2 രാജാക്കന്മാർ - 4 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 44 വരെ

2 രാജാക്കന്മാർ 4:1

പ്രവാചകശിഷ്യന്മാരുടെ ഭാര്യമാരിൽ ഒരുത്തി എലീശായോടു നിലവിളിച്ചു: നിന്റെ ദാസനായ എന്റെ ഭർത്താവു മരിച്ചുപോയി; നിന്റെ ദാസൻ യഹോവാഭക്തനായിരുന്നു എന്നു നിനക്കറിയാമല്ലോ; ഇപ്പോൾ കടക്കാരൻ എന്റെ രണ്ടു മക്കളെ പിടിച്ച് അടിമകളാക്കുവാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.

2 രാജാക്കന്മാർ 4:2

എലീശാ അവളോട്: ഞാൻ നിനക്കുവേണ്ടി എന്തു ചെയ്യേണം? പറക; വീട്ടിൽ നിനക്ക് എന്തുള്ളൂ എന്നു ചോദിച്ചു. ഒരു ഭരണി എണ്ണയല്ലാതെ അടിയന്റെ വീട്ടിൽ മറ്റൊന്നും ഇല്ല എന്ന് അവൾ പറഞ്ഞു.

2 രാജാക്കന്മാർ 4:3

അതിന് അവൻ: നീ ചെന്നു നിന്റെ അയൽക്കാരോടൊക്കെയും വെറുമ്പാത്രങ്ങൾ വായ്പ വാങ്ങുക; പാത്രങ്ങൾ കുറവായിരിക്കരുത്.

2 രാജാക്കന്മാർ 4:4

പിന്നെ നീയും നിന്റെ മക്കളും അകത്തു കയറി വാതിൽ അടച്ച് പാത്രങ്ങളിലൊക്കെയും പകർന്ന്, നിറഞ്ഞതു നിറഞ്ഞത് ഒരു ഭാഗത്തു മാറ്റിവയ്ക്കുക എന്നു പറഞ്ഞു.

2 രാജാക്കന്മാർ 4:5

അവൾ അവനെ വിട്ടു ചെന്നു തന്റെ മക്കളോടുകൂടെ അകത്തു കടന്നു വാതിൽ അടച്ചു; അവർ അവളുടെ അടുക്കൽ പാത്രങ്ങളെ വച്ചുകൊടുക്കയും അവൾ പകരുകയും ചെയ്തു.

2 രാജാക്കന്മാർ 4:6

പാത്രങ്ങൾ നിറഞ്ഞശേഷം അവൾ തന്റെ മകനോട്: ഇനിയും പാത്രം കൊണ്ടുവരിക എന്നു പറഞ്ഞു. അവൻ അവളോട്: പാത്രം ഒന്നും ഇല്ല എന്നു പറഞ്ഞു. അപ്പോൾ എണ്ണ നിന്നുപോയി.

2 രാജാക്കന്മാർ 4:7

അവൾ ചെന്നു ദൈവപുരുഷനോട് വസ്തുത അറിയിച്ചു. നീപോയി എണ്ണ വിറ്റു കടം വീട്ടി ശേഷിപ്പുകൊണ്ടു നീയും മക്കളും ഉപജീവനം കഴിച്ചുകൊൾക എന്നു പറഞ്ഞു.

2 രാജാക്കന്മാർ 4:8

ഒരു ദിവസം എലീശാ ശൂനേമിലേക്കു പോയി; അവിടെ ധനികയായൊരു സ്ത്രീ ഉണ്ടായിരുന്നു; അവൾ അവനെ ഭക്ഷണത്തിനു വരേണം എന്നു നിർബന്ധിച്ചു. പിന്നത്തേതിൽ അവൻ ആ വഴി പോകുമ്പോഴൊക്കെയും ഭക്ഷണത്തിന് അവിടെ കയറും.

2 രാജാക്കന്മാർ 4:9

അവൾ തന്റെ ഭർത്താവിനോട്: നമ്മുടെ വഴിയായി കൂടെക്കൂടെ കടന്നുപോകുന്ന ഈയാൾ വിശുദ്ധനായൊരു ദൈവപുരുഷൻ എന്നു ഞാൻ കാണുന്നു.

2 രാജാക്കന്മാർ 4:10

നാം ചുവരോടുകൂടിയ ചെറിയൊരു മാളികമുറി പണിതുണ്ടാക്കുക; അതിൽ അവന് ഒരു കട്ടിലും ഒരു മേശയും ഒരു നാല്ക്കാലിയും ഒരു നിലവിളക്കും വയ്ക്കുക; അവൻ നമ്മുടെ അടുക്കൽ വരുമ്പോൾ അവന് അവിടെ കയറി പാർക്കാമല്ലോ എന്നു പറഞ്ഞു.

2 രാജാക്കന്മാർ 4:11

പിന്നെ ഒരു ദിവസം അവൻ അവിടെ വരുവാൻ ഇടയായി; അവൻ ആ മാളികമുറിയിൽ കയറി അവിടെ കിടന്നുറങ്ങി.

2 രാജാക്കന്മാർ 4:12

അവൻ തന്റെ ബാല്യക്കാരനായ ഗേഹസിയോട്: ശൂനേംകാരത്തിയെ വിളിക്ക എന്നു പറഞ്ഞു. അവൻ അവളെ വിളിച്ചു.

2 രാജാക്കന്മാർ 4:13

അവൾ അവന്റെ മുമ്പിൽ വന്നുനിന്നു. അവൻ അവനോട്: നീ ഇത്ര താൽപര്യത്തോടെയൊക്കെയും ഞങ്ങൾക്കുവേണ്ടി കരുതിയല്ലോ? നിനക്കുവേണ്ടി എന്തു ചെയ്യേണം? രാജാവിനോടോ സേനാധിപതിയോടോ നിനക്കുവേണ്ടി വല്ലതും പറയേണ്ടതുണ്ടോ എന്നു നീ അവളോടു ചോദിക്കുക എന്നു പറഞ്ഞു. അതിന് അവൾ: ഞാൻ സ്വജനത്തിന്റെ മധ്യേ വസിക്കുന്നു എന്നു പറഞ്ഞു.

2 രാജാക്കന്മാർ 4:14

എന്നാൽ അവൾക്കുവേണ്ടി എന്തു ചെയ്യാമെന്ന് അവൻ ചോദിച്ചതിനു ഗേഹസി: അവൾക്കു മകനില്ലല്ലോ; അവളുടെ ഭർത്താവു വൃദ്ധനും ആകുന്നു എന്നു പറഞ്ഞു.

2 രാജാക്കന്മാർ 4:15

അവളെ വിളിക്ക എന്ന് അവൻ പറഞ്ഞു. അവൻ അവളെ വിളിച്ചപ്പോൾ അവൾ വാതിൽക്കൽ വന്നുനിന്നു.

2 രാജാക്കന്മാർ 4:16

അപ്പോൾ അവൻ: വരുന്ന ആണ്ടിൽ ഈ സമയമാകുമ്പോഴേക്ക് നീ ഒരു മകനെ അണച്ചുകൊള്ളും എന്നു പറഞ്ഞു. അതിന് അവൾ: അല്ല, ദൈവപുരുഷനായ എന്റെ യജമാനനേ, അടിയനോടു ഭോഷ്കു പറയരുതേ എന്നു പറഞ്ഞു.

2 രാജാക്കന്മാർ 4:17

ആ സ്ത്രീ ഗർഭം ധരിച്ചു പിറ്റേ ആണ്ടിൽ എലീശാ അവളോടു പറഞ്ഞ സമയത്തുതന്നെ ഒരു മകനെ പ്രസവിച്ചു.

2 രാജാക്കന്മാർ 4:18

ബാലൻ വളർന്നപ്പോൾ ഒരു ദിവസം അവൻ കൊയ്ത്തുകാരോടുകൂടെ ഇരുന്ന തന്റെ അപ്പന്റെ അടുക്കൽ ചെന്നു.

2 രാജാക്കന്മാർ 4:19

അവൻ അപ്പനോട്: എന്റെ തല, എന്റെ തല എന്നു പറഞ്ഞു. അവൻ ഒരു ബാല്യക്കാരനോട്: ഇവനെ എടുത്ത് അമ്മയുടെ അടുക്കൽ കൊണ്ടുപോക എന്നു പറഞ്ഞു.

2 രാജാക്കന്മാർ 4:20

അവൻ അവനെ എടുത്ത് അവന്റെ അമ്മയുടെ അടുക്കൽ കൊണ്ടുചെന്നു; അവൻ ഉച്ചവരെ അവളുടെ മടിയിൽ ഇരുന്നശേഷം മരിച്ചുപോയി.

2 രാജാക്കന്മാർ 4:21

അപ്പോൾ അവൾ കയറിച്ചെന്ന് അവനെ ദൈവപുരുഷന്റെ കട്ടിലിന്മേൽ കിടത്തി വാതിൽ അടച്ചു പുറത്തിറങ്ങി.

2 രാജാക്കന്മാർ 4:22

പിന്നെ അവൾ തന്റെ ഭർത്താവിനെ വിളിച്ചു: ഞാൻ വേഗത്തിൽ ദൈവപുരുഷന്റെ അടുക്കലോളം പോയിവരേണ്ടതിന് എനിക്ക് ഒരു ബാല്യക്കാരനെയും ഒരു കഴുതയെയും അയച്ചുതരേണമേ എന്നു പറഞ്ഞു.

2 രാജാക്കന്മാർ 4:23

അതിന് അവൻ: ഇന്നു നീ അവന്റെ അടുക്കൽ പോകുന്നത് എന്തിന്? ഇന്ന് അമാവാസിയല്ല, ശബ്ബത്തും അല്ലല്ലോ എന്നു പറഞ്ഞു. വേണ്ടതില്ല എന്ന് അവൾ പറഞ്ഞു.

2 രാജാക്കന്മാർ 4:24

അങ്ങനെ അവൾ കഴുതപ്പുറത്തു കോപ്പിട്ടു കയറി ബാല്യക്കാരനോട്: നല്ലവണ്ണം തെളിച്ചുവിടുക; ഞാൻ പറഞ്ഞല്ലാതെ വഴിയിൽ എവിടെയും നിർത്തരുത് എന്നു പറഞ്ഞു.

2 രാജാക്കന്മാർ 4:25

അവൾ ചെന്നു കർമ്മേൽപർവതത്തിൽ ദൈവപുരുഷന്റെ അടുക്കൽ എത്തി; ദൈവപുരുഷൻ അവളെ ദൂരത്തു കണ്ടപ്പോൾ തന്റെ ബാല്യക്കാരനായ ഗേഹസിയോട്: അതാ, ശൂനേംകാരത്തി വരുന്നു.

2 രാജാക്കന്മാർ 4:26

നീ ഓടിച്ചെന്ന് അവളെ എതിരേറ്റ്: സുഖം തന്നെയോ? ഭർത്താവു സുഖമായിരിക്കുന്നുവോ? ബാലനു സുഖമുണ്ടോ എന്ന് അവളോടു ചോദിക്കേണം എന്നു പറഞ്ഞു. സുഖം തന്നെ എന്ന് അവൾ പറഞ്ഞു.

2 രാജാക്കന്മാർ 4:27

അവൾ പർവതത്തിൽ ദൈവപുരുഷന്റെ അടുക്കൽ എത്തിയപ്പോൾ അവന്റെ കാൽ പിടിച്ചു; ഗേഹസി അവളെ മാറ്റുവാൻ അടുത്തു ചെന്നാറെ ദൈവപുരുഷൻ: അവളെ വിടുക; അവൾക്കു വലിയ മനോവ്യസനം ഉണ്ട്; യഹോവ അത് എന്നെ അറിയിക്കാതെ മറച്ചിരിക്കുന്നു എന്നു പറഞ്ഞു.

2 രാജാക്കന്മാർ 4:28

ഞാൻ യജമാനനോട് ഒരു മകനെ ചോദിച്ചിരുന്നുവോ? എന്നെ ചതിക്കരുതേ എന്നു ഞാൻ പറഞ്ഞില്ലയോ എന്ന് അവൾ പറഞ്ഞു.

2 രാജാക്കന്മാർ 4:29

ഉടനെ അവൻ ഗേഹസിയോട്: നീ അര കെട്ടി എന്റെ വടിയും കൈയിൽ എടുത്തുപോക; നീ ആരെ എങ്കിലും കണ്ടാൽ വന്ദനം ചെയ്യരുത്; നിന്നെ വന്ദനം ചെയ്താൽ പ്രതിവന്ദനം പറകയും അരുത്; എന്റെ വടി ബാലന്റെ മുഖത്തു വയ്ക്കേണം എന്നു പറഞ്ഞു.

2 രാജാക്കന്മാർ 4:30

എന്നാൽ ബാലന്റെ അമ്മ യഹോവയാണ, നിന്റെ ജീവനാണ, ഞാൻ നിന്നെ വിടുകയില്ല എന്നു പറഞ്ഞു; അങ്ങനെ അവൻ എഴുന്നേറ്റ് അവളോടുകൂടെ പോയി.

2 രാജാക്കന്മാർ 4:31

ഗേഹസി അവർക്കു മുമ്പായി ചെന്ന് വടി ബാലന്റെ മുഖത്തു വച്ചു; എങ്കിലും ഒരു അനക്കമോ ഉണർച്ചയോ ഉണ്ടായില്ല; അതുകൊണ്ട് അവൻ അവനെ എതിരേല്പാൻ മടങ്ങിവന്നു: ബാലൻ ഉണർന്നില്ല എന്ന് അറിയിച്ചു.

2 രാജാക്കന്മാർ 4:32

എലീശാ വീട്ടിൽ വന്നപ്പോൾ തന്റെ കട്ടിലിന്മേൽ ബാലൻ മരിച്ചുകിടക്കുന്നതു കണ്ടു.

2 രാജാക്കന്മാർ 4:33

താനും ബാലനും മാത്രം അകത്ത് ഉണ്ടായിരിക്കെ അവൻ വാതിൽ അടച്ചു യഹോവയോടു പ്രാർഥിച്ചു.

2 രാജാക്കന്മാർ 4:34

പിന്നെ അവൻ കയറി ബാലന്റെമേൽ കിടന്നു; തന്റെ വായ് ബാലന്റെ വായ്മേലും തന്റെ കണ്ണ് അവന്റെ കണ്ണിന്മേലും തന്റെ ഉള്ളംകൈകൾ അവന്റെ ഉള്ളംകൈകളിന്മേലുംവച്ച് അവന്റെമേൽ കവിണ്ണുകിടന്നപ്പോൾ ബാലന്റെ ദേഹത്തിനു ചൂടുപിടിച്ചു.

2 രാജാക്കന്മാർ 4:35

അവൻ ഇറങ്ങി മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഒന്നു നടന്നിട്ടു പിന്നെയും കയറി അവന്റെമേൽ കവിണ്ണുകിടന്നു; അപ്പോൾ ബാലൻ ഏഴു പ്രാവശ്യം തുമ്മി കണ്ണു തുറന്നു.

2 രാജാക്കന്മാർ 4:36

അവൻ ഗേഹസിയെ വിളിച്ചു; ശൂനേംകാരത്തിയെ വിളിക്ക എന്നു കല്പിച്ചു; അവൻ അവളെ വിളിച്ചു. അവൾ അവന്റെ അടുക്കൽ വന്നപ്പോൾ അവൻ: നിന്റെ മകനെ എടുത്തുകൊണ്ടു പൊയ്ക്കൊൾക എന്നു പറഞ്ഞു.

2 രാജാക്കന്മാർ 4:37

അവൾ അകത്തുചെന്ന് അവന്റെ കാൽക്കൽ സാഷ്ടാംഗം വീണു നമസ്കരിച്ചു തന്റെ മകനെ എടുത്തു കൊണ്ടുപോയി.

2 രാജാക്കന്മാർ 4:38

അനന്തരം എലീശാ ഗില്ഗാലിൽ പോയി; അന്നു ദേശത്തു ക്ഷാമം ഉണ്ടായിരുന്നു; പ്രവാചകശിഷ്യന്മാർ അവന്റെ മുമ്പിൽ ഇരിക്കുമ്പോൾ അവൻ തന്റെ ബാല്യക്കാരനോട്: നീ വലിയ കലം അടുപ്പത്തുവച്ച് പ്രവാചകശിഷ്യന്മാർക്കു പായസം ഉണ്ടാക്കുക എന്നു പറഞ്ഞു.

2 രാജാക്കന്മാർ 4:39

ഒരുത്തൻ ചീര പറിപ്പാൻ വയലിൽ ചെന്ന് ഒരു കാട്ടുവള്ളികണ്ട് മടിനിറയെ പേച്ചുര പറിച്ചു കൊണ്ടുവന്നു; അവർ അറിയായ്കയാൽ അരിഞ്ഞു പായസക്കലത്തിൽ ഇട്ടു.

2 രാജാക്കന്മാർ 4:40

അവർ അത് ആളുകൾക്കു വിളമ്പി; അവർ പായസം കുടിക്കുമ്പോൾ നിലവിളിച്ചു; ദൈവപുരുഷനായുള്ളോവേ കലത്തിൽ മരണം എന്നു പറഞ്ഞു.

2 രാജാക്കന്മാർ 4:41

അവർക്കു കുടിപ്പാൻ കഴിഞ്ഞില്ല. മാവു കൊണ്ടുവരുവിൻ എന്ന് അവൻ പറഞ്ഞു അതു കലത്തിൽ ഇട്ടു: ആളുകൾക്കു വിളമ്പിക്കൊടുക്ക എന്നു പറഞ്ഞു. പിന്നെ ദൂഷ്യമായുള്ളതൊന്നും കലത്തിൽ ഉണ്ടായിരുന്നില്ല.

2 രാജാക്കന്മാർ 4:42

അനന്തരം ബാൽ-ശാലീശയിൽനിന്ന് ഒരാൾ ദൈവപുരുഷന് ആദ്യഫലമായിട്ട് ഇരുപതു യവത്തപ്പവും മലരും പൊക്കണത്തിൽ കൊണ്ടുവന്നു. ജനത്തിന് അതു തിന്മാൻ കൊടുക്ക എന്ന് അവൻ കല്പിച്ചു.

2 രാജാക്കന്മാർ 4:43

അതിന് അവന്റെ ബാല്യക്കാരൻ: ഞാൻ ഇതു നൂറു പേർക്ക് എങ്ങനെ വിളമ്പും എന്നു പറഞ്ഞു. അവൻ പിന്നെയും: ജനത്തിന് അതു തിന്മാൻ കൊടുക്ക; അവർ തിന്നുകയും ശേഷിപ്പിക്കയും ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.

2 രാജാക്കന്മാർ 4:44

അങ്ങനെ അവൻ അവർക്കു വിളമ്പിക്കൊടുത്തു; യഹോവയുടെ വചനപ്രകാരം അവർ തിന്നുകയും ശേഷിപ്പിക്കയും ചെയ്തു.