2 രാജാക്കന്മാർ - 13 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 25 വരെ

2 രാജാക്കന്മാർ 13:1

യെഹൂദാരാജാവായ അഹസ്യാവിന്റെ മകനായ യോവാശിന്റെ ഇരുപത്തിമൂന്നാം ആണ്ടിൽ യേഹൂവിന്റെ മകനായ യെഹോവാഹാസ് യിസ്രായേലിനു രാജാവായി ശമര്യയിൽ പതിനേഴു സംവത്സരം വാണു.

2 രാജാക്കന്മാർ 13:2

അവൻ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറാതെ അവയിൽതന്നെ നടന്നു.

2 രാജാക്കന്മാർ 13:3

ആകയാൽ യഹോവയുടെ കോപം യിസ്രായേലിന്റെ നേരേ ജ്വലിച്ചു; അവൻ അവരെ അരാംരാജാവായ ഹസായേലിന്റെ കൈയിലും ഹസായേലിന്റെ മകനായ ബെൻ-ഹദദിന്റെ കൈയിലും നിരന്തരം വിട്ടുകൊടുത്തു.

2 രാജാക്കന്മാർ 13:4

എന്നാൽ യെഹോവാഹാസ് യഹോവയോട് കൃപയ്ക്കായി അപേക്ഷിച്ചു; അരാംരാജാവ് യിസ്രായേലിനെ ഞെരുക്കിയ ഞെരുക്കം യഹോവ കണ്ടിട്ട് അവന്റെ അപേക്ഷ കേട്ടു.

2 രാജാക്കന്മാർ 13:5

യഹോവ യിസ്രായേലിന് ഒരു രക്ഷകനെ കൊടുത്തതുകൊണ്ട് അവർ അരാമ്യരുടെ അധികാരത്തിൽനിന്ന് ഒഴിഞ്ഞുപോയി; യിസ്രായേൽമക്കൾ പണ്ടത്തെപ്പോലെ തങ്ങളുടെ കൂടാരങ്ങളിൽ വസിപ്പാൻ സംഗതിവന്നു.

2 രാജാക്കന്മാർ 13:6

എങ്കിലും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച യൊരോബെയാംഗൃഹത്തിന്റെ പാപങ്ങളെ അവർ വിട്ടുമാറാതെ അവയിൽത്തന്നെ നടന്നു; അശേരാപ്രതിഷ്ഠയ്ക്ക് ശമര്യയിൽ നീക്കം വന്നില്ല.

2 രാജാക്കന്മാർ 13:7

അവൻ യെഹോവാഹാസിന് അമ്പത് കുതിരച്ചേവകരെയും, പത്ത് രഥങ്ങളെയും, പതിനായിരം കാലാളുകളെയും അല്ലാതെ മറ്റു യാതൊരു പടജ്ജനത്തെയും ശേഷിപ്പിച്ചില്ല; അരാംരാജാവ് അവരെ നശിപ്പിച്ചു മെതിക്കളത്തിലെ പൊടിപോലെ ആക്കിയിരുന്നു.

2 രാജാക്കന്മാർ 13:8

യെഹോവാഹാസിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവന്റെ പരാക്രമപ്രവൃത്തിയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

2 രാജാക്കന്മാർ 13:9

യെഹോവാഹാസ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ ശമര്യയിൽ അടക്കം ചെയ്തു; അവന്റെ മകനായ യോവാശ് അവനു പകരം രാജാവായി.

2 രാജാക്കന്മാർ 13:10

യെഹൂദാരാജാവായ യോവാശിന്റെ മുപ്പത്തേഴാം ആണ്ടിൽ യെഹോവാഹാസിന്റെ മകനായ യോവാശ് യിസ്രായേലിനു രാജാവായി ശമര്യയിൽ പതിനൊന്നു സംവത്സരം വാണു.

2 രാജാക്കന്മാർ 13:11

അവൻ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ സകല പാപങ്ങളെയും അവൻ വിട്ടുമാറാതെ അവയിൽതന്നെ നടന്നു.

2 രാജാക്കന്മാർ 13:12

യോവാശിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാവായ അമസ്യാവോടു യുദ്ധത്തിൽ കാണിച്ച പരാക്രമവും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

2 രാജാക്കന്മാർ 13:13

യോവാശ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; യൊരോബെയാം സിംഹാസനം കയറി; യോവാശിനെ ശമര്യയിൽ യിസ്രായേൽരാജാക്കന്മാരോടുകൂടെ അടക്കം ചെയ്തു.

2 രാജാക്കന്മാർ 13:14

ആ കാലത്ത് എലീശാ മരണഹേതുകമായ രോഗം പിടിച്ചു കിടന്നു; അപ്പോൾ യിസ്രായേൽരാജാവായ യോവാശ് അവന്റെ അടുക്കൽ ചെന്ന് അവന്റെ മുഖത്തിന്മീതെ കുനിഞ്ഞു കരഞ്ഞു; എന്റെ പിതാവേ, എന്റെ പിതാവേ, യിസ്രായേലിന്റെ തേരും തേരാളികളുമായുള്ളോവേ എന്നു പറഞ്ഞു.

2 രാജാക്കന്മാർ 13:15

എലീശാ അവനോട്: അമ്പും വില്ലും എടുക്ക എന്നു പറഞ്ഞു; അവൻ അമ്പും വില്ലും എടുത്തു.

2 രാജാക്കന്മാർ 13:16

അപ്പോൾ അവൻ യിസ്രായേൽരാജാവിനോട് നിന്റെ കൈ വില്ലിന്മേൽ വയ്ക്ക എന്നു പറഞ്ഞു. അവൻ കൈ വച്ചപ്പോൾ എലീശാ തന്റെ കൈ രാജാവിന്റെ കൈമേൽ വച്ചു.

2 രാജാക്കന്മാർ 13:17

കിഴക്കേ കിളിവാതിൽ തുറക്ക എന്ന് അവൻ പറഞ്ഞു. അവൻ അതു തുറന്നപ്പോൾ: എയ്ക എന്ന് എലീശാ പറഞ്ഞു. എയ്താറെ അവൻ: അത് യഹോവയുടെ ജയാസ്ത്രം, അരാമ്യർക്കു നേരേയുള്ള ജയാസ്ത്രം തന്നെ; നീ അഫേക്കിൽവച്ച് അരാമ്യരെ തോല്പിച്ച് അശേഷം സംഹരിക്കും എന്നു പറഞ്ഞു.

2 രാജാക്കന്മാർ 13:18

അമ്പ് എടുക്ക എന്ന് അവൻ പറഞ്ഞു. അവൻ എടുത്തു; നിലത്തടിക്ക എന്ന് അവൻ യിസ്രായേൽരാജാവിനോടു പറഞ്ഞു. അവൻ മൂന്നു പ്രാവശ്യം അടിച്ചു നിർത്തി.

2 രാജാക്കന്മാർ 13:19

അപ്പോൾ ദൈവപുരുഷൻ അവനോടു കോപിച്ചു; നീ അഞ്ചാറു പ്രാവശ്യം അടിക്കേണ്ടിയിരുന്നു; എന്നാൽ നീ അരാമ്യരെ തോല്പിച്ച് അശേഷം സംഹരിക്കുമായിരുന്നു; ഇപ്പോഴോ നീ അരാമ്യരെ മൂന്നു പ്രാവശ്യം മാത്രം തോല്പിക്കും എന്നു പറഞ്ഞു.

2 രാജാക്കന്മാർ 13:20

എന്നാൽ എലീശാ മരിച്ചു; അവർ അവനെ അടക്കം ചെയ്തു; പിറ്റേ ആണ്ടിൽ മോവാബ്യരുടെ പടക്കൂട്ടങ്ങൾ ദേശത്തെ ആക്രമിച്ചു.

2 രാജാക്കന്മാർ 13:21

ചിലർ ഒരു മനുഷ്യനെ അടക്കംചെയ്യുമ്പോൾ ഒരു പടക്കൂട്ടത്തെ കണ്ടിട്ട് ആയാളെ എലീശാവിന്റെ കല്ലറയിൽ ഇട്ടു; അവൻ അതിൽ വീണ് എലീശായുടെ അസ്ഥികളെ തൊട്ടപ്പോൾ ജീവിച്ചു കാലൂന്നി എഴുന്നേറ്റു.

2 രാജാക്കന്മാർ 13:22

എന്നാൽ യെഹോവാഹാസിന്റെ കാലത്തൊക്കെയും അരാമ്യരാജാവായ ഹസായേൽ യിസ്രായേലിനെ ഞെരുക്കിക്കൊണ്ടിരുന്നു.

2 രാജാക്കന്മാർ 13:23

യഹോവയ്ക്ക് അവരോടു കരുണയും മനസ്സലിവും തോന്നി, അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്നവരോടുള്ള തന്റെ നിയമം നിമിത്തം അവൻ അവരെ കടാക്ഷിച്ചു; അവരെ നശിപ്പിപ്പാൻ അവനു മനസ്സായില്ല; ഇതുവരെ തന്റെ സമ്മുഖത്തു നിന്ന് അവരെ തള്ളിക്കളഞ്ഞതുമില്ല.

2 രാജാക്കന്മാർ 13:24

അരാംരാജാവായ ഹസായേൽ മരിച്ചപ്പോൾ അവന്റെ മകനായ ബെൻ-ഹദദ് അവനു പകരം രാജാവായി.

2 രാജാക്കന്മാർ 13:25

യെഹോവാഹാസിന്റെ മകനായ യെഹോവാശ് തന്റെ അപ്പനായ യെഹോവാഹാസിനോടു ഹസായേൽ യുദ്ധത്തിൽ പിടിച്ചിരുന്ന പട്ടണങ്ങളെ അവന്റെ മകനായ ബെൻ-ഹദദിനോടു തിരികെ പിടിച്ചു. മൂന്നു പ്രാവശ്യം യോവാശ് അവനെ തോല്പിക്കയും യിസ്രായേലിന്റെ പട്ടണങ്ങളെ വീണ്ടുകൊള്ളുകയും ചെയ്തു.