സദൃശവാക്യങ്ങൾ - 20 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 30 വരെ

സദൃശവാക്യങ്ങൾ 20:1

വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അതിനാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകയില്ല.

സദൃശവാക്യങ്ങൾ 20:2

രാജാവിന്റെ ഭീഷണം സിംഹഗർജനം പോലെ; അവനെ കോപിപ്പിക്കുന്നവൻ തന്റെ പ്രാണനോടു ദ്രോഹം ചെയ്യുന്നു.

സദൃശവാക്യങ്ങൾ 20:3

വ്യവഹാരം ഒഴിഞ്ഞിരിക്കുന്നതു പുരുഷനു മാനം; എന്നാൽ ഏതു ഭോഷനും ശണ്ഠകൂടും.

സദൃശവാക്യങ്ങൾ 20:4

മടിയൻ ശീതംനിമിത്തം ഉഴാതിരിക്കുന്നു; കൊയ്ത്തുകാലത്ത് അവൻ ഇരക്കും; ഒന്നും കിട്ടുകയുമില്ല.

സദൃശവാക്യങ്ങൾ 20:5

മനുഷ്യന്റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം; വിവേകമുള്ള പുരുഷനോ അതു കോരി എടുക്കും.

സദൃശവാക്യങ്ങൾ 20:6

മിക്ക മനുഷ്യരും തങ്ങളോടു ദയാലുവായ ഒരുത്തനെ കാണും; എന്നാൽ വിശ്വസ്തനായ ഒരുത്തനെ ആർ കണ്ടെത്തും?

സദൃശവാക്യങ്ങൾ 20:7

പരമാർഥതയിൽ നടക്കുന്നവൻ നീതിമാൻ; അവന്റെശേഷം അവന്റെ മക്കളും ഭാഗ്യവാന്മാർ.

സദൃശവാക്യങ്ങൾ 20:8

ന്യായാസനത്തിൽ ഇരിക്കുന്ന രാജാവ് തന്റെ കണ്ണുകൊണ്ടു സകല ദോഷത്തെയും പേറ്റിക്കളയുന്നു.

സദൃശവാക്യങ്ങൾ 20:9

ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചു പാപം ഒഴിഞ്ഞു നിർമ്മലനായിരിക്കുന്നു എന്ന് ആർക്കു പറയാം?

സദൃശവാക്യങ്ങൾ 20:10

രണ്ടുതരം തൂക്കവും രണ്ടുതരം അളവും രണ്ടും ഒരുപോലെ യഹോവയ്ക്കു വെറുപ്പ്.

സദൃശവാക്യങ്ങൾ 20:11

ബാല്യത്തിലെ ക്രിയകളാൽ തന്നെ ഒരുത്തന്റെ പ്രവൃത്തി വെടിപ്പും നേരുമുള്ളതാകുമോ എന്ന് അറിയാം.

സദൃശവാക്യങ്ങൾ 20:12

കേൾക്കുന്ന ചെവി, കാണുന്ന കണ്ണ്, ഇവ രണ്ടും യഹോവ ഉണ്ടാക്കി.

സദൃശവാക്യങ്ങൾ 20:13

ദരിദ്രനാകാതെയിരിക്കേണ്ടതിനു നിദ്രാപ്രിയനാകരുത്; നീ കണ്ണു തുറക്ക; നിനക്കു വേണ്ടുവോളം ആഹാരം ഉണ്ടാകും.

സദൃശവാക്യങ്ങൾ 20:14

വിലയ്ക്കു വാങ്ങുന്നവൻ ചീത്തചീത്ത എന്നു പറയുന്നു; വാങ്ങി തന്റെ വഴിക്കു പോകുമ്പോഴോ അവൻ പ്രശംസിക്കുന്നു.

സദൃശവാക്യങ്ങൾ 20:15

പൊന്നും അനവധി മുത്തുകളും ഉണ്ടല്ലോ; പരിജ്ഞാനമുള്ള അധരങ്ങളോ വിലയേറിയ ആഭരണം.

സദൃശവാക്യങ്ങൾ 20:16

അന്യനുവേണ്ടി ജാമ്യം നില്ക്കുന്നവന്റെ വസ്ത്രം എടുത്തുകൊൾക; അന്യജാതിക്കാരനുവേണ്ടി ഉത്തരവാദി ആകുന്നവനോടു പണയം വാങ്ങുക.

സദൃശവാക്യങ്ങൾ 20:17

വ്യാജത്താൽ നേടിയ ആഹാരം മനുഷ്യനു മധുരം; പിന്നത്തേതിലോ അവന്റെ വായിൽ ചരൽ നിറയും.

സദൃശവാക്യങ്ങൾ 20:18

ഉദ്ദേശ്യങ്ങൾ ആലോചനകൊണ്ടു സാധിക്കുന്നു; ആകയാൽ ഭരണസാമർഥ്യത്തോടെ യുദ്ധം ചെയ്ക.

സദൃശവാക്യങ്ങൾ 20:19

നുണയനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു; ആകയാൽ വിടുവായനോട് ഇടപെടരുത്.

സദൃശവാക്യങ്ങൾ 20:20

ആരെങ്കിലും അപ്പനെയോ അമ്മയെയോ ദുഷിച്ചാൽ അവന്റെ വിളക്ക് കൂരിരുട്ടിൽ കെട്ടുപോകും.

സദൃശവാക്യങ്ങൾ 20:21

ഒരു അവകാശം ആദിയിൽ ബദ്ധപ്പെട്ടു കൈവശമാക്കാം; അതിന്റെ അവസാനമോ അനുഗ്രഹിക്കപ്പെട്ടിരിക്കയില്ല.

സദൃശവാക്യങ്ങൾ 20:22

ഞാൻ ദോഷത്തിനു പ്രതികാരം ചെയ്യുമെന്നു നീ പറയരുത്; യഹോവയെ കാത്തിരിക്ക; അവൻ നിന്നെ രക്ഷിക്കും.

സദൃശവാക്യങ്ങൾ 20:23

രണ്ടുതരം തൂക്കം യഹോവയ്ക്കു വെറുപ്പ്; കള്ളത്തുലാസും കൊള്ളരുത്.

സദൃശവാക്യങ്ങൾ 20:24

മനുഷ്യന്റെ ഗതികൾ യഹോവയാൽ നിയമിക്കപ്പെടുന്നു; പിന്നെ മനുഷ്യനു തന്റെ വഴി എങ്ങനെ ഗ്രഹിക്കാം?

സദൃശവാക്യങ്ങൾ 20:25

'ഇതു നിവേദിതം' എന്നു തത്രപ്പെട്ടു നേരുന്നതും നേർന്നശേഷം നിരൂപിക്കുന്നതും മനുഷ്യനു ഒരു കെണി.

സദൃശവാക്യങ്ങൾ 20:26

ജ്ഞാനമുള്ള രാജാവ് ദുഷ്ടന്മാരെ പേറ്റിക്കളയുന്നു; അവരുടെമേൽ അവൻ മെതിവണ്ടി ഉരുട്ടുന്നു.

സദൃശവാക്യങ്ങൾ 20:27

മനുഷ്യന്റെ ആത്മാവ് യഹോവയുടെ ദീപം; അതു ഉദരത്തിന്റെ അറകളെയൊക്കെയും ശോധനചെയ്യുന്നു.

സദൃശവാക്യങ്ങൾ 20:28

ദയയും വിശ്വസ്തതയും രാജാവിനെ കാക്കുന്നു. ദയകൊണ്ട് അവൻ തന്റെ സിംഹാസനത്തെ ഉറപ്പിക്കുന്നു.

സദൃശവാക്യങ്ങൾ 20:29

യൗവനക്കാരുടെ ശക്തി അവരുടെ പ്രശംസ; വൃദ്ധന്മാരുടെ നര അവരുടെ ഭൂഷണം.

സദൃശവാക്യങ്ങൾ 20:30

ഉദരത്തിന്റെ അറകളിലേക്കു ചെല്ലുന്ന തല്ലും പൊട്ടിപ്പോകത്തക്ക അടിയും ദോഷത്തെ അടിച്ചുവാരിക്കളയുന്നു.