2 ദിനവൃത്താന്തം - 11 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 23 വരെ

2 ദിനവൃത്താന്തം 11:1

രെഹബെയാം യെരൂശലേമിൽ വന്നശേഷം യിസ്രായേലിനോടു യുദ്ധം ചെയ്തു രാജത്വം രെഹബെയാമിനു വീണ്ടുകൊള്ളേണ്ടതിനു യെഹൂദായുടെയും ബെന്യാമീന്റെയും ഗൃഹത്തിൽനിന്നു ശ്രേഷ്ഠയോദ്ധാക്കളായ ലക്ഷത്തെൺപതിനായിരം പേരെ ശേഖരിച്ചു.

2 ദിനവൃത്താന്തം 11:2

എന്നാൽ ദൈവപുരുഷനായ ശെമയ്യാവിനു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:

2 ദിനവൃത്താന്തം 11:3

ശലോമോന്റെ മകനായി യെഹൂദാരാജാവായ രെഹബെയാമിനോടും യെഹൂദായിലും ബെന്യാമീനിലും ഉള്ള എല്ലാ യിസ്രായേലിനോടും പറക:

2 ദിനവൃത്താന്തം 11:4

നിങ്ങൾ പുറപ്പെടരുത്; നിങ്ങളുടെ സഹോദരന്മാരോടു യുദ്ധം ചെയ്യരുത്; ഓരോരുത്തൻ താന്താന്റെ വീട്ടിലേക്കു മടങ്ങിപ്പോകുവിൻ; ഈ കാര്യം എന്റെ ഹിതത്താൽ സംഭവിച്ചിരിക്കുന്നു എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു. അവർ യഹോവയുടെ അരുളപ്പാട് അനുസരിക്കയും യൊരോബെയാമിന്റെ നേരേ ചെല്ലാതെ മടങ്ങിപ്പോകയും ചെയ്തു.

2 ദിനവൃത്താന്തം 11:5

രെഹബെയാം യെരൂശലേമിൽ പാർത്തു യെഹൂദായിൽ ഉറപ്പിനായി പട്ടണങ്ങളെ പണിതു.

2 ദിനവൃത്താന്തം 11:6

അവൻ യെഹൂദായിലും ബെന്യാമീനിലും ഉള്ള ബേത്‍ലഹേം, ഏതാം, തെക്കോവ,

2 ദിനവൃത്താന്തം 11:7

ബേത്ത്-സൂർ, സോഖോ, അദുല്ലാം,

2 ദിനവൃത്താന്തം 11:8

ഗത്ത്, മാരേശാ, സീഫ്,

2 ദിനവൃത്താന്തം 11:9

അദോരയീം, ലാഖീശ്, അസേക്കാ,

2 ദിനവൃത്താന്തം 11:10

സോരാ, അയ്യാലോൻ, ഹെബ്രോൻ എന്നിവയെ ഉറപ്പുള്ള പട്ടണങ്ങളായി പണിതു.

2 ദിനവൃത്താന്തം 11:11

അവൻ കോട്ടകളെയും ഉറപ്പിച്ചു, അവയിൽ പടനായകന്മാരെ ആക്കി, ഭക്ഷണസാധനങ്ങളും എണ്ണയും വീഞ്ഞും ശേഖരിച്ചുവച്ചു.

2 ദിനവൃത്താന്തം 11:12

അവൻ ഓരോ പട്ടണത്തിലും വൻപരിചകളും കുന്തങ്ങളും വച്ച് അവയെ നല്ലവണ്ണം ഉറപ്പിച്ചു; യെഹൂദായും ബെന്യാമീനും അവന്റെ പക്ഷത്ത് ഉണ്ടായിരുന്നു.

2 ദിനവൃത്താന്തം 11:13

എല്ലാ യിസ്രായേലിലും ഉള്ള പുരോഹിതന്മാരും ലേവ്യരും സകല ദിക്കുകളിൽനിന്നും അവന്റെ അടുക്കൽ വന്നുചേർന്നു.

2 ദിനവൃത്താന്തം 11:14

യൊരോബെയാമും പുത്രന്മാരും ലേവ്യരെ യഹോവയുടെ പൗരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു, താൻ ഉണ്ടാക്കിയ പൂജാഗിരികൾക്കും മേഷവിഗ്രഹങ്ങൾക്കും കാളക്കുട്ടികൾക്കും വേറേ പുരോഹിതന്മാരെ നിയമിച്ചതുകൊണ്ട്,

2 ദിനവൃത്താന്തം 11:15

ലേവ്യർ തങ്ങളുടെ പുല്പുറങ്ങളും അവകാശങ്ങളും വിട്ടൊഴിഞ്ഞു യെഹൂദായിലേക്കും യെരൂശലേമിലേക്കും വന്നു.

2 ദിനവൃത്താന്തം 11:16

അവരുടെ പിന്നാലെ യിസ്രായേലിന്റെ സകല ഗോത്രങ്ങളിൽനിന്നും യിസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കേണ്ടതിനു മനസ്സുവച്ചവരും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയ്ക്കു യാഗം കഴിപ്പാൻ യെരൂശലേമിൽ വന്നു.

2 ദിനവൃത്താന്തം 11:17

ഇങ്ങനെ അവർ മൂന്നു സംവത്സരം ദാവീദിന്റെയും ശലോമോന്റെയും വഴിയിൽ നടന്നു. മൂന്നു സംവത്സരത്തോളം യെഹൂദാരാജ്യത്തിന് ഉറപ്പു വരുത്തുകയും ശലോമോന്റെ മകനായ രെഹബെയാമിനെ ബലപ്പെടുത്തുകയും ചെയ്തു.

2 ദിനവൃത്താന്തം 11:18

രെഹബെയാം ദാവീദിന്റെ മകനായ യെരീമോത്തിന്റെ മകളായ മഹലാത്തിനെയും യിശ്ശായിയുടെ മകനായ എലീയാബിന്റെ മകളായ അബീഹയീലിനെയും വിവാഹം കഴിച്ചു.

2 ദിനവൃത്താന്തം 11:19

അവൾ അവനു യെയൂശ്, ശെമര്യാവ്, സാഹം എന്നീ പുത്രന്മാരെ പ്രസവിച്ചു.

2 ദിനവൃത്താന്തം 11:20

അവളുടെശേഷം അവൻ അബ്ശാലോമിന്റെ മകളായ മയഖായെ വിവാഹം കഴിച്ചു; അവൾ അവന് അബീയാവ്, അത്ഥായി, സീസ, ശെലോമീത്ത് എന്നിവരെ പ്രസവിച്ചു.

2 ദിനവൃത്താന്തം 11:21

രെഹബെയാം തന്റെ സകല ഭാര്യമാരിലും വെപ്പാട്ടികളിലുംവച്ച് അബ്ശാലോമിന്റെ മകളായ മയഖായെ അധികം സ്നേഹിച്ചു. അവൻ പതിനെട്ട് ഭാര്യമാരെയും അറുപത് വെപ്പാട്ടികളെയും പരിഗ്രഹിച്ചിരുന്നു; ഇരുപത്തെട്ട് പുത്രന്മാരെയും അറുപത് പുത്രിമാരെയും ജനിപ്പിച്ചു.

2 ദിനവൃത്താന്തം 11:22

രെഹബെയാം മയഖായുടെ മകനായ അബീയാവെ രാജാവാക്കുവാൻ ഭാവിച്ചതുകൊണ്ട് അവനെ അവന്റെ സഹോദരന്മാരിൽ തലവനും പ്രധാനിയുമായി നിയമിച്ചു.

2 ദിനവൃത്താന്തം 11:23

അവൻ ബുദ്ധിയോടെ പ്രവർത്തിച്ചു: യെഹൂദായുടെയും ബെന്യാമീന്റെയും ദേശങ്ങളിലൊക്കെയും ഉറപ്പുള്ള പട്ടണങ്ങളിലേക്കെല്ലാം തന്റെ പുത്രന്മാരെയൊക്കെയും പിരിച്ചയച്ചു, അവർക്കു ധാരാളം ഭക്ഷണസാധനങ്ങൾ കൊടുക്കയും അവർക്കുവേണ്ടി അനവധി ഭാര്യമാരെ അന്വേഷിക്കയും ചെയ്തു.