2 രാജാക്കന്മാർ - 14 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 29 വരെ

2 രാജാക്കന്മാർ 14:1

യിസ്രായേൽരാജാവായ യെഹോവാഹാസിന്റെ മകനായ യോവാശിന്റെ രണ്ടാം ആണ്ടിൽ യെഹൂദാരാജാവായ യോവാശിന്റെ മകൻ അമസ്യാവ് രാജാവായി.

2 രാജാക്കന്മാർ 14:2

അവൻ വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തഞ്ചു വയസ്സായിരുന്നു; അവൻ യെരൂശലേമിൽ ഇരുപത്തൊമ്പതു സംവത്സരം വാണു. യെരൂശലേംകാരത്തിയായ അവന്റെ അമ്മയ്ക്ക് യെഹോവദ്ദാൻ എന്നു പേർ.

2 രാജാക്കന്മാർ 14:3

അവൻ യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു. തന്റെ പിതാവായ ദാവീദ് എന്നപോലെ അല്ലതാനും; തന്റെ അപ്പനായ യോവാശ് ചെയ്തതുപോലെയൊക്കെയും അവൻ ചെയ്തു.

2 രാജാക്കന്മാർ 14:4

എങ്കിലും പൂജാഗിരികൾക്കു നീക്കംവന്നില്ല; ജനം പൂജാഗിരികളിൽ യാഗംകഴിച്ചും ധൂപം കാട്ടിയും പോന്നു.

2 രാജാക്കന്മാർ 14:5

രാജത്വം അവനു സ്ഥിരമായപ്പോൾ തന്റെ അപ്പനായ രാജാവിനെ കൊന്ന ഭൃത്യന്മാരെ അവൻ കൊന്നു കളഞ്ഞു.

2 രാജാക്കന്മാർ 14:6

എന്നാൽ പുത്രന്മാർക്കു പകരം പിതാക്കന്മാരും, പിതാക്കന്മാർക്കു പകരം പുത്രന്മാരും മരണശിക്ഷ അനുഭവിക്കരുത്; താന്താന്റെ പാപത്തിനു താന്താൻ മരണശിക്ഷ അനുഭവിക്കേണം എന്നു യഹോവ കല്പിച്ചതായി മോശെയുടെ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നത് അനുസരിച്ച് അവൻ ആ കൊലപാതകന്മാരുടെ മക്കളെ കൊല്ലാതിരുന്നു.

2 രാജാക്കന്മാർ 14:7

അവൻ ഉപ്പുതാഴ്വരയിൽവച്ച് എദോമ്യരിൽ പതിനായിരം പേരെ കൊന്നു. സേലയെ യുദ്ധം ചെയ്തു പിടിച്ച് അതിന് യൊക്തെയേൽ എന്നു പേർ വിളിച്ചു; അത് ഇന്നുവരെയും പറഞ്ഞുവരുന്നു.

2 രാജാക്കന്മാർ 14:8

ആ കാലത്ത് അമസ്യാവ് യേഹൂവിന്റെ മകനായ യെഹോവാഹാസിന്റെ മകൻ യെഹോവാശ് എന്ന യിസ്രായേൽരാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: വരിക, നാം തമ്മിൽ ഒന്നു നോക്കുക എന്നു പറയിച്ചു.

2 രാജാക്കന്മാർ 14:9

അതിന് യിസ്രായേൽരാജാവായ യെഹോവാശ് യെഹൂദാരാജാവായ അമസ്യാവിനു മറുപടി പറഞ്ഞയച്ചത്: ലെബാനോനിലെ മുൾപ്പടർപ്പ് ലെബാനോനിലെ ദേവദാരുവോട് നിന്റെ മകളെ എന്റെ മകനു ഭാര്യയായി തരിക എന്ന് ആളയച്ചു പറയിച്ചു; എന്നാൽ ലെബാനോനിലെ ഒരു കാട്ടുമൃഗം കടന്നുപോകയിൽ മുൾപ്പടർപ്പിനെ ചവിട്ടിക്കളഞ്ഞു.

2 രാജാക്കന്മാർ 14:10

എദോമ്യരെ തോല്പിച്ചതുകൊണ്ടു നീ നിഗളിച്ചിരിക്കുന്നു; പ്രശംസിച്ചുകൊണ്ടു നിന്റെ വീട്ടിൽ ഇരുന്നുകൊൾക; നീയും നിന്നോടുകൂടെ യെഹൂദായും വീഴുവാൻ തക്കവണ്ണം അനർഥത്തിൽ ചെന്നു ചാടുന്നത് എന്തിന്? എന്നാൽ അമസ്യാവ് കേട്ടില്ല.

2 രാജാക്കന്മാർ 14:11

ആകയാൽ യിസ്രായേൽരാജാവായ യെഹോവാശ് പുറപ്പെട്ടുചെന്നു, യെഹൂദായ്ക്കുള്ള ബേത്ത്-ശേമെശിൽവച്ച് അവനും യെഹൂദാരാജാവായ അമസ്യാവും തമ്മിൽ നേരിട്ടു.

2 രാജാക്കന്മാർ 14:12

യെഹൂദാ യിസ്രായേലിനോട് തോറ്റ് ഓരോരുത്തൻ താന്താന്റെ കൂടാരത്തിലേക്ക് ഓടിപ്പോയി.

2 രാജാക്കന്മാർ 14:13

അഹസ്യാവിന്റെ മകനായ യെഹോവാശിന്റെ മകൻ അമസ്യാവ് എന്ന യെഹൂദാരാജാവിനെ യിസ്രായേൽരാജാവായ യെഹോവാശ് ബേത്ത്-ശേമെശിൽവച്ചു പിടിച്ചിട്ട് യെരൂശലേമിലേക്കു വന്നു, യെരൂശലേമിന്റെ മതിൽ എഫ്രയീംപടിവാതിൽമുതൽ കോൺപടിവാതിൽവരെ നാനൂറു മുഴം ഇടിച്ചുകളഞ്ഞു.

2 രാജാക്കന്മാർ 14:14

അവൻ യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട പൊന്നും വെള്ളിയുമൊക്കെയും സകല ഉപകരണങ്ങളും എടുത്തു ജാമ്യക്കാരെയും പിടിച്ചുകൊണ്ടു ശമര്യയിലേക്ക് മടങ്ങിപ്പോയി.

2 രാജാക്കന്മാർ 14:15

യെഹോവാശ് ചെയ്ത മറ്റുള്ള വൃത്താന്തങ്ങളും അവന്റെ പരാക്രമപ്രവൃത്തികളും അവൻ യെഹൂദാരാജാവായ അമസ്യാവോട് യുദ്ധം ചെയ്തതും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

2 രാജാക്കന്മാർ 14:16

പിന്നെ യെഹോവാശ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു. അവനെ ശമര്യയിൽ യിസ്രായേൽരാജാക്കന്മാരുടെ അടുക്കൽ അടക്കം ചെയ്തു; അവന്റെ മകനായ യൊരോബെയാം അവനു പകരം രാജാവായി.

2 രാജാക്കന്മാർ 14:17

യിസ്രായേൽരാജാവായ യെഹോവാഹാസിന്റെ മകനായ യെഹോവാശിന്റെ മരണശേഷം യെഹൂദാരാജാവായ യോവാശിന്റെ മകൻ അമസ്യാവ് പതിനഞ്ചു സംവത്സരം ജീവിച്ചിരുന്നു.

2 രാജാക്കന്മാർ 14:18

അമസ്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങൾ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

2 രാജാക്കന്മാർ 14:19

യെരൂശലേമിൽ അവനു വിരോധമായി ഒരു കൂട്ടുകെട്ടുണ്ടായിട്ട് അവൻ ലാഖീശിലേക്ക് ഓടിപ്പോയി; എന്നാൽ അവർ അവന്റെ പിന്നാലെ ലാഖീശിലേക്ക് ആളയച്ച് അവിടെവച്ച് അവനെ കൊന്നുകളഞ്ഞു.

2 രാജാക്കന്മാർ 14:20

അവനെ കുതിരപ്പുറത്തുവച്ചു കൊണ്ടുവന്ന് യെരൂശലേമിൽ ദാവീദിന്റെ നഗരത്തിൽ തന്റെ പിതാക്കന്മാരുടെ അടുക്കൽ അടക്കം ചെയ്തു.

2 രാജാക്കന്മാർ 14:21

യെഹൂദാജനമൊക്കെയും പതിനാറു വയസ്സു പ്രായമുള്ള അസര്യാവെ കൊണ്ടുവന്ന് അവന്റെ അപ്പനായ അമസ്യാവിനുപകരം രാജാവാക്കി.

2 രാജാക്കന്മാർ 14:22

രാജാവ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം ഏലത്ത് പണിതതും അതിനെ യെഹൂദായ്ക്കു വീണ്ടുകൊണ്ടതും ഇവൻ തന്നെ.

2 രാജാക്കന്മാർ 14:23

യെഹൂദാരാജാവായ യോവാശിന്റെ മകൻ അമസ്യാവിന്റെ പതിനഞ്ചാം ആണ്ടിൽ യിസ്രായേൽരാജാവായ യോവാശിന്റെ മകൻ യൊരോബെയാം രാജാവായി ശമര്യയിൽ നാല്പത്തൊന്നു സംവത്സരം വാണു.

2 രാജാക്കന്മാർ 14:24

അവൻ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു, യിസ്രായേലിനെകൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളൊന്നും വിട്ടു മാറിയില്ല.

2 രാജാക്കന്മാർ 14:25

ഗത്ത്-ഹേഫർകാരനായ അമിത്ഥായിയുടെ മകനായ യോനാപ്രവാചകൻ എന്ന തന്റെ ദാസൻ മുഖാന്തരം യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്ത വചനപ്രകാരം അവൻ ഹമാത്തിന്റെ അതിർമുതൽ അരാബായിലെ കടൽവരെ യിസ്രായേലിന്റെ ദേശത്തെ വീണ്ടും സ്വാധീനമാക്കി.

2 രാജാക്കന്മാർ 14:26

യിസ്രായേലിന്റെ കഷ്ടത എത്രയും കഠിനം, സ്വതന്ത്രനോ അസ്വതന്ത്രനോ ഇല്ല, യിസ്രായേലിനു സഹായം ചെയ്യുന്നവനുമില്ല എന്നു യഹോവ കണ്ടിട്ട്,

2 രാജാക്കന്മാർ 14:27

യിസ്രായേലിന്റെ പേർ ആകാശത്തിൻകീഴിൽനിന്നു മായിച്ചുകളയും എന്ന് യഹോവ അരുളിച്ചെയ്യാതെ യോവാശിന്റെ മകനായ യൊരോബെയാം മുഖാന്തരം അവരെ രക്ഷിച്ചു.

2 രാജാക്കന്മാർ 14:28

യൊരോബെയാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവൻ യുദ്ധംചെയ്തതും യെഹൂദായ്ക്ക് ഉണ്ടായിരുന്ന ദമ്മേശെക്കും ഹമാത്തും യിസ്രായേലിനു വീണ്ടുകൊണ്ടതിൽ അവൻ കാണിച്ച പരാക്രമവും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

2 രാജാക്കന്മാർ 14:29

യൊരോബെയാം യിസ്രായേൽരാജാക്കന്മാരായ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ സെഖര്യാവ് അവന് പകരം രാജാവായി.