യെശയ്യാവ് - 48 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 22 വരെ

യെശയ്യാവ് 48:1

യിസ്രായേൽ എന്ന പേർ വിളിക്കപ്പെട്ടവരും യെഹൂദായുടെ വെള്ളത്തിൽനിന്ന് ഉദ്ഭവിച്ചിരിക്കുന്നവരും യഹോവയുടെ നാമത്തിൽ സത്യം ചെയ്യുന്നവരും സത്യത്തോടും നീതിയോടും കൂടെയല്ലെങ്കിലും യിസ്രായേലിന്റെ ദൈവത്തെ കീർത്തിക്കുന്നവരും ആയ യാക്കോബ്ഗൃഹമേ, ഇതു കേട്ടുകൊൾവിൻ.

യെശയ്യാവ് 48:2

അവർ തങ്ങളെത്തന്നെ വിശുദ്ധനഗരം എന്നു വിളിച്ചു യിസ്രായേലിന്റെ ദൈവത്തിൽ ആശ്രയിക്കുന്നുവല്ലോ; അവന്റെ നാമം സൈന്യങ്ങളുടെ യഹോവ എന്നാകുന്നു.

യെശയ്യാവ് 48:3

പൂർവകാര്യങ്ങളെ ഞാൻ പണ്ടുതന്നെ പ്രസ്താവിച്ചു; അവ എന്റെ വായിൽനിന്നു പുറപ്പെട്ടു; ഞാൻ അവയെ കേൾപ്പിച്ചു; പെട്ടെന്നു ഞാൻ പ്രവർത്തിച്ചു; അവ സംഭവിച്ചുമിരിക്കുന്നു.

യെശയ്യാവ് 48:4

നീ കഠിനൻ എന്നും നിന്റെ കഴുത്ത് ഇരുമ്പുഞരമ്പുള്ളതെന്നും നിന്റെ നെറ്റി താമ്രം എന്നും ഞാൻ അറികകൊണ്ടു

യെശയ്യാവ് 48:5

ഞാൻ പണ്ടുതന്നെ നിന്നോടു പ്രസ്താവിച്ചു; എന്റെ വിഗ്രഹം അവയെ ചെയ്തു എന്നും എന്റെ വിഗ്രഹവും ബിംബവും അവയെ കല്പിച്ചു എന്നും നീ പറയാതെ ഇരിക്കേണ്ടതിന് അവ സംഭവിക്കും മുമ്പേ ഞാൻ നിന്നെ കേൾപ്പിച്ചുമിരിക്കുന്നു.

യെശയ്യാവ് 48:6

നീ കേട്ടിട്ടുണ്ട്; ഇപ്പോൾ എല്ലാം കണ്ടുകൊൾക; നിങ്ങൾ തന്നെ അതു പ്രസ്താവിക്കയില്ലയോ? ഇന്നുമുതൽ ഞാൻ പുതിയത്, നീ അറിയാതെ മറഞ്ഞിരിക്കുന്നതു തന്നെ നിന്നെ കേൾപ്പിക്കുന്നു.

യെശയ്യാവ് 48:7

ഞാൻ അത് അറിഞ്ഞുവല്ലോ എന്നു നീ പറയാതെ ഇരിക്കേണ്ടതിന് അതു പണ്ടല്ല, ഇപ്പോൾത്തന്നെ സൃഷ്‍ടിക്കപ്പെട്ടിരിക്കുന്നു; ഇന്നേദിവസത്തിനു മുമ്പ് നീ അതിനെക്കുറിച്ച് ഒന്നും കേട്ടിട്ടില്ല.

യെശയ്യാവ് 48:8

നീ കേൾക്കയോ അറികയോ നിന്റെ ചെവി അന്നു തുറക്കപ്പെടുകയോ ചെയ്തിട്ടില്ല. നീ വളരെ ദ്രോഹം ചെയ്തു, ഗർഭംമുതൽ വിശ്വാസവഞ്ചകൻ എന്നു വിളിക്കപ്പെട്ടിരിക്കുന്നു എന്നു ഞാൻ അറിഞ്ഞു.

യെശയ്യാവ് 48:9

എന്റെ നാമംനിമിത്തം ഞാൻ എന്റെ കോപത്തെ താമസിപ്പിക്കുന്നു; നിന്നെ സംഹരിക്കേണ്ടതിന് എന്റെ സ്തുതിനിമിത്തം ഞാൻ അടങ്ങിയിരിക്കുന്നു.

യെശയ്യാവ് 48:10

ഇതാ, ഞാൻ നിന്നെ ഊതിക്കഴിച്ചിരിക്കുന്നു, വെള്ളിയെപ്പോലെ അല്ലതാനും; ഞാൻ നിന്നെ കഷ്ടതയുടെ ചൂളയിൽ ആകുന്നു ശോധന കഴിച്ചത്.

യെശയ്യാവ് 48:11

എന്റെ നിമിത്തം, എന്റെ നിമിത്തം തന്നെ, ഞാൻ അതു ചെയ്യും; എന്റെ നാമം അശുദ്ധമായിത്തീരുന്നതെങ്ങനെ? ഞാൻ എന്റെ മഹത്ത്വം മറ്റൊരുത്തനും കൊടുക്കയില്ല.

യെശയ്യാവ് 48:12

യാക്കോബേ, ഞാൻ വിളിച്ചിരിക്കുന്ന യിസ്രായേലേ, എന്റെവാക്കു കേൾക്ക; ഞാൻ അനന്യൻ; ഞാൻ ആദ്യനും ഞാൻ അന്ത്യനും ആകുന്നു.

യെശയ്യാവ് 48:13

എന്റെ കൈ ഭൂമിക്ക് അടിസ്ഥാനമിട്ടു എന്റെ വലംകൈ ആകാശത്തെ വിരിച്ചു; ഞാൻ വിളിക്കുമ്പോൾ അവയൊക്കെയും ഉളവായിവരുന്നു.

യെശയ്യാവ് 48:14

നിങ്ങൾ എല്ലാവരും കൂടിവന്നു കേട്ടുകൊൾവിൻ; അവരിൽ ആർ ഇതു പ്രസ്താവിച്ചു? യഹോവ സ്നേഹിക്കുന്നവൻ ബാബേലിനോട് അവന്റെ ഹിതവും കല്ദയരോട് അവന്റെ ഭുജബലവും അനുഷ്ഠിക്കും.

യെശയ്യാവ് 48:15

ഞാൻ, ഞാൻ തന്നെ പ്രസ്താവിക്കുന്നു; ഞാൻ അവനെ വിളിച്ചുവരുത്തിയിരിക്കുന്നു;

യെശയ്യാവ് 48:16

അവന്റെ വഴി സാധ്യമാകും. നിങ്ങൾ അടുത്തുവന്ന് ഇതു കേൾപ്പിൻ; ഞാൻ ആദിമുതൽ രഹസ്യത്തിലല്ല പ്രസ്താവിച്ചിട്ടുള്ളത്; അതിന്റെ ഉദ്ഭവകാലംമുതൽ ഞാൻ അവിടെ ഉണ്ട്; ഇപ്പോഴോ യഹോവയായ കർത്താവ് എന്നെയും തന്റെ ആത്മാവിനെയും അയച്ചിരിക്കുന്നു.

യെശയ്യാവ് 48:17

യിസ്രായേലിന്റെ പരിശുദ്ധനും നിന്റെ വീണ്ടെടുപ്പുകാരനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നെ.

യെശയ്യാവ് 48:18

അയ്യോ, നീ എന്റെ കല്പനകളെ കേട്ടനുസരിച്ചെങ്കിൽ കൊള്ളായിരുന്നു! എന്നാൽ നിന്റെ സമാധാനം നദിപോലെയും നിന്റെ നീതി സമുദ്രത്തിലെ തിരപോലെയും ആകുമായിരുന്നു.

യെശയ്യാവ് 48:19

നിന്റെ സന്തതി മണൽപോലെയും നിന്റെ ഗർഭഫലം മണൽത്തരിപോലെയും ആകുമായിരുന്നു. നിന്റെ പേർ എന്റെ മുമ്പിൽനിന്നു ഛേദിക്കപ്പെടുകയോ നശിച്ചുപോകയോ ചെയ്കയില്ലായിരുന്നു.

യെശയ്യാവ് 48:20

ബാബേലിൽനിന്ന് പുറപ്പെടുവിൻ; ഉല്ലാസഘോഷത്തോടെ കല്ദയരെ വിട്ട് ഓടിപ്പോകുവിൻ: ഇതു പ്രസ്താവിച്ചു കേൾപ്പിപ്പിൻ; ഭൂമിയുടെ അറ്റത്തോളം ഇതു പ്രസിദ്ധമാക്കുവിൻ; യഹോവ തന്റെ ദാസനായ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു എന്നു പറവിൻ.

യെശയ്യാവ് 48:21

അവൻ അവരെ ശൂന്യപ്രദേശങ്ങളിൽക്കൂടി നടത്തിയപ്പോൾ അവർക്കു ദാഹിച്ചില്ല; അവൻ അവർക്കുവേണ്ടി പാറയിൽനിന്നു വെള്ളം ഒഴുകുമാറാക്കി; അവൻ പാറ പിളർന്നപ്പോൾ വെള്ളം ചാടി പുറപ്പെട്ടു.

യെശയ്യാവ് 48:22

ദുഷ്ടന്മാർക്കു സമാധാനം ഇല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.