2 രാജാക്കന്മാർ - 21 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 26 വരെ

2 രാജാക്കന്മാർ 21:1

മനശ്ശെ വാഴ്ച തുടങ്ങിയപ്പോൾ അവനു പന്ത്രണ്ടു വയസ്സായിരുന്നു; അവൻ അമ്പത്തഞ്ചു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മയ്ക്കു ഹെഫ്സീബ എന്നു പേർ.

2 രാജാക്കന്മാർ 21:2

എന്നാൽ യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ലേച്ഛതകൾക്കൊത്തവണ്ണം അവൻ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു.

2 രാജാക്കന്മാർ 21:3

തന്റെ അപ്പനായ ഹിസ്കീയാവ് നശിപ്പിച്ചുകളഞ്ഞിരുന്ന പൂജാഗിരികളെ അവൻ വീണ്ടും പണിതു; ബാലിനു ബലിപീഠങ്ങൾ ഉണ്ടാക്കി; യിസ്രായേൽരാജാവായ ആഹാബ് ചെയ്തതുപോലെ ഒരു അശേരാപ്രതിഷ്ഠ പ്രതിഷ്ഠിച്ച് ആകാശത്തിലെ സർവസൈന്യത്തെയും നമസ്കരിച്ചു സേവിച്ചു.

2 രാജാക്കന്മാർ 21:4

യെരൂശലേമിൽ ഞാൻ എന്റെ നാമം സ്ഥാപിക്കുമെന്ന് യഹോവ കല്പിച്ചിരുന്ന യഹോവയുടെ ആലയത്തിലും അവൻ ബലിപീഠങ്ങൾ പണിതു.

2 രാജാക്കന്മാർ 21:5

യഹോവയുടെ ആലയത്തിന്റെ രണ്ടു പ്രാകാരങ്ങളിലും അവൻ ആകാശത്തിലെ സർവസൈന്യത്തിനും ബലിപീഠങ്ങൾ പണിതു;

2 രാജാക്കന്മാർ 21:6

അവൻ തന്റെ മകനെ അഗ്നിപ്രവേശം ചെയ്യിക്കയും മുഹൂർത്തം നോക്കുകയും ആഭിചാരം പ്രയോഗിക്കയും വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും നിയമിക്കയും ചെയ്തു. യഹോവയെ കോപിപ്പിപ്പാൻ തക്കവണ്ണം അവന് അനിഷ്ടമായുള്ളതു പലതും ചെയ്തു.

2 രാജാക്കന്മാർ 21:7

ഈ ആലയത്തിലും യിസ്രായേലിന്റെ സകല ഗോത്രങ്ങളിൽനിന്നും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന യെരൂശലേമിലും ഞാൻ എന്റെ നാമം എന്നേക്കും സ്ഥാപിക്കും എന്ന് യഹോവ ദാവീദിനോടും അവന്റെ മകനായ ശലോമോനോടും അരുളിച്ചെയ്ത ആലയത്തിൽ താൻ ഉണ്ടാക്കിയ അശേരാപ്രതിഷ്ഠ അവൻ പ്രതിഷ്ഠിച്ചു.

2 രാജാക്കന്മാർ 21:8

ഞാൻ അവരോടു കല്പിച്ചതൊക്കെയും എന്റെ ദാസനായ മോശെ അവരോടു കല്പിച്ച സകല ന്യായപ്രമാണവും അനുസരിച്ചു നടക്കേണ്ടതിന് അവർ ശ്രദ്ധിക്കമാത്രം ചെയ്താൽ ഇനി യിസ്രായേലിന്റെ കാൽ, അവരുടെ പിതാക്കന്മാർക്കു ഞാൻ കൊടുത്ത ദേശം വിട്ടലയുവാൻ ഇടവരുത്തുകയില്ല എന്നു യഹോവ കല്പിച്ചിരുന്നു.

2 രാജാക്കന്മാർ 21:9

എന്നാൽ അവർ കേട്ടനുസരിച്ചില്ല; യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നശിപ്പിച്ച ജാതികളെക്കാളും അധികം ദോഷം ചെയ്‍വാൻ മനശ്ശെ അവരെ തെറ്റിച്ചുകളഞ്ഞു.

2 രാജാക്കന്മാർ 21:10

ആകയാൽ യഹോവ, പ്രവാചകന്മാരായ തന്റെ ദാസന്മാർ മുഖാന്തരം അരുളിച്ചെയ്തതെന്തെന്നാൽ:

2 രാജാക്കന്മാർ 21:11

യെഹൂദാരാജാവായ മനശ്ശെ തനിക്കു മുമ്പേ ഉണ്ടായിരുന്ന അമോര്യർ ചെയ്ത സകലത്തെക്കാളും അധികം ദോഷമായി ഈ മ്ലേച്ഛതകൾ പ്രവർത്തിച്ചിരിക്കയാലും തന്റെ വിഗ്രഹങ്ങളെക്കൊണ്ട് യെഹൂദായെയും പാപം ചെയ്യിക്കയാലും

2 രാജാക്കന്മാർ 21:12

യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കേൾക്കുന്ന ഏവന്റെയും ചെവിരണ്ടും മുഴങ്ങത്തക്കവണ്ണമുള്ള അനർഥം ഞാൻ യെരൂശലേമിനും യെഹൂദായ്ക്കും വരുത്തും.

2 രാജാക്കന്മാർ 21:13

ഞാൻ യെരൂശലേമിന്മേൽ ശമര്യയുടെ അളവുനൂലും ആഹാബ്ഗൃഹത്തിന്റെ തൂക്കുകട്ടയും പിടിക്കും; ഒരുത്തൻ ഒരു തളിക തുടയ്ക്കയും തുടച്ചശേഷം അതു കമഴ്ത്തിവയ്ക്കയും ചെയ്യുന്നതുപോലെ ഞാൻ യെരൂശലേമിനെ തുടച്ചുകളയും.

2 രാജാക്കന്മാർ 21:14

എന്റെ അവകാശത്തിന്റെ ശേഷിപ്പ് ഞാൻ ത്യജിച്ച് അവരെ അവരുടെ ശത്രുക്കളുടെ കൈയിൽ ഏല്പിക്കും; അവർ തങ്ങളുടെ സകലശത്രുക്കൾക്കും കവർച്ചയും കൊള്ളയും ആയിത്തീരും.

2 രാജാക്കന്മാർ 21:15

അവരുടെ പിതാക്കന്മാർ മിസ്രയീമിൽനിന്നു പുറപ്പെട്ട നാൾമുതൽ ഇന്നുവരെ അവർ എനിക്ക് അനിഷ്ടമായുള്ളതു ചെയ്ത് എന്നെ കോപിപ്പിച്ചിരിക്കുന്നതുകൊണ്ടുതന്നെ.

2 രാജാക്കന്മാർ 21:16

അത്രയുമല്ല, യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്യേണ്ടതിനു മനശ്ശെ യെഹൂദായെക്കൊണ്ടു ചെയ്യിച്ച പാപം കൂടാതെ അവൻ യെരൂശലേമിൽ ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ നിറപ്പാൻ തക്കവണ്ണം കുറ്റമില്ലാത്ത രക്തവും ഏറ്റവും വളരെ ചിന്നിച്ചു.

2 രാജാക്കന്മാർ 21:17

മനശ്ശെയുടെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവന്റെ പാപവും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

2 രാജാക്കന്മാർ 21:18

മനശ്ശെ തന്റെ പിതാക്കന്മാരെപ്പോലെ നിദ്ര പ്രാപിച്ചു; അരമനയുടെ തോട്ടത്തിൽ, ഉസ്സയുടെ തോട്ടത്തിൽ തന്നെ, അവനെ അടക്കം ചെയ്തു; അവന്റെ മകനായ ആമോൻ അവനു പകരം രാജാവായി.

2 രാജാക്കന്മാർ 21:19

ആമോൻ വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവൻ രണ്ടു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മയ്ക്കു മെശൂല്ലേമെത്ത് എന്ന് പേർ; അവൾ യൊത്ത്ബക്കാരനായ ഹാരൂസിന്റെ മകളായിരുന്നു.

2 രാജാക്കന്മാർ 21:20

അവൻ തന്റെ അപ്പനായ മനശ്ശെ ചെയ്തതുപോലെ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു;

2 രാജാക്കന്മാർ 21:21

തന്റെ അപ്പൻ നടന്ന വഴിയിലൊക്കെയും നടന്നു; തന്റെ അപ്പൻ സേവിച്ച വിഗ്രഹങ്ങളെയും സേവിച്ചു നമസ്കരിച്ചു.

2 രാജാക്കന്മാർ 21:22

അങ്ങനെ അവൻ തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചുകളഞ്ഞു; യഹോവയുടെ വഴിയിൽ നടന്നതുമില്ല.

2 രാജാക്കന്മാർ 21:23

എന്നാൽ ആമോന്റെ ഭൃത്യന്മാർ അവന്റെ നേരേ കൂട്ടുകെട്ടുണ്ടാക്കി രാജാവിനെ അരമനയിൽവച്ചു കൊന്നുകളഞ്ഞു;

2 രാജാക്കന്മാർ 21:24

എന്നാൽ ദേശത്തെ ജനം ആമോൻരാജാവിന്റെ നേരേ കൂട്ടുകെട്ടുണ്ടാക്കിയവരെയൊക്കെയും കൊന്നു; ദേശത്തെ ജനം അവന്റെ മകനായ യോശീയാവെ അവനു പകരം രാജാവാക്കി.

2 രാജാക്കന്മാർ 21:25

ആമോൻ ചെയ്ത മറ്റുള്ള വൃത്താന്തങ്ങൾ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

2 രാജാക്കന്മാർ 21:26

ഉസ്സയുടെ തോട്ടത്തിലെ അവന്റെ കല്ലറയിൽ അവനെ അടക്കം ചെയ്തു. അവന്റെ മകനായ യോശീയാവ് അവന് പകരം രാജാവായി.