2 ദിനവൃത്താന്തം - 34 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 33 വരെ

2 ദിനവൃത്താന്തം 34:1

യോശീയാവ് വാഴ്ച തുടങ്ങിയപ്പോൾ അവന് എട്ടു വയസ്സായിരുന്നു; അവൻ മുപ്പത്തൊന്നു സംവത്സരം യെരൂശലേമിൽ വാണു.

2 ദിനവൃത്താന്തം 34:2

അവൻ യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു; തന്റെ പിതാവായ ദാവീദിന്റെ വഴികളിൽ വലത്തോട്ടോ ഇടത്തോട്ടോ മാറാതെ നടന്നു.

2 ദിനവൃത്താന്തം 34:3

അവന്റെ വാഴ്ചയുടെ എട്ടാം ആണ്ടിൽ, അവന്റെ യൗവനത്തിൽതന്നെ, അവൻ തന്റെ പിതാവായ ദാവീദിന്റെ ദൈവത്തെ അന്വേഷിച്ചുതുടങ്ങി; പന്ത്രണ്ടാം ആണ്ടിൽ അവൻ പൂജാഗിരികളെയും അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും ബിംബങ്ങളെയും നീക്കി യെഹൂദായെയും യെരൂശലേമിനെയും വെടിപ്പാക്കുവാൻ തുടങ്ങി.

2 ദിനവൃത്താന്തം 34:4

അവൻ കാൺകെ അവർ ബാൽവിഗ്രഹങ്ങളുടെ ബലിപീഠങ്ങളെ ഇടിച്ചുകളഞ്ഞു. അവയ്ക്കു മീതെയുള്ള സൂര്യസ്തംഭങ്ങളെ അവൻ വെട്ടിക്കളഞ്ഞു; അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും ബിംബങ്ങളെയും തകർത്തു പൊടിയാക്കി, അവയ്ക്കു ബലികഴിച്ചവരുടെ കല്ലറകളിന്മേൽ വിതറിച്ചു.

2 ദിനവൃത്താന്തം 34:5

അവൻ പൂജാരികളുടെ അസ്ഥികളെ അവരുടെ ബലിപീഠങ്ങളിന്മേൽ ദഹിപ്പിക്കയും യെഹൂദായെയും യെരൂശലേമിനെയും വെടിപ്പാക്കുകയും ചെയ്തു.

2 ദിനവൃത്താന്തം 34:6

അങ്ങനെ തന്നെ അവൻ മനശ്ശെയുടെയും എഫ്രയീമിന്റെയും ശിമെയോന്റെയും പട്ടണങ്ങളിൽ നഫ്താലിവരെയും ചുറ്റിലും അവരുടെ ശൂന്യസ്ഥലങ്ങളിൽ ചെയ്തു.

2 ദിനവൃത്താന്തം 34:7

അവൻ ബലിപീഠങ്ങളെ ഇടിച്ച് അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയുമെല്ലാം തകർത്തു പൊടിയാക്കി, യിസ്രായേൽദേശത്ത് എല്ലാടവും സകല സൂര്യസ്തംഭങ്ങളെയും വെട്ടിക്കളഞ്ഞു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.

2 ദിനവൃത്താന്തം 34:8

അവന്റെ വാഴ്ചയുടെ പതിനെട്ടാം ആണ്ടിൽ ദേശത്തെയും ആലയത്തെയും വെടിപ്പാക്കിയശേഷം അവൻ അസല്യാവിന്റെ മകനായ ശാഫാനെയും നഗരാധിപതിയായ മയശേയാവെയും യോവാശിന്റെ മകനായ രായസക്കാരൻ യോവാഹിനെയും തന്റെ ദൈവമായ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർപ്പാൻ നിയോഗിച്ചു.

2 ദിനവൃത്താന്തം 34:9

അവർ മഹാപുരോഹിതനായ ഹില്ക്കീയാവിന്റെ അടുക്കൽ ചെന്നപ്പോൾ വാതിൽക്കാവല്ക്കാരായ ലേവ്യർ മനശ്ശെയോടും എഫ്രയീമിനോടും ശേഷമുള്ള എല്ലാ യിസ്രായേലിനോടും എല്ലാ യെഹൂദായോടും ബെന്യാമീനോടും യെരൂശലേംനിവാസികളോടും പിരിച്ചെടുത്തു ദൈവാലയത്തിൽ അടച്ചിരുന്ന ദ്രവ്യം ഏല്പിച്ചുകൊടുത്തു.

2 ദിനവൃത്താന്തം 34:10

അവർ അതു യഹോവയുടെ ആലയത്തിൽ വേല ചെയ്യിക്കുന്ന മേൽവിചാരകന്മാരുടെ കൈയിലും അവർ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർത്തു നന്നാക്കുവാൻ ആലയത്തിൽ പണിചെയ്യുന്ന പണിക്കാർക്കും കൊടുത്തു.

2 ദിനവൃത്താന്തം 34:11

ചെത്തിയ കല്ലും ചേർപ്പുപണിക്കു മരവും വാങ്ങേണ്ടതിനും യെഹൂദാരാജാക്കന്മാർ നശിപ്പിച്ചിരുന്ന കെട്ടിടങ്ങൾക്കു തുലാങ്ങൾ വയ്ക്കേണ്ടതിന് ആശാരികൾക്കും പണിക്കാർക്കും തന്നെ.

2 ദിനവൃത്താന്തം 34:12

ആ പുരുഷന്മാർ വിശ്വാസത്തിന്മേൽ പ്രവർത്തിച്ചു; മെരാര്യരിൽ യഹത്ത്, ഓബദ്യാവ് എന്ന ലേവ്യരും പണി നടത്തുവാൻ കെഹാത്യരിൽ സെഖര്യാവും മെശുല്ലാമും വാദ്യപ്രയോഗത്തിൽ സാമർഥ്യമുള്ള സകല ലേവ്യരും അവരുടെ മേൽവിചാരകന്മാരായിരുന്നു.

2 ദിനവൃത്താന്തം 34:13

അവർ ചുമട്ടുകാർക്കും അതതു വേല ചെയ്യുന്ന എല്ലാ പണിക്കാർക്കും മേൽവിചാരകന്മാരായിരുന്നു; ലേവ്യരിൽ ചിലർ എഴുത്തുകാരും ഉദ്യോഗസ്ഥന്മാരും വാതിൽക്കാവല്ക്കാരും ആയിരുന്നു.

2 ദിനവൃത്താന്തം 34:14

അവർ യഹോവയുടെ ആലയത്തിൽ പിരിഞ്ഞുകിട്ടിയ ദ്രവ്യം പുറത്ത് എടുത്തപ്പോൾ ഹില്ക്കീയാപുരോഹിതൻ യഹോവ മോശെ മുഖാന്തരം കൊടുത്ത ന്യായപ്രമാണപുസ്തകം കണ്ടെത്തി.

2 ദിനവൃത്താന്തം 34:15

ഹില്ക്കീയാവ് രായസക്കാരനായ ശാഫാനോട്: ഞാൻ യഹോവയുടെ ആലയത്തിൽ ന്യായപ്രമാണപുസ്തകം കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു. ഹില്ക്കീയാവ് പുസ്തകം ശാഫാന്റെ കൈയിൽ കൊടുത്തു.

2 ദിനവൃത്താന്തം 34:16

ശാഫാൻ പുസ്തകം രാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു രാജസന്നിധിയിൽ ബോധിപ്പിച്ചത്: അടിയങ്ങൾക്കു കല്പന തന്നതുപോലെയൊക്കെയും ചെയ്തിരിക്കുന്നു.

2 ദിനവൃത്താന്തം 34:17

യഹോവയുടെ ആലയത്തിൽ കണ്ട ദ്രവ്യം പുറത്ത് എടുത്തു വിചാരകന്മാരുടെ കൈയിലും വേലക്കാരുടെ കൈയിലും കൊടുത്തിരിക്കുന്നു.

2 ദിനവൃത്താന്തം 34:18

രായസക്കാരനായ ശാഫാൻ രാജാവിനോട്: ഹില്ക്കീയാപുരോഹിതൻ ഒരു പുസ്തകം എന്റെ കൈയിൽ തന്നിരിക്കുന്നു എന്നും ബോധിപ്പിച്ചു; ശാഫാൻ അതിനെ രാജസന്നിധിയിൽ വായിച്ചു കേൾപ്പിച്ചു.

2 ദിനവൃത്താന്തം 34:19

ന്യായപ്രമാണത്തിലെ വാക്യങ്ങളെ കേട്ടിട്ടു രാജാവ് വസ്ത്രം കീറി.

2 ദിനവൃത്താന്തം 34:20

രാജാവ് ഹില്ക്കീയാവോടും ശാഫാന്റെ മകൻ അഹീക്കാമിനോടും മീഖായുടെ മകൻ അബ്‍ദോനോടും രായസക്കാരനായ ശാഫാനോടും രാജഭൃത്യനായ അസായാവോടും കല്പിച്ചത് എന്തെന്നാൽ:

2 ദിനവൃത്താന്തം 34:21

നിങ്ങൾ ചെന്ന്, കണ്ടുകിട്ടിയിരിക്കുന്ന ഈ പുസ്തകത്തിലെ വാക്യങ്ങളെക്കുറിച്ച് എനിക്കും യിസ്രായേലിലും യെഹൂദായിലും ശേഷിച്ചിരിക്കുന്നവർക്കുംവേണ്ടി യഹോവയോട് അരുളപ്പാടു ചോദിപ്പിൻ; ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതൊക്കെയും അനുസരിച്ചു നടക്കത്തക്കവണ്ണം നമ്മുടെ പിതാക്കന്മാർ യഹോവയുടെ വചനത്തെ പ്രമാണിക്കാതെയിരുന്നതുകൊണ്ടു നമ്മുടെമേൽ ചൊരിഞ്ഞിരിക്കുന്ന യഹോവയുടെ കോപം വലിയതല്ലോ.

2 ദിനവൃത്താന്തം 34:22

അങ്ങനെ ഹില്ക്കീയാവും രാജാവ് നിയോഗിച്ചവരും ഹസ്രയുടെ മകനായ തൊക്ഹത്തിന്റെ മകനായി രാജവസ്ത്രവിചാരകനായ ശല്ലൂമിന്റെ ഭാര്യ ഹുൽദാ എന്ന പ്രവാചകിയുടെ അടുക്കൽ ചെന്നു-അവൾ യെരൂശലേമിൽ രണ്ടാം ഭാഗത്തു പാർത്തിരുന്നു;- അവളോട് ആ സംഗതിയെക്കുറിച്ചു സംസാരിച്ചു.

2 ദിനവൃത്താന്തം 34:23

അവൾ അവരോട് ഉത്തരം പറഞ്ഞത്: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളെ എന്റെ അടുക്കൽ അയച്ച പുരുഷനോടു നിങ്ങൾ പറയേണ്ടത് എന്തെന്നാൽ:

2 ദിനവൃത്താന്തം 34:24

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ സ്ഥലത്തിനും നിവാസികൾക്കും യെഹൂദാരാജാവിന്റെ മുമ്പാകെ വായിച്ചുകേൾപ്പിച്ച പുസ്തകത്തിൽ എഴുതിയിരിക്കുന്ന സകല ശാപങ്ങളുമായ അനർഥം വരുത്തും.

2 ദിനവൃത്താന്തം 34:25

അവർ എന്നെ ഉപേക്ഷിച്ചു തങ്ങളുടെ സകല പ്രവൃത്തികളാലും എനിക്കു കോപം വരത്തക്കവണ്ണം അന്യദൈവങ്ങൾക്കു ധൂപം കാട്ടിയതുകൊണ്ട് എന്റെ കോപം ഈ സ്ഥലത്തു ചൊരിയും; അതു കെട്ടുപോകയും ഇല്ല.

2 ദിനവൃത്താന്തം 34:26

എന്നാൽ യഹോവയോടു ചോദിപ്പാൻ നിങ്ങളെ അയച്ച യെഹൂദാരാജാവിനോടു നിങ്ങൾ പറയേണ്ടത് എന്തെന്നാൽ: നീ കേട്ടിരിക്കുന്ന വചനങ്ങളെക്കുറിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

2 ദിനവൃത്താന്തം 34:27

ഈ സ്ഥലത്തിനും നിവാസികൾക്കും വിരോധമായുള്ള ദൈവത്തിന്റെ വചനങ്ങളെ നീ കേട്ടപ്പോൾ നിന്റെ ഹൃദയം അലിഞ്ഞു നീ അവന്റെ മുമ്പാകെ നിന്നെത്തന്നെ താഴ്ത്തുകയും എന്റെ മുമ്പാകെ നിന്നെത്തന്നെ താഴ്ത്തി നിന്റെ വസ്ത്രം കീറി എന്റെ മുമ്പാകെ കരകയും ചെയ്കകൊണ്ടു ഞാനും നിന്റെ അപേക്ഷ കേട്ടിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാട്.

2 ദിനവൃത്താന്തം 34:28

ഞാൻ നിന്നെ നിന്റെ പിതാക്കന്മാരോടു ചേർത്തുകൊള്ളും; നീ സമാധാനത്തോടെ നിന്റെ കല്ലറയിൽ അടക്കപ്പെടും; ഞാൻ ഈ സ്ഥലത്തിനും നിവാസികൾക്കും വരുത്തുവാൻപോകുന്ന അനർഥമൊന്നും നിന്റെ കണ്ണു കാണുകയുമില്ല. അവർ രാജാവിനെ ഈ മറുപടി ബോധിപ്പിച്ചു.

2 ദിനവൃത്താന്തം 34:29

അനന്തരം രാജാവ് ആളയച്ചു യെഹൂദായിലും യെരൂശലേമിലും ഉള്ള എല്ലാ മൂപ്പന്മാരെയും കൂട്ടിവരുത്തി.

2 ദിനവൃത്താന്തം 34:30

രാജാവും സകല യെഹൂദാപുരുഷന്മാരും യെരൂശലേംനിവാസികളും പുരോഹിതന്മാരും ലേവ്യരും ആബാലവൃദ്ധം സർവജനവും യഹോവയുടെ ആലയത്തിൽ ചെന്നു; അവൻ യഹോവയുടെ ആലയത്തിൽവച്ചു കണ്ടു കിട്ടിയ നിയമപുസ്തകത്തിലെ വാക്യങ്ങളെയെല്ലാം അവരെ കേൾപ്പിച്ചു.

2 ദിനവൃത്താന്തം 34:31

രാജാവ് തന്റെ സ്ഥാനത്തുനിന്നുകൊണ്ട് താൻ യഹോവയെ അനുസരിക്കയും അവന്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പൂർണഹൃദയത്തോടും പൂർണമനസ്സോടും കൂടെ പ്രമാണിച്ചുനടക്കയും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിന്റെ വചനങ്ങൾ ആചരിക്കയും ചെയ്യുമെന്നു യഹോവയുടെ മുമ്പാകെ ഒരു നിയമം ചെയ്തു.

2 ദിനവൃത്താന്തം 34:32

യെരൂശലേമിലും ബെന്യാമീനിലും ഉണ്ടായിരുന്നവരെയൊക്കെയും അവൻ അതിൽ യോജിപ്പിച്ചു. യെരൂശലേംനിവാസികൾ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ ദൈവത്തിന്റെ നിയമപ്രകാരം ചെയ്തു.

2 ദിനവൃത്താന്തം 34:33

യോശീയാവ് യിസ്രായേൽമക്കൾക്കുള്ള സകല ദേശങ്ങളിൽനിന്നും സകല മ്ലേച്ഛതകളെയും നീക്കിക്കളഞ്ഞു യിസ്രായേലിൽ ഉള്ളവരെല്ലാം തങ്ങളുടെ ദൈവമായ യഹോവയെ സേവിപ്പാൻ സംഗതി വരുത്തി. അവന്റെ കാലത്തൊക്കെയും അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ വിട്ടുമാറിയില്ല.