2 ദിനവൃത്താന്തം - 32 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 33 വരെ

2 ദിനവൃത്താന്തം 32:1

ഈ കാര്യങ്ങളും ഈ വിശ്വസ്തപ്രവൃത്തിയും കഴിഞ്ഞശേഷം അശ്ശൂർരാജാവായ സൻഹേരീബ് വന്ന് യെഹൂദായിൽ കടന്ന് ഉറപ്പുള്ള പട്ടണങ്ങളെ നിരോധിച്ചു കൈവശമാക്കുവാൻ വിചാരിച്ചു.

2 ദിനവൃത്താന്തം 32:2

സൻഹേരീബ് വന്നു യെരൂശലേമിനെ ആക്രമിപ്പാൻ ഭാവിക്കുന്നു എന്നു യെഹിസ്കീയാവു കണ്ടിട്ട്

2 ദിനവൃത്താന്തം 32:3

പട്ടണത്തിന് പുറത്തുള്ള ഉറവുകളിലെ വെള്ളം നിർത്തിക്കളയേണ്ടതിനു തന്റെ പ്രഭുക്കന്മാരോടും വീരന്മാരോടും ആലോചിച്ചു; അവർ അവനെ സഹായിച്ചു.

2 ദിനവൃത്താന്തം 32:4

അങ്ങനെ വളരെ ജനം ഒന്നിച്ചുകൂടി; അശ്ശൂർരാജാക്കന്മാർ വന്നു വളരെ വെള്ളം കാണുന്നത് എന്തിന് എന്നു പറഞ്ഞ് എല്ലാ ഉറവുകളും ദേശത്തിന്റെ നടുവിൽക്കൂടി ഒഴുകിയ തോടും അടച്ചുകളഞ്ഞു.

2 ദിനവൃത്താന്തം 32:5

അവൻ ധൈര്യപ്പെട്ട്, ഇടിഞ്ഞുപോയ മതിലൊക്കെയും പണിതു, ഗോപുരങ്ങളും പുറത്തു വേറൊരു മതിലും കെട്ടിപ്പൊക്കി. ദാവീദിന്റെ നഗരത്തിലെ മില്ലോവിന്റെ കേടും പോക്കി, അനവധി കുന്തവും പരിചയും ഉണ്ടാക്കി.

2 ദിനവൃത്താന്തം 32:6

അവൻ ജനത്തിനു പടനായകന്മാരെ നിയമിച്ചു. അവരെ നഗരവാതിൽക്കലുള്ള വിശാലസ്ഥലത്തു തന്റെ അടുക്കൽ ഒന്നിച്ചുകൂട്ടി അവരോട് ഹൃദ്യമായി സംസാരിച്ചു:

2 ദിനവൃത്താന്തം 32:7

ഉറപ്പും ധൈര്യവും ഉള്ളവരായിരിപ്പിൻ; അശ്ശൂർരാജാവിനെയും അവനോടുകൂടെയുള്ള സകല പുരുഷാരത്തെയും ഭയപ്പെടരുത്; നിങ്ങൾ ഭ്രമിക്കരുത്; അവനോടുകൂടെയുള്ളതിലും വലിയൊരുവൻ നമ്മോടുകൂടെ ഉണ്ട്.

2 ദിനവൃത്താന്തം 32:8

അവനോടുകൂടെ മാംസഭുജമേയുള്ളൂ; നമ്മോടുകൂടെയോ നമ്മെ സഹായിപ്പാനും നമ്മുടെ യുദ്ധങ്ങളെ നടത്തുവാനും നമ്മുടെ ദൈവമായ യഹോവ ഉണ്ട് എന്നു പറഞ്ഞു; ജനം യെഹൂദാരാജാവായ യെഹിസ്കീയാവിന്റെ വാക്കുകളിൽ ആശ്രയിച്ചു.

2 ദിനവൃത്താന്തം 32:9

അനന്തരം അശ്ശൂർരാജാവായ സൻഹേരീബ്-അവനും അവനോടുകൂടെയുള്ള സൈന്യമൊക്കെയും ലാഖീശിനരികെ ഉണ്ടായിരുന്നു- തന്റെ ദാസന്മാരെ യെരൂശലേമിലേക്കു യെഹൂദാരാജാവായ യെഹിസ്കീയാവിന്റെയും യെരൂശലേമിലെ സകല യെഹൂദ്യരുടെയും അടുക്കൽ അയച്ചു പറയിച്ചത് എന്തെന്നാൽ:

2 ദിനവൃത്താന്തം 32:10

അശ്ശൂർരാജാവായ സൻഹേരീബ് ഇപ്രകാരം പറയുന്നു: നിങ്ങൾ യെരൂശലേമിൽ നിരോധം സഹിച്ചു പാർപ്പാൻ എന്തൊന്നിലാകുന്നു ആശ്രയിക്കുന്നത്?

2 ദിനവൃത്താന്തം 32:11

നമ്മുടെ ദൈവമായ യഹോവ നമ്മെ അശ്ശൂർരാജാവിന്റെ കൈയിൽനിന്നു വിടുവിക്കും എന്ന് യെഹിസ്കീയാവ് പറഞ്ഞു വിശപ്പും ദാഹവുംകൊണ്ടു ചാകേണ്ടതിനു നിങ്ങളെ വശീകരിക്കുന്നില്ലയോ?

2 ദിനവൃത്താന്തം 32:12

അവന്റെ പൂജാഗിരികളും യാഗപീഠങ്ങളും നീക്കിക്കളകയും യെഹൂദായോടും യെരൂശലേമിനോടും നിങ്ങൾ ഒരേ പീഠത്തിന് മുമ്പിൽ നമസ്കരിച്ച് അതിന്മേൽ ധൂപം കാട്ടേണം എന്നു കല്പിക്കയും ചെയ്തത് ഈ യെഹിസ്കീയാവ് തന്നെയല്ലോ.

2 ദിനവൃത്താന്തം 32:13

ഞാനും എന്റെ പിതാക്കന്മാരും അതതു ദേശങ്ങളിലെ സകല ജാതികളോടും എന്തു ചെയ്തുവെന്ന് നിങ്ങൾ അറിയുന്നില്ലയോ? ആ ദേശങ്ങളിലെ ജാതികളുടെ ദേവന്മാർക്കു തങ്ങളുടെ ദേശങ്ങളെ എന്റെ കൈയിൽനിന്നു വിടുവിപ്പാൻ കഴിഞ്ഞുവോ?

2 ദിനവൃത്താന്തം 32:14

എന്റെ പിതാക്കന്മാർ നിർമ്മൂലനാശം വരുത്തിയിരിക്കുന്ന ജാതിയുടെ സകല ദേവന്മാരിലും വച്ച് ഒരുവനും തന്റെ ജനത്തെ എന്റെ കൈയിൽനിന്നു വിടുവിപ്പാൻ കഴിയാതിരിക്കെ നിങ്ങളുടെ ദൈവത്തിനു നിങ്ങളെ എന്റെ കൈയിൽനിന്നു വിടുവിപ്പാൻ കഴിയുമോ?

2 ദിനവൃത്താന്തം 32:15

ആകയാൽ യെഹിസ്കീയാവ് നിങ്ങളെ ചതിക്കരുത്; ഇങ്ങനെ നിങ്ങളെ വശീകരിക്കരുത്; നിങ്ങൾ അവനെ വിശ്വസിക്കയും അരുത്; യാതൊരു ജാതിയുടെയോ രാജ്യത്തിന്റെയോ ദേവനും തന്റെ ജനത്തെ എന്റെ കൈയിൽനിന്നും എന്റെ പിതാക്കന്മാരുടെ കൈയിൽനിന്നും വിടുവിപ്പാൻ കഴിഞ്ഞിട്ടില്ല; പിന്നെ നിങ്ങളുടെ ദൈവം നിങ്ങളെ എന്റെ കൈയിൽനിന്നും വിടുവിക്കുന്നത് എങ്ങനെ?

2 ദിനവൃത്താന്തം 32:16

അവന്റെ ദാസന്മാർ യഹോവയായ ദൈവത്തിനും അവന്റെ ദാസനായ യെഹിസ്കീയാവിനും വിരോധമായി പിന്നെയും അധികം സംസാരിച്ചു.

2 ദിനവൃത്താന്തം 32:17

അതതു ദേശങ്ങളിലെ ജാതികളുടെ ദേവന്മാർ തങ്ങളുടെ ജനത്തെ എന്റെ കൈയിൽനിന്നു വിടുവിക്കാതിരുന്നതുപോലെ യെഹിസ്കീയാവിന്റെ ദൈവവും തന്റെ ജനത്തെ എന്റെ കൈയിൽനിന്നും വിടുവിക്കയില്ല എന്നിങ്ങനെ അവൻ യിസ്രായേലിന്റെ ദൈവമായ യഹോവയെ നിന്ദിപ്പാനും അവനു വിരോധമായി സംസാരിപ്പാനും എഴുത്തും എഴുതി അയച്ചു.

2 ദിനവൃത്താന്തം 32:18

പട്ടണം പിടിക്കേണ്ടതിന് അവർ യെരൂശലേമിൽ മതിലിന്മേൽ ഉള്ള ജനത്തെ പേടിപ്പിച്ചു ഭ്രമിപ്പിപ്പാൻ യെഹൂദ്യഭാഷയിൽ അവരോട് ഉറക്കെ വിളിച്ചു,

2 ദിനവൃത്താന്തം 32:19

മനുഷ്യരുടെ കൈപ്പണിയായ ജാതികളുടെ ദേവന്മാരെക്കുറിച്ചെന്നപോലെ യെരൂശലേമിന്റെ ദൈവത്തെക്കുറിച്ചു സംസാരിച്ചു.

2 ദിനവൃത്താന്തം 32:20

ഇതുനിമിത്തം യെഹിസ്കീയാരാജാവും ആമോസിന്റെ മകനായ യെശയ്യാപ്രവാചകനും പ്രാർഥിച്ചു സ്വർഗത്തിലേക്കു നിലവിളിച്ചു.

2 ദിനവൃത്താന്തം 32:21

അപ്പോൾ യഹോവ ഒരു ദൂതനെ അയച്ചു; അവൻ അശ്ശൂർരാജാവിന്റെ പാളയത്തിലെ സകല പരാക്രമശാലികളെയും പ്രഭുക്കന്മാരെയും സേനാപതികളെയും സംഹരിച്ചു; അതുകൊണ്ട് അവൻ ലജ്ജാമുഖത്തോടെ സ്വദേശത്തേക്കു മടങ്ങിപ്പോകേണ്ടിവന്നു; അവൻ തന്റെ ദേവന്റെ ക്ഷേത്രത്തിൽ ചെന്നപ്പോൾ അവന്റെ ഉദരത്തിൽനിന്ന് ഉദ്ഭവിച്ചവർ അവനെ അവിടെവച്ചു വാൾകൊണ്ട് കൊന്നുകളഞ്ഞു.

2 ദിനവൃത്താന്തം 32:22

ഇങ്ങനെ യഹോവ യെഹിസ്കീയാവെയും യെരൂശലേംനിവാസികളെയും അശ്ശൂർരാജാവായ സൻഹേരീബിന്റെ കൈയിൽനിന്നും മറ്റെല്ലാവരുടെയും കൈയിൽനിന്നും രക്ഷിച്ച് അവർക്കു ചുറ്റിലും വിശ്രമം നല്കി;

2 ദിനവൃത്താന്തം 32:23

പലരും യെരൂശലേമിൽ യഹോവയ്ക്കു കാഴ്ചകളും യെഹൂദാരാജാവായ യെഹിസ്കീയാവിനു വിശേഷവസ്തുക്കളും കൊണ്ടുവന്നു; അവൻ അന്നുമുതൽ സകല ജാതികളുടെയും ദൃഷ്‍ടിയിൽ ഉന്നതനായിത്തീർന്നു.

2 ദിനവൃത്താന്തം 32:24

ആ കാലത്ത് യെഹിസ്കീയാവിനു മരണകരമായ ദീനംപിടിച്ചു; അവൻ യഹോവയോടു പ്രാർഥിച്ചു; അതിന് അവൻ ഉത്തരം അരുളി ഒരു അടയാളവും കൊടുത്തു.

2 ദിനവൃത്താന്തം 32:25

എന്നാൽ യെഹിസ്കീയാവ് തനിക്കു ലഭിച്ച ഉപകാരത്തിന് അടുത്തവണ്ണം നടക്കാതെ നിഗളിച്ചുപോയി; അതുകൊണ്ട് അവന്റെമേലും യെഹൂദായുടെമേലും, യെരൂശലേമിൻമേലും കോപം ഉണ്ടായി.

2 ദിനവൃത്താന്തം 32:26

എങ്കിലും തന്റെ ഗർവത്തെക്കുറിച്ചു യെഹിസ്കീയാവും യെരൂശലേംനിവാസികളും തങ്ങളെത്തന്നെ താഴ്ത്തി; അതുകൊണ്ടു യഹോവയുടെ കോപം യെഹിസ്കീയാവിന്റെ കാലത്ത് അവരുടെമേൽ വന്നില്ല.

2 ദിനവൃത്താന്തം 32:27

യെഹിസ്കീയാവിന് അനവധി ധനവും മാനവും ഉണ്ടായിരുന്നു; അവൻ വെള്ളി, പൊന്ന്, രത്നം, സുഗന്ധവർഗം, പരിച സകലവിധ മനോഹരവസ്തുക്കൾ എന്നിവയ്ക്കായി ഭണ്ഡാരഗൃഹങ്ങളും

2 ദിനവൃത്താന്തം 32:28

ധാന്യം, വീഞ്ഞ്, എണ്ണ എന്ന അനുഭവങ്ങൾക്കായി പാണ്ടികശാലകളും സകലവിധ മൃഗങ്ങൾക്കും പുരകളും ആട്ടിൻകൂട്ടങ്ങൾക്കു തൊഴുത്തുകളും ഉണ്ടാക്കി.

2 ദിനവൃത്താന്തം 32:29

ദൈവം അവന് അനവധി സമ്പത്തു കൊടുത്തിരുന്നതുകൊണ്ട് അവൻ പട്ടണങ്ങളെയും ആടുമാടുകൂട്ടങ്ങളെയും വളരെ സമ്പാദിച്ചു.

2 ദിനവൃത്താന്തം 32:30

ഈ യെഹിസ്കീയാവ് തന്നെ ഗീഹോൻവെള്ളത്തിന്റെ മേലത്തെ ഒഴുക്ക് തടുത്തു ദാവീദിന്റെ നഗരത്തിന്റെ പടിഞ്ഞാറേ ഭാഗത്തു താഴോട്ടു വരുത്തി. അങ്ങനെ യെഹിസ്കീയാവ് തന്റെ സകല പ്രവൃത്തികളിലും കൃതാർഥനായിരുന്നു.

2 ദിനവൃത്താന്തം 32:31

എങ്കിലും ദേശത്തിൽ സംഭവിച്ചിരുന്ന അതിശയത്തെക്കുറിച്ചു ചോദിക്കേണ്ടതിനു ബാബേൽപ്രഭുക്കന്മാർ അവന്റെ അടുക്കൽ അയച്ച ദൂതന്മാരുടെ കാര്യത്തിൽ അവന്റെ ഹൃദയത്തിലുള്ളതൊക്കെയും അറിവാൻ തക്കവണ്ണം അവനെ പരീക്ഷിക്കേണ്ടതിനു ദൈവം അവനെ വിട്ടുകൊടുത്തു.

2 ദിനവൃത്താന്തം 32:32

യെഹിസ്കീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്റെ സൽപ്രവൃത്തികളും ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്റെ ദർശനത്തിലും യെഹൂദായിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിലും എഴുതിയിരി ക്കുന്നുവല്ലോ.

2 ദിനവൃത്താന്തം 32:33

യെഹിസ്കീയാവ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ പുത്രന്മാരുടെ കല്ലറകളിലേക്കുള്ള കയറ്റത്തിങ്കൽ അവനെ അടക്കം ചെയ്തു; അവന്റെ മരണസമയത്ത് എല്ലാ യെഹൂദായും യെരൂശലേംനിവാസികളും അവനെ ബഹുമാനിച്ചു. അവന്റെ മകനായ മനശ്ശെ അവനു പകരം രാജാവായി.