യെശയ്യാവ് - 37 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 38 വരെ

യെശയ്യാവ് 37:1

ഹിസ്കീയാരാജാവ് അതു കേട്ടപ്പോൾ വസ്ത്രം കീറി രട്ടുടുത്തുകൊണ്ടു യഹോവയുടെ ആലയത്തിൽ ചെന്നു.

യെശയ്യാവ് 37:2

പിന്നെ അവൻ രാജധാനിവിചാരകൻ എല്യാക്കീമിനെയും രായസക്കാരൻ ശെബ്നയെയും പുരോഹിതന്മാരിൽ മൂപ്പന്മാരെയും രട്ടുടുത്തവരായി ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്റെ അടുക്കൽ അയച്ചു.

യെശയ്യാവ് 37:3

അവർ അവനോടു പറഞ്ഞത്: ഹിസ്കീയാവ് ഇപ്രകാരം പറയുന്നു: ഇതു കഷ്ടവും ശാസനയും നിന്ദയും ഉള്ള ദിവസമത്രേ; കുഞ്ഞുങ്ങൾ ജനിപ്പാറായിരിക്കുന്നു; പ്രസവിപ്പാനോ ശക്തിയില്ല.

യെശയ്യാവ് 37:4

ജീവനുള്ള ദൈവത്തെ നിന്ദിപ്പാൻ രബ്-ശാക്കേയെ അവന്റെ യജമാനനായ അശ്ശൂർരാജാവ് അയച്ചു പറയിക്കുന്ന വാക്ക് നിന്റെ ദൈവമായ യഹോവ പക്ഷേ കേൾക്കും; നിന്റെ ദൈവമായ യഹോവ കേട്ടിരിക്കുന്ന വാക്കിനു പ്രതികാരം ചെയ്യും; ആകയാൽ ഇനിയും ശേഷിച്ചിരിക്കുന്നവർക്കുവേണ്ടി പക്ഷവാദം കഴിക്കേണമേ.

യെശയ്യാവ് 37:5

ഹിസ്കീയാരാജാവിന്റെ ഭൃത്യന്മാർ യെശയ്യാവിന്റെ അടുക്കൽ വന്നപ്പോൾ

യെശയ്യാവ് 37:6

യെശയ്യാവ് അവരോടു പറഞ്ഞത്: നിങ്ങൾ നിങ്ങളുടെ യജമാനനോടു പറയേണ്ടത് എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അശ്ശൂർരാജാവിന്റെ ഭൃത്യന്മാർ എന്നെ നിന്ദിച്ചതായി നീ കേട്ടിരിക്കുന്ന വാക്കുനിമിത്തം ഭയപ്പെടേണ്ടാ.

യെശയ്യാവ് 37:7

ഞാൻ അവന് ഒരു മനോവിഭ്രമം വരുത്തും; അവൻ ഒരു ശ്രുതി കേട്ടിട്ടു സ്വദേശത്തേക്കു മടങ്ങിപ്പോകും; ഞാൻ അവനെ അവന്റെ സ്വന്തദേശത്തുവച്ചു വാൾകൊണ്ടു വീഴുമാറാക്കും.

യെശയ്യാവ് 37:8

രബ്-ശാക്കേ മടങ്ങിച്ചെന്ന് അശ്ശൂർരാജാവ് ലിബ്നായുടെ നേരേ യുദ്ധം ചെയ്യുന്നതു കണ്ടു; അവൻ ലാഖീശ് വിട്ടുപോയി എന്ന് അവൻ കേട്ടിരുന്നു.

യെശയ്യാവ് 37:9

എന്നാൽ കൂശ്‍രാജാവായ തിർഹാക്കാ തന്റെ നേരേ യുദ്ധംചെയ്‍വാൻ പുറപ്പെട്ടിരിക്കുന്നു എന്നു കേട്ടിട്ട് അവൻ ഹിസ്കീയാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു കല്പിച്ചതെന്തെന്നാൽ:

യെശയ്യാവ് 37:10

നിങ്ങൾ യെഹൂദാരാജാവായ ഹിസ്കീയാവോടു പറയേണ്ടത്: യെരൂശലേം അശ്ശൂർരാജാവിന്റെ കൈയിൽ ഏല്പിച്ചു കളകയില്ല എന്നു നീ ആശ്രയിക്കുന്ന നിന്റെ ദൈവം നിന്നെ ചതിക്കരുത്.

യെശയ്യാവ് 37:11

അശ്ശൂർരാജാക്കന്മാർ സകല ദേശങ്ങളോടു ചെയ്തതും അവയ്ക്ക് ഉന്മൂലനാശം വരുത്തിയതും നീ കേട്ടിട്ടുണ്ടല്ലോ; നീ വിടുവിക്കപ്പെടുമോ?

യെശയ്യാവ് 37:12

ഗോസാൻ, ഹാരാൻ, രേസെഫ, തെലസ്സാരിലെ ഏദേന്യർ എന്നിങ്ങനെ എന്റെ പിതാക്കന്മാർ നശിപ്പിച്ചുകളഞ്ഞ ജാതികളുടെ ദേവന്മാർ അവരെ വിടുവിച്ചിട്ടുണ്ടോ?

യെശയ്യാവ് 37:13

ഹമാത്ത്‍രാജാവും അർപ്പാദ്‍രാജാവും സെഫർവ്വയീംപട്ടണം, ഹേന, ഇവ്വ എന്നിവയ്ക്കു രാജാവായിരുന്നവനും എവിടെ?

യെശയ്യാവ് 37:14

ഹിസ്കീയാവ് ദൂതന്മാരുടെ കൈയിൽനിന്ന് എഴുത്തുവാങ്ങി വായിച്ചു; ഹിസ്കീയാവ് യഹോവയുടെ ആലയത്തിൽ ചെന്നു യഹോവയുടെ സന്നിധിയിൽ അതു വിടർത്തി.

യെശയ്യാവ് 37:15

ഹിസ്കീയാവ് യഹോവയോടു പ്രാർഥിച്ചു പറഞ്ഞതെന്തെന്നാൽ:

യെശയ്യാവ് 37:16

യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സർവരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.

യെശയ്യാവ് 37:17

യഹോവേ, ചെവി ചായിച്ചു കേൾക്കേണമേ; യഹോവേ, തൃക്കണ്ണു തുറന്നു നോക്കേണമേ; ജീവനുള്ള ദൈവത്തെ നിന്ദിപ്പാൻ ആളയച്ചിരിക്കുന്ന സൻഹേരീബിന്റെ വാക്ക് ഒക്കെയും കേൾക്കേണമേ.

യെശയ്യാവ് 37:18

യഹോവേ, അശ്ശൂർരാജാക്കന്മാർ സർവജാതികളെയും അവരുടെ ദേശത്തെയും ശൂന്യമാക്കി,

യെശയ്യാവ് 37:19

അവരുടെ ദേവന്മാരെ തീയിൽ ഇട്ടുകളഞ്ഞതു സത്യം തന്നെ; അവ ദേവന്മാരല്ല, മനുഷ്യരുടെ കൈപ്പണിയായ മരവും കല്ലും മാത്രം ആയിരുന്നുവല്ലോ; ആകയാൽ അവർ അവയെ നശിപ്പിച്ചുകളഞ്ഞു.

യെശയ്യാവ് 37:20

ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവ എന്നു ഭൂമിയിലെ സകല രാജ്യങ്ങളും അറിയേണ്ടതിനു ഞങ്ങളെ അവന്റെ കൈയിൽനിന്നു രക്ഷിക്കേണമേ.

യെശയ്യാവ് 37:21

ആമോസിന്റെ മകനായ യെശയ്യാവ് ഹിസ്കീയാവിന്റെ അടുക്കൽ പറഞ്ഞയച്ചത് എന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ അശ്ശൂർരാജാവായ സൻഹേരീബ് നിമിത്തം എന്നോടു പ്രാർഥിച്ചതുകൊണ്ട്,

യെശയ്യാവ് 37:22

അവനെക്കുറിച്ചു യഹോവ അരുളിച്ചെയ്ത വചനം ആവിത്: സീയോൻപുത്രിയായ കന്യക നിന്നെ നിന്ദിച്ചു പരിഹസിക്കുന്നു; യെരൂശലേംപുത്രി നിന്റെ പിന്നാലെ തല കുലുക്കുന്നു.

യെശയ്യാവ് 37:23

നീ ആരെയാകുന്നു നിന്ദിച്ചു ദുഷിച്ചത്? ആർക്കു വിരോധമായിട്ടാകുന്നു നീ ഒച്ച പൊക്കുകയും തല ഉന്നതമായി ഉയർത്തുകയും ചെയ്തത്? യിസ്രായേലിന്റെ പരിശുദ്ധനു വിരോധമായിട്ടു തന്നെയല്ലോ?

യെശയ്യാവ് 37:24

നിന്റെ ഭൃത്യന്മാർ മുഖാന്തരം നീ കർത്താവിനെ നിന്ദിച്ചു; എന്റെ അസംഖ്യരഥങ്ങളോടു കൂടെ ഞാൻ മലമുകളിലും ലെബാനോന്റെ ശിഖരങ്ങളിലും കയറിയിരിക്കുന്നു; അതിലെ പൊക്കമുള്ള ദേവദാരുക്കളും വിശേഷമായ സരളവൃക്ഷങ്ങളും ഞാൻ മുറിക്കും; അതിന്റെ അറ്റത്തെ കൊടുമുടിവരെയും അതിന്റെ ചെഴിപ്പുള്ള കാടുവരെയും ഞാൻ കടന്നുചെല്ലും;

യെശയ്യാവ് 37:25

ഞാൻ വെള്ളം കുഴിച്ചെടുത്തു കുടിക്കും; എന്റെ കാലടികളാൽ മിസ്രയീമിലെ സകല നദികളെയും വറ്റിക്കും എന്നു പറഞ്ഞു.

യെശയ്യാവ് 37:26

ഞാൻ പണ്ടുപണ്ടേ അതിനെ ഉണ്ടാക്കി; പൂർവകാലത്തുതന്നെ അതിനെ നിർമിച്ചു എന്നു നീ കേട്ടിട്ടില്ലയോ? നീ ഉറപ്പുള്ള പട്ടണങ്ങളെ മുടിച്ചു ശൂന്യക്കൂമ്പാരങ്ങളാക്കുവാൻ ഞാൻ ഇപ്പോൾ സംഗതി വരുത്തിയിരിക്കുന്നു.

യെശയ്യാവ് 37:27

അതുകൊണ്ട് അവയിലെ നിവാസികൾ ദുർബലന്മാരായി വിരണ്ട് അമ്പരന്നു പോയി; അവർ വയലിലെ പുല്ലും പച്ചച്ചെടിയും പുരപ്പുറങ്ങളിലെ പുല്ലും വളരും മുമ്പേ കരിഞ്ഞുപോയ ധാന്യവുംപോലെ ആയിത്തീർന്നു.

യെശയ്യാവ് 37:28

എന്നാൽ നിന്റെ ഇരിപ്പും നിന്റെ ഗമനവും ആഗമനവും എന്റെ നേരേയുള്ള നിന്റെ കോപഭ്രാന്തും ഞാൻ അറിയുന്നു.

യെശയ്യാവ് 37:29

എന്റെ നേരേയുള്ള നിന്റെ കോപഭ്രാന്തുകൊണ്ടും നിന്റെ അഹങ്കാരം എന്റെ ചെവിയിൽ എത്തിയിരിക്കകൊണ്ടും ഞാൻ എന്റെ കൊളുത്ത് നിന്റെ മൂക്കിലും എന്റെ കടിഞ്ഞാൺ നിന്റെ അധരങ്ങളിലും ഇട്ടു നീ വന്ന വഴിക്കു തന്നെ നിന്നെ മടക്കിക്കൊണ്ടുപോകും.

യെശയ്യാവ് 37:30

എന്നാൽ ഇതു നിനക്ക് അടയാളമാകും: നിങ്ങൾ ഈ ആണ്ടിൽ പടുവിത്തു വിളയുന്നതും രണ്ടാമാണ്ടിൽ താനെ കിളിർത്തു വിളയുന്നതും തിന്നും; മൂന്നാം ആണ്ടിൽ നിങ്ങൾ വിതച്ചു കൊയ്യുകയും മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കി അവയുടെ പഴം തിന്നുകയും ചെയ്യും.

യെശയ്യാവ് 37:31

യെഹൂദാഗൃഹത്തിൽ രക്ഷപെട്ട ഒരു ശേഷിപ്പ് വീണ്ടും താഴെ വേരൂന്നി മീതെ ഫലം കായ്ക്കും.

യെശയ്യാവ് 37:32

ഒരു ശേഷിപ്പ് യെരൂശലേമിൽനിന്നും ഒരു രക്ഷിതഗണം സീയോൻപർവതത്തിൽനിന്നും പുറപ്പെട്ടുവരും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ അനുഷ്ഠിക്കും.

യെശയ്യാവ് 37:33

ആകയാൽ യഹോവ അശ്ശൂർരാജാവിനെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവൻ ഈ നഗരത്തിലേക്കു വരികയില്ല; ഒരു അമ്പ് അവിടെ എയ്കയും ഇല്ല; അതിന്റെ നേരേ പരിചയോടുകൂടെ വരികയില്ല; അതിനെതിരെ വാടകോരുകയുമില്ല.

യെശയ്യാവ് 37:34

അവൻ വന്ന വഴിക്കുതന്നെ മടങ്ങിപ്പോകും; ഈ നഗരത്തിലേക്കു വരികയുമില്ല.

യെശയ്യാവ് 37:35

എന്റെ നിമിത്തവും എന്റെ ദാസനായ ദാവീദിന്റെ നിമിത്തവും ഞാൻ ഈ നഗരത്തെ പാലിച്ചു രക്ഷിക്കും എന്നു യഹോവയുടെ അരുളപ്പാട്.

യെശയ്യാവ് 37:36

എന്നാൽ യഹോവയുടെ ദൂതൻ പുറപ്പെട്ടു അശ്ശൂർപാളയത്തിൽ നൂറ്റിഎൺപത്തയ്യായിരം പേരെ കൊന്നു; ജനം രാവിലെ എഴുന്നേറ്റപ്പോൾ അവർ എല്ലാവരും ശവങ്ങളായി കിടക്കുന്നതു കണ്ടു.

യെശയ്യാവ് 37:37

അങ്ങനെ അശ്ശൂർരാജാവായ സൻഹേരീബ് യാത്ര പുറപ്പെട്ടു മടങ്ങിപ്പോയി നീനെവേയിൽ പാർത്തു.

യെശയ്യാവ് 37:38

എന്നാൽ അവൻ തന്റെ ദേവനായ നിസ്രോക്കിന്റെ ക്ഷേത്രത്തിൽ നമസ്കരിക്കുന്ന സമയത്ത് അവന്റെ പുത്രന്മാരായ അദ്രമ്മേലെക്കും ശരേസെരും അവനെ വാൾകൊണ്ടു കൊന്നിട്ടു അരാരത്ത്ദേശത്തേക്ക് ഓടിപ്പോയ്ക്കളഞ്ഞു; അവന്റെ മകനായ ഏസർഹദ്ദോൻ അവനു പകരം രാജാവായിത്തീർന്നു.