യെശയ്യാവ് - 17 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 14 വരെ

യെശയ്യാവ് 17:1

ദമ്മേശെക്കിനെക്കുറിച്ചുള്ള പ്രവാചകം: ഇതാ, ദമ്മേശെക് ഒരു പട്ടണമായിരിക്കാതവണ്ണം നീങ്ങിപ്പോയിരിക്കുന്നു; അതു ശൂന്യകൂമ്പാരമായിത്തീരും.

യെശയ്യാവ് 17:2

അരോവേർപട്ടണങ്ങൾ നിർജനമായിരിക്കുന്നു; അവ ആട്ടിൻകൂട്ടങ്ങൾക്ക് ആയിരിക്കും; ആരും പേടിപ്പിക്കാതെ അവ അവിടെ മേഞ്ഞുകിടക്കും.

യെശയ്യാവ് 17:3

എഫ്രയീമിൽ കോട്ടയും ദമ്മേശെക്കിൽ രാജത്വവും ഇല്ലാതെയാകും; അരാമിൽ ശേഷിച്ചവർ യിസ്രായേൽമക്കളുടെ മഹത്ത്വംപോലെയാകും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

യെശയ്യാവ് 17:4

അന്നാളിൽ യാക്കോബിന്റെ മഹത്ത്വം ക്ഷയിക്കും; അവന്റെ ദേഹപുഷ്‍ടി മെലിഞ്ഞുപോകും.

യെശയ്യാവ് 17:5

അതു കൊയ്ത്തുകാരൻ വിള ചേർത്തു പിടിച്ചു കൈകൊണ്ടു കതിരുകളെ കൊയ്യുംപോലെയും ഒരുത്തൻ രഫായീംതാഴ്വരയിൽ കതിരുകളെ പെറുക്കുംപോലെയും ആയിരിക്കും.

യെശയ്യാവ് 17:6

ഒലിവു തല്ലുമ്പോൾ വൃക്ഷാഗ്രത്തിൽ രണ്ടുമൂന്നു കായോ ഫലവൃക്ഷത്തിന്റെ കൊമ്പുകളിൽ നാലഞ്ചു കായോ ഇങ്ങനെ കാലാ പറിപ്പാൻ ചിലതു ശേഷിച്ചിരിക്കും എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.

യെശയ്യാവ് 17:7

അന്നാളിൽ മനുഷ്യൻ തന്റെ കൈപ്പണിയായ ബലിപീഠങ്ങളിലേക്കു തിരിയാതെയും തന്റെ വിരലുകളാൽ ഉണ്ടാക്കിയ അശേരാവിഗ്രഹങ്ങളെയും

യെശയ്യാവ് 17:8

സൂര്യസ്തംഭങ്ങളെയും നോക്കാതെയും തന്റെ സ്രഷ്ടാവിങ്കലേക്കു തിരികയും അവന്റെ കണ്ണ് യിസ്രായേലിന്റെ പരിശുദ്ധനെ നോക്കുകയും ചെയ്യും.

യെശയ്യാവ് 17:9

അന്നാളിൽ അവന്റെ ഉറപ്പുള്ള പട്ടണങ്ങൾ അമോര്യരും ഹിവ്യരും യിസ്രായേൽമക്കളുടെ മുമ്പിൽനിന്ന് ഉപേക്ഷിച്ചുപോയ നിർജനദേശം പോലെയാകും; അവ ശൂന്യമായിത്തീരും.

യെശയ്യാവ് 17:10

നിന്റെ രക്ഷയുടെ ദൈവത്തെ നീ മറന്നു നിന്റെ ബലമുള്ള പാറയെ ഓർക്കാതെയിരിക്കകൊണ്ടു നീ മനോഹരമായ തോട്ടങ്ങളെ ഉണ്ടാക്കി അവയിൽ അന്യദേശത്തുനിന്നുള്ള വള്ളികളെ നടുന്നു.

യെശയ്യാവ് 17:11

നടുന്ന ദിവസത്തിൽ നീ അതിനു വേലി കെട്ടുകയും രാവിലെ നിന്റെ നടുതല പൂക്കുമാറാക്കുകയും ചെയ്യുന്നു; എങ്കിലും കഠിനമായ മുറിവും തീരാത്ത വ്യസനവും തട്ടുന്ന ദിവസത്തിൽ കൊയ്ത്തു പൊയ്പോകും.

യെശയ്യാവ് 17:12

അയ്യോ, അനേകജാതികളുടെ മുഴക്കം; അവർ കടലിന്റെ മുഴക്കംപോലെ മുഴങ്ങുന്നു! അയ്യോ, വംശങ്ങളുടെ ഇരച്ചിൽ! അവർ പെരുവെള്ളങ്ങളുടെ ഇരച്ചിൽപോലെ ഇരയ്ക്കുന്നു.

യെശയ്യാവ് 17:13

വംശങ്ങൾ പെരുവെള്ളങ്ങളുടെ ഇരച്ചിൽപോലെ ഇരയ്ക്കുന്നു; എങ്കിലും അവൻ അവരെ ശാസിക്കും; അപ്പോൾ അവർ ദൂരത്തേക്ക് ഓടിപ്പോകും; കാറ്റിൻമുമ്പിൽ പർവതങ്ങളിലെ പതിർപോലെയും കൊടുങ്കാറ്റിൻമുമ്പിൽ ചുഴന്നു പറക്കുന്ന പൊടിപോലെയും പാറിപ്പോകും.

യെശയ്യാവ് 17:14

സന്ധ്യാസമയത്ത് ഇതാ, ഭീതി! പ്രഭാതത്തിനു മുമ്പേ അവൻ ഇല്ലാതെയായി! ഇതു നമ്മെ കൊള്ളയിടുന്നവരുടെ ഓഹരിയും നമ്മോടു പിടിച്ചുപറിക്കുന്നവരുടെ പങ്കും ആകുന്നു.