2 രാജാക്കന്മാർ - 1 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 18 വരെ

2 രാജാക്കന്മാർ 1:1

ആഹാബ് മരിച്ചശേഷം മോവാബ്യർ യിസ്രായേലിനോടു മത്സരിച്ചു.

2 രാജാക്കന്മാർ 1:2

അഹസ്യാവ് ശമര്യയിലെ തന്റെ മാളികയുടെ കിളിവാതിലിൽക്കൂടി വീണു ദീനംപിടിച്ചു; അവൻ ദൂതന്മാരെ അയച്ചു: ഈ ദീനം മാറി എനിക്കു സൗഖ്യം വരുമോ എന്ന് എക്രോനിലെ ദേവനായ ബാൽസെബൂബിനോടു ചെന്നു ചോദിപ്പിൻ എന്ന് അവരോടു കല്പിച്ചു.

2 രാജാക്കന്മാർ 1:3

എന്നാൽ യഹോവയുടെ ദൂതൻ തിശ്ബ്യനായ ഏലീയാവോടു കല്പിച്ചത്: നീ എഴുന്നേറ്റു ശമര്യാരാജാവിന്റെ ദൂതന്മാരെ എതിരേറ്റ് ചെന്ന് അവരോട്: യിസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടോ നിങ്ങൾ എക്രോനിലെ ദേവനായ ബാൽസെബൂബിനോട് അരുളപ്പാടു ചോദിപ്പാൻ പോകുന്നത്?

2 രാജാക്കന്മാർ 1:4

ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലിൽനിന്ന് ഇറങ്ങാതെ നിശ്ചയമായി മരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറക. അങ്ങനെ ഏലീയാവ് പോയി.

2 രാജാക്കന്മാർ 1:5

ദൂതന്മാർ മടങ്ങി വന്നാറെ അവൻ അവരോട്: നിങ്ങൾ മടങ്ങിവന്നത് എന്ത് എന്നു ചോദിച്ചു.

2 രാജാക്കന്മാർ 1:6

അവർ അവനോടു പറഞ്ഞത്: ഒരാൾ ഞങ്ങളെ എതിരേറ്റുവന്നു ഞങ്ങളോട്: നിങ്ങളെ അയച്ചിരിക്കുന്ന രാജാവിന്റെ അടുക്കൽ മടങ്ങിച്ചെന്നു: യിസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടോ നീ എക്രോനിലെ ദേവനായ ബാൽസെബൂബിനോട് അരുളപ്പാടു ചോദിപ്പാൻ അയയ്ക്കുന്നത്? ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലിൽനിന്ന് ഇറങ്ങാതെ നിശ്ചയമായി മരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്ന് അവനോടു പറവിൻ എന്നു പറഞ്ഞു.

2 രാജാക്കന്മാർ 1:7

അവൻ അവരോട്: നിങ്ങളെ എതിരേറ്റുവന്ന് ഈ വാക്കു നിങ്ങളോടു പറഞ്ഞ ആളുടെ വേഷം എന്ത് എന്നു ചോദിച്ചു.

2 രാജാക്കന്മാർ 1:8

അവൻ രോമവസ്ത്രം ധരിച്ച് അരയ്ക്കു തോൽവാറു കെട്ടിയ ആളായിരുന്നു എന്ന് അവർ അവനോടു പറഞ്ഞു. അവൻ തിശ്ബ്യനായ ഏലീയാവുതന്നെ എന്ന് അവൻ പറഞ്ഞു.

2 രാജാക്കന്മാർ 1:9

പിന്നെ രാജാവ് അമ്പതു പേർക്ക് അധിപതിയായ ഒരുവനെയും അവന്റെ അമ്പത് ആളെയും അവന്റെ അടുക്കൽ അയച്ചു; അവൻ അവന്റെ അടുക്കൽ ചെന്നു; അവൻ ഒരു മലമുകളിൽ ഇരിക്കയായിരുന്നു; അവൻ അവനോട്: ദൈവപുരുഷാ, ഇറങ്ങിവരുവാൻ രാജാവ് കല്പിക്കുന്നു എന്നു പറഞ്ഞു.

2 രാജാക്കന്മാർ 1:10

ഏലീയാവ് അമ്പതു പേർക്ക് അധിപതിയായവനോട്: ഞാൻ ദൈവപുരുഷനെങ്കിൽ ആകാശത്തുനിന്നു തീ ഇറങ്ങി നിന്നെയും നിന്റെ അമ്പതു ആളെയും ദഹിപ്പിക്കട്ടെ എന്നു പറഞ്ഞു. ഉടനെ ആകാശത്തുനിന്നു തീ ഇറങ്ങി അവനെയും അവന്റെ അമ്പത് ആളെയും ദഹിപ്പിച്ചുകളഞ്ഞു.

2 രാജാക്കന്മാർ 1:11

അവൻ അമ്പതു പേർക്ക് അധിപതിയായ മറ്റൊരുത്തനെയും അവന്റെ അമ്പതു ആളെയും അവന്റെ അടുക്കൽ അയച്ചു; അവനും അവനോട്: ദൈവപുരുഷാ, വേഗത്തിൽ ഇറങ്ങിവരുവാൻ രാജാവ് കല്പിക്കുന്നു എന്നു പറഞ്ഞു.

2 രാജാക്കന്മാർ 1:12

ഏലീയാവ് അവനോട്: ഞാൻ ദൈവപുരുഷനെങ്കിൽ ആകാശത്തുനിന്നു തീ ഇറങ്ങി നിന്നെയും നിന്റെ അമ്പതു ആളെയും ദഹിപ്പിക്കട്ടെ എന്നുത്തരം പറഞ്ഞു; ഉടനെ ദൈവത്തിന്റെ തീ ആകാശത്തുനിന്ന് ഇറങ്ങി അവനെയും അവന്റെ അമ്പത് ആളെയും ദഹിപ്പിച്ചുകളഞ്ഞു.

2 രാജാക്കന്മാർ 1:13

മൂന്നാമതും അവൻ അമ്പതു പേർക്ക് അധിപതിയായ ഒരുത്തനെയും അവന്റെ അമ്പതു ആളെയും അയച്ചു; ഈ മൂന്നാമത്തെ അമ്പതു പേർക്ക് അധിപതിയായവൻ ചെന്ന് ഏലീയാവിന്റെ മുമ്പിൽ മുട്ടുകുത്തി അവനോട്: ദൈവപുരുഷനായുള്ളോവേ, എന്റെ പ്രാണനെയും നിന്റെ ദാസന്മാരായ ഈ അമ്പതു ആളുടെ പ്രാണനെയും ആദരിക്കേണമേ.

2 രാജാക്കന്മാർ 1:14

ആകാശത്തുനിന്നു തീ ഇറങ്ങി അമ്പതു പേർക്കധിപതിമാരായ മുമ്പിലത്തെ രണ്ടു പേരെയും അവരുടെ അമ്പതീത് ആളെയും ദഹിപ്പിച്ചുകളഞ്ഞുവല്ലോ; എന്നാൽ എന്റെ പ്രാണനെ ആദരിക്കേണമേ എന്ന് അപേക്ഷിച്ചു.

2 രാജാക്കന്മാർ 1:15

അപ്പോൾ യഹോവയുടെ ദൂതൻ ഏലീയാവോട്: ഇവനോടുകൂടെ പോക; അവനെ ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. അങ്ങനെ അവൻ എഴുന്നേറ്റ് അവനോടുകൂടെ രാജാവിന്റെ അടുക്കൽ ചെന്നു.

2 രാജാക്കന്മാർ 1:16

അവനോട്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അരുളപ്പാടു ചോദിപ്പാൻ യിസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടോ നീ എക്രോനിലെ ദേവനായ ബാൽസെബൂബിനോട് അരുളപ്പാടു ചോദിപ്പാൻ ദൂതന്മാരെ അയച്ചത്? ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലിൽനിന്ന് ഇറങ്ങാതെ നിശ്ചയമായി മരിക്കും.

2 രാജാക്കന്മാർ 1:17

ഏലീയാവു പറഞ്ഞ യഹോവയുടെ വചനപ്രകാരംതന്നെ അവൻ മരിച്ചുപോയി; അവനു മകനില്ലായ്കകൊണ്ട് അവനു പകരം യെഹോരാം യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മകനായ യെഹോരാമിന്റെ രണ്ടാം ആണ്ടിൽ രാജാവായി.

2 രാജാക്കന്മാർ 1:18

അഹസ്യാവ് ചെയ്ത മറ്റുള്ള വൃത്താന്തങ്ങൾ യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.