2 രാജാക്കന്മാർ - 23 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 37 വരെ

2 രാജാക്കന്മാർ 23:1

അനന്തരം രാജാവ് ആളയച്ചു; അവർ യെഹൂദായിലും യെരൂശലേമിലുമുള്ള എല്ലാ മൂപ്പന്മാരെയും അവന്റെ അടുക്കൽ കൂട്ടി വരുത്തി.

2 രാജാക്കന്മാർ 23:2

രാജാവും സകല യെഹൂദാപുരുഷന്മാരും യെരൂശലേമിലെ സകല നിവാസികളും പുരോഹിതന്മാരും പ്രവാചകന്മാരും ആബാലവൃദ്ധം ജനമൊക്കെയും യഹോവയുടെ ആലയത്തിലേക്കു ചെന്നു; യഹോവയുടെ ആലയത്തിൽവച്ചു കണ്ടുകിട്ടിയ നിയമപുസ്തകത്തിലെ വാക്യങ്ങളെയെല്ലാം അവർ കേൾക്കെ അവൻ വായിച്ചു.

2 രാജാക്കന്മാർ 23:3

രാജാവു തൂണിനരികെ നിന്നുംകൊണ്ടു താൻ യഹോവയെ അനുസരിച്ചു നടക്കയും അവന്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടെ പ്രമാണിക്കയും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിന്റെ വാക്യങ്ങൾ നിവർത്തിക്കയും ചെയ്യാമെന്നു യഹോവയുടെ മുമ്പാകെ ഒരു നിയമം ചെയ്തു. ജനമൊക്കെയും ഈ നിയമത്തിൽ യോജിച്ചു.

2 രാജാക്കന്മാർ 23:4

രാജാവ് മഹാപുരോഹിതനായ ഹില്ക്കീയാവോടും രണ്ടാം തരത്തിലുള്ള പുരോഹിതന്മാരോടും വാതിൽ കാക്കുന്നവരോടും ബാലിനും അശേരായ്ക്കും ആകാശത്തിലെ സർവസൈന്യത്തിനുംവേണ്ടി ഉണ്ടാക്കിയ ഉപകരണങ്ങളൊക്കെയും യഹോവയുടെ മന്ദിരത്തിൽനിന്നു പുറത്തു കൊണ്ടുപോകുവാൻ കല്പിച്ചു; യെരൂശലേമിന് പുറത്തു കിദ്രോൻ പ്രദേശത്തുവച്ച് അവയെ ചുട്ടു, ചാരം ബേഥേലിലേക്ക് കൊണ്ടുപോയി.

2 രാജാക്കന്മാർ 23:5

യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ ചുറ്റിലുമുള്ള പൂജാഗിരികളിൽ ധൂപം കാട്ടുവാൻ യെഹൂദാരാജാക്കന്മാർ നിയമിച്ചിരുന്ന പൂജാരികളെയും ബാലിനും സൂര്യനും ചന്ദ്രനും ഗ്രഹങ്ങൾക്കും ആകാശത്തിലെ സർവസൈന്യത്തിനും ധൂപം കാട്ടിയവരെയും അവൻ നീക്കിക്കളഞ്ഞു.

2 രാജാക്കന്മാർ 23:6

അശേരാപ്രതിഷ്ഠയെയും അവൻ യഹോവയുടെ ആലയത്തിൽനിന്നു യെരൂശലേമിനു പുറത്തു കിദ്രോൻതോട്ടിങ്കലേക്കു കൊണ്ടുചെന്നു കിദ്രോൻതാഴ്വീതിയിൽ വച്ചു ചുട്ടു പൊടിയാക്കി പൊടി സാമാന്യജനത്തിന്റെ ശവക്കുഴികളിന്മേൽ ഇട്ടുകളഞ്ഞു.

2 രാജാക്കന്മാർ 23:7

സ്ത്രീകൾ അശേരായ്ക്ക് കൂടാരശീലകൾ നെയ്ത ഇടങ്ങളായി യഹോവയുടെ ആലയത്തിങ്കലുള്ള പുരുഷമൈഥുനക്കാരുടെ വീടുകളെയും അവൻ ഇടിച്ചുകളഞ്ഞു.

2 രാജാക്കന്മാർ 23:8

അവൻ യെഹൂദാപട്ടണങ്ങളിൽനിന്നു സകല പുരോഹിതന്മാരെയും വരുത്തി, ഗേബമുതൽ ബേർ-ശേബവരെ പുരോഹിതന്മാർ ധൂപം കാട്ടിയിരുന്ന പൂജാഗിരികളെ അശുദ്ധമാക്കി, പട്ടണവാതിൽപ്രവേശനത്തിങ്കൽ ഇടത്തുഭാഗത്തു നഗരാധിപതിയായ യോശുവയുടെ വാതിൽക്കലുള്ള പടിവാതിലുകളുടെ പൂജാഗിരികളെയും അവൻ ഇടിച്ചുകളഞ്ഞു.

2 രാജാക്കന്മാർ 23:9

എന്നാൽ പൂജാഗിരിപുരോഹിതന്മാർ യെരൂശലേമിലുള്ള യഹോവയുടെ യാഗപീഠത്തിങ്കൽ കയറിയില്ല; അവർ തങ്ങളുടെ സഹോദരന്മാരുടെ കൂട്ടത്തിൽ പുളിപ്പില്ലാത്ത അപ്പം തിന്നതേയുള്ളൂ.

2 രാജാക്കന്മാർ 23:10

ആരും തന്റെ മകനെയോ മകളെയോ മോലേക്കിന് അഗ്നിപ്രവേശം ചെയ്യിക്കാതിരിക്കേണ്ടതിന് ബെൻ-ഹിന്നോംതാഴ്വരയിലെ ദഹനസ്ഥലവും അവൻ അശുദ്ധമാക്കി.

2 രാജാക്കന്മാർ 23:11

യഹോവയുടെ ആലയത്തിലേക്കുള്ള പ്രവേശനത്തിങ്കൽ വളപ്പിനകത്തുള്ള നാഥാൻ-മേലെക് എന്ന ഷണ്ഡന്റെ അറയ്ക്കരികെ യെഹൂദാരാജാക്കന്മാർ സൂര്യനു പ്രതിഷ്ഠിച്ചിരുന്ന അശ്വബിംബങ്ങളെ അവൻ നീക്കി, സൂര്യരഥങ്ങളെ തീയിലിട്ടു ചുട്ടുകളഞ്ഞു.

2 രാജാക്കന്മാർ 23:12

യെഹൂദാരാജാക്കന്മാർ ആഹാസിന്റെ മാളികയുടെ മേൽപ്പുരയിൽ ഉണ്ടാക്കിയിരുന്ന ബലിപീഠങ്ങളെയും മനശ്ശെ യഹോവയുടെ ആലയത്തിന്റെ രണ്ടു പ്രാകാരങ്ങളിലും ഉണ്ടാക്കിയിരുന്ന ബലിപീഠങ്ങളെയും രാജാവ് തകർത്ത് അവിടെനിന്നു നീക്കി അവയുടെ പൊടി കിദ്രോൻതോട്ടിൽ ഇട്ടുകളഞ്ഞു.

2 രാജാക്കന്മാർ 23:13

യെരൂശലേമിനെതിരേ നാശപർവതത്തിന്റെ വലത്തുഭാഗത്തു യിസ്രായേൽരാജാവായ ശലോമോൻ സീദോന്യരുടെ മ്ലേച്ഛബിംബമായ അസ്തോരെത്തിനും മോവാബ്യരുടെ മ്ലേച്ഛബിംബമായ കെമോശിനും അമ്മോന്യരുടെ മ്ലേച്ഛബിംബമായ മില്ക്കോമിനും പണിതിരുന്ന പൂജാഗിരികളെയും രാജാവ് അശുദ്ധമാക്കി.

2 രാജാക്കന്മാർ 23:14

അവൻ വിഗ്രഹസ്തംഭങ്ങളെ തകർത്ത് അശേരാപ്രതിഷ്ഠകളെ വെട്ടിക്കളഞ്ഞു, അവ നിന്നിരുന്ന സ്ഥലങ്ങളെ മനുഷ്യാസ്ഥികൾകൊണ്ടു നിറച്ചു.

2 രാജാക്കന്മാർ 23:15

അത്രയുമല്ല, യിസ്രായേലിനെകൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാം ബേഥേലിൽ ഉണ്ടാക്കിയിരുന്ന യാഗപീഠവും പൂജാഗിരിയും അവൻ ഇടിച്ചുകളഞ്ഞു; പൂജാഗിരി അവൻ ചുട്ടു പൊടിയാക്കി, അശേരാപ്രതിഷ്ഠയും ചുട്ടുകളഞ്ഞു.

2 രാജാക്കന്മാർ 23:16

എന്നാൽ യോശീയാവ് തിരിഞ്ഞു നോക്കിയപ്പോൾ അവിടെ മലയിൽ ഉണ്ടായിരുന്ന കല്ലറകൾ കണ്ടിട്ട് ആളയച്ചു കല്ലറകളിൽനിന്ന് അസ്ഥികളെ എടുപ്പിച്ചു, ഈ കാര്യം മുന്നറിയിച്ചിരുന്ന ദൈവപുരുഷൻ പ്രസ്താവിച്ച യഹോവയുടെ വചനപ്രകാരം ആ യാഗപീഠത്തിന്മേൽ ഇട്ടു ചുട്ട് അത് അശുദ്ധമാക്കിക്കളഞ്ഞു.

2 രാജാക്കന്മാർ 23:17

ഞാൻ കാണുന്ന ആ ജ്ഞാപകസ്തംഭം എന്ത് എന്ന് അവൻ ചോദിച്ചു. അതിന് ആ പട്ടണക്കാർ അവനോട്: അതു യെഹൂദായിൽനിന്നു വരികയും നീ ചെയ്തിരിക്കുന്ന കാര്യങ്ങളെ ബേഥേലിലെ യാഗപീഠത്തെക്കുറിച്ചു മുന്നറിയിക്കയും ചെയ്ത ദൈവപുരുഷന്റെ കല്ലറയാകുന്നു എന്നു പറഞ്ഞു.

2 രാജാക്കന്മാർ 23:18

അപ്പോൾ അവൻ: അത് ഇരിക്കട്ടെ; അവന്റെ അസ്ഥികളെ ആരും അനക്കരുത് എന്നു കല്പിച്ചു. അങ്ങനെ അവർ അവന്റെ അസ്ഥികളെയും ശമര്യയിൽനിന്ന് വന്ന പ്രവാചകന്റെ അസ്ഥികളെയും വിട്ടേച്ചുപോയി.

2 രാജാക്കന്മാർ 23:19

യഹോവയെ കോപിപ്പിക്കേണ്ടതിനു യിസ്രായേൽരാജാക്കന്മാർ ശമര്യാപട്ടണങ്ങളിൽ ഉണ്ടാക്കിയിരുന്ന സകല പൂജാഗിരിക്ഷേത്രങ്ങളെയും യോശീയാവ് നീക്കിക്കളഞ്ഞു ബേഥേലിൽ അവൻ ചെയ്തതുപോലെയൊക്കെയും അവയോടും ചെയ്തു.

2 രാജാക്കന്മാർ 23:20

അവൻ അവിടെയുള്ള പൂജാഗിരിപുരോഹിതന്മാരെയൊക്കെയും ബലിപീഠങ്ങളിന്മേൽ വെട്ടിക്കൊല്ലിക്കയും അവയുടെമേൽ മനുഷ്യാസ്ഥികൾ ചുടുകയും ചെയ്തിട്ട് യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.

2 രാജാക്കന്മാർ 23:21

അനന്തരം രാജാവ് സകല ജനത്തോടും: ഈ നിയമപുസ്തകത്തിൽ എഴുതിയിരിക്കുന്ന പ്രകാരം നിങ്ങളുടെ ദൈവമായ യഹോവയ്ക്കു പെസഹ ആചരിപ്പിൻ എന്നു കല്പിച്ചു.

2 രാജാക്കന്മാർ 23:22

യിസ്രായേലിനു ന്യായപാലനം ചെയ്തിരുന്ന ന്യായാധിപന്മാരുടെ കാലം മുതല്ക്കും യിസ്രായേൽരാജാക്കന്മാരുടെയും യെഹൂദാരാജാക്കന്മാരുടെയും കാലത്തും ഇതുപോലെ ഒരു പെസഹ ആചരിച്ചിട്ടില്ല.

2 രാജാക്കന്മാർ 23:23

യോശീയാരാജാവിന്റെ പതിനെട്ടാം ആണ്ടിൽ യെരൂശലേമിൽ യഹോവയ്ക്ക് ഈ പെസഹ ആചരിച്ചു.

2 രാജാക്കന്മാർ 23:24

ഹില്ക്കീയാപുരോഹിതൻ യഹോവയുടെ ആലയത്തിൽ കണ്ടെത്തിയ പുസ്തകത്തിൽ എഴുതിയിരുന്ന ന്യായപ്രമാണത്തിന്റെ വാക്യങ്ങളെ നിവർത്തിപ്പാൻ തക്കവണ്ണം യോശീയാവ് വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും ഗൃഹബിംബങ്ങളെയും മറ്റു വിഗ്രഹങ്ങളെയും യെഹൂദാദേശത്തും യെരൂശലേമിലും കണ്ട സകല മ്ലേച്ഛതകളെയും അശേഷം നശിപ്പിച്ചുകളഞ്ഞു.

2 രാജാക്കന്മാർ 23:25

അവനെപ്പോലെ പൂർണഹൃദയത്തോടും പൂർണമനസ്സോടും പൂർണശക്തിയോടുംകൂടെ മോശെയുടെ ന്യായപ്രമാണപ്രകാരമൊക്കെയും യഹോവയിങ്കലേക്കു തിരിഞ്ഞ ഒരു രാജാവ് മുമ്പുണ്ടായിട്ടില്ല, പിമ്പ് ഒരുത്തൻ എഴുന്നേറ്റിട്ടുമില്ല.

2 രാജാക്കന്മാർ 23:26

എങ്കിലും മനശ്ശെ യഹോവയെ കോപിപ്പിച്ച സകല കോപഹേതുക്കളും നിമിത്തം യെഹൂദായുടെ നേരേ ജ്വലിച്ച തന്റെ മഹാകോപത്തിന്റെ ഉഗ്രതയെ യഹോവ വിട്ടുമാറാതെ:

2 രാജാക്കന്മാർ 23:27

ഞാൻ യിസ്രായേലിനെ നീക്കിക്കളഞ്ഞതുപോലെ യെഹൂദായെയും എന്റെ സന്നിധിയിൽ നിന്നു നീക്കുകയും ഞാൻ തിരഞ്ഞെടുത്ത ഈ യെരൂശലേംനഗരത്തെയും എന്റെ നാമം അവിടെ ഇരിക്കും എന്ന് ഞാൻ അരുളിച്ചെയ്ത ആലയത്തെയും ത്യജിച്ചുകളകയും ചെയ്യും എന്നു യഹോവ കല്പിച്ചു.

2 രാജാക്കന്മാർ 23:28

യോശീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

2 രാജാക്കന്മാർ 23:29

അവന്റെ കാലത്തു മിസ്രയീംരാജാവായ ഫറവോൻ-നെഖോ അശ്ശൂർരാജാവിന്റെ നേരേ ഫ്രാത്ത്നദിക്കു പുറപ്പെട്ടു; യോശീയാരാജാവ് അവന്റെ നേരേ ചെന്നു; അവൻ അവനെ കണ്ടിട്ടു മെഗിദ്ദോവിൽവച്ചു കൊന്നുകളഞ്ഞു.

2 രാജാക്കന്മാർ 23:30

അവന്റെ ഭൃത്യന്മാർ മരിച്ചുപോയവനെ രഥത്തിൽ കയറ്റി മെഗിദ്ദോവിൽനിന്ന് യെരൂശലേമിലേക്കു കൊണ്ടുവന്ന് അവന്റെ സ്വന്തകല്ലറയിൽ അടക്കം ചെയ്തു. പിന്നെ ദേശത്തെ ജനം യോശീയാവിന്റെ മകനായ യെഹോവാഹാസിനെ കൂട്ടിക്കൊണ്ടുവന്ന് അഭിഷേകം കഴിപ്പിച്ച് അവന്റെ അപ്പനു പകരം രാജാവാക്കി.

2 രാജാക്കന്മാർ 23:31

യെഹോവാഹാസ് വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തിമൂന്ന് വയസ്സായിരുന്നു; അവൻ മൂന്നു മാസം യെരൂശലേമിൽ വാണു. അവന്റെ അമ്മയ്ക്കു ഹമൂതൽ എന്നു പേർ; അവൾ ലിബ്നാക്കാരനായ യിരെമ്യാവിന്റെ മകൾ ആയിരുന്നു.

2 രാജാക്കന്മാർ 23:32

അവൻ തന്റെ പിതാക്കന്മാർ ചെയ്തതുപോലെയൊക്കെയും യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു.

2 രാജാക്കന്മാർ 23:33

അവൻ യെരൂശലേമിൽ വാഴാതിരിക്കേണ്ടതിന് ഫറവോൻ-നെഖോ ഹമാത്ത്ദേശത്തിലെ രിബ്ലായിൽവച്ച് അവനെ ബന്ധിച്ചു, ദേശത്തിന് നൂറു താലന്തു വെള്ളിയും ഒരു താലന്തു പൊന്നും പിഴ കല്പിച്ചു.

2 രാജാക്കന്മാർ 23:34

ഫറവോൻ-നെഖോ യോശീയാവിന്റെ മകനായ എല്യാക്കീമിനെ അവന്റെ അപ്പനായ യോശീയാവിനു പകരം രാജാവാക്കി; അവന്റെ പേർ യെഹോയാക്കീം എന്നു മാറ്റി; യെഹോവാഹാസിനെ അവൻ കൊണ്ടുപോയി; അവൻ മിസ്രയീമിൽ ചെന്ന് അവിടെവച്ചു മരിച്ചുപോയി.

2 രാജാക്കന്മാർ 23:35

ആ വെള്ളിയും പൊന്നും യെഹോയാക്കീം ഫറവോനു കൊടുത്തു; എന്നാൽ ഫറവോന്റെ കല്പനപ്രകാരം വെള്ളി കൊടുക്കേണ്ടതിന് അവൻ ദേശത്തു വരിയിട്ടു; അവൻ ദേശത്തെ ജനത്തിൽ ഓരോരുത്തന്റെയും പേരിൽ വരിയിട്ടതുപോലെ വെള്ളിയും പൊന്നും അവരവരോടു പിരിച്ചെടുത്തു ഫറവോൻ-നെഖോവിനു കൊടുത്തു.

2 രാജാക്കന്മാർ 23:36

യെഹോയാക്കീം വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തഞ്ചു വയസ്സായിരുന്നു; അവൻ പതിനൊന്ന് സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മയ്ക്കു സെബീദാ എന്നു പേർ; അവൾ രൂമക്കാരനായ പെദായാവിന്റെ മകൾ ആയിരുന്നു.

2 രാജാക്കന്മാർ 23:37

അവൻ തന്റെ പിതാക്കന്മാർ ചെയ്തതുപോലെയൊക്കെയും യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു.