യെശയ്യാവ് - 18 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 7 വരെ

യെശയ്യാവ് 18:1

അയ്യോ, കൂശിലെ നദികൾക്കരികെ ചിറകു കിരുകിരുക്കുന്നതും കടൽ വഴിയായി വെള്ളത്തിന്മേൽ ഞാങ്ങണകൊണ്ടുള്ള തോണികളിൽ ദൂതന്മാരെ അയയ്ക്കുന്നതും ആയ ദേശമേ!

യെശയ്യാവ് 18:2

ശീഘ്രദൂതന്മാരേ, നിങ്ങൾ ദീർഘകായന്മാരും മൃദുചർമികളുമായ ജാതിയുടെ അടുക്കൽ, ആരംഭംമുതൽ ഇന്നുവരെ ഭയങ്കരമായിരിക്കുന്ന ജാതിയുടെ അടുക്കൽ, അളക്കുന്നതും ചവിട്ടിക്കളയുന്നതും നദികൾ ദേശത്തെ വിഭാഗിക്കുന്നതുമായ ജാതിയുടെ അടുക്കൽതന്നെ ചെല്ലുവിൻ.

യെശയ്യാവ് 18:3

ഭൂതലത്തിലെ സർവനിവാസികളും ഭൂമിയിൽ പാർക്കുന്നവരും ആയുള്ളോരേ, പർവതത്തിന്മേൽ കൊടി ഉയർത്തുമ്പോൾ നിങ്ങൾ നോക്കുവിൻ; കാഹളം ഊതുമ്പോൾ കേൾപ്പിൻ.

യെശയ്യാവ് 18:4

യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: വെയിൽ തെളിഞ്ഞു മൂക്കുമ്പോൾ, കൊയ്ത്തുകാലത്ത് ഉഷ്ണത്തിൽ മേഘം മഞ്ഞു പൊഴിക്കുമ്പോൾ, ഞാൻ എന്റെ നിവാസത്തിൽ സ്വസ്ഥമായി നോക്കിക്കൊണ്ടിരിക്കും.

യെശയ്യാവ് 18:5

കൊയ്ത്തിനു മുമ്പേ, മൊട്ടിട്ടു കഴിഞ്ഞു, പൂ പൊഴിഞ്ഞു മുന്തിരിങ്ങാ മൂക്കുമ്പോൾ, അവൻ അരിവാൾകൊണ്ടു വള്ളി മുറിച്ചു ചില്ലി ചെത്തിക്കളയും.

യെശയ്യാവ് 18:6

അതൊക്കെയും മലയിലെ കഴുകിനും ഭൂമിയിലെ മൃഗത്തിനും ഇട്ടുകളയും; കഴുക് അതുകൊണ്ടു വേനൽ കഴിക്കും; ഭൂമിയിലെ സകല മൃഗവും അതുകൊണ്ടു വർഷം കഴിക്കും.

യെശയ്യാവ് 18:7

ആ കാലത്തു ദീർഘകായന്മാരും മൃദുചർമികളും ആയ ജാതി, ആരംഭംമുതൽ ഇന്നുവരെ ഭയങ്കരമായിരിക്കുന്ന ജാതി, അളക്കുന്നതും ചവിട്ടിക്കളയുന്നതും നദികൾ ദേശത്തെ വിഭാഗിക്കുന്നതുമായ ജാതി തന്നെ, സൈന്യങ്ങളുടെ യഹോവയുടെ നാമമുള്ള സ്ഥലമായ സീയോൻപർവതത്തിലേക്കു സൈന്യങ്ങളുടെ യഹോവയ്ക്കു തിരുമുൽക്കാഴ്ച കൊണ്ടുവരും.