യെശയ്യാവ് - 35 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 10 വരെ

യെശയ്യാവ് 35:1

മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും; നിർജനപ്രദേശം ഉല്ലസിച്ചു പനിനീർപുഷ്പംപോലെ പൂക്കും.

യെശയ്യാവ് 35:2

അതു മനോഹരമായി പൂത്ത് ഉല്ലാസത്തോടും ഘോഷത്തോടും കൂടെ ഉല്ലസിക്കും; ലെബാനോന്റെ മഹത്ത്വവും കർമ്മേലിന്റെയും ശാരോന്റെയും ശോഭയും അതിനു കൊടുക്കപ്പെടും; അവർ യഹോവയുടെ മഹത്ത്വവും നമ്മുടെ ദൈവത്തിന്റെ തേജസ്സും കാണും.

യെശയ്യാവ് 35:3

തളർന്ന കൈകളെ ബലപ്പെടുത്തുവിൻ; കുഴഞ്ഞ മുഴങ്കാലുകളെ ഉറപ്പിപ്പിൻ.

യെശയ്യാവ് 35:4

മനോഭീതിയുള്ളവരോട്: ധൈര്യപ്പെടുവിൻ, ഭയപ്പെടേണ്ടാ; ഇതാ, നിങ്ങളുടെ ദൈവം! പ്രതികാരവും ദൈവത്തിന്റെ പ്രതിഫലവും വരുന്നു! അവൻ വന്നു നിങ്ങളെ രക്ഷിക്കും എന്നു പറവിൻ.

യെശയ്യാവ് 35:5

അന്നു കുരുടന്മാരുടെ കണ്ണ് തുറന്നുവരും; ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല.

യെശയ്യാവ് 35:6

അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും; മരുഭൂമിയിൽ വെള്ളവും നിർജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും.

യെശയ്യാവ് 35:7

മരീചിക ഒരു പൊയ്കയായും വരണ്ടനിലം നീരുറവുകളായും തീരും; കുറുക്കന്മാരുടെ പാർപ്പിടത്ത്, അവ കിടന്ന സ്ഥലത്തു തന്നെ, പുല്ലും ഓടയും ഞാങ്ങണയും വളരും.

യെശയ്യാവ് 35:8

അവിടെ ഒരു പെരുവഴിയും പാതയും ഉണ്ടാകും; അതിനു വിശുദ്ധവഴി എന്നു പേരാകും; ഒരു അശുദ്ധനും അതിൽക്കൂടി കടന്നുപോകയില്ല; അവൻ അവരോടുകൂടെ ഇരിക്കും; വഴിപോക്കർ, ഭോഷന്മാർപോലും, വഴിതെറ്റിപ്പോകയില്ല.

യെശയ്യാവ് 35:9

ഒരു സിംഹവും അവിടെ ഉണ്ടാകയില്ല; ഒരു ദുഷ്ടമൃഗവും അവിടെ കയറിവരികയില്ല; ആ വകയെ അവിടെ കാണുകയില്ല; വീണ്ടെടുക്കപ്പെട്ടവർ അവിടെ നടക്കും.

യെശയ്യാവ് 35:10

അങ്ങനെ യഹോവയാൽ വീണ്ടെടുക്കപ്പെട്ടവർ മടങ്ങി ഉല്ലാസഘോഷത്തോടെ സീയോനിലേക്കു വരും; നിത്യാനന്ദം അവരുടെ തലമേൽ ഉണ്ടായിരിക്കും; അവർ ആനന്ദവും സന്തോഷവും പ്രാപിക്കും; ദുഃഖവും നെടുവീർപ്പും ഓടിപ്പോകും.