2 ദിനവൃത്താന്തം - 30 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 27 വരെ

2 ദിനവൃത്താന്തം 30:1

അനന്തരം യെഹിസ്കീയാവ് യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് പെസഹ ആചരിക്കേണ്ടതിന് യെരൂശലേമിൽ യഹോവയുടെ ആലയത്തിലേക്കു വരുവാൻ എല്ലാ യിസ്രായേലിന്റെയും യെഹൂദായുടെയും അടുക്കൽ ആളയച്ചു; എഫ്രയീമിനും മനശ്ശെക്കും എഴുത്തും എഴുതി.

2 ദിനവൃത്താന്തം 30:2

രണ്ടാം മാസത്തിൽ പെസഹ ആചരിക്കേണമെന്നു രാജാവും അവന്റെ പ്രഭുക്കന്മാരും യെരൂശലേമിലെ സർവസഭയും നിർണയിച്ചിരുന്നു.

2 ദിനവൃത്താന്തം 30:3

പുരോഹിതന്മാർ വേണ്ടുന്നത്രയും പേർ തങ്ങളെത്തന്നെ വിശുദ്ധീകരിക്കാതെയും ജനം യെരൂശലേമിൽ ഒരുമിച്ചുകൂടാതെയും ഇരുന്നതുകൊണ്ട് സമയത്ത് അത് ആചരിപ്പാൻ അവർക്കു കഴിഞ്ഞിരുന്നില്ല.

2 ദിനവൃത്താന്തം 30:4

ആ കാര്യം രാജാവിനും സർവസഭയ്ക്കും സമ്മതമായി.

2 ദിനവൃത്താന്തം 30:5

ഇങ്ങനെ അവർ യെരൂശലേമിൽ യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് പെസഹ ആചരിപ്പാൻ വരേണ്ടതിനു ബേർ-ശേബമുതൽ ദാൻവരെ എല്ലാ യിസ്രായേലിന്റെ ഇടയിലും പരസ്യമാക്കേണമെന്ന് ഒരു തീർപ്പുണ്ടാക്കി. അവർ ബഹുകാലമായിട്ട് അതു വിധിപോലെ ആചരിച്ചിരുന്നില്ല.

2 ദിനവൃത്താന്തം 30:6

അങ്ങനെ ഓട്ടാളർ രാജാവിന്റെയും പ്രഭുക്കന്മാരുടെയും എഴുത്തുകൾ എല്ലാ യിസ്രായേലിന്റെയും യെഹൂദായുടെയും ഇടയിൽ കൊണ്ടുപോയി രാജകല്പനപ്രകാരം പറഞ്ഞത് എന്തെന്നാൽ: യിസ്രായേൽമക്കളേ, അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ യഹോവ നിങ്ങളിൽ അശ്ശൂർരാജാക്കന്മാരുടെ കൈയിൽനിന്നു തെറ്റി ഒഴിഞ്ഞ ശേഷിപ്പിന്റെ അടുക്കലേക്കു തിരിയേണ്ടതിനു നിങ്ങൾ അവന്റെ അടുക്കലേക്കു തിരിഞ്ഞുകൊൾവിൻ.

2 ദിനവൃത്താന്തം 30:7

തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോട് അകൃത്യം ചെയ്ത നിങ്ങളുടെ പിതാക്കന്മാരെയും നിങ്ങളുടെ സഹോദരന്മാരെയുംപോലെ നിങ്ങൾ ആകരുത്; അവൻ അവരെ നാശത്തിന് ഏല്പിച്ചുകളഞ്ഞതു നിങ്ങൾ കാണുന്നുവല്ലോ.

2 ദിനവൃത്താന്തം 30:8

ആകയാൽ നിങ്ങളുടെ പിതാക്കന്മാരെപ്പോലെ നിങ്ങൾ ദുശ്ശാഠ്യം കാണിക്കരുത്; യഹോവയ്ക്ക് നിങ്ങളെത്തന്നെ ഏല്പിച്ചുകൊൾവിൻ; അവൻ സദാകാലത്തേക്കും വിശുദ്ധീകരിച്ചിരിക്കുന്ന അവന്റെ വിശുദ്ധമന്ദിരത്തിലേക്കു വന്നു നിങ്ങളുടെ ദൈവമായ യഹോവയുടെ ഉഗ്രകോപം നിങ്ങളെ വിട്ടുമാറേണ്ടതിന് അവനെ സേവിപ്പിൻ.

2 ദിനവൃത്താന്തം 30:9

നിങ്ങൾ യഹോവയിങ്കലേക്കു വീണ്ടും തിരിയുന്നു എങ്കിൽ നിങ്ങളുടെ സഹോദരന്മാരും പുത്രന്മാരും തങ്ങളെ ബദ്ധരാക്കി കൊണ്ടുപോയവരോടു കരുണ ലഭിച്ച് ഈ ദേശത്തിലേക്കു മടങ്ങിവരും; നിങ്ങളുടെ ദൈവമായ യഹോവ കൃപയും കരുണയും ഉള്ളവനല്ലോ; നിങ്ങൾ അവന്റെ അടുക്കലേക്കു തിരിഞ്ഞുവരുന്നു എങ്കിൽ അവൻ നിങ്ങളെ നോക്കാതവണ്ണം മുഖം തിരിച്ചുകളകയില്ല.

2 ദിനവൃത്താന്തം 30:10

അങ്ങനെ ഓട്ടാളർ എഫ്രയീമിന്റെയും മനശ്ശെയുടെയും ദേശത്തു പട്ടണംതോറും സെബൂലൂൻവരെ സഞ്ചരിച്ചു; അവരോ അവരെ പരിഹസിച്ചു നിന്ദിച്ചുകളഞ്ഞു.

2 ദിനവൃത്താന്തം 30:11

എങ്കിലും ആശേരിലും മനശ്ശെയിലും സെബൂലൂനിലും ചിലർ തങ്ങളെത്തന്നെ താഴ്ത്തി യെരൂശലേമിലേക്കു വന്നു.

2 ദിനവൃത്താന്തം 30:12

യെഹൂദായിലും യഹോവയുടെ വചനപ്രകാരം രാജാവും പ്രഭുക്കന്മാരും കൊടുത്ത കല്പന അനുസരിച്ചുനടക്കേണ്ടതിന് അവർക്ക് ഐകമത്യം നല്കുവാൻ തക്കവണ്ണം ദൈവത്തിന്റെ കൈ വ്യാപരിച്ചു.

2 ദിനവൃത്താന്തം 30:13

അങ്ങനെ രണ്ടാം മാസത്തിൽ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിപ്പാൻ ബഹുജനം ഏറ്റവും വലിയൊരു സഭയായി യെരൂശലേമിൽ വന്നുകൂടി.

2 ദിനവൃത്താന്തം 30:14

അവർ എഴുന്നേറ്റു യെരൂശലേമിൽ ഉണ്ടായിരുന്ന ബലിപീഠങ്ങളെ നീക്കിക്കളഞ്ഞു സകല ധൂപകലശങ്ങളെയും എടുത്തു കിദ്രോൻതോട്ടിൽ എറിഞ്ഞുകളഞ്ഞു.

2 ദിനവൃത്താന്തം 30:15

രണ്ടാം മാസം പതിന്നാലാം തീയതി അവർ പെസഹ അറുത്തു; എന്നാൽ പുരോഹിതന്മാരും ലേവ്യരും ലജ്ജിച്ചു തങ്ങളെത്തന്നെ വിശുദ്ധീകരിച്ച് യഹോവയുടെ ആലയത്തിൽ ഹോമയാഗങ്ങളെ കൊണ്ടുവന്നു.

2 ദിനവൃത്താന്തം 30:16

അവർ ദൈവപുരുഷനായ മോശെയുടെ ന്യായപ്രമാണപ്രകാരം തങ്ങൾക്കുള്ള വിധി അനുസരിച്ചു തങ്ങളുടെ സ്ഥാനത്തു നിന്നു; പുരോഹിതന്മാർ ലേവ്യരുടെ കൈയിൽനിന്ന് രക്തം വാങ്ങി തളിച്ചു.

2 ദിനവൃത്താന്തം 30:17

തങ്ങളെത്തന്നെ വിശുദ്ധീകരിക്കാത്തവർ പലരും സഭയിൽ ഉണ്ടായിരുന്നു; അതുകൊണ്ടു ശുദ്ധിയില്ലാത്ത ഓരോരുത്തനുവേണ്ടി പെസഹ അറുത്ത് യഹോവയ്ക്ക് നിവേദിക്കേണ്ടതിനു ലേവ്യർ ഭരമേറ്റിരുന്നു.

2 ദിനവൃത്താന്തം 30:18

വലിയൊരു ജനസമൂഹം, എഫ്രയീമിൽനിന്നും മനശ്ശെയിൽനിന്നും യിസ്സാഖാരിൽനിന്നും സെബൂലൂനിൽനിന്നും ഉള്ള അനേകർ, തങ്ങളെത്തന്നെ ശുദ്ധീകരിക്കാതെ എഴുതിയിരിക്കുന്ന വിധി വിട്ടു മറ്റൊരു പ്രകാരത്തിൽ പെസഹ തിന്നു. എന്നാൽ യെഹിസ്കീയാവ് അവർക്കുവേണ്ടി പ്രാർഥിച്ചു:

2 ദിനവൃത്താന്തം 30:19

വിശുദ്ധമന്ദിരത്തിനാവശ്യമായ വിശുദ്ധീകരണംപോലെ വിശുദ്ധനായില്ലെങ്കിലും ദൈവത്തെ, തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെത്തന്നെ അന്വേഷിപ്പാൻ മനസ്സുവയ്ക്കുന്ന എല്ലാവരോടും ദയാലുവായ യഹോവേ, ക്ഷമിക്കേണമേ എന്നു പറഞ്ഞു.

2 ദിനവൃത്താന്തം 30:20

യഹോവ യെഹിസ്കീയാവിന്റെ പ്രാർഥന കേട്ട് ജനത്തെ സൗഖ്യമാക്കി.

2 ദിനവൃത്താന്തം 30:21

അങ്ങനെ യെരൂശലേമിൽ വന്നുകൂടിയിരുന്ന യിസ്രായേൽമക്കൾ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ഏഴു ദിവസം മഹാസന്തോഷത്തോടെ ആചരിച്ചു; ലേവ്യരും പുരോഹിതന്മാരും ഉച്ചനാദമുള്ള വാദ്യങ്ങളാൽ യഹോവയ്ക്കു പാടി ദിവസംപ്രതിയും യഹോവയെ സ്തുതിച്ചു.

2 ദിനവൃത്താന്തം 30:22

യെഹിസ്കീയാവ് യഹോവയുടെ ശുശ്രൂഷയിൽ സാമർഥ്യം കാണിച്ച എല്ലാ ലേവ്യരോടും ഹൃദ്യമായി സംസാരിച്ചു; അവർ സമാധാനയാഗങ്ങൾ അർപ്പിച്ചും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ സ്തുതിച്ചുംകൊണ്ട് ഏഴു ദിവസം ഉത്സവം ഘോഷിച്ചു ഭക്ഷണം കഴിച്ചു.

2 ദിനവൃത്താന്തം 30:23

പിന്നെയും ഏഴു ദിവസം ഉത്സവം ആചരിപ്പാൻ സർവസഭയും നിർണയിച്ച് അങ്ങനെ അവർ വേറേ ഏഴു ദിവസവും സന്തോഷത്തോടെ ആചരിച്ചു.

2 ദിനവൃത്താന്തം 30:24

യെഹൂദാരാജാവായ യെഹിസ്കീയാവ് സഭയ്ക്ക് ആയിരം കാളയെയും ഏഴായിരം ആടിനെയും കൊടുത്തു; പ്രഭുക്കന്മാരും സഭയ്ക്ക് ആയിരം കാളയെയും പതിനായിരം ആടിനെയും കൊടുത്തു; അനേകം പുരോഹിതന്മാർ തങ്ങളെത്തന്നെ വിശുദ്ധീകരിച്ചു.

2 ദിനവൃത്താന്തം 30:25

യെഹൂദായുടെ സർവസഭയും പുരോഹിതന്മാരും ലേവ്യരും യിസ്രായേലിൽനിന്നു വന്ന സർവസഭയും യിസ്രായേൽദേശത്തുനിന്നു വന്ന് യെഹൂദായിൽ പാർത്തിരുന്ന പരദേശികളും സന്തോഷിച്ചു.

2 ദിനവൃത്താന്തം 30:26

അങ്ങനെ യെരൂശലേമിൽ മഹാസന്തോഷം ഉണ്ടായി; യിസ്രായേൽരാജാവായ ദാവീദിന്റെ മകൻ ശലോമോന്റെ കാലംമുതൽ ഇതുപോലെ യെരൂശലേമിൽ സംഭവിച്ചിട്ടില്ല.

2 ദിനവൃത്താന്തം 30:27

ഒടുവിൽ ലേവ്യരായ പുരോഹിതന്മാർ എഴുന്നേറ്റു ജനത്തെ അനുഗ്രഹിച്ചു; അവരുടെ അപേക്ഷ കേൾക്കപ്പെടുകയും അവരുടെ പ്രാർഥന അവന്റെ വിശുദ്ധനിവാസമായ സ്വർഗത്തിലെത്തുകയും ചെയ്തു.