യെശയ്യാവ് - 34 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 17 വരെ

യെശയ്യാവ് 34:1

ജാതികളേ, അടുത്തുവന്നു കേൾപ്പിൻ; വംശങ്ങളേ, ശ്രദ്ധതരുവിൻ; ഭൂമിയും അതിന്റെ നിറവും ഭൂതലവും അതിൽ മുളയ്ക്കുന്നതൊക്കെയും കേൾക്കട്ടെ.

യെശയ്യാവ് 34:2

യഹോവയ്ക്കു സകല ജാതികളോടും കോപവും അവരുടെ സർവസൈന്യത്തോടും ക്രോധവും ഉണ്ട്; അവൻ അവരെ ശപഥാർപ്പിതമായി കൊലയ്ക്ക് ഏല്പിച്ചിരിക്കുന്നു.

യെശയ്യാവ് 34:3

അവരുടെ ഹതന്മാരെ എറിഞ്ഞുകളയും; അവരുടെ ശവങ്ങളിൽനിന്നു നാറ്റം പുറപ്പെടും; അവരുടെ രക്തംകൊണ്ടു മലകൾ ഒഴുകിപ്പോകും.

യെശയ്യാവ് 34:4

ആകാശത്തിലെ സൈന്യമെല്ലാം അലിഞ്ഞുപോകും; ആകാശവും ഒരു ചുരുൾപോലെ ചുരുണ്ടുപോകും; അതിലെ സൈന്യമൊക്കെയും മുന്തിരിവള്ളിയുടെ ഇല വാടി പൊഴിയുന്നതുപോലെയും അത്തിവൃക്ഷത്തിന്റെ കായ് വാടി പ്പൊഴിയുന്നതുപോലെയും പൊഴിഞ്ഞുപോകും.

യെശയ്യാവ് 34:5

എന്റെ വാൾ സ്വർഗത്തിൽ ലഹരിച്ചിരിക്കുന്നു; അത് എദോമിന്മേലും എന്റെ ശപഥാർപ്പിത ജാതിയുടെമേലും ന്യായവിധിക്കായി ഇറങ്ങിവരും.

യെശയ്യാവ് 34:6

യഹോവയുടെ വാൾ രക്തം പുരണ്ടും കൊഴുപ്പു പൊതിഞ്ഞും ഇരിക്കുന്നു; കുഞ്ഞാടുകളുടെയും കോലാടുകളുടെയും രക്തംകൊണ്ടും ആട്ടുകൊറ്റന്മാരുടെ മൂത്രപിണ്ഡങ്ങളുടെ കൊഴുപ്പുകൊണ്ടും തന്നെ; യഹോവയ്ക്കു ബൊസ്രയിൽ ഒരു യാഗവും എദോംദേശത്ത് ഒരു മഹാസംഹാരവും ഉണ്ട്.

യെശയ്യാവ് 34:7

അവയോടുകൂടെ കാട്ടുപോത്തുകളും കാളകളോടുകൂടെ മൂരികളും വീഴും; അവരുടെ ദേശം രക്തം കുടിച്ചു ലഹരി പിടിക്കും; അവരുടെ നിലം കൊഴുപ്പുകൊണ്ടു നിറഞ്ഞിരിക്കും.

യെശയ്യാവ് 34:8

അതു യഹോവ പ്രതികാരം നടത്തുന്ന ദിവസവും സീയോന്റെ വ്യവഹാരത്തിൽ പ്രതിഫലം കൊടുക്കുന്ന സംവത്സരവും ആകുന്നു.

യെശയ്യാവ് 34:9

അവിടത്തെ തോടുകൾ കീലായും മണ്ണ് ഗന്ധകമായും നിലം കത്തുന്ന കീലായും ഭവിക്കും.

യെശയ്യാവ് 34:10

രാവും പകലും അതു കെടുകയില്ല; അതിന്റെ പുക സദാകാലം പൊങ്ങിക്കൊണ്ടിരിക്കും; തലമുറതലമുറയായി അതു ശൂന്യമായിക്കിടക്കും; ഒരുത്തനും ഒരുനാളും അതിൽക്കൂടി കടന്നുപോകയുമില്ല.

യെശയ്യാവ് 34:11

വേഴാമ്പലും മുള്ളൻപന്നിയും അതിനെ കൈവശമാക്കും; മൂങ്ങയും മലങ്കാക്കയും അതിൽ പാർക്കും; അവൻ അതിന്മേൽ പാഴിന്റെ നൂലും ശൂന്യത്തിന്റെ തൂക്കുകട്ടിയും പിടിക്കും.

യെശയ്യാവ് 34:12

അതിലെ കുലീനന്മാർ ആരും രാജത്വം ഘോഷിക്കയില്ല; അതിലെ പ്രഭുക്കന്മാർ എല്ലാവരും നാസ്തിയായിപ്പോകും.

യെശയ്യാവ് 34:13

അതിന്റെ അരമനകളിൽ മുള്ളും അതിന്റെ കോട്ടകളിൽ തൂവയും ഞെരിഞ്ഞിലും മുളയ്ക്കും; അതു കുറുക്കന്മാർക്കു പാർപ്പിടവും ഒട്ടകപ്പക്ഷികൾക്കു താവളവും ആകും.

യെശയ്യാവ് 34:14

മരുമൃഗങ്ങളും ചെന്നായ്ക്കളും തമ്മിൽ എതിർപ്പെടും; വനഭൂതം വനഭൂതത്തെ വിളിക്കും; അവിടെ വേതാളം കിടക്കുകയും വിശ്രാമം പ്രാപിക്കയും ചെയ്യും.

യെശയ്യാവ് 34:15

അവിടെ അസ്ത്രനാഗം കൂടുണ്ടാക്കി മുട്ടയിട്ടു പൊരുന്നി കുഞ്ഞുങ്ങളെ തന്റെ നിഴലിൻകീഴെ ചേർത്തുകൊള്ളും; അവിടെ പരുന്ത് അതതിന്റെ ഇണയോടു കൂടും.

യെശയ്യാവ് 34:16

യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ; അവയിൽ ഒന്നും കാണാതിരിക്കയില്ല; ഒന്നിനും ഇണ ഇല്ലാതിരിക്കയുമില്ല; അവന്റെ വായല്ലോ കല്പിച്ചത്; അവന്റെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയത്.

യെശയ്യാവ് 34:17

അവൻ അവയ്ക്കായി ചീട്ടിട്ടു, അവന്റെ കൈ അതിനെ അവയ്ക്കു ചരടുകൊണ്ടു വിഭാഗിച്ചുകൊടുത്തു; അവ സദാകാലത്തേക്കും അതിനെ കൈവശമാക്കി തലമുറതലമുറയായി അതിൽ പാർക്കും.