സദൃശവാക്യങ്ങൾ - 5 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 23 വരെ

സദൃശവാക്യങ്ങൾ 5:1

മകനേ, വകതിരിവിനെ കാത്തുകൊള്ളേണ്ടതിനും നിന്റെ അധരങ്ങൾ പരിജ്ഞാനത്തെ പാലിക്കേണ്ടതിനും

സദൃശവാക്യങ്ങൾ 5:2

ജ്ഞാനത്തെ ശ്രദ്ധിച്ച് എന്റെ ബോധത്തിന് ചെവി ചായിക്ക.

സദൃശവാക്യങ്ങൾ 5:3

പരസ്ത്രീയുടെ അധരങ്ങളിൽനിന്നു തേൻ ഇറ്റിറ്റു വീഴുന്നു; അവളുടെ അണ്ണാക്ക് എണ്ണയെക്കാൾ മൃദുവാകുന്നു.

സദൃശവാക്യങ്ങൾ 5:4

പിന്നെത്തേതിലോ അവൾ കാഞ്ഞിരംപോലെ കയ്പും ഇരുവായ്ത്തലവാൾപോലെ മൂർച്ചയും ഉള്ളവൾ തന്നെ.

സദൃശവാക്യങ്ങൾ 5:5

അവളുടെ കാലുകൾ മരണത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു; അവളുടെ കാലടികൾ പാതാളത്തിലേക്ക് ഓടുന്നു.

സദൃശവാക്യങ്ങൾ 5:6

ജീവന്റെ മാർഗത്തിൽ അവൾ ചെല്ലാതവണ്ണം അവളുടെ പാതകൾ അസ്ഥിരമായിരിക്കുന്നു; അവൾ അറിയുന്നതുമില്ല.

സദൃശവാക്യങ്ങൾ 5:7

ആകയാൽ മക്കളേ, എന്റെ വാക്കു കേൾപ്പിൻ; എന്റെ വായിലെ മൊഴികളെ വിട്ടുമാറരുത്.

സദൃശവാക്യങ്ങൾ 5:8

നിന്റെ വഴിയെ അവളോട് അകറ്റുക; അവളുടെ വീട്ടിന്റെ വാതിലോട് അടുക്കരുത്.

സദൃശവാക്യങ്ങൾ 5:9

നിന്റെ യൗവ്വനശക്തി അന്യന്മാർക്കും നിന്റെ ആണ്ടുകൾ ക്രൂരനും കൊടുക്കരുത്.

സദൃശവാക്യങ്ങൾ 5:10

കണ്ടവർ നിന്റെ സമ്പത്ത് തിന്നുകളയരുത്. നിന്റെ പ്രയത്നഫലം വല്ലവന്റെയും വീട്ടിൽ ആയിപ്പോകരുത്.

സദൃശവാക്യങ്ങൾ 5:11

നിന്റെ മാംസവും ദേഹവും ക്ഷയിച്ചിട്ട് നീ ഒടുവിൽ നെടുവീർപ്പിട്ടുകൊണ്ട്:

സദൃശവാക്യങ്ങൾ 5:12

അയ്യോ! ഞാൻ പ്രബോധനം വെറുക്കയും എന്റെ ഹൃദയം ശാസനയെ നിരസിക്കയും ചെയ്തുവല്ലോ.

സദൃശവാക്യങ്ങൾ 5:13

എന്റെ ഉപദേഷ്ടാക്കന്മാരുടെ വാക്ക് ഞാൻ അനുസരിച്ചില്ല; എന്നെ പ്രബോധിപ്പിച്ചവർക്കു ഞാൻ ചെവികൊടുത്തില്ല.

സദൃശവാക്യങ്ങൾ 5:14

സഭയുടെയും സംഘത്തിന്റെയും മധ്യേ ഞാൻ ഏകദേശം സകല ദോഷത്തിലും അകപ്പെട്ടുപോയല്ലോ എന്നിങ്ങനെ പറവാൻ സംഗതി വരരുത്.

സദൃശവാക്യങ്ങൾ 5:15

നിന്റെ സ്വന്തജലാശയത്തിലെ തണ്ണീരും സ്വന്തകിണറ്റിൽനിന്ന് ഒഴുകുന്ന വെള്ളവും കുടിക്ക.

സദൃശവാക്യങ്ങൾ 5:16

നിന്റെ ഉറവുകൾ വെളിയിലേക്കും നിന്റെ നീരൊഴുക്കുകൾ വീഥിയിലേക്കും ഒഴുകിപ്പോകേണമോ?

സദൃശവാക്യങ്ങൾ 5:17

അവ നിനക്കും അന്യന്മാർക്കും കൂടെയല്ല നിനക്കു മാത്രമേ ഇരിക്കാവൂ.

സദൃശവാക്യങ്ങൾ 5:18

നിന്റെ ഉറവ് അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ; നിന്റെ യൗവ്വനത്തിലെ ഭാര്യയിൽ സന്തോഷിച്ചുകൊൾക.

സദൃശവാക്യങ്ങൾ 5:19

കൗതുകമുള്ള പേടമാനും മനോഹരമായ ഇളമാൻപേടയുംപോലെ അവളുടെ സ്തനങ്ങൾ എല്ലാക്കാലത്തും നിന്നെ രമിപ്പിക്കട്ടെ; അവളുടെ പ്രേമത്താൽ നീ എല്ലായ്പോഴും മത്തനായിരിക്ക.

സദൃശവാക്യങ്ങൾ 5:20

മകനേ, നീ പരസ്ത്രീയെ കണ്ടു ഭ്രമിക്കുന്നതും അന്യസ്ത്രീയുടെ മാറിടം തഴുകുന്നതും എന്ത്?

സദൃശവാക്യങ്ങൾ 5:21

മനുഷ്യന്റെ വഴികൾ യഹോവയുടെ ദൃഷ്‍ടിയിൽ ഇരിക്കുന്നു; അവന്റെ നടപ്പൊക്കെയും അവൻ തൂക്കി നോക്കുന്നു.

സദൃശവാക്യങ്ങൾ 5:22

ദുഷ്ടന്റെ അകൃത്യങ്ങൾ അവനെ പിടിക്കും; തന്റെ പാപപാശങ്ങളാൽ അവൻ പിടിപെടും.

സദൃശവാക്യങ്ങൾ 5:23

പ്രബോധനം കേൾക്കായ്കയാൽ അവൻ മരിക്കും; മഹാഭോഷത്തത്താൽ അവൻ വഴിതെറ്റിപ്പോകും.