2 ദിനവൃത്താന്തം - 23 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 21 വരെ

2 ദിനവൃത്താന്തം 23:1

ഏഴാം സംവത്സരത്തിൽ യെഹോയാദാ ധൈര്യപ്പെട്ട്, യെഹോരാമിന്റെ മകൻ അസര്യാവ്, യെഹോഹാനാന്റെ മകൻ യിശ്മായേൽ, ഓബേദിന്റെ മകൻ അസര്യാവ്, അദായാവിന്റെ മകൻ മയശേയാ, സിക്രിയുടെ മകൻ എലീശാഫാത്ത് എന്നീ ശതാധിപന്മാരോടു സഖ്യത ചെയ്തു.

2 ദിനവൃത്താന്തം 23:2

അവർ യെഹൂദായിൽ ചുറ്റി സഞ്ചരിച്ച് സകല യെഹൂദാനഗരങ്ങളിലുംനിന്നു ലേവ്യരെയും യിസ്രായേലിന്റെ പിതൃഭവനത്തലവന്മാരെയും കൂട്ടി യെരൂശലേമിൽ വന്നു.

2 ദിനവൃത്താന്തം 23:3

സർവസഭയും ദൈവാലയത്തിൽവച്ചു രാജാവിനോട് ഉടമ്പടി ചെയ്തു; അവൻ അവരോട് പറഞ്ഞത്: ദാവീദിന്റെ പുത്രന്മാരെക്കുറിച്ചു യഹോവ അരുളിച്ചെയ്തതുപോലെ രാജപുത്രൻ തന്നെ രാജാവാകേണം.

2 ദിനവൃത്താന്തം 23:4

നിങ്ങൾ ചെയ്യേണ്ടുന്ന കാര്യമാവിത്: പുരോഹിതന്മാരും ലേവ്യരുമായ നിങ്ങളിൽ ശബ്ബത്തിൽ തവണമാറി വരുന്ന മൂന്നിലൊരുഭാഗം വാതിൽക്കാവല്ക്കാരായിരിക്കേണം.

2 ദിനവൃത്താന്തം 23:5

മൂന്നിലൊരുഭാഗം രാജധാനിയിങ്കലും മൂന്നിലൊരുഭാഗം അടിസ്ഥാനവാതിൽക്കലും നില്ക്കേണം; ജനമെല്ലാം യഹോവയുടെ ആലയത്തിന്റെ പ്രാകാരങ്ങളിൽ ഉണ്ടായിരിക്കേണം.

2 ദിനവൃത്താന്തം 23:6

എങ്കിലും പുരോഹിതന്മാരും ലേവ്യരിൽവച്ചു ശുശ്രൂഷ ചെയ്യുന്നവരും അല്ലാതെ ആരും യഹോവയുടെ ആലയത്തിൽ കടക്കരുത്; അവർ വിശുദ്ധരാകകൊണ്ട് അവർക്ക് കടക്കാം; എന്നാൽ ജനമൊക്കെയും യഹോവയുടെ പ്രമാണം സൂക്ഷിക്കേണം.

2 ദിനവൃത്താന്തം 23:7

ലേവ്യരോ ഓരോരുത്തൻ താന്താന്റെ ആയുധം ധരിച്ചുകൊണ്ടു രാജാവിനു ചുറ്റും നില്ക്കേണം; മറ്റാരെങ്കിലും ആലയത്തിൽ കടന്നാൽ അവൻ മരണശിക്ഷ അനുഭവിക്കേണം; രാജാവ് അകത്തു വരുമ്പോഴും പുറത്തു പോകുമ്പോഴും നിങ്ങൾ അവനോടുകൂടെ ഉണ്ടായിരിക്കേണം.

2 ദിനവൃത്താന്തം 23:8

ലേവ്യരും എല്ലാ യെഹൂദായും യെഹോയാദാപുരോഹിതൻ കല്പിച്ചതുപോലെയൊക്കെയും ചെയ്തു; ഓരോരുത്തൻ താന്താന്റെ ആളുകളെ ശബ്ബത്തിൽ തവണ മാറിപ്പോകുന്നവരെയും ശബ്ബത്തിൽ തവണ മാറി വരുന്നവരെയും തന്നെ, കൂട്ടിക്കൊണ്ടുവന്നു; യെഹോയാദാപുരോഹിതൻ കൂറുകളെ വിട്ടയച്ചിരുന്നില്ല.

2 ദിനവൃത്താന്തം 23:9

യെഹോയാദാപുരോഹിതൻ ദാവീദ്‍രാജാവിന്റെ വകയായി ദൈവാലയത്തിൽ ഉണ്ടായിരുന്ന കുന്തങ്ങളും ചെറുപരിചകളും വൻപരിചകളും ശതാധിപന്മാർക്കു കൊടുത്തു.

2 ദിനവൃത്താന്തം 23:10

അവൻ സകല ജനത്തെയും താന്താന്റെ കൈയിൽ ആയുധവുമായി ആലയത്തിന്റെ വലത്തുവശംമുതൽ ആലയത്തിന്റെ ഇടത്തുവശംവരെ യാഗപീഠത്തിനും ആലയത്തിനും നേരേ രാജാവിന്റെ ചുറ്റും നിർത്തി;

2 ദിനവൃത്താന്തം 23:11

അവർ രാജകുമാരനെ പുറത്തു കൊണ്ടുവന്ന് കിരീടം ധരിപ്പിച്ചു സാക്ഷ്യപുസ്തകവും കൊടുത്ത് അവനെ രാജാവാക്കി. യെഹോയാദയും പുത്രന്മാരും അവനെ അഭിഷേകം കഴിച്ചു, രാജാവേ, ജയ ജയ എന്ന് ആർത്തുവിളിച്ചു.

2 ദിനവൃത്താന്തം 23:12

ജനം വരികയും രാജാവിനെ കീർത്തിക്കയും ചെയ്യുന്ന ഘോഷം അഥല്യാ കേട്ടിട്ടു യഹോവയുടെ ആലയത്തിൽ ജനത്തിന്റെ അടുക്കൽവന്നു.

2 ദിനവൃത്താന്തം 23:13

പ്രവേശനത്തിങ്കൽ രാജാവു തന്റെ തൂണിന്റെ അരികെ നില്ക്കുന്നതും രാജാവിന്റെ അടുക്കൽ പ്രഭുക്കന്മാരും കാഹളക്കാരും നില്ക്കുന്നതും ദേശത്തെ ജനമൊക്കെയും സന്തോഷിച്ചു കാഹളമൂതുന്നതും സംഗീതക്കാർ വാദ്യങ്ങളാൽ പാടുന്നതും സ്തോത്രഗാനം നയിക്കുന്നതും കണ്ടപ്പോൾ അഥല്യാ വസ്ത്രം കീറി: ദ്രോഹം, ദ്രോഹം! എന്നു പറഞ്ഞു.

2 ദിനവൃത്താന്തം 23:14

യെഹോയാദാപുരോഹിതൻ പടനായകന്മാരായ ശതാധിപന്മാരെ പുറത്തുവരുത്തി അവരോട്: അവളെ അണികളിൽക്കൂടി പുറത്തുകൊണ്ടുപോകുവിൻ; ആരെങ്കിലും അവളെ അനുഗമിച്ചാൽ അവൻ വാളാൽ മരിക്കേണം എന്നു കല്പിച്ചു. അവളെ യഹോവയുടെ ആലയത്തിൽവച്ചു കൊല്ലരുത് എന്നു പുരോഹിതൻ കല്പിച്ചിരുന്നു.

2 ദിനവൃത്താന്തം 23:15

അങ്ങനെ അവർ അവൾക്ക് വഴി ഉണ്ടാക്കിക്കൊടുത്തു; അവൾ രാജധാനിക്കു സമീപത്തു കുതിരവാതിലിന്റെ പ്രവേശനത്തിങ്കൽ എത്തിയപ്പോൾ അവിടെവച്ച് അവർ അവളെ കൊന്നുകളഞ്ഞു.

2 ദിനവൃത്താന്തം 23:16

അനന്തരം യെഹോയാദാ തങ്ങൾ യഹോവയുടെ ജനം ആയിരിക്കും എന്നു താനും സർവജനവും രാജാവും തമ്മിൽ ഒരു നിയമം ചെയ്തു.

2 ദിനവൃത്താന്തം 23:17

പിന്നെ ജനമൊക്കെയും ബാലിന്റെ ക്ഷേത്രത്തിലേക്കു ചെന്ന് അത് ഇടിച്ച് അവന്റെ ബലിപീഠങ്ങളെയും വിഗ്രഹങ്ങളെയും തകർത്തുകളഞ്ഞു; ബാലിന്റെ പുരോഹിതനായ മത്ഥാനെ ബലിപീഠങ്ങളുടെ മുമ്പിൽവച്ച് കൊന്നുകളഞ്ഞു.

2 ദിനവൃത്താന്തം 23:18

ദാവീദ് കല്പിച്ചതുപോലെ സന്തോഷത്തോടും സംഗീതത്തോടുംകൂടെ മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന പ്രകാരം യഹോവയുടെ ഹോമയാഗങ്ങളെ അർപ്പിക്കേണ്ടതിന് യെഹോയാദാ യഹോവയുടെ ആലയത്തിനു ദാവീദ് വിഭാഗിച്ചുകൊടുത്തിരുന്ന ലേവ്യരുടെയും പുരോഹിതന്മാരുടെയും കീഴിൽ യഹോവയുടെ ആലയത്തിൽ ഉദ്യോഗങ്ങളെ നിയമിച്ചു.

2 ദിനവൃത്താന്തം 23:19

വല്ല പ്രകാരത്തിലും അശുദ്ധനായ ഒരുത്തനും അകത്തു കടക്കാതെ ഇരിക്കേണ്ടതിന് അവൻ യഹോവയുടെ ആലയത്തിന്റെ വാതിൽക്കൽ കാവല്ക്കാരെ നിയമിച്ചു.

2 ദിനവൃത്താന്തം 23:20

അവൻ ശതാധിപന്മാരെയും പ്രഭുക്കന്മാരെയും ജനത്തിന്റെ പ്രമാണികളെയും ദേശത്തിലെ സകല ജനത്തെയും കൂട്ടി രാജാവിനെ യഹോവയുടെ ആലയത്തിൽനിന്ന് ഇറക്കി മേലത്തെ പടിവാതിൽ വഴിയായി രാജധാനിയിലേക്കു കൊണ്ടുവന്നു രാജാസനത്തിൽ ഇരുത്തി.

2 ദിനവൃത്താന്തം 23:21

ദേശത്തിലെ സകല ജനവും സന്തോഷിച്ചു; നഗരം സ്വസ്ഥമായിരുന്നു; അഥല്യായെ അവർ വാൾകൊണ്ടു കൊന്നുകളഞ്ഞു.