2 ദിനവൃത്താന്തം - 9 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 31 വരെ

2 ദിനവൃത്താന്തം 9:1

ശെബാരാജ്ഞി ശലോമോന്റെ കീർത്തി കേട്ടിട്ടു കടമൊഴികളാൽ ശലോമോനെ പരീക്ഷിക്കേണ്ടതിന് അതിമഹത്തായ പരിവാരത്തോടും സുഗന്ധവർഗവും അനവധി പൊന്നും രത്നവും ചുമന്ന ഒട്ടകങ്ങളോടുംകൂടെ യെരൂശലേമിൽ വന്നു; അവൾ ശലോമോന്റെ അടുക്കൽ വന്നശേഷം തന്റെ മനോരഥമൊക്കെയും അവനോടു പ്രസ്താവിച്ചു.

2 ദിനവൃത്താന്തം 9:2

അവളുടെ സകല ചോദ്യങ്ങൾക്കും ശലോമോൻ സമാധാനം പറഞ്ഞു; സമാധാനം പറവാൻ കഴിയാതെ ഒന്നും ശലോമോനു മറപൊരുളായിരുന്നില്ല.

2 ദിനവൃത്താന്തം 9:3

ശെബാരാജ്ഞി ശലോമോന്റെ ജ്ഞാനവും അവൻ പണിത അരമനയും

2 ദിനവൃത്താന്തം 9:4

അവന്റെ മേശയിലെ ഭക്ഷണവും അവന്റെ ഭൃത്യന്മാരുടെ ഇരിപ്പും അവന്റെ ശുശ്രൂഷകന്മാരുടെ നിലയും അവരുടെ ഉടുപ്പും അവന്റെ പാനപാത്രവാഹകന്മാരെയും അവരുടെ ഉടുപ്പിനെയും യഹോവയുടെ ആലയത്തിലേക്കുള്ള അവന്റെ എഴുന്നള്ളത്തും കണ്ടിട്ട് അമ്പരന്നുപോയി.

2 ദിനവൃത്താന്തം 9:5

അവൾ രാജാവിനോടു പറഞ്ഞത് എന്തെന്നാൽ: നിന്റെ കാര്യങ്ങളെയും ജ്ഞാനത്തെയും കുറിച്ചു ഞാൻ എന്റെ ദേശത്തുവച്ചു കേട്ട വർത്തമാനം സത്യം തന്നെ;

2 ദിനവൃത്താന്തം 9:6

ഞാൻ വന്നു സ്വന്തകണ്ണുകൊണ്ടു കാണുംവരെ ആ വർത്തമാനം വിശ്വസിച്ചില്ല; എന്നാൽ നിന്റെ ജ്ഞാനമാഹാത്മ്യത്തിന്റെ പാതിപോലും ഞാൻ അറിഞ്ഞിരുന്നില്ല, ഞാൻ കേട്ട കേൾവിയെക്കാൾ നീ ശ്രേഷ്ഠനാകുന്നു.

2 ദിനവൃത്താന്തം 9:7

നിന്റെ ഭാര്യമാർ ഭാഗ്യവതികൾ; നിന്റെ മുമ്പിൽ എല്ലായ്പോഴും നിന്നു നിന്റെ ജ്ഞാനം കേൾക്കുന്ന ഈ നിന്റെ ഭൃത്യന്മാരും ഭാഗ്യവാന്മാർ.

2 ദിനവൃത്താന്തം 9:8

നിന്റെ ദൈവമായ യഹോവയ്ക്കുവേണ്ടി രാജാവായിട്ടു തന്റെ സിംഹാസനത്തിൽ നിന്നെ ഇരുത്തുവാൻ നിന്നിൽ പ്രസാദിച്ചിരിക്കുന്ന നിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ; നിന്റെ ദൈവം യിസ്രായേലിനെ എന്നേക്കും നിലനില്ക്കുമാറാക്കേണ്ടതിന് അവരെ സ്നേഹിച്ചതുകൊണ്ടു നീതിയും ന്യായവും നടത്തുവാൻ നിന്നെ അവർക്കു രാജാവാക്കിയിരിക്കുന്നു.

2 ദിനവൃത്താന്തം 9:9

അവൾ രാജാവിനു നൂറ്റി ഇരുപതു താലന്തു പൊന്നും അനവധി സുഗന്ധവർഗവും രത്നവും കൊടുത്തു; ശെബാരാജ്ഞി ശലോമോൻരാജാവിനു കൊടുത്തതുപോലെയുള്ള സുഗന്ധവർഗം പിന്നെ ഉണ്ടായിട്ടില്ല.

2 ദിനവൃത്താന്തം 9:10

ഓഫീരിൽനിന്നു പൊന്നു കൊണ്ടുവന്ന ഹൂരാമിന്റെ ദാസന്മാരും ശലോമോന്റെ ദാസന്മാരും ചന്ദനവും രത്നവും കൊണ്ടുവന്നു.

2 ദിനവൃത്താന്തം 9:11

രാജാവ് ചന്ദനമരംകൊണ്ടു യഹോവയുടെ ആലയത്തിനും രാജധാനിക്കും അഴികളും സംഗീതക്കാർക്കു കിന്നരങ്ങളും വീണകളും ഉണ്ടാക്കി; ഈ വക പണ്ടു യെഹൂദാദേശത്ത് അശേഷം കണ്ടിട്ടില്ല.

2 ദിനവൃത്താന്തം 9:12

ശെബാരാജ്ഞി രാജാവിനു കൊണ്ടുവന്നതിൽപരമായി അവൾ ആഗ്രഹിച്ചതും ചോദിച്ചതുമൊക്കെയും ശലോമോൻരാജാവ് അവൾക്കു കൊടുത്തു; അങ്ങനെ അവൾ തന്റെ ഭൃത്യന്മാരുമായി സ്വദേശത്തേക്ക് മടങ്ങിപ്പോയി.

2 ദിനവൃത്താന്തം 9:13

സഞ്ചാരവ്യാപാരികളും കച്ചവടക്കാരും കൊണ്ടുവന്നതു കൂടാതെ ശലോമോന് ഓരോ ആണ്ടിൽ വന്നിരുന്ന പൊന്നിന്റെ തൂക്കം അറുനൂറ്റി അറുപത്താറ് താലന്ത് ആയിരുന്നു.

2 ദിനവൃത്താന്തം 9:14

അരാബ്യരാജാക്കന്മാരൊക്കെയും ദേശാധിപതിമാരും ശലോമോനു പൊന്നും വെള്ളിയും കൊണ്ടുവന്നു.

2 ദിനവൃത്താന്തം 9:15

ശലോമോൻരാജാവ് പൊൻപലകകൊണ്ട് ഇരുനൂറ് വൻപരിച ഉണ്ടാക്കി; ഓരോ പരിചയ്ക്ക് അറുനൂറ് ശേക്കെൽ പൊൻപലക ചെലവായി.

2 ദിനവൃത്താന്തം 9:16

അവൻ പൊൻപലകകൊണ്ട് മുന്നൂറ് ചെറുപരിചയും ഉണ്ടാക്കി; ഓരോ ചെറുപരിചയ്ക്കു മുന്നൂറ് ശേക്കെൽ പൊന്നു ചെലവായി. രാജാവ് അവയെ ലെബാനോൻ വനഗൃഹത്തിൽവച്ചു.

2 ദിനവൃത്താന്തം 9:17

രാജാവ് ദന്തംകൊണ്ട് ഒരു വലിയ സിംഹാസനം ഉണ്ടാക്കി തങ്കംകൊണ്ടു പൊതിഞ്ഞു.

2 ദിനവൃത്താന്തം 9:18

സിംഹാസനത്തോടു ചേർത്തുറപ്പിച്ചതായി ആറു പതനവും പൊന്നുകൊണ്ട് ഒരു പാദപീഠവും ഉണ്ടായിരുന്നു; ഇരിപ്പിടത്തിന്റെ ഇരുഭാഗത്തും ഓരോ കൈത്താങ്ങലും കൈത്താങ്ങലിനരികെ നില്ക്കുന്ന രണ്ടു സിംഹവും ഉണ്ടായിരുന്നു.

2 ദിനവൃത്താന്തം 9:19

ആറു പതനത്തിൽ ഇപ്പുറത്തും അപ്പുറത്തുമായി പന്ത്രണ്ടു സിംഹം നിന്നിരുന്നു. ഒരു രാജ്യത്തും ഇങ്ങനെ ഉണ്ടായിരുന്നില്ല.

2 ദിനവൃത്താന്തം 9:20

ശലോമോൻരാജാവിന്റെ സകല പാനപാത്രങ്ങളും പൊന്നുകൊണ്ടും ലെബാനോൻഗൃഹത്തിലെ ഉപകരണങ്ങളൊക്കെയും തങ്കംകൊണ്ടും ആയിരുന്നു; വെള്ളിക്കു ശലോമോന്റെ കാലത്തു വിലയില്ലായിരുന്നു.

2 ദിനവൃത്താന്തം 9:21

രാജാവിന്റെ കപ്പലുകളെ ഹൂരാമിന്റെ ദാസന്മാരോടുകൂടെ തർശ്ശീശിലേക്ക് അയച്ചിരുന്നു; മൂവാണ്ടിലൊരിക്കൽ തർശ്ശീശ് കപ്പലുകൾ പൊന്ന്, വെള്ളി, ആനക്കൊമ്പ്, കുരങ്ങ്, മയിൽ എന്നിവയെ കൊണ്ടുവന്നു.

2 ദിനവൃത്താന്തം 9:22

ഇങ്ങനെ ശലോമോൻരാജാവ് ഭൂമിയിലെ സകല രാജാക്കന്മാരിലുംവച്ചു ധനംകൊണ്ടും ജ്ഞാനംകൊണ്ടും മികച്ചവനായിരുന്നു.

2 ദിനവൃത്താന്തം 9:23

ദൈവം ശലോമോന്റെ ഹൃദയത്തിൽ കൊടുത്ത ജ്ഞാനം കേൾപ്പാൻ ഭൂമിയിലെ സകല രാജാക്കന്മാരും അവന്റെ മുഖദർശനം അന്വേഷിച്ചു വന്നു.

2 ദിനവൃത്താന്തം 9:24

അവരിൽ ഓരോരുത്തനും ആണ്ടുതോറും താന്താന്റെ കാഴ്ചയായിട്ടു വെള്ളിപ്പാത്രം, പൊൻപാത്രം, വസ്ത്രം, ആയുധം, സുഗന്ധവർഗം, കുതിര, കോവർകഴുത എന്നിവയെ കൊണ്ടുവന്നു.

2 ദിനവൃത്താന്തം 9:25

ശലോമോനു കുതിരകൾക്കും രഥങ്ങൾക്കും നാലായിരം ലായവും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു; അവരെ അവൻ രഥനഗരങ്ങളിലും യെരൂശലേമിൽ രാജാവിന്റെ അടുക്കലും പാർപ്പിച്ചിരുന്നു.

2 ദിനവൃത്താന്തം 9:26

അവൻ നദിമുതൽ ഫെലിസ്ത്യദേശംവരെയും മിസ്രയീമിന്റെ അതിർത്തിവരെയും ഉള്ള സകല രാജാക്കന്മാരുടെ മേലും വാണു.

2 ദിനവൃത്താന്തം 9:27

രാജാവ് യെരൂശലേമിൽ വെള്ളിയെ പെരുപ്പംകൊണ്ടു കല്ലുപോലെയും ദേവദാരുവിനെ താഴ്വീതിയിലെ കാട്ടത്തിമരംപോലെയും ആക്കി.

2 ദിനവൃത്താന്തം 9:28

മിസ്രയീമിൽനിന്നും സകല ദേശങ്ങളിൽനിന്നും ശലോമോനു കുതിരകളെ വാങ്ങി കൊണ്ടുവരും.

2 ദിനവൃത്താന്തം 9:29

ശലോമോന്റെ മറ്റുള്ള വൃത്താന്തങ്ങൾ ആദ്യവസാനം നാഥാൻപ്രവാചകന്റെ വൃത്താന്തത്തിലും ശീലോന്യനായ അഹീയാവിന്റെ പ്രവാചകത്തിലും നെബാത്തിന്റെ മകനായ യൊരോബെയാമിനെപ്പറ്റിയുള്ള ഇദ്ദോദർശകന്റെ ദർശനങ്ങളിലും എഴുതിയിരിക്കുന്നുവല്ലോ.

2 ദിനവൃത്താന്തം 9:30

ശലോമോൻ യെരൂശലേമിൽ എല്ലാ യിസ്രായേലിനും നാല്പതു സംവത്സരം രാജാവായിരുന്നു.

2 ദിനവൃത്താന്തം 9:31

പിന്നെ ശലോമോൻ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ തന്റെ അപ്പനായ ദാവീദിന്റെ നഗരത്തിൽ അടക്കംചെയ്തു; അവന്റെ മകനായ രെഹബെയാം അവനു പകരം രാജാവായി.