യെശയ്യാവ് - 39 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 8 വരെ

യെശയ്യാവ് 39:1

ആ കാലത്തു ബലദാന്റെ മകനായ മെരോദക്ക്-ബലദാൻ എന്ന ബാബേൽരാജാവ് ഹിസ്കീയാവിനു രോഗം പിടിച്ചിട്ടു സുഖമായി എന്നു കേട്ടതുകൊണ്ട് അവന് എഴുത്തും സമ്മാനവും കൊടുത്തയച്ചു.

യെശയ്യാവ് 39:2

ഹിസ്കീയാവ് അവരെക്കുറിച്ചു സന്തോഷിച്ചു തന്റെ ഭണ്ഡാരഗൃഹവും പൊന്നും വെള്ളിയും സുഗന്ധവർഗവും പരിമളതൈലവും ആയുധശാലയൊക്കെയും തന്റെ ഭണ്ഡാരത്തിലുള്ള സകലവും അവരെ കാണിച്ചു; തന്റെ രാജധാനിയിലും തന്റെ ആധിപത്യത്തിൽപ്പെട്ട സകലത്തിലും ഹിസ്കീയാവ് അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ലായിരുന്നു.

യെശയ്യാവ് 39:3

അപ്പോൾ യെശയ്യാപ്രവാചകൻ ഹിസ്കീയാരാജാവിന്റെ അടുക്കൽ വന്ന് അവനോട്: ഈ പുരുഷന്മാർ എന്തു പറഞ്ഞു? അവർ എവിടെനിന്നു നിന്റെ അടുക്കൽ വന്നു എന്നു ചോദിച്ചതിനു ഹിസ്കീയാവ്: അവർ ഒരു ദൂരദേശത്തുനിന്നു, ബാബേലിൽനിന്നു തന്നെ; എന്റെ അടുക്കൽ വന്നിരിക്കുന്നു എന്നു പറഞ്ഞു.

യെശയ്യാവ് 39:4

അവർ നിന്റെ രാജധാനിയിൽ എന്തെല്ലാം കണ്ടു എന്നു ചോദിച്ചതിനു ഹിസ്കീയാവ്: എന്റെ രാജധാനിയിൽ ഉള്ളതൊക്കെയും അവർ കണ്ടു; എന്റെ ഭണ്ഡാരത്തിൽ ഞാൻ അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ല എന്നുത്തരം പറഞ്ഞു.

യെശയ്യാവ് 39:5

അപ്പോൾ യെശയ്യാവ് ഹിസ്കീയാവിനോടു പറഞ്ഞത്: സൈന്യങ്ങളുടെ യഹോവയുടെ വചനം കേട്ടുകൊൾക:

യെശയ്യാവ് 39:6

നിന്റെ രാജധാനിയിൽ ഉള്ളതൊക്കെയും നിന്റെ പിതാക്കന്മാർ ഇന്നുവരെ ശേഖരിച്ചുവച്ചിട്ടുള്ളതും ഒട്ടൊഴിയാതെ ബാബേലിലേക്ക് എടുത്തുകൊണ്ടുപോകുന്ന കാലം വരുന്നു!

യെശയ്യാവ് 39:7

നീ ജനിപ്പിച്ചവരായി നിന്നിൽനിന്നുദ്ഭവിക്കുന്ന നിന്റെ പുത്രന്മാരിലും ചിലരെ അവർ കൊണ്ടുപോകും; അവർ ബാബേൽരാജാവിന്റെ രാജധാനിയിൽ ഷണ്ഡന്മാരായിരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.

യെശയ്യാവ് 39:8

അതിനു ഹിസ്കീയാവ് യെശയ്യാവോട്: നീ പറഞ്ഞിരിക്കുന്ന യഹോവയുടെ വചനം നല്ലത് എന്നു പറഞ്ഞു; എങ്കിലും എന്റെ ജീവകാലത്തു സമാധാനവും സത്യവും ഉണ്ടായിരിക്കുമല്ലോ എന്നും അവൻ പറഞ്ഞു.