2 ദിനവൃത്താന്തം - 35 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 27 വരെ

2 ദിനവൃത്താന്തം 35:1

അനന്തരം യോശീയാവ് യെരൂശലേമിൽ യഹോവയ്ക്ക് ഒരു പെസഹ ആചരിച്ചു; ഒന്നാം മാസം പതിന്നാലാം തീയതി അവർ പെസഹ അറുത്തു.

2 ദിനവൃത്താന്തം 35:2

അവൻ പുരോഹിതന്മാരെ താന്താങ്ങളുടെ വേലയ്ക്കു നിർത്തി; യഹോവയുടെ ആലയത്തിലെ ശുശ്രൂഷയ്ക്കായി അവരെ ധൈര്യപ്പെടുത്തി.

2 ദിനവൃത്താന്തം 35:3

അവൻ എല്ലാ യിസ്രായേലിനും ഉപാധ്യായന്മാരും യഹോവയ്ക്കു വിശുദ്ധന്മാരുമായ ലേവ്യരോടു പറഞ്ഞത്: യിസ്രായേൽരാജാവായ ദാവീദിന്റെ മകൻ ശലോമോൻ പണിത ആലയത്തിൽ വിശുദ്ധപെട്ടകം വയ്പിൻ; ഇനി അതു നിങ്ങളുടെ തോളുകൾക്ക് ഭാരമായിരിക്കരുത്; നിങ്ങളുടെ ദൈവമായ യഹോവയെയും അവന്റെ ജനമായ യിസ്രായേലിനെയും സേവിച്ചുകൊൾവിൻ.

2 ദിനവൃത്താന്തം 35:4

യിസ്രായേൽരാജാവായ ദാവീദിന്റെയും അവന്റെ മകനായ ശലോമോന്റെയും എഴുത്തുകളിൽ കാണുംപോലെ പിതൃഭവനം പിതൃഭവനമായും കൂറുകൂറായി നിങ്ങളെത്തന്നെ ക്രമപ്പെടുത്തുവിൻ.

2 ദിനവൃത്താന്തം 35:5

നിങ്ങളുടെ സഹോദരന്മാരായ ജനത്തിന്റെ പിതൃഭവനവിഭാഗം അനുസരിച്ച് ഓരോന്നിനു ലേവ്യരുടെ ഓരോ പിതൃഭവനഭാഗം വരുവാൻ തക്കവണ്ണം വിശുദ്ധമന്ദിരത്തിങ്കൽ നിന്നുകൊൾവിൻ.

2 ദിനവൃത്താന്തം 35:6

ഇങ്ങനെ നിങ്ങൾ പെസഹ അറുത്തു നിങ്ങളെത്തന്നെ വിശുദ്ധീകരിക്കയും മോശെ മുഖാന്തരം ഉണ്ടായ യഹോവയുടെ അരുളപ്പാടു നിങ്ങളുടെ സഹോദരന്മാർ അനുസരിക്കേണ്ടതിന് അവരെ ഒരുക്കുകയും ചെയ്‍വിൻ.

2 ദിനവൃത്താന്തം 35:7

യോശീയാവ് അവിടെ ഉണ്ടായിരുന്ന എല്ലാവർക്കുംവേണ്ടി പെസഹായാഗങ്ങൾക്കായിട്ടു രാജാവിന്റെ വക ആട്ടിൻകൂട്ടത്തിൽനിന്ന് ആകെ മുപ്പതിനായിരം കുഞ്ഞാടിനെയും വെള്ളാട്ടിൻകുട്ടിയെയും മൂവായിരം കാളയെയും ജനത്തിനു കൊടുത്തു.

2 ദിനവൃത്താന്തം 35:8

അവന്റെ പ്രഭുക്കന്മാരും ജനത്തിനും പുരോഹിതന്മാർക്കും ലേവ്യർക്കും ഔദാര്യത്തോടെ കൊടുത്തു; ദൈവാലയപ്രമാണികളായ ഹില്ക്കീയാവും സെഖര്യാവും യെഹീയേലും പുരോഹിതന്മാർക്കു പെസഹായാഗങ്ങൾക്കായിട്ട് രണ്ടായിരത്തി അറുനൂറ് കുഞ്ഞാടിനെയും മുന്നൂറ് കാളയെയും കൊടുത്തു.

2 ദിനവൃത്താന്തം 35:9

കോനന്യാവും അവന്റെ സഹോദരന്മാരായ ശെമയ്യാവും നെഥനയേലും ലേവ്യരുടെ പ്രഭുക്കന്മാരായ ഹസബ്യാവും യെഹീയേലും യോസാബാദും ലേവ്യർക്കും പെസഹായാഗങ്ങൾക്കായിട്ട് അയ്യായിരം കുഞ്ഞാടിനെയും അഞ്ഞൂറ് കാളയെയും കൊടുത്തു. ഇങ്ങനെ ശുശ്രൂഷ ക്രമത്തിലായി;

2 ദിനവൃത്താന്തം 35:10

രാജകല്പനപ്രകാരം പുരോഹിതന്മാർ തങ്ങളുടെ സ്ഥാനത്തും ലേവ്യർ കൂറുകൂറായും നിന്നു.

2 ദിനവൃത്താന്തം 35:11

അവർ പെസഹ അറുത്തു; പുരോഹിതന്മാർ അവരുടെ കൈയിൽനിന്നു രക്തംവാങ്ങി തളിക്കയും ലേവ്യർ തോലുരിക്കയും ചെയ്തു.

2 ദിനവൃത്താന്തം 35:12

പിന്നെ മോശെയുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ യഹോവയ്ക്ക് അർപ്പിക്കേണ്ടതിന് അവർ ജനത്തിന്റെ പിതൃഭവനവിഭാഗം അനുസരിച്ചു കൊടുപ്പാൻ തക്കവണ്ണം ഹോമയാഗത്തെയും അങ്ങനെതന്നെ കാളകളെയും നീക്കിവച്ചു.

2 ദിനവൃത്താന്തം 35:13

അവർ വിധിപോലെ പെസഹയെ തീയിൽ ചുട്ടു; നിവേദിതങ്ങളെ കലങ്ങളിലും കുട്ടകങ്ങളിലും ചട്ടികളിലും വേവിച്ചു സർവജനത്തിനും വേഗത്തിൽ വിളമ്പിക്കൊടുത്തു.

2 ദിനവൃത്താന്തം 35:14

പിന്നെ അവർ തങ്ങൾക്കും പുരോഹിതന്മാർക്കുംവേണ്ടി ഒരുക്കി; അഹരോന്യരായ പുരോഹിതന്മാർ ഹോമയാഗങ്ങളും മേദസ്സും അർപ്പിക്കുന്നതിൽ രാത്രിവരെ അധ്വാനിച്ചിരുന്നതുകൊണ്ടു ലേവ്യർ തങ്ങൾക്കും അഹരോന്യരായ പുരോഹിതന്മാർക്കുംവേണ്ടി ഒരുക്കി.

2 ദിനവൃത്താന്തം 35:15

ആസാഫ്യരായ സംഗീതക്കാർ ദാവീദിന്റെയും ആസാഫിന്റെയും ഹേമാന്റെയും രാജാവിന്റെ ദർശകനായ യെദൂഥൂന്റെയും കല്പനപ്രകാരം തങ്ങളുടെ സ്ഥാനത്തും വാതിൽക്കാവല്ക്കാർ അതതു വാതിൽക്കലും നിന്നു; അവർക്കു തങ്ങളുടെ ശുശ്രൂഷ വിട്ടുപോകുവാൻ ആവശ്യമില്ലായിരുന്നു; അവരുടെ സഹോദരന്മാരായ ലേവ്യർ അവർക്ക് ഒരുക്കിക്കൊടുത്തു.

2 ദിനവൃത്താന്തം 35:16

ഇങ്ങനെ യോശീയാരാജാവിന്റെ കല്പനപ്രകാരം പെസഹ ആചരിപ്പാനും യഹോവയുടെ യാഗപീഠത്തിന്മേൽ ഹോമയാഗങ്ങൾ അർപ്പിപ്പാനുംവേണ്ടിയുള്ള യഹോവയുടെ സകല ശുശ്രൂഷയും അന്നു ക്രമത്തിലായി.

2 ദിനവൃത്താന്തം 35:17

അവിടെ ഉണ്ടായിരുന്ന യിസ്രായേൽമക്കൾ ആ സമയത്തു പെസഹയും പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവവും ഏഴു ദിവസം ആചരിച്ചു.

2 ദിനവൃത്താന്തം 35:18

ശമൂവേൽപ്രവാചകന്റെ കാലംമുതൽ യിസ്രായേലിൽ ഇതുപോലെ ഒരു പെസഹ ആചരിച്ചിട്ടില്ല; യോശീയാവും പുരോഹിതന്മാരും ലേവ്യരും അവിടെ ഉണ്ടായിരുന്ന എല്ലാ യെഹൂദായും യിസ്രായേലും യെരൂശലേംനിവാസികളും ആചരിച്ച ഈ പെസഹപോലെ യിസ്രായേൽരാജാക്കന്മാരാരും ആചരിച്ചിട്ടില്ല.

2 ദിനവൃത്താന്തം 35:19

യോശീയാവിന്റെ വാഴ്ചയുടെ പതിനെട്ടാം ആണ്ടിൽ ഈ പെസഹ ആചരിച്ചു.

2 ദിനവൃത്താന്തം 35:20

യോശീയാവ് ദൈവാലയത്തെ യഥാസ്ഥാനത്താക്കുക മുതലായ ഈ കാര്യങ്ങളൊക്കെയും കഴിഞ്ഞശേഷം മിസ്രയീംരാജാവായ നെഖോ; ഫ്രാത്തിനു സമീപത്തുള്ള കർക്കെമീശ് ആക്രമിപ്പാൻ പോകുമ്പോൾ യോശീയാവ് അവന്റെ നേരേ പുറപ്പെട്ടു.

2 ദിനവൃത്താന്തം 35:21

എന്നാൽ അവൻ അവന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: യെഹൂദാരാജാവേ, എനിക്കും നിനക്കും തമ്മിൽ എന്ത്? ഞാൻ ഇന്നു നിന്റെ നേരേ അല്ല, എനിക്കു യുദ്ധമുള്ള ഗൃഹത്തിന്റെ നേരേയത്രേ പുറപ്പെട്ടിരിക്കുന്നത്; ദൈവം എന്നോടു ബദ്ധപ്പെടുവാൻ കല്പിച്ചിരിക്കുന്നു: എന്റെ പക്ഷത്തിലുള്ള ദൈവം നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിന് അവനോട് ഇടപെടരുത് എന്നു പറയിച്ചു.

2 ദിനവൃത്താന്തം 35:22

എങ്കിലും യോശീയാവ് വിട്ടുതിരിയാതെ അവനോടു യുദ്ധം ചെയ്യേണ്ടതിനു വേഷം മാറി; നെഖോ പറഞ്ഞ ദൈവവചനങ്ങളെ കേൾക്കാതെ അവൻ മെഗിദ്ദോതാഴ്വരയിൽ യുദ്ധം ചെയ്‍വാൻ ചെന്നു.

2 ദിനവൃത്താന്തം 35:23

വില്ലാളികൾ യോശീയാരാജാവിനെ എയ്തു; രാജാവ് തന്റെ ഭൃത്യന്മാരോട്: എന്നെ കൊണ്ടുപോകുവിൻ; ഞാൻ കഠിനമായി മുറിവേറ്റിരിക്കുന്നു എന്നു പറഞ്ഞു.

2 ദിനവൃത്താന്തം 35:24

അങ്ങനെ അവന്റെ ഭൃത്യന്മാർ അവനെ രഥത്തിൽ നിന്നിറക്കി അവന്റെ രണ്ടാം രഥത്തിൽ ആക്കി യെരൂശലേമിൽ കൊണ്ടുവന്നു; അവൻ മരിച്ചു; അവന്റെ പിതാക്കന്മാരുടെ ഒരു കല്ലറയിൽ അവനെ അടക്കം ചെയ്തു. എല്ലാ യെഹൂദായും യെരൂശലേമും യോശീയാവെക്കുറിച്ചു വിലപിച്ചു.

2 ദിനവൃത്താന്തം 35:25

യിരെമ്യാവും യോശീയാവെക്കുറിച്ച് വിലപിച്ചു; സകല സംഗീതക്കാരും സംഗീതക്കാരത്തികളും ഇന്നുവരെ അവരുടെ വിലാപങ്ങളിൽ യോശീയാവെക്കുറിച്ചു പ്രസ്താവിക്കുന്നു. യിസ്രായേലിൽ അത് ഒരു ചട്ടമാക്കിയിരിക്കുന്നു; അവ വിലാപങ്ങളിൽ എഴുതിയിരിക്കുന്നുവല്ലോ.

2 ദിനവൃത്താന്തം 35:26

യോശീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും യഹോവയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന പ്രകാരമുള്ള

2 ദിനവൃത്താന്തം 35:27

അവന്റെ സൽപ്രവൃത്തികളും ആദ്യവസാനം അവന്റെ ചരിത്രവും യിസ്രായേലിലെയും യെഹൂദായിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.