2 ദിനവൃത്താന്തം - 18 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 34 വരെ

2 ദിനവൃത്താന്തം 18:1

യെഹോശാഫാത്തിന് ധനവും മാനവും വളരെ ഉണ്ടായിരുന്നു; അവൻ ആഹാബിനോടു സംബന്ധംകൂടി.

2 ദിനവൃത്താന്തം 18:2

ചില സംവത്സരം കഴിഞ്ഞശേഷം അവൻ ശമര്യയിൽ ആഹാബിന്റെ അടുക്കൽ ചെന്നു; ആഹാബ് അവനും കൂടെയുണ്ടായിരുന്ന ജനത്തിനുംവേണ്ടി വളരെ ആടുകളെയും കാളകളെയും അറുത്തു; ഗിലെയാദിലെ രാമോത്തിലേക്കു തന്നോടുകൂടെ ചെല്ലേണ്ടതിന് അവനെ വശീകരിച്ചു.

2 ദിനവൃത്താന്തം 18:3

യിസ്രായേൽരാജാവായ ആഹാബ് യെഹൂദാരാജാവായ യെഹോശാഫാത്തിനോട്: നീ എന്നോടുകൂടെ ഗിലെയാദിലെ രാമോത്തിലേക്കു പോരുമോ എന്നു ചോദിച്ചു. അവൻ അവനോട്: ഞാനും നീയും എന്റെ ജനവും നിന്റെ ജനവും ഒരുപോലെയല്ലോ; ഞങ്ങൾ നിന്നോടുകൂടെ യുദ്ധത്തിനു പോരാം എന്നു പറഞ്ഞു.

2 ദിനവൃത്താന്തം 18:4

യെഹോശാഫാത്ത് യിസ്രായേൽരാജാവിനോട്: ഇന്ന് യഹോവയുടെ അരുളപ്പാടു ചോദിച്ചാലും എന്നു പറഞ്ഞു.

2 ദിനവൃത്താന്തം 18:5

യിസ്രായേൽരാജാവ് നാനൂറു പ്രവാചകന്മാരെ വരുത്തി അവരോട്: ഞങ്ങൾ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിനു പോകയോ പോകാതിരിക്കയോ എന്തു വേണ്ടൂ എന്നു ചോദിച്ചു. അതിന് അവർ: പുറപ്പെടുക; ദൈവം അതു രാജാവിന്റെ കൈയിൽ ഏല്പിക്കും എന്നു പറഞ്ഞു.

2 ദിനവൃത്താന്തം 18:6

എന്നാൽ യെഹോശാഫാത്ത്: നാം അരുളപ്പാടു ചോദിക്കേണ്ടതിന് ഇവിടെ യഹോവയുടെ പ്രവാചകനായിട്ട് ഇനി ആരും ഇല്ലയോ എന്നു ചോദിച്ചു.

2 ദിനവൃത്താന്തം 18:7

അതിനു യിസ്രായേൽരാജാവ് യെഹോശാഫാത്തിനോട്: നാം യഹോവയോട് അരുളപ്പാടു ചോദിപ്പാൻ തക്കവണ്ണം ഇനി ഒരുത്തനുണ്ട്; എന്നാൽ അവൻ എന്നെക്കുറിച്ച് ഒരിക്കലും ഗുണമല്ല എല്ലായ്പോഴും ദോഷം തന്നെ പ്രവചിക്കുന്നതുകൊണ്ട് എനിക്ക് അവനെ ഇഷ്ടമില്ല; അവൻ യിമ്ലയുടെ മകനായ മീഖായാവ് എന്നു പറഞ്ഞു. രാജാവ് അങ്ങനെ പറയരുതേ എന്നു യെഹോശാഫാത്ത് പറഞ്ഞു.

2 ദിനവൃത്താന്തം 18:8

അങ്ങനെ യിസ്രായേൽരാജാവ് ഒരു ഷണ്ഡനെ വിളിച്ചു: യിമ്ലയുടെ മകനായ മീഖായാവെ വേഗം കൂട്ടിക്കൊണ്ടുവരിക എന്നു കല്പിച്ചു.

2 ദിനവൃത്താന്തം 18:9

യിസ്രായേൽരാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും രാജവസ്ത്രം ധരിച്ചു ശമര്യയുടെ പടിവാതിൽ പ്രവേശനത്തിങ്കൽ ഒരു വിശാലസ്ഥലത്തു താന്താന്റെ സിംഹാസനത്തിൽ ഇരുന്നു; പ്രവാചകന്മാരൊക്കെയും അവരുടെ സന്നിധിയിൽ പ്രവചിച്ചുകൊണ്ടിരുന്നു.

2 ദിനവൃത്താന്തം 18:10

കെനയനയുടെ മകനായ സിദെക്കീയാവ് തനിക്ക് ഇരുമ്പുകൊണ്ട് കൊമ്പുണ്ടാക്കി: നീ ഇവകൊണ്ട് അരാമ്യരെ അവർ ഒടുങ്ങുംവരെ കുത്തിക്കളയും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.

2 ദിനവൃത്താന്തം 18:11

പ്രവാചകന്മാരൊക്കെയും അങ്ങനെ തന്നെ പ്രവചിച്ചു: ഗിലെയാദിലെ രാമോത്തിലേക്കു പുറപ്പെടുക; നീ കൃതാർഥനാകും; യഹോവ അതു രാജാവിന്റെ കൈയിൽ ഏല്പിക്കും എന്നു പറഞ്ഞു.

2 ദിനവൃത്താന്തം 18:12

മീഖായാവെ വിളിപ്പാൻ പോയ ദൂതൻ അവനോട്: നോക്കൂ, പ്രവാചകന്മാരുടെ വാക്കുകൾ ഒരുപോലെ രാജാവിനു ഗുണമായിരിക്കുന്നു; നിന്റെ വാക്കും അവരിൽ ഒരുത്തൻറേതുപോലെ ഇരിക്കട്ടെ; നീയും ഗുണമായി പറയേണമേ എന്നു പറഞ്ഞു.

2 ദിനവൃത്താന്തം 18:13

അതിനു മീഖായാവ്: യഹോവയാണ, എന്റെ ദൈവം അരുളിച്ചെയ്യുന്നതു തന്നെ ഞാൻ പ്രസ്താവിക്കും എന്നു പറഞ്ഞു.

2 ദിനവൃത്താന്തം 18:14

അവൻ രാജാവിന്റെ അടുക്കൽ വന്നപ്പോൾ രാജാവ് അവനോട്: മീഖായാവേ, ഞങ്ങൾ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിനു പോകയോ പോകാതിരിക്കയോ എന്തു വേണ്ടൂ എന്നു ചോദിച്ചു. അതിന് അവൻ: പുറപ്പെടുവിൻ; നിങ്ങൾ കൃതാർഥരാകും; അവർ നിങ്ങളുടെ കൈയിൽ ഏല്പിക്കപ്പെടും എന്നു പറഞ്ഞു.

2 ദിനവൃത്താന്തം 18:15

രാജാവ് അവനോട്: നീ യഹോവയുടെ നാമത്തിൽ സത്യമല്ലാതെ യാതൊന്നും എന്നോടു പറയരുതെന്ന് എത്ര പ്രാവശ്യം ഞാൻ നിന്നോട് സത്യം ചെയ്തു പറയേണം എന്നു ചോദിച്ചു.

2 ദിനവൃത്താന്തം 18:16

അതിന് അവൻ: ഇടയനില്ലാത്ത ആടുകളെപ്പോലെ യിസ്രായേൽ ഒക്കെയും പർവതങ്ങളിൽ ചിതറിയിരിക്കുന്നത് ഞാൻ കണ്ടു; അപ്പോൾ യഹോവ: ഇവർക്കു നാഥനില്ല; ഇവർ ഓരോരുത്തൻ താന്താന്റെ വീട്ടിലേക്കു സമാധാനത്തോടെ മടങ്ങിപ്പോകട്ടെ എന്നു കല്പിച്ചു എന്നു പറഞ്ഞു.

2 ദിനവൃത്താന്തം 18:17

അപ്പോൾ യിസ്രായേൽരാജാവ് യെഹോശാഫാത്തിനോട്: ഇവൻ എന്നെക്കുറിച്ചു ദോഷമല്ലാതെ ഗുണം പ്രവചിക്കയില്ലെന്നു ഞാൻ നിന്നോട് പറഞ്ഞില്ലയോ എന്നു പറഞ്ഞു.

2 ദിനവൃത്താന്തം 18:18

അതിന് അവൻ പറഞ്ഞത്: എന്നാൽ യഹോവയുടെ വചനം കേട്ടുകൊൾവിൻ! യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗത്തിലെ സൈന്യം എല്ലാം അവന്റെ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു.

2 ദിനവൃത്താന്തം 18:19

യിസ്രായേൽരാജാവായ ആഹാബ് ചെന്നു ഗിലെയാദിലെ രാമോത്തിൽ പട്ടുപോകേണ്ടതിന് അവനെ ആർ വശീകരിക്കും എന്നു യഹോവ ചോദിച്ചതിന് ഒരുത്തൻ ഇങ്ങനെയും ഒരുത്തൻ അങ്ങനെയും പറഞ്ഞു.

2 ദിനവൃത്താന്തം 18:20

എന്നാറെ ഒരു ആത്മാവ് മുമ്പോട്ടുവന്നു യഹോവയുടെ സന്നിധിയിൽ നിന്നു: ഞാൻ അവനെ വശീകരിക്കും എന്നു പറഞ്ഞു. യഹോവ അവനോട്: ഏതിനാൽ എന്നു ചോദിച്ചു.

2 ദിനവൃത്താന്തം 18:21

അതിന് അവൻ: ഞാൻ ചെന്ന് അവന്റെ സകല പ്രവാചകന്മാരുടെയും വായിൽ ഭോഷ്കിന്റെ ആത്മാവായിരിക്കും എന്നു പറഞ്ഞു. നീ അവനെ വശീകരിക്കും; നിനക്കു സാധിക്കും; നീ ചെന്ന് അങ്ങനെ ചെയ്ക എന്ന് അവൻ കല്പിച്ചു.

2 ദിനവൃത്താന്തം 18:22

ആകയാൽ ഇതാ, യഹോവ ഭോഷ്കിന്റെ ആത്മാവിനെ നിന്റെ ഈ പ്രവാചകന്മാരുടെ വായിൽ കൊടുത്തിരിക്കുന്നു; യഹോവ നിന്നെക്കുറിച്ച് അനർഥം കല്പിച്ചുമിരിക്കുന്നു.

2 ദിനവൃത്താന്തം 18:23

അപ്പോൾ കെനയനയുടെ മകനായ സിദെക്കീയാവ് അടുത്തുചെന്നു മീഖായാവെ ചെകിട്ടത്ത് അടിച്ചു: നിന്നോടു സംസാരിപ്പാൻ യഹോവയുടെ ആത്മാവ് എന്നെ വിട്ട് ഏതു വഴിയായി കടന്നുവന്നു എന്നു ചോദിച്ചു.

2 ദിനവൃത്താന്തം 18:24

അതിനു മീഖായാവ്: നീ ഒളിക്കേണ്ടതിന് അറ തേടിനടക്കുന്ന ദിവസത്തിൽ നീ കാണും എന്നു പറഞ്ഞു.

2 ദിനവൃത്താന്തം 18:25

അപ്പോൾ യിസ്രായേൽരാജാവ് പറഞ്ഞത്: നിങ്ങൾ മീഖായാവെ പിടിച്ചു നഗരാധിപതിയായ ആമോന്റെയും രാജകുമാരനായ യോവാശിന്റെയും അടുക്കൽ കൊണ്ടുചെന്ന്:

2 ദിനവൃത്താന്തം 18:26

ഇവനെ കാരാഗൃഹത്തിൽ ആക്കി, ഞാൻ സമാധാനത്തോടെ മടങ്ങിവരുവോളം ഞെരുക്കത്തിന്റെ അപ്പവും ഞെരുക്കത്തിന്റെ വെള്ളവുംകൊണ്ടു പോഷിപ്പിക്കേണ്ടതിനു രാജാവ് കല്പിച്ചിരിക്കുന്നു എന്നു പറവിൻ.

2 ദിനവൃത്താന്തം 18:27

അതിനു മീഖായാവ്: നീ സമാധാനത്തോടെ മടങ്ങിവരുന്നുണ്ടെങ്കിൽ യഹോവ ഞാൻ മുഖാന്തരം അരുളിച്ചെയ്തിട്ടില്ല എന്നു പറഞ്ഞു. സകല ജാതികളുമായുള്ളോരേ, കേട്ടുകൊൾവിൻ എന്നും അവൻ പറഞ്ഞു.

2 ദിനവൃത്താന്തം 18:28

അങ്ങനെ യിസ്രായേൽരാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും ഗിലെയാദിലെ രാമോത്തിലേക്കു പോയി.

2 ദിനവൃത്താന്തം 18:29

എന്നാൽ യിസ്രായേൽരാജാവ് യെഹോശാഫാത്തിനോട്: ഞാൻ വേഷം മാറി പടയിൽ കടക്കും; നീയോ രാജവസ്ത്രം ധരിച്ചുകൊൾക എന്നു പറഞ്ഞു.

2 ദിനവൃത്താന്തം 18:30

അങ്ങനെ യിസ്രായേൽരാജാവ് വേഷം മാറി, അവർ പടയിൽ കടന്നു. എന്നാൽ അരാംരാജാവ് തന്റെ രഥനായകന്മാരോട്: നിങ്ങൾ യിസ്രായേൽരാജാവിനോട് മാത്രമല്ലാതെ ചെറിയവരോടോ വലിയവരോടോ യുദ്ധം ചെയ്യരുത് എന്നു കല്പിച്ചിരുന്നു.

2 ദിനവൃത്താന്തം 18:31

ആകയാൽ രഥനായകന്മാർ യെഹോശാഫാത്തിനെ കണ്ടപ്പോൾ: ഇവൻതന്നെ യിസ്രായേൽരാജാവ് എന്നു പറഞ്ഞ് അവനോടു പൊരുതുവാൻ തിരിഞ്ഞു; എന്നാൽ യെഹോശാഫാത്ത് നിലവിളിച്ചു; യഹോവ അവനെ സഹായിച്ചു; അവനെ വിട്ടുപോവാൻ ദൈവം അവർക്കു തോന്നിച്ചു.

2 ദിനവൃത്താന്തം 18:32

അവൻ യിസ്രായേൽരാജാവല്ല എന്നു രഥനായകന്മാർ കണ്ടിട്ട് അവർ അവനെ പിന്തുടരാതെ മടങ്ങിപ്പോയി.

2 ദിനവൃത്താന്തം 18:33

എന്നാൽ ഒരുത്തൻ യദൃച്ഛയാ വില്ലു കുലച്ചു യിസ്രായേൽരാജാവിനെ കവചത്തിനും പതക്കത്തിനും ഇടയ്ക്ക് എയ്തു; അവൻ തന്റെ സാരഥിയോട്: നിന്റെ കൈ തിരിച്ച് എന്നെ പടയിൽനിന്നു കൊണ്ടുപോക; ഞാൻ കഠിനമായി മുറിവേറ്റിരിക്കുന്നു എന്നു പറഞ്ഞു.

2 ദിനവൃത്താന്തം 18:34

അന്നു പട കഠിനമായിത്തീർന്നതുകൊണ്ടു യിസ്രായേൽരാജാവ് സന്ധ്യവരെ അരാമ്യർക്കെതിരേ രഥത്തിൽ നിവിർന്നു നിന്നു; സൂര്യൻ അസ്തമിക്കുന്ന സമയത്ത് അവൻ മരിച്ചുപോയി.