്യങ്ങൾ 16:16

തങ്കത്തെക്കാൾ ജ്ഞാനത്തെ സമ്പാദിക്കുന്നത് എത്ര നല്ലത്! വെള്ളിയെക്കാൾ വിവേകം സമ്പാദിക്കുന്നത് എത്ര ഉത്തമം!

സദൃശവാക്യങ്ങൾ 16:17

ദോഷം അകറ്റിനടക്കുന്നതു നേരുള്ളവരുടെ പെരുവഴി; തന്റെ വഴി സൂക്ഷിക്കുന്നവൻ തന്റെ പ്രാണനെ കാത്തുകൊള്ളുന്നു.

സദൃശവാക്യങ്ങൾ 16:18

നാശത്തിനു മുമ്പേ ഗർവം; വീഴ്ചയ്ക്കു മുമ്പേ ഉന്നതഭാവം.

സദൃശവാക്യങ്ങൾ 16:19

ഗർവികളോടുകൂടെ കവർച്ച പങ്കിടുന്നതിനെക്കാൾ താഴ്മയുള്ളവരോടുകൂടെ താഴ്മയുള്ളവനായിരിക്കുന്നതു നല്ലത്.

സദൃശവാക്യങ്ങൾ 16:20

തിരുവചനം പ്രമാണിക്കുന്നവൻ നന്മ കണ്ടെത്തും; യഹോവയിൽ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ.

സദൃശവാക്യങ്ങൾ 16:21

ജ്ഞാനഹൃദയൻ വിവേകി എന്നു വിളിക്കപ്പെടും; അധരമാധുര്യം വിദ്യയെ വർധിപ്പിക്കുന്നു.

സദൃശവാക്യങ്ങൾ 16:22

വിവേകം വിവേകിക്കു ജീവന്റെ ഉറവാകുന്നു; ഭോഷന്മാരുടെ പ്രബോധനമോ ഭോഷത്തം തന്നെ.

സദൃശവാക്യങ്ങൾ 16:23

ജ്ഞാനിയുടെ ഹൃദയം അവന്റെ വായ് പഠിപ്പിക്കുന്നു; അവന്റെ അധരങ്ങൾക്കു വിദ്യ വർധിപ്പിക്കുന്നു.

സദൃശവാക്യങ്ങൾ 16:24

ഇമ്പമുള്ള വാക്ക് തേൻകട്ടയാകുന്നു; മനസ്സിനു മധുരവും അസ്ഥികൾക്കു ഔഷധവും തന്നെ;

സദൃശവാക്യങ്ങൾ 16:25

ചിലപ്പോൾ ഒരു വഴി മനുഷ്യനു ചൊവ്വായി തോന്നുന്നു. അതിന്റെ അവസാനമോ മരണവഴികൾ അത്രേ.

സദൃശവാക്യങ്ങൾ 16:26

പണിക്കാരന്റെ വിശപ്പ് അവനെക്കൊണ്ടു പണി ചെയ്യിക്കുന്നു; അവന്റെ വായ് അവനെ അതിനായി നിർബന്ധിക്കുന്നു.

സദൃശവാക്യങ്ങൾ 16:27

നിസ്സാരമനുഷ്യൻ പാതകം എന്ന കുഴി കുഴിക്കുന്നു; അവന്റെ അധരങ്ങളിൽ കത്തുന്ന തീ ഉണ്ട്.

സദൃശവാക്യങ്ങൾ 16:28

വക്രതയുള്ള മനുഷ്യൻ വഴക്ക് ഉണ്ടാക്കുന്നു; ഏഷണിക്കാരൻ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.

സദൃശവാക്യങ്ങൾ 16:29

സാഹസക്കാരൻ കൂട്ടുകാരനെ വശീകരിക്കയും കൊള്ളരുതാത്ത വഴിയിൽ നടത്തുകയും ചെയ്യുന്നു.

സദൃശവാക്യങ്ങൾ 16:30

കണ്ണ് അടയ്ക്കുന്നവൻ വക്രത നിരൂപിക്കുന്നു; വപ്പു കടിക്കുന്നവൻ ദോഷം നിവർത്തിക്കുന്നു.

സദൃശവാക്യങ്ങൾ 16:31

നരച്ച തല ശോഭയുള്ള കിരീടമാകുന്നു; നീതിയുടെ മാർഗത്തിൽ അതിനെ പ്രാപിക്കാം.

സദൃശവാക്യങ്ങൾ 16:32

ദീർഘക്ഷമയുള്ളവൻ യുദ്ധവീരനിലും ജിതമാനസൻ പട്ടണം പിടിക്കുന്നവനിലും ശ്രേഷ്ഠൻ.

സദൃശവാക്യങ്ങൾ 16:33

ചീട്ടു മടിയിൽ ഇടുന്നു; അതിന്റെ വിധാനമോ യഹോവയാലത്രെ.