യെശയ്യാവ് - 38 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 22 വരെ

യെശയ്യാവ് 38:1

ആ കാലത്തു ഹിസ്കീയാവിനു മരിക്കത്തക്ക രോഗം പിടിച്ചു; ആമോസിന്റെ മകനായ യെശയ്യാപ്രവാചകൻ അവന്റെ അടുക്കൽ വന്ന് അവനോട്: നിന്റെ ഗൃഹകാര്യം ക്രമത്തിലാക്കുക; നീ മരിച്ചുപോകും; സൗഖ്യമാകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.

യെശയ്യാവ് 38:2

അപ്പോൾ ഹിസ്കീയാവ് മുഖം ചുവരിന്റെനേരേ തിരിച്ചു യഹോവയോടു പ്രാർഥിച്ചു:

യെശയ്യാവ് 38:3

അയ്യോ, യഹോവേ, ഞാൻ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടുംകൂടെ തിരുമുമ്പിൽ നടന്നു നിനക്കു പ്രസാദമായുള്ളതു ചെയ്തിരിക്കുന്നു എന്ന് ഓർക്കേണമേ എന്നു പറഞ്ഞു; ഹിസ്കീയാവ് ഏറ്റവും കരഞ്ഞു.

യെശയ്യാവ് 38:4

എന്നാൽ യെശയ്യാവിനു യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ:

യെശയ്യാവ് 38:5

നീ ചെന്നു ഹിസ്കീയാവോടു പറയേണ്ടത്: നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്റെ പ്രാർഥന കേട്ടു നിന്റെ കണ്ണുനീർ കണ്ടിരിക്കുന്നു. ഞാൻ നിന്റെ ആയുസ്സിനോടു പതിനഞ്ചു സംവത്സരം കൂട്ടും.

യെശയ്യാവ് 38:6

ഞാൻ നിന്നെയും ഈ നഗരത്തെയും അശ്ശൂർരാജാവിന്റെ കൈയിൽനിന്നു വിടുവിക്കും; ഈ നഗരത്തെ ഞാൻ കാത്തുരക്ഷിക്കും.

യെശയ്യാവ് 38:7

യഹോവ, താൻ അരുളിച്ചെയ്ത ഈ കാര്യം നിവർത്തിക്കും എന്നുള്ളതിനു യഹോവയുടെ പക്കൽനിന്നു ഇതു നിനക്ക് ഒരു അടയാളം ആകും.

യെശയ്യാവ് 38:8

ആഹാസിന്റെ ഘടികാരത്തിൽ സൂര്യഗതി അനുസരിച്ച് ഇറങ്ങിപ്പോയിരിക്കുന്ന നിഴലിനെ ഞാൻ പത്തുപടി പിന്നോക്കം തിരിയുമാറാക്കും; അങ്ങനെ സൂര്യൻ ഘടികാരത്തിൽ ഇറങ്ങിപ്പോയിരുന്ന പത്തുപടി തിരിഞ്ഞുപോന്നു.

യെശയ്യാവ് 38:9

യെഹൂദാരാജാവായ ഹിസ്കീയാവിനു രോഗം പിടിച്ചിട്ട് അതുമാറി സുഖമായശേഷം അവൻ എഴുതിയ എഴുത്ത്:

യെശയ്യാവ് 38:10

എന്റെ ആയുസ്സിൻ മധ്യാഹ്നത്തിൽ ഞാൻ പാതാളവാതിലകം പൂകേണ്ടിവരുന്നു; എന്റെ ആണ്ടുകളുടെ ശേഷിപ്പും എനിക്കില്ലാതെ പോയി എന്നു ഞാൻ പറഞ്ഞു.

യെശയ്യാവ് 38:11

ഞാൻ യഹോവയെ, ജീവനുള്ളവരുടെ ദേശത്തുവച്ചു യഹോവയെ കാണുകയില്ല; ഞാൻ ഭൂവാസികളുടെ ഇടയിൽവച്ച് ഇനി മനുഷ്യനെ കാണുകയില്ല എന്നു ഞാൻ പറഞ്ഞു.

യെശയ്യാവ് 38:12

എന്റെ പാർപ്പിടം നീങ്ങി ഒരു ഇടയക്കൂടാരംപോലെ എന്നെ വിട്ടുപോയിരിക്കുന്നു; നെയ്ത്തുകാരൻ തുണി ചുരുട്ടുംപോലെ ഞാൻ എന്റെ ജീവനെ ചുരുട്ടിവയ്ക്കുന്നു; അവൻ എന്നെ പാവിൽനിന്ന് അറുത്തുകളയുന്നു; ഒരു രാപ്പകൽ കഴിയുംമുമ്പേ നീ എനിക്ക് അന്തം വരുത്തുന്നു.

യെശയ്യാവ് 38:13

ഉഷസ്സുവരെ ഞാൻ എന്നെത്തന്നെ അടക്കിക്കൊണ്ടിരുന്നു; അവനോ സിംഹംപോലെ എന്റെ അസ്ഥികളെ എല്ലാം തകർത്തുകളയുന്നു; ഒരു രാപ്പകൽ കഴിയുംമുമ്പേ നീ എനിക്ക് അന്തം വരുത്തുന്നു.

യെശയ്യാവ് 38:14

മീവൽപക്ഷിയോ കൊക്കോ എന്നപോലെ ഞാൻ ചിലച്ചു; ഞാൻ പ്രാവുപോലെ കുറുകി എന്റെ കണ്ണ് ഉയരത്തിലേക്കു നോക്കി ക്ഷീണിച്ചിരിക്കുന്നു; യഹോവേ ഞാൻ ഞെരുങ്ങിയിരിക്കുന്നു; നീ എനിക്ക് ഇടനില്ക്കേണമേ.

യെശയ്യാവ് 38:15

ഞാൻ എന്തു പറയേണ്ടൂ? അവൻ എന്നോട് അരുളിച്ചെയ്തു, അവൻ തന്നെ നിവർത്തിച്ചും ഇരിക്കുന്നു; എന്റെ മനോവ്യസനം ഹേതുവായി ഞാൻ എന്റെ കാലമൊക്കെയും സാവധാനത്തോടെ നടക്കും.

യെശയ്യാവ് 38:16

കർത്താവേ, അതിനാൽ മനുഷ്യർ ജീവിക്കുന്നു; എന്റെ ജീവനും കേവലം അതിലത്രേ; അങ്ങനെ നീ എന്നെ സൗഖ്യമാക്കി എന്റെ ജീവനെ രക്ഷിക്കും.

യെശയ്യാവ് 38:17

സമാധാനത്തിനായി എനിക്ക് അത്യന്തം കയ്പായതു ഭവിച്ചു; എങ്കിലും നീ എന്റെ സകല പാപങ്ങളെയും നിന്റെ പിറകിൽ എറിഞ്ഞുകളഞ്ഞതുകൊണ്ട് എന്റെ പ്രാണനെ നാശക്കുഴിയിൽ നിന്നു സ്നേഹത്തോടെ രക്ഷിച്ചിരിക്കുന്നു.

യെശയ്യാവ് 38:18

പാതാളം നിന്നെ സ്തുതിക്കുന്നില്ല; മരണം നിന്നെ വാഴ്ത്തുന്നില്ല; കുഴിയിൽ ഇറങ്ങുന്നവർ നിന്റെ വിശ്വസ്തതയെ പ്രത്യാശിക്കുന്നതുമില്ല.

യെശയ്യാവ് 38:19

ഞാൻ ഇന്നു ചെയ്യുന്നതുപോലെ ജീവനുള്ളവൻ, ജീവനുള്ളവൻ മാത്രം നിന്നെ സ്തുതിക്കും; അപ്പൻ മക്കളോടു നിന്റെ വിശ്വസ്തതയെ അറിയിക്കും.

യെശയ്യാവ് 38:20

യഹോവ എന്നെ രക്ഷിപ്പാൻ ഒരുങ്ങിയിരിക്കുന്നു; അതുകൊണ്ട് ഞങ്ങൾ ജീവപര്യന്തം യഹോവയുടെ ആലയത്തിൽ തന്ത്രിനാദത്തോടെ എന്റെ ഗീതങ്ങളെ പാടും.

യെശയ്യാവ് 38:21

എന്നാൽ അവനു സൗഖ്യം വരേണ്ടതിന് അത്തിപ്പഴക്കട്ട കൊണ്ടുവന്നു പരുവിന്മേൽ പുരട്ടുവാൻ യെശയ്യാവു പറഞ്ഞിരുന്നു.

യെശയ്യാവ് 38:22

ഞാൻ യഹോവയുടെ ആലയത്തിൽ കയറിച്ചെല്ലും എന്നതിന് അടയാളം എന്ത് എന്നു ഹിസ്കീയാവു ചോദിച്ചിരുന്നു.