2 രാജാക്കന്മാർ - 7 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 20 വരെ

2 രാജാക്കന്മാർ 7:1

അപ്പോൾ എലീശാ: യഹോവയുടെ അരുളപ്പാടു കേൾപ്പിൻ: നാളെ ഈ നേരത്തു ശമര്യയുടെ പടിവാതിൽക്കൽ ശേക്കെലിന് ഒരു സെയാ കോതമ്പുമാവും ശേക്കെലിനു രണ്ടു സെയാ യവവും വില്ക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.

2 രാജാക്കന്മാർ 7:2

രാജാവിനു കൈത്താങ്ങൽ കൊടുക്കുന്ന അകമ്പടിനായകൻ ദൈവപുരുഷനോട്: യഹോവ ആകാശത്തിൽ കിളിവാതിലുകൾ ഉണ്ടാക്കിയാലും ഈ കാര്യം സാധിക്കുമോ എന്നു പറഞ്ഞു. അതിന് അവൻ: നിന്റെ കണ്ണുകൊണ്ടു നീ അതു കാണും; എങ്കിലും നീ അതിൽനിന്നു തിന്നുകയില്ല എന്നു പറഞ്ഞു.

2 രാജാക്കന്മാർ 7:3

അന്നു കുഷ്ഠരോഗികളായ നാലാൾ പടിവാതിൽക്കൽ ഉണ്ടായിരുന്നു; അവർ തമ്മിൽ തമ്മിൽ: നാം ഇവിടെ കിടന്നു മരിക്കുന്നത് എന്തിന്?

2 രാജാക്കന്മാർ 7:4

പട്ടണത്തിൽ ചെല്ലുക എന്നു വന്നാൽ പട്ടണത്തിൽ ക്ഷാമമായിരിക്കകൊണ്ടു നാം അവിടെവച്ചു മരിക്കും; ഇവിടെ പാർത്താലും മരിക്കും. അതുകൊണ്ടു വരിക നമുക്ക് അരാമ്യപാളയത്തിൽ പോകാം; അവർ നമ്മെ ജീവനോടെ വച്ചാൽ നാം ജീവിച്ചിരിക്കും; അവർ നമ്മെ കൊന്നാൽ നാം മരിക്കയേയുള്ളൂ എന്നു പറഞ്ഞു.

2 രാജാക്കന്മാർ 7:5

അങ്ങനെ അവർ അരാംപാളയത്തിൽ പോകുവാൻ സന്ധ്യാസമയത്തു പുറപ്പെട്ട് അരാംപാളയത്തിന്റെ അറ്റത്തു വന്നപ്പോൾ അവിടെ ആരെയും കാൺമാനില്ല.

2 രാജാക്കന്മാർ 7:6

കർത്താവ് അരാമ്യസൈന്യത്തെ രഥങ്ങളുടെയും കുതിരകളുടെയും മഹാസൈന്യത്തിന്റെയും ആരവം കേൾപ്പിച്ചിരുന്നതുകൊണ്ട് അവർ തമ്മിൽ തമ്മിൽ: ഇതാ, നമ്മുടെ നേരേ വരേണ്ടതിനു യിസ്രായേൽരാജാവ് ഹിത്യരാജാക്കന്മാരെയും മിസ്രയീംരാജാക്കന്മാരെയും നമുക്ക് വിരോധമായി കൂലിക്കു വാങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.

2 രാജാക്കന്മാർ 7:7

അതുകൊണ്ട് അവർ സന്ധ്യാസമയത്തുതന്നെ എഴുന്നേറ്റ് ഓടിപ്പോയി; കൂടാരങ്ങൾ, കുതിരകൾ, കഴുതകൾ എന്നിവയെ പാളയത്തിൽ ഇരുന്നപാടെ ഉപേക്ഷിച്ചു ജീവരക്ഷയ്ക്കായി ഓടിപ്പോയി.

2 രാജാക്കന്മാർ 7:8

ആ കുഷ്ഠരോഗികൾ പാളയത്തിന്റെ അറ്റത്ത് എത്തി ഒരു കൂടാരത്തിനകത്തു കയറി തിന്നുകുടിച്ചശേഷം അവിടെനിന്നു വെള്ളിയും പൊന്നും വസ്ത്രങ്ങളും എടുത്തു കൊണ്ടുപോയി ഒളിച്ചുവച്ചു; മടങ്ങിവന്നു മറ്റൊരു കൂടാരത്തിനകത്തു കയറി അതിൽനിന്നും എടുത്തു കൊണ്ടുപോയി ഒളിച്ചുവച്ചു.

2 രാജാക്കന്മാർ 7:9

പിന്നെ അവർ തമ്മിൽ തമ്മിൽ: നാം ചെയ്യുന്നതു ശരിയല്ല; ഇന്നു സദ്വർത്തമാനദിവസമല്ലോ; നാമോ മിണ്ടാതിരിക്കുന്നു; നേരം പുലരുംവരെ നാം താമസിച്ചാൽ നമുക്കു കുറ്റംവരും; ആകയാൽ വരുവിൻ; നാം ചെന്നു രാജധാനിയിൽ അറിവുകൊടുക്ക എന്നു പറഞ്ഞു.

2 രാജാക്കന്മാർ 7:10

അങ്ങനെ അവർ പട്ടണവാതിൽക്കൽ ചെന്നു കാവല്ക്കാരനെ വിളിച്ചു: ഞങ്ങൾ അരാംപാളയത്തിൽ പോയിരുന്നു; അവിടെ ഒരു മനുഷ്യനും ഇല്ല; ഒരു മനുഷ്യന്റെയും ശബ്ദം കേൾപ്പാനുമില്ല; കുതിരകളും കഴുതകളും കെട്ടിയിരിക്കുന്നപാടെ നില്ക്കുന്നു; കൂടാരങ്ങളും അപ്പാടെതന്നെ ഇരിക്കുന്നു എന്നു പറഞ്ഞു.

2 രാജാക്കന്മാർ 7:11

അവൻ കാവല്ക്കാരെ വിളിച്ചു; അവർ അകത്തു രാജധാനിയിൽ അറിവുകൊടുത്തു.

2 രാജാക്കന്മാർ 7:12

രാജാവ് രാത്രിയിൽതന്നെ എഴുന്നേറ്റു ഭൃത്യന്മാരോട്: അരാമ്യർ നമ്മോട് ഇച്ചെയ്തത് എന്തെന്നു ഞാൻ പറഞ്ഞുതരാം; നാം വിശന്നിരിക്കയാകുന്നു എന്ന് അവർ അറിഞ്ഞിട്ട്: അവർ പട്ടണത്തിൽനിന്നു പുറത്തുവരും; അപ്പോൾ നമുക്ക് അവരെ ജീവനോടെ പിടിക്കയും പട്ടണത്തിൽ കടക്കയും ചെയ്യാം എന്നുറച്ച് അവർ പാളയം വിട്ടുപോയി വയലിൽ ഒളിച്ചിരിക്കയാകുന്നു എന്നു പറഞ്ഞു.

2 രാജാക്കന്മാർ 7:13

അതിന് അവന്റെ ഭൃത്യന്മാരിൽ ഒരുത്തൻ: പട്ടണത്തിൽ ശേഷിപ്പുള്ള കുതിരകളിൽ അഞ്ചിനെ കൊണ്ടുവരട്ടെ; നാം ആളയച്ചു നോക്കിക്കേണം; അവർ ഇവിടെ ശേഷിച്ചിരിക്കുന്ന യിസ്രായേലിന്റെ സകല പുരുഷാരവും നശിച്ചുപോയിരിക്കുന്ന യിസ്രായേലിന്റെ സകല പുരുഷാരവും എന്നപോലെ ഇരിക്കും എന്ന് ഉത്തരം പറഞ്ഞു.

2 രാജാക്കന്മാർ 7:14

അങ്ങനെ അവർ രണ്ടു രഥം കുതിരയെ കെട്ടിക്കൊണ്ടു വന്നു; രാജാവ് അവരെ അരാമ്യസൈന്യത്തിന്റെ പിന്നാലെ അയച്ചു: നിങ്ങൾ ചെന്നു നോക്കുവിൻ എന്നു കല്പിച്ചു.

2 രാജാക്കന്മാർ 7:15

അവർ യോർദ്ദാൻവരെ അവരുടെ പിന്നാലെ ചെന്നു; എന്നാൽ അരാമ്യർ തത്രപ്പാടിൽ എറിഞ്ഞുകളഞ്ഞ വസ്ത്രങ്ങളും മറ്റുസാധനങ്ങളുംകൊണ്ടു വഴിയൊക്കെയും നിറഞ്ഞിരുന്നു; ദൂതന്മാർ മടങ്ങിവന്നു വിവരം രാജാവിനെ അറിയിച്ചു.

2 രാജാക്കന്മാർ 7:16

അങ്ങനെ ജനം പുറപ്പെട്ട് അരാംപാളയം കൊള്ളയിട്ടു. യഹോവയുടെ വചനപ്രകാരം അന്നു ശേക്കെലിന് ഒരു സെയാ കോതമ്പുമാവും ശേക്കെലിനു രണ്ടു സെയാ യവവും വിറ്റു.

2 രാജാക്കന്മാർ 7:17

രാജാവ് തനിക്കു കൈത്താങ്ങൽ കൊടുക്കുന്ന അകമ്പടിനായകനെ വാതിൽക്കൽ വിചാരകനായി നിയമിച്ചിരുന്നു; ജനം അവനെ ചവിട്ടിക്കളഞ്ഞു; രാജാവ് ദൈവപുരുഷന്റെ അടുക്കൽ വന്നപ്പോൾ അവൻ പറഞ്ഞിരുന്നതുപോലെ അവൻ മരിച്ചുപോയി.

2 രാജാക്കന്മാർ 7:18

നാളെ ഈ നേരത്തു ശമര്യയുടെ പടിവാതിൽക്കൽ ശേക്കെലിനു രണ്ടു സെയാ യവവും ശേക്കെലിന് ഒരു സെയാ കോതമ്പുമാവും വില്ക്കുമെന്നു ദൈവപുരുഷൻ രാജാവിനോടു പറഞ്ഞപ്പോൾ

2 രാജാക്കന്മാർ 7:19

ഈ അകമ്പടിനായകൻ ദൈവപുരുഷനോട്: യഹോവ ആകാശത്തിൽ കിളിവാതിലുകൾ ഉണ്ടാക്കിയാലും ഈ വാക്കുപോലെ സംഭവിക്കുമോ എന്നുത്തരം പറഞ്ഞു. അതിന് അവൻ: നിന്റെ കണ്ണുകൊണ്ടു നീ അതു കാണും; എങ്കിലും നീ അതിൽനിന്നു തിന്നുകയില്ല എന്നു പറഞ്ഞിരുന്നു.

2 രാജാക്കന്മാർ 7:20

അവ്വണ്ണംതന്നെ അവനു ഭവിച്ചു; പടിവാതിൽക്കൽ വച്ചു ജനം അവനെ ചവിട്ടിക്കളഞ്ഞു; അവൻ മരിച്ചുപോയി.